Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്നെ അപായപ്പെടുത്താൻ നീക്കമുണ്ടായെന്ന് കലാഭവൻ സോബി ജോർജ്ജ്; ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങവേ പിന്തുടർന്നവർ കോതമംഗലത്ത് വെച്ച് ആക്രോശിച്ചു അടിക്കാൻ ശ്രമിച്ചു; ജീവന് ഭീഷണി ഉയർന്നത് ബാലഭാസ്‌ക്കർ കേസിൽ ഇടപെട്ടതിന് ശേഷം; സിബിഐക്ക് മൊഴി കൊടുക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഫോൺകോൾ വന്നിരുന്നു; മരണത്തെ ഭയമില്ലെന്നും എല്ലാം തുറന്നു പറയുമെന്നും സോബി ജോർജ്ജ് മറുനാടനോട്; ബാലഭാസ്‌ക്കറിന്റെ മരണത്തിലെ സത്യാവസ്ഥ പുറത്തു വരാതിരിക്കാൻ ശ്രമിക്കുന്നത് സ്വർണ്ണക്കടത്തു സംഘമോ?

തന്നെ അപായപ്പെടുത്താൻ നീക്കമുണ്ടായെന്ന് കലാഭവൻ സോബി ജോർജ്ജ്; ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങവേ പിന്തുടർന്നവർ കോതമംഗലത്ത് വെച്ച് ആക്രോശിച്ചു അടിക്കാൻ ശ്രമിച്ചു; ജീവന് ഭീഷണി ഉയർന്നത് ബാലഭാസ്‌ക്കർ കേസിൽ ഇടപെട്ടതിന് ശേഷം; സിബിഐക്ക് മൊഴി കൊടുക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഫോൺകോൾ വന്നിരുന്നു; മരണത്തെ ഭയമില്ലെന്നും എല്ലാം തുറന്നു പറയുമെന്നും സോബി ജോർജ്ജ് മറുനാടനോട്; ബാലഭാസ്‌ക്കറിന്റെ മരണത്തിലെ സത്യാവസ്ഥ പുറത്തു വരാതിരിക്കാൻ ശ്രമിക്കുന്നത് സ്വർണ്ണക്കടത്തു സംഘമോ?

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തതിന് പിന്നാലെ കേസിൽ മുഖ്യസാക്ഷികളിൽ ഒരാൾ ആകാൻ സാധ്യതയുള്ള കലാഭവൻ സോബി ജോർജ്ജിന് നേരെ ഭീഷണികൾ ശക്തമാകുകയാണ്. ബാലഭാസ്‌ക്കറിന്റെ അപകട മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്തു സംഘമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതേ സംഘം തന്നെ തന്നെയും ഭീഷണിപ്പെടുത്തുന്നു എന്നാണ് സോബി വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊച്ചിയിൽ നിന്നും മടങ്ങും വഴി കോതമംഗലത്തിനടുത്തു വച്ച് അപായപ്പെടുത്താൻ നീക്കമുണ്ടായെന്ന് കലാഭവൻ സോബി ജോർജ്ജ് പറയുന്നത്. ഇന്നലെ റിപ്പോർട്ടർ ചാനലിലായിരുന്നു ചർച്ച 9.30 തോടെയായിരുന്നു കൊച്ചിയിൽ നിന്നും കോതമംഗലത്തേയ്ക്ക് പുറപ്പെട്ടത്. ഓടയ്ക്കാലി കഴിഞ്ഞപ്പോൾ കുറച്ചുപേർ കാർ വരുന്നതു കണ്ട് റോഡിലേയ്ക്ക് കയറി നിന്നെന്നും വാഹനം വെട്ടിച്ച് ഇവരെ കടന്ന് പോന്നപ്പോൾ ആക്രോശിച്ച് കൊണ്ട് കാറിൽ അടിക്കാൻ എത്തിയെന്നും കുറച്ചു ദൂരം വാഹനത്തിൽ ഇവർ പിൻതുടർന്നെന്നുമാണ് സോബി ജോർജ്ജ് റിക്കോർഡ് ചെയ്ത് മറുനാടന് കൈമാറിയ വീഡിയോയിൽ വ്യക്തമാക്കുന്നത്.

സിബിഐ ക്ക് മൊഴി കൊടുക്കാൻ തന്നെ അനുവദിക്കില്ല എന്നും പറഞ്ഞ് ഫോൺ കോൾ നേരത്തെ വന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് മനസ്സിലാവുന്നത്. അപായപ്പെടുത്താൻ ശ്രമിക്കുന്നവരെ വെളിച്ചത്തു കൊണ്ടുവരുന്നതിനുള്ള അവസരമാണ് ഇന്നലെ തന്റെ അശ്രദ്ധ മൂലം നഷ്ടമായതെന്നും ഇനി ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായാൽ രക്ഷപെടാൻ ശ്രമിക്കാതെ താൻ എന്തും നേരിടുന്നതിനു തയ്യാറായി അവിടെ നിൽക്കുമെന്നും സോബി വീഡിയോയിൽ പറയുന്നു. മരണത്തെ ഭയപ്പെടുന്നില്ല. അപായപ്പെടുത്താൻ ശ്രമിക്കുന്നവരിൽ ഇസ്രയേലിൽ ജോലിയുള്ള കോതമംഗലം സ്വദേശിനിയുണ്ടെന്ന് പല തവണ പറഞ്ഞിട്ടുണ്ട്. ഇവരുടെ പേരുവിരങ്ങൾ ചോദിക്കുന്നവരുമുണ്ട്. ഇന്നലെ അപായപ്പെടുത്താൻ ശ്രമിച്ചവരെക്കുറിച്ച് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഇവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പുറത്തു വന്നേനെ- സോബി വ്യക്തമാക്കുന്നു.

സംഭവത്തെ കുറിച്ച് സോബിൻ വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: ബാലഭാസ്‌ക്കറിന്റെ കുടുംബാംഗങ്ങൾ തന്നെ കൊലപാതകമാണെന്ന് ആരോപിക്കുന്നുണ്ട്. ഞാൻ ചാലക്കുടിയിൽ നിന്ന് തിരുനൽവേലിയിലേക്കുള്ള യാത്രയിലായിരുന്നു. പന്ത്രണ്ടരയോടെ ഉറക്കം വന്നതിനെത്തുടർന്ന് മംഗലപുരത്ത് വണ്ടി നിർത്തി ഉറങ്ങാൻ തുടങ്ങി. ഏകദേശം 3.15 ആയപ്പോൾ ഒരു വെള്ള സ്‌കോർപ്പിയോയിൽ കുറച്ചു പേർ വന്നിറങ്ങി. അതുകഴിഞ്ഞ് നീല സ്‌കോർപ്പിയോ വന്നു. ഇതിൽനിന്നും ആളുകൾ ഇറങ്ങി. ഒരാൾ സ്‌കോർപ്പിയോയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടു. പിന്നീട് ഒരു വെള്ള ഇന്നോവ വന്നു. പത്തുപന്ത്രണ്ട് പേർ മൊത്തം ഉണ്ടായിരുന്നു. അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് ഞാൻ അവിടെനിന്നു പോയി. തിരുവനന്തപുരം ഭാഗത്തുനിന്ന് ഒരു വണ്ടി അതിവേഗം വരുന്നത് കണ്ടു. വണ്ടിയേതാണെന്നുപോലും മനസ്സിലാകാത്ത തരത്തിലായിരുന്നു പോക്ക്. ഏകദേശം ഒന്നര കിലോമീറ്റർ കടന്നപ്പോൾ ബാലഭാസ്‌കറിന്റെ വാഹനാപകടം നടന്ന സ്ഥലത്തെത്തി. ഒരു നീല വണ്ടി മറിഞ്ഞുകിടക്കുന്നതായി കണ്ടു.

സാധാരണഗതിയിൽ ഒരു അപകടം കണ്ടാൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്ന വ്യക്തിയാണ് ഞാൻ. വണ്ടിനിർത്താൻ തുടങ്ങിയപ്പോൾ ആളുകൾ വന്ന് വണ്ടിയുടെ ഡോർ അടയ്ക്കുകയും ബോണറ്റിൽ അടിക്കുകയും വടിവാളുകൊണ്ടുവന്ന് ആക്രോശിക്കുകയും വിട്ടുപോകാൻ പറയുകയും ചെയ്തത്. ആ സമയം കൊണ്ട് അവിടെ കണ്ട രണ്ടു മൂന്നു മുഖങ്ങൾ എന്റെ ഓർമയിൽ ഉണ്ട്. അതൊക്കെയാണ് ഡിആർഐയോടും കഴിഞ്ഞ ദിവസം പത്രക്കാരോടും പറഞ്ഞത്. അങ്ങനെ മുന്നോട്ടുപോകുമ്പോഴാണ് ഇടതുവശത്ത് കൂടി ഒരു പയ്യൻ ഓടി പോകുന്നതും വലത്തുവശത്ത് ഒരാൾ (തടിച്ച ഒരാൾ) ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകുന്നതും കാണുന്നത്. ഈ രണ്ടുപേരുടെ മുഖം എത്രനാൾ കഴിഞ്ഞാലും ഞാൻ മറക്കില്ല.

മാനേജർ തമ്പിയോട് പറഞ്ഞപ്പോൾ നിരുത്തരവാദപരമായ പ്രതികരണമായിരുന്നു ലഭിച്ചത്. കുറച്ചുകഴിഞ്ഞ് ആറ്റിങ്ങൽ സിഐ വിളിക്കുമെന്നു പറഞ്ഞു. ഫോൺ വയ്ക്കുന്നതിന് മുൻപ് ഇത് ആരോടും പറയേണ്ട, പബ്ലിസിറ്റിയാക്കേണ്ട, ഞങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു. ആറ്റിങ്ങൽ സിഐയും വിളിച്ചില്ല, ആരും വിളിച്ചില്ലെന്നും സോബി പറയുന്നു.

അതേസമയം ആരോപണങ്ങൾ പല കോണുകളിൽ നിന്നും ഉയരുമ്പോഴും ബാലുവിന്റെ ഭാര്യ ലക്ഷ്മി മൗനം തുടരുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ ഇപ്പോൾ എൻഐഎ കസ്റ്റഡിയിലുള്ള പ്രതി സരിത്ത് അവിടെ കാണപ്പെട്ടിരുന്നുവെന്ന് കലാഭവൻ സോബിൻ ഇപ്പോൾ വെളിപ്പെടുത്തിയെങ്കിലും അതുമായി ബന്ധപ്പെട്ടും ഒരു പ്രതികരണവും ലക്ഷ്മി നടത്തിയിട്ടില്ല. സോബിന്റെ മൊഴികളാണ് സ്വർണ്ണക്ക്ടത്തും ബാലുവിന്റെ മരണവും തമ്മിലുള്ള ബന്ധം വിവാദമായി നിലനിർത്തിയത്. ബാലുവിന്റെ മരണത്തിന്നിടയാക്കിയ വാഹനാപകടക്കേസും ഇതുമായി ബന്ധപ്പെട്ടു വന്ന സ്വർണ്ണക്കടത്ത് കേസുകളും ഇപ്പോൾ സിബിഐ അന്വേഷിക്കുമ്പോൾ ഇനി ലക്ഷ്മിക്ക് മൗനം തുടരാൻ കഴിയില്ലെന്നാണ് കുടുംബത്തിന്റെ കണക്കുകൂട്ടൽ. തിരുമലയിലുള്ള ബാലുവിന്റെ വീട്ടിൽ ലക്ഷ്മി ഉണ്ടെന്നാണ് സൂചന. തിട്ടമംഗലത്താണ് ഈ വീട്. ഇടക്കാലത്ത് ദുബായിൽ പോയതായും കൊച്ചിയിലാണ് ഉള്ളതെന്നും മട്ടിൽ ലക്ഷ്മിയെക്കുറിച്ച് വാർത്തകൾ വന്നിരുന്നു.

ബാലുവിന്റെ സ്വത്തിനു വേണ്ടിയാണ് കുടുംബം രംഗത്തുള്ളത് എന്ന രീതിയിൽ അപവാദങ്ങൾ ഉയർന്നു വന്നപ്പോൾ അത് കുടുംബത്തെ തത്കാലത്തെക്കെങ്കിലും പ്രതിരോധത്തിൽ ആക്കിയിരുന്നു. പക്ഷെ ഈ രീതിയിൽ ആരോപണ ശരങ്ങൾ ഉയർന്നപ്പോഴും ലക്ഷ്മി മൗനം വെടിഞ്ഞില്ല. ഇതോടെ സ്വതേ അകൽച്ചയിലായിരുന്ന ബാലുവിന്റെ കുടുംബവും ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴുകയും ചെയ്തു. ഇപ്പോൾ അന്വേഷണത്തിനു സിബിഐ എത്തുമ്പോൾ ഇതുമായി ബന്ധപ്പെട്ട ദുരൂഹതകൾക്ക് അവസാനമാകും എന്നാണ് കുടുംബം കരുതുന്നത്. ബാലുവിന്റെത് അപകട മരണമല്ല കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞ ദിവസവും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു ബാലുവിന്റെ അച്ഛൻ കെ.സി.ഉണ്ണി ഈ ആരോപണങ്ങൾ ആവർത്തിച്ചിരുന്നു. ഒട്ടനവധി സംശയങ്ങൾ ദുരീകരിക്കാൻ കഴിയുവാൻ ലക്ഷ്മിയുടെ വെളിപ്പെടുത്തലുകൾക്ക് കഴിയുമായിരുന്നുവെങ്കിലും ഭർത്താവിന്റെയും മകളുടെയും മരണവുമായി ബന്ധപ്പെട്ടു ഒരു വെളിപ്പെടുത്തലും ലക്ഷ്മി നടത്തിയില്ല. ഇപ്പോൾ സിബിഐ വരുമ്പോൾ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾക്ക് വിരാമമാകുമെന്നും ബാലുവിന്റെ മരണവുമായി സ്വർണ്ണക്കടത്തുകാർക്കുള്ള ബന്ധവും വെളിയിൽ വരുമെന്നുമാണ് കുടുംബത്തിന്റെ പ്രതീക്ഷ. കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിച്ചതെങ്കിലും അന്വേഷണ റിപ്പോർട്ട് ഇതുവരെ ക്രൈംബ്രാഞ്ച് കോടതിയിൽ കൈമാറിയിരുന്നില്ല. ഇതോടെയാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവായത്.

ബാലുവിന്റെ വിവാദ വാഹനാപകടക്കേസ് നിലവിൽ സിബിഐ ഏറ്റെടുത്തിട്ടുണ്ട്. ഈ കാര്യത്തിൽ പ്രാഥമികമായ അന്വേഷണത്തിനു തുടക്കമിടുകയും ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന കേരള പൊലീസിൽ നിന്നാണ് അന്വേഷണം സിബിഐ എറ്റെടുത്തത്. അപകടത്തിൽ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടത്തിൽ ദുരൂഹതകളില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഡ്രൈവിങ് സീറ്റിന്റെ മുൻവശത്തെ കണ്ണാടിയിൽനിന്നും ലഭിച്ച മുടി അർജുന്റേതാണെന്നു ഫൊറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP