Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പ്രതിരോധത്തിനായി ഹോമിയോ ഗവേഷണ ഫലമെന്ന പേരിൽ തെറ്റുകൾ പ്രചരിപ്പിക്കരുത് എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്; ശാസ്ത്ര പുരോഗതിക്ക് അത്യാവശ്യമായ ഘടകമാണ് ഗവേഷണം എന്നും ഓർമ്മപ്പെടുത്തൽ

കോവിഡ് പ്രതിരോധത്തിനായി ഹോമിയോ ഗവേഷണ ഫലമെന്ന പേരിൽ തെറ്റുകൾ പ്രചരിപ്പിക്കരുത് എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്; ശാസ്ത്ര പുരോഗതിക്ക് അത്യാവശ്യമായ ഘടകമാണ് ഗവേഷണം എന്നും ഓർമ്മപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഗവേഷണത്തിന്റെ നൈതികവും രീതിശാസ്ത്രപരവുമായ ചട്ടക്കൂടുകൾ പാലിക്കാതെ ഹോമിയോ ഗവേഷണ ഫലമെന്ന നിലയിൽ കോവിഡ് പ്രതിരോധത്തിൽ തെറ്റായ അവകാശ വാദങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും വ്യാപന നിയന്ത്രണത്തിന് നടപടികൾ സ്വീകരിക്കുന്നതിനുമൊപ്പം രോഗപ്രതിരോധ ഗവേഷണത്തിനും പ്രാധാന്യമുണ്ട്. വികസിത രാജ്യങ്ങൾ സയൻസിൽ അധിഷ്ഠിതമായ ഗവേഷണം നടത്തി മുന്നേറുമ്പോൾ ഭാരതത്തിൽ അതോടൊപ്പം തന്നെ ഇതര വൈദ്യ സമ്പ്രദായത്തിലെ ഗവേഷണങ്ങൾക്കും അവസരം നൽകുന്നു. ഏതുവിധേനയും മഹാമാരിക്ക് ഒരു പരിഹാരസാധ്യത ആരായുക എന്ന സദുദ്ദേശം ഇത്തരം പ്രോത്സാഹനത്തിനു പിന്നിലുണ്ട്. എന്നാൽ ഈ അവസരം ഉപയോഗിച്ചു അശാസ്ത്രീയത നിറഞ്ഞ പഠനങ്ങളുമായി നിക്ഷിപ്ത താല്പര്യത്തോടെ ചിലർ രംഗത്തെത്തുന്നു പരിഷത് പ്രസിഡന്റ് ഏ.പി. മുരളീധരൻ, ജനറൽ സെക്രട്ടറി രാധൻ കെ എന്നിവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

പത്തനംതിട്ടയിൽ നടന്നിട്ടുള്ള "ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ പഠനം" അത്തരത്തിൽ ഒന്നാണ് എന്ന ഗുരുതരമായ ആരോപണം ഇതിനകം വന്നിട്ടുണ്ട്. കോവിഡ് 19 മായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുമ്പോൾ അവയുടെ ഘടനാപരവും നൈതികവുമായ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ശ്രദ്ധ അത്യാവശ്യമാണ്. പഠനത്തിന്റെ കൃത്യമായ ലക്ഷ്യങ്ങളും അവയിലേക്കെത്താൻ ഏറ്റവും അനുയോജ്യമായ പഠന രീതിയും ഉണ്ടാകണം. വേണ്ടത്ര സാമ്പിൾ സൈസ്, പഠനത്തിന്റെ ഘടന എന്നിവ മുൻകൂട്ടി നിശ്ചയിക്കുകയും അവശ്യം വേണ്ടതായ എത്തിക്‌സ് കമ്മിറ്റി അംഗീകാരവും മോണിറ്ററിങ്ങും ഉറപ്പാക്കുകയും വേണം. ഇനി വ്യക്തികൾ/ രോഗികൾ/ നിരീക്ഷണത്തിൽ ഉള്ളവർ എന്നിവരെ പഠനത്തിൽ എവിടെയെങ്കിലും ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ അവരുടെ തുറന്ന സമ്മതം (informed consent) പഠനത്തിന്റെ ആരംഭത്തിൽ തന്നെ രേഖാമൂലം നേടേണ്ടതുണ്ട്. മാത്രമല്ല, അവരുടെ ശരീരത്തിൽ നിന്നും കോശങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിൽ അക്കാര്യവും പരിശോധനകളും വേണ്ടത്ര രഹസ്യാത്മകത പുലർത്തിക്കൊണ്ടായിരിക്കണം എന്നതും ഉറപ്പാക്കേണ്ടതാണ്.

മനുഷ്യർക്ക് ഔഷധം നൽകി നടത്തുന്ന പരീക്ഷണങ്ങൾക്ക് ഭാരതത്തിലെ ഔഷധ നിലവാര നിയന്ത്രണ വിഭാഗത്തിന്റേതായി (CDSCO) നിലവിലുള്ള മാർഗ്ഗരേഖകളോ ഇതര സമ്പ്രദായങ്ങളിലെ COVID -19 ഗവേഷണങ്ങൾക്ക് കേന്ദ്ര ആയുഷ് വകുപ്പ് പുറത്തിറക്കിയ മാർഗ്ഗരേഖയോ പഠനത്തിൽ പാലിക്കപ്പെടണം. ഏതു തരം ക്ലിനിക്കൽ ട്രയലും CTRI യിൽ (Clinical Trial Registry of India) രജിസ്റ്റർ ചെയ്യണമെന്ന നിയമപരമായ നിബന്ധനയും പാലിക്കണം.

ഇതൊന്നും ചെയ്യാതെ നടത്തിയ പ്രസ്തുത പഠനത്തിൽ കിട്ടിയെന്ന് അവകാശപ്പെടുന്ന ലബോറട്ടറി ഫലങ്ങൾ സാധാരണ ജൈവശാസ്ത്രപരമായ സാധ്യതയുടേയും സ്റ്റാറ്റിസ്റ്റിക്കൽ സംഭാവ്യതയുടേയും അപ്പുറമാണ്. ലബോറട്ടറി രീതിശാസ്ത്രമോ ചെയ്ത ലബോറട്ടറി ഏതെന്നോ നൂറു പേജിനടുത്ത് വരുന്ന റിപ്പോർട്ടിൽ പരാമർശിക്കുന്നതു പോലുമില്ല എന്നത് തികച്ചു ദുരൂഹമാണ്. ശാസ്ത്ര പുരോഗതിക്ക് അത്യാവശ്യമായ ഘടകമാണ് ഗവേഷണം. അതു പരസ്യത്തിനായോ പ്രചാരണത്തിനായോ ഉപയോഗിക്കാനുള്ളതല്ല. അത്തരം ലക്ഷ്യത്തോടെ നടത്തുന്ന പഠനങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതാണ് എന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു എന്നും ഭാരവാഹികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP