Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീരാമ ജയഘോഷങ്ങൾ ഇന്ന് ലോകമെമ്പാടും പ്രതിധ്വനിക്കുന്നു; നമ്മുടെ പാരമ്പര്യത്തിന്റെ ആധുനിക മാതൃകയായി അയോധ്യയിലെ രാമക്ഷേത്രം മാറുമെന്നും പ്രധാനമന്ത്രി; ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു എന്നും രാജ്യത്തിനാകെ ഇത് വൈകാരിക നിമിഷമെന്നും നരേന്ദ്ര മോദി; രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയ ശേഷം മോദി ചൂണ്ടിക്കാട്ടിയത് ചരിത്രം സൃഷ്ടിക്കപ്പെടുക മാത്രമല്ല അത് ആവർത്തിക്കപ്പെടുകയുമാണെന്ന വസ്തുത

ശ്രീരാമ ജയഘോഷങ്ങൾ ഇന്ന് ലോകമെമ്പാടും പ്രതിധ്വനിക്കുന്നു; നമ്മുടെ പാരമ്പര്യത്തിന്റെ ആധുനിക മാതൃകയായി അയോധ്യയിലെ രാമക്ഷേത്രം മാറുമെന്നും പ്രധാനമന്ത്രി; ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു എന്നും രാജ്യത്തിനാകെ ഇത് വൈകാരിക നിമിഷമെന്നും നരേന്ദ്ര മോദി; രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയ ശേഷം മോദി ചൂണ്ടിക്കാട്ടിയത് ചരിത്രം സൃഷ്ടിക്കപ്പെടുക മാത്രമല്ല അത് ആവർത്തിക്കപ്പെടുകയുമാണെന്ന വസ്തുത

മറുനാടൻ ഡെസ്‌ക്‌

അയോധ്യ: ലോകമെമ്പാടും ശ്രീരാമ ജയഘോഷങ്ങൾ ഇന്ന് പ്രതിധ്വനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് ശേഷം ഭക്തരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കന്യാകുമാരി മുതൽ ക്ഷീർഭവാനി വരെയും, കോടേശ്വർ മുതൽ കാമാഖ്യവരയും, ജഗന്നാഥ് മുതൽ കേദർനാഥ് വരെയും, സോമനാഥ് മുതൽ കാശി വിശ്വനാഥ് വരെയുമുള്ള മുഴുവൻ രാജ്യവും ഇന്ന് ശ്രീരാമനിൽ മുഴുകിയിരിക്കുകയാണ് എന്ന് മോദി പറഞ്ഞു.

നമ്മുടെ പാരമ്പര്യത്തിന്റെ ആധുനിക മാതൃകയായി അയോധ്യയിലെ രാമക്ഷേത്രം മാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നമ്മുടെ ഭക്തിയുടെയും ദേശവികാരത്തിന്റെയും മാതൃകയാകും. കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഒറ്റക്കെട്ടായ ദൃഢനിശ്ചയത്തിന്റെ കരുത്തിനെ പ്രതീകവത്കരിക്കും. ഭാവിതലമുറയെ പ്രചോദിതരാക്കും.- പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഹൃദയങ്ങളും പ്രകാശിക്കുകയാണ്, ഇത് മുഴുവൻ രാജ്യത്തിനും ഒരു വൈകാരിക നിമിഷമാണ്. ദീർഘകാലത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമാകുന്നു. കുറേ നാളുകളായി ഒരു കൂടാരത്തിൽ കഴിഞ്ഞിരുന്ന നമ്മുടെ രാം ലല്ലയ്ക്ക് വേണ്ടി ഒരു വലിയ ക്ഷേത്രം ഇനി നാം നിർമ്മിക്കും. ക്ഷേത്രത്തിന്റെ നിർമ്മാണത്തോടെ ചരിത്രം സൃഷ്ടിക്കപ്പെടുക മാത്രമല്ല അത് ആവർത്തിക്കപ്പെടുകയാണ്. എല്ലാവരുടേയും പ്രയത്‌നത്താൽ ക്ഷേത്രനിർമ്മാണം പൂർത്തിയാകും.

അയോധ്യയിൽ ഉയരുന്ന വലിയ രാമക്ഷേത്രം, ശ്രീരാമന്റെ നാമം പോലെ, സമ്പന്നമായ ഇന്ത്യൻ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കും. അനന്തകാലത്തേക്കും മുഴുവൻ മനുഷ്യവർഗത്തേയും ക്ഷേത്രം പ്രചോദിപ്പിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമനെ എപ്പോഴൊക്കെ മാനവരാശി വിശ്വസിച്ചിട്ടുണ്ടോ അപ്പോഴെല്ലാം പുരോഗതിയുണ്ടായിട്ടുണ്ട്. എപ്പോഴെല്ലാം ആ പാതയിൽ നിന്ന വ്യതിചലിച്ചോ അപ്പോഴെല്ലാം നാശത്തിന്റെ വാതിലുകൾ തുറന്നിട്ടുണ്ട്. എല്ലാവരുടെയും വികാരങ്ങളെ നാം മാനിക്കണം. എല്ലാവരുടേയും പിന്തുണയോടെയും വിശ്വാസത്തോടെയും എല്ലാവരുടെയും വികസനം ഉറപ്പിക്കണം

ഈ പുണ്യ അവസരത്തിൽ രാജ്യത്തെ കോടാനുകോടി രാമഭക്തർക്കും രാജ്യത്തെ എല്ലാ പൗരന്മാർക്കും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്കും താൻ കൃതജ്ഞത അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിലാസ്ഥാപനത്തിന് തന്നെ തിരഞ്ഞെടുത്ത രാമ ജന്മഭൂമി തീർത്ഥട്രസ്റ്റിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ജയ് ശ്രീരാം ജയഘോഷങ്ങൾ ഭക്തരോട് ഏറ്റുവിളിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

മൂന്നര വർഷം കൊണ്ട് ക്ഷേത്രം നിർമ്മിക്കാനാണ് നിർമ്മാണ ചുമതലയുള്ള ട്രസ്റ്റ് ലക്ഷ്യമിടുന്നത്. 84,000 അടി വിസ്തീർണ്ണമുള്ള ക്ഷേത്രത്തിന്റെ ശിലാസ്ഥാപനമാണ് നടന്നത്. 167 അടി ഉയരമാണ് ക്ഷേത്രത്തിന് ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ ക്ഷേത്രമായി ഇത് നിർമ്മിക്കാനാണ് ഉദ്ദേശം. 30 കോടി രൂപയോളം ആദ്യ ഘട്ടത്തിനായി കിട്ടിയിട്ടുണ്ട്. 29 വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി അയോദ്ധ്യയിൽ എത്തുന്നത്. ചടങ്ങിന്റെ ഭാഗമായി നഗരം ചായക്കൂട്ടുകളാൽ വർണ്ണാഭമാക്കിയിരുന്നു. പൂക്കളാലും പലവിധം കലാ പ്രദർശനങ്ങളാലും അലങ്കരിച്ചിരുന്നു.

വർഷങ്ങൾക്കു മുൻപ് ക്ഷേത്രനിർമ്മാണത്തിന് എത്തിച്ചതിൽ ഒമ്പതു ശിലകളാണ് പൂജിച്ചത്. ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവതും ചടങ്ങിലെ പ്രധാന സാന്നിധ്യമായി. രാമജന്മഭൂമി തീർത്ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മോദിയോടൊപ്പം ചടങ്ങുകളിൽ പങ്കെടുത്തത്. അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജക്കായി പ്രധാനമന്ത്രി രാവിലെയാണ് എത്തിയത്.

12.40ന് ശേഷമുള്ള 32 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള മുഹൂർത്തത്തിലായിരുന്നു പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്. പന്ത്രണ്ട് നാൽപത്തിനാലും എട്ട് സെക്കൻഡും പിന്നിടുന്ന മുഹൂർത്തത്തിൽ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിർമ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളിൽ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീർത്ഥസ്ഥാനങ്ങളിൽ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്ക് എത്തിച്ചിരുന്നു. ഭൂമി പൂജ ചടങ്ങിന്റെ ഭാഗമായി മോദി ശ്രീ രാം ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഒരു പാരിജാത വൃക്ഷ തൈ നട്ടു. ഈ വൃക്ഷത്തെ ദൈവികമായി കണക്കാക്കും.

അയോധ്യയിലെത്തിയ ശേഷം മുൻകൂട്ടി നിശ്ചയിച്ച എല്ലാം പരിപാടികളും പൂർത്തിയാക്കിയ ശേഷമാണ് രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിനായ വേദിയിലെത്തി. 11.30 നാണ് ലക്നൗ എയിർപോർട്ടിൽ നിന്ന് വ്യോമസേന ഹെലികോപ്റ്ററിൽ അയോധ്യയിലെ സാകേത് കോളേജ് ഗ്രൗണ്ടിൽ എത്തുകയായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. ശേഷം പ്രധാനമന്ത്രി ഹനുമാൻ ഗഡി ക്ഷേത്രദർശനം നടത്തി. ഇവിടെ വെള്ളി കിരീടം സമർപ്പിച്ച് പ്രാർത്ഥിച്ചു. തുടർന്ന് രാംലല്ലയിൽ എത്തി സാഷ്ടടാഗം പ്രണമിച്ച ശേഷം ക്ഷേത്രവളപ്പിൽ പാരിജാത തൈ നട്ടു. തുടർന്നാണ് പ്രധാന വേദിയിലെത്തിയത്. കൊറോണ വൈറസ് മാർഗ നിർദ്ദേശങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്.

ആകെ 175 പേർക്കാത്രമാണ് ക്ഷണക്കത്ത് നൽകിയിരുന്നത്. പരിപാടിയിൽ പങ്കെടുക്കാനുള്ള ആദ്യ ക്ഷണക്കത്ത് നൽകിയത് കേസ് കോടതിയിലെത്തിച്ച ഇഖ്ബാൽ അൻസാരിക്കാണ്. ക്ഷണം സ്വീകരിച്ച ഇഖ്ബാൽ അൻസാരി പരിപാടിയിൽ പങ്കെടുത്തു.പുനർ നിർമ്മാണപ്രവർത്തനങ്ങളോടനുബന്ധിച്ച് സരയൂ നദീ തീരത്ത് നിരവധി വേദികൾ തീർത്ത് നദീപൂജയും തർപ്പണവും ചൊവ്വാഴ്ച വിവിധ സന്യാസി സമൂഹങ്ങൾ നടത്തിയിരുന്നു. 11000 ചിരാതുകൾ തെളിയിച്ചാണ് ദീപോത്സവവും ആരതിയും നടന്നത്.

നിലവിൽ രാംലാല വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിലും രാമാചർച്ചന നടന്നു. റോഡുകളും കെട്ടിടങ്ങളും തെരുവുകളും വീടുകളും സരയൂതീരവും സ്നാനഘട്ടുകളും ദീപങ്ങളും വർണങ്ങളും ചിത്രങ്ങളും പൂക്കളും നിറഞ്ഞ് മനോഹരമായിട്ടുണ്ട്. ചുവരുകളിലെല്ലാം കലാകാരന്മാരുടെ രാമകഥാ ചിത്രീകരണം. റോഡരികിലെ കെട്ടിടങ്ങൾക്കെല്ലാം മംഗളസൂചകമായ മഞ്ഞ നിറം ചാർത്തിയിട്ടുണ്ട്. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമാണ് അയോധ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP