Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാൻ നരേന്ദ്ര ദാമോദർ ദാസ് മോദി... ഈ രാജ്യത്തിലെ സർവചരാചരങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും സമൃദ്ധിക്കുമായി ഭഗവാൻ ശ്രീരാമചന്ദ്രനോട് പ്രാർത്ഥിക്കുന്നു.... അയോധ്യയിൽ ക്ഷേത്ര നിർമ്മാണത്തിന് വെള്ളി ശിലയിട്ട് പ്രധാനമന്ത്രി; ഹനുമാന് വെള്ളി കിരീടം നൽകി അനുവാദം വാങ്ങി; രാംലല്ലയിൽ സാഷ്ടാംഗം പ്രണമിച്ച് പൂജ; പാരിജാത തൈ നട്ട് പൂജാ ചടങ്ങിലേക്ക്; മോദിക്കൊപ്പം ചടങ്ങിൽ പ്രധാന ശ്രദ്ധ കേന്ദ്രമായി ആർഎസ്എസ് തലവനും; അയോധ്യയിൽ ഇനി ക്ഷേത്ര നിർമ്മാണം

ഞാൻ നരേന്ദ്ര ദാമോദർ ദാസ് മോദി... ഈ രാജ്യത്തിലെ സർവചരാചരങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും സമൃദ്ധിക്കുമായി ഭഗവാൻ ശ്രീരാമചന്ദ്രനോട് പ്രാർത്ഥിക്കുന്നു.... അയോധ്യയിൽ ക്ഷേത്ര നിർമ്മാണത്തിന് വെള്ളി ശിലയിട്ട് പ്രധാനമന്ത്രി; ഹനുമാന് വെള്ളി കിരീടം നൽകി അനുവാദം വാങ്ങി; രാംലല്ലയിൽ സാഷ്ടാംഗം പ്രണമിച്ച് പൂജ; പാരിജാത തൈ നട്ട് പൂജാ ചടങ്ങിലേക്ക്; മോദിക്കൊപ്പം ചടങ്ങിൽ പ്രധാന ശ്രദ്ധ കേന്ദ്രമായി ആർഎസ്എസ് തലവനും; അയോധ്യയിൽ ഇനി ക്ഷേത്ര നിർമ്മാണം

മറുനാടൻ മലയാളി ബ്യൂറോ

അയോധ്യ: ഞാൻ നരേന്ദ്ര ദാമോദർദാസ് മോദി, ഈ രാജ്യത്തിലെ സർവചരാചരങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും സമൃദ്ധിക്കുമായി ഭഗവാൻ ശ്രീരാമചന്ദ്രനോട് പ്രാർത്ഥിക്കുന്നു. പിന്നീട് 20 മിനിറ്റോളം മന്ത്ര മുഖരിതം രാമജന്മഭൂയിലെ പ്രധാന വേദി. കൃത്യം 12.44 പിന്നിട്ടതും ശിലാസ്ഥാപനം.

അയോധ്യയിൽ ശ്രീരാമ ക്ഷേത്രത്തിന് വെള്ളിശില പാകി രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങൾക്കു മുൻപ് ക്ഷേത്രനിർമ്മാണത്തിന് എത്തിച്ചതിൽ ഒമ്പതു ശിലകളാണ് പൂജിച്ചത്. ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവതും ചടങ്ങിലെ പ്രധാന സാന്നിധ്യമായി. രാമജന്മഭൂമി തീർത്ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മോദിയോടൊപ്പം ചടങ്ങുകളിൽ പങ്കെടുത്തത്. അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജക്കായി പ്രധാനമന്ത്രി രാവിലെയാണ് എത്തിയത്.

12.40ന് ശേഷമുള്ള 32 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള മുഹൂർത്തത്തിലായിരുന്നു പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്. പന്ത്രണ്ട് നാൽപത്തിനാലും എട്ട് സെക്കൻഡും പിന്നിടുന്ന മുഹൂർത്തത്തിൽ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിർമ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളിൽ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീർത്ഥസ്ഥാനങ്ങളിൽ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്ക് എത്തിച്ചിരുന്നു. ഭൂമി പൂജ ചടങ്ങിന്റെ ഭാഗമായി മോദി ശ്രീ രാം ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഒരു പാരിജാത വൃക്ഷ തൈ നട്ടു. ഈ വൃക്ഷത്തെ ദൈവികമായി കണക്കാക്കും.

അയോധ്യയിലെത്തിയ ശേഷം മുൻകൂട്ടി നിശ്ചയിച്ച എല്ലാം പരിപാടികളും പൂർത്തിയാക്കിയ ശേഷമാണ് രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിനായ വേദിയിലെത്തി. 11.30 നാണ് ലക്നൗ എയിർപോർട്ടിൽ നിന്ന് വ്യോമസേന ഹെലികോപ്റ്ററിൽ അയോധ്യയിലെ സാകേത് കോളേജ് ഗ്രൗണ്ടിൽ എത്തുകയായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. ശേഷം പ്രധാനമന്ത്രി ഹനുമാൻ ഗഡി ക്ഷേത്രദർശനം നടത്തി. ഇവിടെ വെള്ളി കിരീടം സമർപ്പിച്ച് പ്രാർത്ഥിച്ചു. തുടർന്ന് രാംലല്ലയിൽ എത്തി സാഷ്ടടാഗം പ്രണമിച്ച ശേഷം ക്ഷേത്രവളപ്പിൽ പാരിജാത തൈ നട്ടു. തുടർന്നാണ് പ്രധാന വേദിയിലെത്തിയത്. കൊറോണ വൈറസ് മാർഗ നിർദ്ദേശങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്.

ആകെ 175 പേർക്കാത്രമാണ് ക്ഷണക്കത്ത് നൽകിയിരുന്നത്. പരിപാടിയിൽ പങ്കെടുക്കാനുള്ള ആദ്യ ക്ഷണക്കത്ത് നൽകിയത് കേസ് കോടതിയിലെത്തിച്ച ഇഖ്ബാൽ അൻസാരിക്കാണ്. ക്ഷണം സ്വീകരിച്ച ഇഖ്ബാൽ അൻസാരി പരിപാടിയിൽ പങ്കെടുത്തു.പുനർ നിർമ്മാണപ്രവർത്തനങ്ങളോടനുബന്ധിച്ച് സരയൂ നദീ തീരത്ത് നിരവധി വേദികൾ തീർത്ത് നദീപൂജയും തർപ്പണവും ചൊവ്വാഴ്ച വിവിധ സന്യാസി സമൂഹങ്ങൾ നടത്തിയിരുന്നു. 11000 ചിരാതുകൾ തെളിയിച്ചാണ് ദീപോത്സവവും ആരതിയും നടന്നത്.

നിലവിൽ രാംലാല വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിലും രാമാചർച്ചന നടന്നു. റോഡുകളും കെട്ടിടങ്ങളും തെരുവുകളും വീടുകളും സരയൂതീരവും സ്നാനഘട്ടുകളും ദീപങ്ങളും വർണങ്ങളും ചിത്രങ്ങളും പൂക്കളും നിറഞ്ഞ് മനോഹരമായിട്ടുണ്ട്. ചുവരുകളിലെല്ലാം കലാകാരന്മാരുടെ രാമകഥാ ചിത്രീകരണം. റോഡരികിലെ കെട്ടിടങ്ങൾക്കെല്ലാം മംഗളസൂചകമായ മഞ്ഞ നിറം ചാർത്തിയിട്ടുണ്ട്. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമാണ് അയോധ്യ.

മൂന്നര വർഷം ?കൊണ്ട് ക്ഷേത്രം നിർമ്മിക്കാനാണ് നിർമ്മാണ ചുമതലയുള്ള ട്രസ്റ്റ് ലക്ഷ്യമിടുന്നത്. 84,000 അടി വിസ്തീർണ്ണമുള്ള ക്ഷേത്രത്തിന്റെ ശിലാസ്ഥാപനമാണ് നടന്നത്. 167 അടി ഉയരമാണ് ക്ഷേത്രത്തിന് ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ ക്ഷേത്രമായി ഇത് നിർമ്മിക്കാനാണ് ഉദ്ദേശം. 30 കോടി രൂപയോളം ആദ്യ ഘട്ടത്തിനായി കിട്ടിയിട്ടുണ്ട്. 29 വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി അയോദ്ധ്യയിൽ എത്തുന്നത്. ചടങ്ങിന്റെ ഭാഗമായി നഗരം ചായക്കൂട്ടുകളാൽ വർണ്ണാഭമാക്കിയിരുന്നു. പൂക്കളാലും പലവിധം കലാ പ്രദർശനങ്ങളാലും അലങ്കരിച്ചിരുന്നു.

വർഷങ്ങളായുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വാഗ്ദാനത്തിന്റെ സാക്ഷാത്ക്കാരം കൂടിയാണ് നരേന്ദ്ര മോദി നടത്തിയത്. 1990 കളിൽ രാമക്ഷേത്രത്തിന് വേണ്ടി നടന്ന പ്രചരണങ്ങളിൽ പ്രധാനിയായിരുന്നു നരേന്ദ്ര മോദി. അയോദ്ധ്യയിൽ വലിയ സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. ചടങ്ങിനായി യുപി സർക്കാരും വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. സംസ്ഥാന പൊലീസിന് പുറമേ എൻഎസ്ജി കമാന്റോകളും നിലയുറപ്പിച്ചിരുന്നു. ദശകങ്ങൾ നീണ്ട തർക്കത്തിനും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ കഴിഞ്ഞ വർഷമായിരുന്നു സുപ്രീംകോടതി അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്ന് തീർപ്പ് കൽപ്പിച്ചത്. 1992 ഡിസംബർ 6 നായിരുന്നു അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് പൊളിച്ചത്.

കോവിഡ് നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാൽ 1990 ലെ പ്രചരണങ്ങളിൽ മുന്നിൽ ഉണ്ടായിരുന്ന പാർട്ടി നേതാവ് എൽ കെ അദ്ധ്വാനി വീഡിയോ വഴിയായിരുന്നു ചടങ്ങുകൾ കണ്ടത്. മുരളി മനോഹർ ജോഷിയെയും അദ്ധ്വാനിയെയും അവസാന നിമിഷമാണ് ക്ഷേത്ര നിർമ്മാണ ചുമതലയുള്ള രാം ജന്മഭുമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചത്. 1990 ലെ അദ്ധ്വാനിയുടെ രഥയാത്രയോടെയാണ് രാമക്ഷേത്രം പ്രചരണം ശക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP