Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രി മുഴുവൻ നീണ്ടു പെരുമഴ; മലബാറിലെ പല ജില്ലകളിലും തോരാ മഴ തുടരുന്നു; മലപ്പുറത്തും വയനാട്ടിലുമായി രണ്ട് കുട്ടികൾ ഉൾപ്പെടെ നാലു മരണം; എറണാകുളത്ത് വള്ളം മുങ്ങി മൂന്ന് പേരെ കാണാതായി; അനേകം വീടുകൾ തകർന്നു; ഉരുൾപൊട്ടൽ ഭീഷണിയിൽ മലയോര മേഖലകൾ

രാത്രി മുഴുവൻ നീണ്ടു പെരുമഴ; മലബാറിലെ പല ജില്ലകളിലും തോരാ മഴ തുടരുന്നു; മലപ്പുറത്തും വയനാട്ടിലുമായി രണ്ട് കുട്ടികൾ ഉൾപ്പെടെ നാലു മരണം; എറണാകുളത്ത് വള്ളം മുങ്ങി മൂന്ന് പേരെ കാണാതായി; അനേകം വീടുകൾ തകർന്നു; ഉരുൾപൊട്ടൽ ഭീഷണിയിൽ മലയോര മേഖലകൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മലബാറിൽ പെരുമഴ തുടരുന്നു. രാത്രിയും പകലും നിന്നു പെയ്ത മഴയിൽ ഇന്നലെ മാത്രം അനേകായിരം രൂപയുടെ നാശനഷ്ടമാണ് പല ജില്ലകളിലും ഉണ്ടായത്. നിരവധി വീടുകൾ തകർന്നു. തോടുകളും പുഴകളും കരകവിഞ്ഞതോടെ നിരവധി വീടുകൾ വെള്ളത്തിനടിയിലായപ്പോൾ അനേകം വീടുകൾ തകർന്നു. നിരവധി ഡാമുകൾ തുറന്നു വിട്ടു. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. തിരുവമ്പാടി, കാരശ്ശേരി ഭാഗത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി. മലയോര മേഖലകൾ ഉരുൾപ്പൊട്ടൽ ഭീഷണിയിലാണ്.

വയനാട്ടിലും മലപ്പുറത്തുമായി രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. വയനാട് കുറിച്യർമലയിൽ തോട്ടിലെ ഒഴുക്കിൽപ്പെട്ട് വെങ്ങാത്തോട് കോളനിയിൽ അഞ്ച് വയസുകാരി ഉണ്ണിമായയും മരം വീണ് വാളാട് ആറ് വയസുകാരി ജ്യോതികയും മരിച്ചു. മലപ്പുറം എടവണ്ണ പത്തപ്പിരിയം കലന്തിയിൽ കോളനിയിലെ സാബുവിനെ തോട്ടിൽ മരിച്ചനിലയിലും കൂട്ടായിയിൽ കടലിൽ വള്ളംമുങ്ങി കാണാതായ സിദ്ദിഖിന്റെ മൃതദേഹം എറണാകുളം എളങ്കുന്നപ്പുഴയിലും കണ്ടെത്തി. എളങ്കുന്നപ്പുഴയിൽ വള്ളംമുങ്ങി മൂന്നുപേരെ കാണാതായി. വയനാട്ടിൽ മാത്രം 12 ദുരിതാശ്വാസ ക്യാംപുകളാണു തുറന്നിട്ടുള്ളത്.

വയനാട്ടിലും ഇടുക്കിയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. കണ്ണൂർ മാട്ടറ വനത്തിൽ ഉരുൾപ്പൊട്ടി. മണിക്കടവ്, മാട്ടറ പാലങ്ങൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് യൂണിറ്റുകൾ കേരളത്തിലെത്തി. കൂടുതൽ യൂണിറ്റുകൾ അടുത്ത ദിവസമെത്തും. മൂന്നാർ മറയൂർ പാതയിൽ പാലം ഒലിച്ചുപോയി. മലബാറിലെ മലയോരത്തും വ്യാപകനാശമുണ്ടായി. കോഴിക്കോട് വിവിധയിടങ്ങളിൽ വീടുകൾക്കു മുകളിലേക്കു മരം വീണ് മൂന്നുപേർക്ക് പരുക്കേറ്റു.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ വയനാട്ടിലും കോഴിക്കോടും വ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താമരശ്ശേരി മേഖലയിലും ശക്തമായ കാറ്റും മഴയുമാണ്. പുതുപ്പാടി, കോടഞ്ചേരി പുഴകളിൽ മലവെള്ളപ്പാച്ചിൽ കോടഞ്ചേരി ചെമ്പുകടവ് പാലങ്ങൾ മുങ്ങി. നിലമ്പൂരിലും ഉരുൾപ്പൊട്ടലുണ്ടായി. മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ നിലമ്പൂരിൽ ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 30 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചു. അപകടകരമായ സ്ഥലങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാൻ ജില്ലാഭരണകൂടങ്ങളോടു ദുരന്തനിവാരണ അഥോറിറ്റി ആവശ്യപ്പെട്ടു. ഇരു ജില്ലകളിലും രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി.

മലപ്പുറം പോത്തുക്കല്ലിൽ മുണ്ടേരി പാലം ഒലിച്ചുപോയി. ഇതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപൊട്ടി കോളനികളിലുള്ളവർ ഒറ്റപ്പെട്ടു. മൂവാറ്റുപുഴയാർ തീരത്തും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടൻപുഴ, കടവൂർ, നേര്യമംഗലം ഭാഗത്തും മുന്നറിയിപ്പുണ്ട്. ഈ ഭാഗങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. വീട് തകർന്ന് ബേപ്പൂരിൽ മൂന്ന് വയസുകാരൻ ഗൗതം കൃഷ്ണയ്ക്ക് സാരമായി പരുക്കേറ്റു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലവർഷത്തിൽ മഴയും കാറ്റും ശക്തി പ്രാപിച്ചതിനെതുടർന്നു വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെടുന്നുണ്ട്. കോവിഡ് കാലമായിട്ടും, പ്രോട്ടോകോൾ പാലിച്ചുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുവാനായി ജീവനക്കാർ പരിശ്രമിക്കുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. കാലവർഷ കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. ഇതു ശ്രദ്ധയിൽ പെട്ടാൽ ഉടൻ കെഎസ്ഇബി സെക്ഷൻ ഓഫിസിലോ പ്രത്യേക നമ്പറിലോ (9496010101) അറിയിക്കണം.

മലപ്പുറത്തെ മലയോര മേഖലകളിൽ ഇടവിട്ട് മഴ തിമിർത്തു പെയ്യുകയാണ്. അതിർത്തി വനമേഖലയിൽ തിങ്കൾ രാത്രിയിലുണ്ടായ കനത്ത മഴയെ തുടർന്ന് ചാലിയാറിലും പുന്നപ്പുഴയിലും വെള്ളം ഉയർന്നു. പുന്നപ്പുഴയിലെ മുട്ടിക്കടവ്, മുപ്പിനി പാലങ്ങൾക്കൊപ്പം വെള്ളമെത്തി. മുട്ടിക്കടവ് പാലത്തിൽ മരങ്ങളും മാലിന്യവും വന്നടിഞ്ഞ് പാലം മൂടുമെന്ന അവസ്ഥയായപ്പോൾ നാട്ടുകാർ സംഘടിച്ചു നീക്കം ചെയ്തു. മണ്ണുമാന്തിയന്ത്രം എത്തിച്ച് പഞ്ചായത്ത് അംഗം ഷൗക്കത്ത് കോഴിക്കോടന്റെ നേതൃത്വത്തിലാണ് തടസ്സം ഒഴിവാക്കിയത്.വയനാട് പുത്തുമലയിലുണ്ടായ കനത്ത മഴയെ തുടർന്ന് ചാലിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എടക്കരയിൽ ഇന്ന്11ന് ദുരന്തനിവാരണ ഏകോപന സമിതി യോഗം ചേരും.

ചാലിയാറിൽ ജലനിരപ്പ് ഉയരുന്നു
ചാലിയാറിലും പോഷകനദികളിലും ജലനിരപ്പ് ഉയർന്നു തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് മാറിത്താമസിക്കാൻ നിർദ്ദേശിച്ചു. ഭൂദാനം എഎൽപി സ്‌കൂളിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി. കവളപ്പാറയിൽ നിന്ന് മാറ്റിപ്പാർപ്പിച്ച 4 കുടുംബങ്ങൾ ആണ് ക്യാംപിലുള്ളത്. താലൂക്ക് ഓഫിസിൽ കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ടെന്ന് തഹസിൽദാർ വി.സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. 04931 221471. കാളികാവിൽ അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ പൊലീസ് മുന്നറിപ്പ് നൽകി. അടയ്ക്കാകുണ്ടിലെ മാഞ്ചോല, പാറശ്ശേരിയിലെ പോത്തൻകാട്, വള്ളിപ്പൂള, കേരള എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ കഴിഞ്ഞവർഷം ഉരുൾപൊട്ടിയിരുന്നു. മഴ കൂടിയാൽ വെള്ളത്തിലാകുന്ന വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

ചാലിയാറിൽ ജലനിരപ്പ് ഉയരുകയാണ്. സെൻട്രൽ വാട്ടർ കമ്മിഷന്റെ കണക്കനുസരിച്ച് ഇന്നലെ വൈകിട്ട് 4.3 മീറ്ററാണ് ചാലിയാറിലെ ജലനിരപ്പ്. രണ്ടു ദിവസങ്ങൾക്കു മുൻപ് ഇത് രണ്ടു മീറ്ററായിരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെ ചാലിയാറിലെ ജലനിരപ്പിലും ഉയർച്ചയുണ്ടായിക്കൊണ്ടിരിക്കുന്നു. 10.85 മീറ്ററാണ് ചാലിയാറിലെ വാണിങ് ലെവൽ. പ്രളയമുണ്ടായ കഴിഞ്ഞ വർഷമാണ് ചാലിയാറിൽ ഇതുവരെയുണ്ടായ റെക്കോർഡ് ജലനിരപ്പ് അടയാളപ്പെടുത്തയത് 12.14 മീറ്റർ. ഓഗസ്റ്റ് ഒൻപതിനായിരുന്നു അത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 7ന് 5.7 മീറ്ററായിരുന്നു ചാലിയാറിലെ ജലനിരപ്പ്.

മലപ്പുറത്തെ പ്രളയബാധിത മേഖലകളിൽ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫൈബർ വള്ളങ്ങൾ എത്തിച്ചുതുടങ്ങി. വള്ളങ്ങളോടൊപ്പം സംസ്ഥാന സർക്കാരിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് സ്വയം സന്നദ്ധരായ മത്സ്യത്തൊഴിലാളികളും പരിശീലനം ലഭിച്ച റെസ്‌ക്യു ഗാർഡുമാരും എത്തിയിട്ടുണ്ട്. നിലമ്പൂർ, വാഴക്കാട് പ്രദേശങ്ങളിലാണ് ബോട്ടുകളെത്തിയത്. നിലമ്പൂരിലേക്കുള്ള ഫീഷറീസ് വകുപ്പിന്റെ 12 ഫൈബർ വള്ളങ്ങളിൽ അഞ്ചെണ്ണം ഇന്നലെ എത്തിച്ചു. ഒരു ഫൈബർ വള്ളമാണ് വാഴക്കാട്ടേക്ക് എത്തിച്ചത്.

പാലക്കാട് ഡാമുകൾ തുറന്നു
പാലക്കാട് കനത്ത മഴയെ തുടർന്നു മംഗലംഡാമിലെ ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടിന്റെ 6 ഷട്ടറുകളും 35 സെന്റീമീറ്റർ ഉയർത്തി. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ സംഭരണിയിലേക്കുള്ള നീരൊഴുക്കു ശക്തിയായി തുടരുകയാണ്. ഈ നില തുടരുകയാണെങ്കിൽ വെള്ളം തുറന്നു വിടുന്നതിന്റെ തോത് ഇനിയും വർധിപ്പിക്കേണ്ടിവരുമെന്നും പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മംഗലംപുഴയും നിറഞ്ഞു വെള്ളം ഒഴുകുന്നുണ്ട്. പുഴപ്പാലങ്ങളിൽ മുട്ടിയാണു വെള്ളമൊഴുക്ക്.77.78 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് 76.91 ആയി നിലനിർത്തേണ്ടതുണ്ട്. പ്രളയസാധ്യത മുന്നിൽക്കണ്ടാണു മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇക്കുറി 77.28 മീറ്റർ ജലനിരപ്പ് എത്തുന്നതിനു മുൻപു ഡാം തുറന്നത്.തിങ്കളാഴ്ച 3ന് ഡാമിന്റെ മൂന്നു ഷട്ടറുകൾ 2 സെന്റീമീറ്റർ വീതം തുറന്നിരുന്നു.

നീരൊഴുക്ക് ശക്തമായതോടെ ഇന്നലെ രാവില 6 ഷട്ടറുകളും അഞ്ച്, പത്ത്, ഇരുപത് സെന്റിമീറ്റർ ഉയർത്തി. വൈകുന്നേരത്തോടെ 35 സെന്റീമീറ്റർ വരെ തുറന്നു. മംഗലംഡാം ഇടതു വലതു കനാലുകളിലൂടെയും വെള്ളം തുറന്നു വിട്ടിട്ടുണ്ട്.കഴിഞ്ഞ വർഷം ഓഗസ്റ്റ് 8ന് ആണു ഡാം ഷട്ടറുകൾ തുറന്നത്. കഴിഞ്ഞ വർഷം ശക്തമായ മഴ പെയ്തതു മൂലം 12 തവണ ഡാമിന്റെ ഷട്ടറുകൾ തുറന്നു വെള്ളം പുറത്തേക്കൊഴുക്കിയിരുന്നു. കടപ്പാറ തോടും കാട്ടുചോലകളും നിറഞ്ഞൊഴുകുന്നുണ്ട്. കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടവും ശക്തിയാർജിച്ചു.

കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടർ 90 സെന്റീമീറ്റർ തുറന്നു. ഇന്നലത്തെ ജലനിരപ്പ് 93.1 മീറ്ററായി. വൃഷ്ടി പ്രദേശത്തു കനത്ത മഴ പെയ്യുന്നതിനെ തുടർന്നാണു ഡാം ഷട്ടറുകൾ കൂടുതൽ തുറന്നത്. കഴിഞ്ഞ ദിവസത്തെ മഴയിൽ കാഞ്ഞിരപ്പുഴ റോഡിൽ അസംപ്ഷൻ ആശുപത്രിക്കു സമീപം രാത്രി മരം കടപുഴകി വീണു. റോഡു പണിക്കു മരത്തിനടിയിലെ മണ്ണു നീക്കിയതാണു മരം വീഴാൻ കാരണമെന്നു നാട്ടുകാർ പറഞ്ഞു. മാസങ്ങൾക്കു മുൻപു മണ്ണ് നീക്കിയെങ്കിലും മരം മുറിക്കാൻ നടപടി സ്വീകരിച്ചിരുന്നില്ല. . പൂഞ്ചോല ഓടക്കുന്ന് റോഡിലേക്കു മണ്ണിടിഞ്ഞതു നീക്കിത്തുടങ്ങി.

പെരിയാറിൽ ജലനിരപ്പ് ഉയരുന്നു
ഞായറാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങിയ മഴ ഇടയ്്ക്കിടെ ശക്തി പ്രാപിച്ചതോടെ പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയർന്നു. ചിലയിടങ്ങളിൽ പെരിയാർ കരകവിഞ്ഞ് ഒഴുകി. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാത കടന്നുപോകുന്ന ചപ്പാത്ത് പാലത്തിനു തൊട്ടടുത്തു വരെ ജലനിരപ്പ് ഉയർന്നത് ആശങ്ക സൃഷ്ടിച്ചു. മുൻവർഷങ്ങളിൽ പ്രളയ സമയത്ത് ചപ്പാത്ത് പാലത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

ജലനിരപ്പ് ഇനിയും ഉയർന്നാൽ പെരിയാറിന്റെ ഇരുകരകളിലുമുള്ള കുടുംബങ്ങളും ഭീഷണിയിലാകും. ഉപ്പുതറ, ചപ്പാത്ത് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും മുൻവർഷങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.നീരൊഴുക്ക് വർധിച്ചതോടെ ഇരട്ടയാർ അണക്കെട്ടിലെ ജലനിരപ്പ് 749 അടി പിന്നിട്ടു. ഇവിടെ നിന്ന് തുരങ്കം വഴി ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം എത്തിക്കുന്ന അഞ്ചുരുളിയിലേക്കുള്ള വെള്ളമൊഴുക്കും വർധിച്ചു.

ഹൈറേഞ്ചിൽ വ്യാപക നാശം
ശക്തമായ കാറ്റിലും മഴയിലും ഹൈറേഞ്ചിൽ വ്യാപക നാശം. മരങ്ങൾ ഒടിഞ്ഞു വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെടുകയും വൈദ്യുത പോസ്റ്റുകൾ ഒടിയുകയും ചെയ്തു. ഏലത്തോട്ടങ്ങളിലും മറ്റു കൃഷിയിടങ്ങളിലും വൻ കൃഷിനാശമാണ് ഉണ്ടായത്. അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന-ആനവിലാസം റൂട്ടിൽ 3 സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കാഞ്ചിയാർ വെങ്ങാലൂർക്കടയിൽ മരം വീണ് ഉണ്ടായ ഗതാഗത തടസ്സം ചൊവ്വാഴ്ച രാവിലെ അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഒഴിവാക്കി. പുറ്റടി-മോഹനൻകട റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

ഉപ്പുതറ ക്വാർട്ടേഴ്‌സ് പടിയിൽ തിങ്കൾ രാത്രി മരം വീണതിനെത്തുടർന്ന് കൊച്ചി-തേക്കടി സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മാട്ടുത്താവളം, സുൽത്താനിയ, തോണിത്തടി, ചീന്തലാർ, ഇടപ്പൂക്കുളം തുടങ്ങിയ മേഖലകളിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും വൈദ്യുതി ലൈനുകൾക്കു മുകളിലേക്കാണ് മരങ്ങൾ ഒടിഞ്ഞു വീണത്. അതിനാൽ ഭൂരിഭാഗം ഗ്രാമീണ മേഖലകളിലേക്കുമുള്ള വൈദ്യുതി വിതരണം നിലച്ചു.

വീടിനു മുകളിലേക്കു മൺതിട്ട ഇടിഞ്ഞു
തൊടുപുഴ ന്മ വീടിനു മുകളിലേക്കു മൺതിട്ട ഇടിഞ്ഞുവീണു, മുറിയിൽ ഉറങ്ങിക്കിടന്ന ഹൃദ്രോഗിയായ ഗൃഹനാഥൻ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. രാജകുമാരി മാങ്ങാത്തൊട്ടി കനകപ്പുഴ ശൗര്യംമാക്കൽ മത്തായി (കുട്ടായി52)യുടെ വീടിനു മുകളിലേക്കാണ് തിങ്കളാഴ്ച രാത്രി 11ന് പിൻഭാഗത്തെ മൺതിട്ട ഇടിഞ്ഞുവീണത്. മത്തായിയുടെ ദേഹത്തു മണ്ണും മേൽക്കൂരയുടെ ഭാഗങ്ങളും വീണു.

ശക്തമായ കാറ്റിൽ ചാലക്കുടിയിലും നാശനഷ്ടം
ഇന്നലെ വൈകിട്ട് മൂന്നോടെ ഉണ്ടായ അതിശക്തമായ കാറ്റിൽ ചാലക്കുടിയിൽ കരരനത്ത നാശം. പോട്ടയിലും അലവി സെന്ററിലും പരിസരങ്ങളിലും കാറ്റിലും മഴയിലും വൻ നാശം. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. 2 വൈദ്യുത കാലുകൾ ഒടിഞ്ഞതോടെ വൈദ്യുത വിതരണം തടസ്സപ്പെട്ടു. അഞ്ച് മിനിറ്റ് നീണ്ടു നിന്ന ശക്തമായ കാറ്റ്. ചുഴലിക്കാറ്റാണെന്നു നാട്ടുകാർ പറയുന്നു.നഗരസഭയിലെ നാലാം വാർഡിന്റെ ഒരു ഭാഗത്തു മാത്രമാണു ശക്തമായ കാറ്റ് ഉണ്ടായത്. അലവി സെന്റർ ഷമീന മൻസിലിൽ അക്‌ബറിന്റെ വീട്ടിലേക്ക് അടുത്ത പറമ്പിലെ വലിയ മാവ് കടപുഴകി വീണു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP