Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കൂട്ടുകാരെ..കോവിഡിനെ നേരിടുന്നത് എനിക്കത്ര എളുപ്പമല്ല; ഇന്ന് എപ്പോഴെങ്കിലും വെന്റിലേറ്ററിലേക്ക് മാറ്റും; എന്നെയും എന്റെയീ പുഞ്ചിരിയും നിങ്ങൾ ഓർക്കണം; നിങ്ങളെ എല്ലാവരെയും ഞാൻ മിസ് ചെയ്യും. സുരക്ഷിതരായിരിക്കൂ; ഈ മാരകമായ വൈറസിനെ ഗൗരവമായി എടുക്കൂ': യുവ വനിതാ ഡോക്ടർ ഐഷ മരണത്തിന് മുമ്പിട്ട ട്വീറ്റ് കണ്ട് കണ്ണീർ പൊഴിച്ച് സോഷ്യൽ മീഡിയ; ഷെയർ ചെയ്ത് ഡോക്ടർമാർ; ഒടുവിൽ മനസ്സിലായി അത് ആളെ പേടിപ്പിക്കാനുള്ള ഫേക് അക്കൗണ്ട്

'കൂട്ടുകാരെ..കോവിഡിനെ നേരിടുന്നത് എനിക്കത്ര എളുപ്പമല്ല; ഇന്ന് എപ്പോഴെങ്കിലും വെന്റിലേറ്ററിലേക്ക് മാറ്റും; എന്നെയും എന്റെയീ പുഞ്ചിരിയും നിങ്ങൾ ഓർക്കണം; നിങ്ങളെ എല്ലാവരെയും ഞാൻ മിസ് ചെയ്യും. സുരക്ഷിതരായിരിക്കൂ; ഈ മാരകമായ വൈറസിനെ ഗൗരവമായി എടുക്കൂ': യുവ വനിതാ ഡോക്ടർ ഐഷ മരണത്തിന് മുമ്പിട്ട ട്വീറ്റ് കണ്ട് കണ്ണീർ പൊഴിച്ച് സോഷ്യൽ മീഡിയ; ഷെയർ ചെയ്ത് ഡോക്ടർമാർ; ഒടുവിൽ മനസ്സിലായി അത് ആളെ പേടിപ്പിക്കാനുള്ള ഫേക് അക്കൗണ്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് കാലത്ത് ചിലർ മരണവും ആഘോഷിക്കുകയാണ്. ഫേസ്‌ബുക്കിലെയും ട്വിറ്ററിലെയും ഫേക് അക്കൗണ്ടുകളിലൂടെ. കണ്ണീരോർമയായി ഡോ. ഐഷ. കോവിഡ് 19 പലരും കരുതും പോലെ ഒരു ചെറിയ ഭീഷണിയല്ല എന്ന് പറഞ്ഞ് ആളുകളെ പേടിപ്പിക്കാൻ ഒരുകൂട്ടർ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. കോവിഡ് പിടിപെട്ട് മരണത്തിലേക്ക് വഴുതി വീഴും മുമ്പ് യുവ വനിതാ ഡോക്ടർ ചിരിച്ചുകൊണ്ട് ഐസി യുവിൽ കിടക്കുന്ന ദൃശ്യങ്ങളും അവർ കുറിച്ച വാക്കുകളുമാണ് സോഷ്യൽ മീഡിയയിലെ കാട്ടുതീ ആയത്.

'കൂട്ടുകാരെ കോവിഡിനെ നേരിടുന്നത് എനിക്കത്ര എളുപ്പമല്ല. ഇന്ന് എപ്പോഴെങ്കിലും വെന്റിലേറ്ററിലേക്ക് മാറ്റും. എന്നെയും എന്റെയീ പുഞ്ചിരിയും നിങ്ങൾ ഓർക്കണം. നിങ്ങളുടെ ചങ്ങാത്തത്തിന് നന്ദി. നിങ്ങളെ എല്ലാവരെയും ഞാൻ മിസ് ചെയ്യും. സുരക്ഷിതരായിരിക്കൂ. ഈമാരകമായ വൈറസിനെ ഗൗരവമായി എടുക്കൂ. നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു. ബൈ'-ഇങ്ങനെയാണ് ഡോ.ഐഷയുടേതെന്ന പേരിൽ നിന്നുള്ള ട്വിറ്റർ അക്കൗണ്ടിലെ ഹൃദയസ്പർശിയായ വാക്കുകൾ. അനസ്‌തേസ്യോളജിസ്റ്റായ ഡോ.റോഷൻ.ആർ. ഇന്ന് ട്വീറ്റ് ചെയ്തത് ഇങ്ങനെ:' ദൗർഭാഗ്യകരം. അവൾ വിടവാങ്ങി. എല്ലാവരും നന്നായി സൂക്ഷിക്കൂ. ഈ രോഗം ഒരുപാട് പേർക്ക് മാരകമായേക്കും'- ഡോക്ടർ റോഷന്റെ കുറിപ്പിലൂടെയാണ് പലരും ഡോ.ഐഷ കോവിഡ് ബാധിച്ച് മരണമടഞ്ഞതായി ധരിച്ചത്. വാർത്ത സത്യമെന്ന് കരുതി പലരും പ്രണാമങ്ങൾ അർപ്പിച്ചു.

ഗവൺമെന്റ് നഴ്‌സസ് അവരുടെ ഫേസ്‌ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചു

കോവിഡിനെ ആരും നിസാരനായി കാണരുതേ അപേക്ഷയാണ്.

എത്ര ചെറുപ്പമായിരുന്നു ഡോ.ഐഷാ .ഇന്ന് മരണത്തിന് കീഴടങ്ങി..

ആ ഡോക്ടറുടെ അവസാന വാക്കുകൾ ആരും ഉൾക്കൊള്ളാതെ പോകരുത്.

കോവിഡ് പിടിപ്പെടാനും മരണത്തിന് കീഴടങ്ങാനും പ്രായം ഒരു തടസ്സമല്ല..

ഓരോ ആരോഗ്യ പ്രവർത്തകന്റെയും മനസ്സിൽ നീറുന്ന വിങ്ങലായ് എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകും Dr. അയിഷ.

പ്രണാമം ...

ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എൻ.സുൾഫിയും വാർത്ത ശരിയെന്ന് ധരിച്ച് ഷെയർ ചെയ്തു.

കോവിഡ് ബാധിച്ച് മരിക്കുന്നതിന് തൊട്ടുമുമ്പ്, വെന്റിലേറ്ററിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പ് ഡോ.ഐഷ ട്വിറ്ററിൽ കുറിച്ച സന്ദേശം- ഡോ.സുൾഫി ചിത്രത്തിനൊപ്പം ഫേസബുക്കിൽ കുറിച്ചു. എന്നാൽ. ഡോക്ടർ റോഷനും ഡോ.സുൾഫിയും അടക്കമുള്ളവർ കബളിപ്പിക്കപ്പെടുകയായിരുന്നു. ഇതൊരു ഫേക്ക് അക്കൗണ്ടാണ് എന്ന് വൈകാതെ ബോധ്യമായി. ഡോ.ഐഷയുടെ പേരിലുള്ള അക്കൗണ്ട് ഇപ്പോൾ നിലവില്ല. ഡോ. റോഷൻ ആർ. തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. വൈകാതെ തന്നെ ഡോ.സുൾഫിയും ഫേസ്‌ബുക്കിലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഡോ.ഐഷ എവിടത്തുകാരിയാണെന്നോ, എവിടെ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ എന്നോ വിവരമുണ്ടായിരുന്നില്ല.

മഹാവ്യാധിയുടെ ആധി സാധാരണക്കാരെ മാത്രമല്ല, ആരോഗ്യ പ്രവർത്തകരെയും പിടികൂടിയിട്ടുണ്ട്. കാരണം കേരളത്തിലടക്കം നിരവധി ഡോക്ടർമാർക്കും, നഴ്‌സുമാർക്കും കോവിഡ് പിടിപെടുന്നുണ്ട്. രോഗത്തെ ധൈര്യത്തോടെ നേരിടാനുള്ള സന്ദേശമാണ് ശുശ്രൂഷകൾക്കിടയിലും ആരോഗ്യ പ്രവർത്തകർ നൽകുന്നത്.

കോവിഡ് ബാധിച്ച് പല ഡോക്ടർമാരും യഥാർത്ഥത്തിൽ മരിക്കുന്ന വാർത്തകൾ വരുന്നതിനിടെ, സഹതാപം പിടിച്ചുപറ്റാൻ വേണ്ടി ഇത്തരം ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി ആളുകളെ വഞ്ചിക്കുന്നതിനുള്ള സമയമാണോ ഇതെന്ന് ചോദിക്കുന്നു ഡോ.റോഷൻ.ആർ. ചിത്രത്തിൽ കാട്ടിയിരിക്കുന്ന് വെന്റിലേററർ ചിത്രം ഡോ.ഐഷയുടേതല്ലെന്നും ഡോ.റോഷൻ ട്വീറ്റിൽ പറയുന്നു.

ഇത് വളരെ ആശങ്കയുണ്ടാക്കുന്ന കാര്യമെന്ന് ഡോ.സൊനാലി വെയ്ദ് പറയുന്നു. ഇത്തരം ഇമേജുകൾ ഷെയർ ചെയ്യുന്നത് നമ്മൾ അവസാനിപ്പിക്കണം. മെഡിക്കൽ ഇന്റേണുകളും വിദ്യാർത്ഥികളും എല്ലാം ട്വിറ്ററിൽ ഉണ്ടാകും. അവരെല്ലാം ഇത് കണ്ട് പരിഭ്രമിക്കും. ജോലിയുടെ ഭാഗമായ സ്‌ട്രെസ്് വേറെ. അതിന് പുറമേ ഇത്തരം നുണക്കഥകൾ കൂടിയായാൽ അവർ തളർന്നുപോകും...ഡോക്ടർ സൊനാലി ട്വീറ്റ് ചെയ്തു.

ഇത് വളരെ അറപ്പുണ്ടാക്കുന്ന കാര്യമെന്നാണ് ഡോ.പൂജ ത്രിപാഠി പറയുന്നത്. തന്റെ സീനിയർ ഡോക്ടർ കോവിഡിനോട് പൊരുതുകയാണെന്നും, ആറ് വയസുകാരിക്കും കോവിഡ് ബാധിച്ചെന്നും അതിനിടെ ഇവിടെ ആളുകൾ വ്യാജകഥകൾ ഉണ്ടാക്കി രസിക്കുകയാണെന്നും അവർ പറഞ്ഞു.

എന്നാൽ, പല ആളുകളും സോഷ്യൽ മീഡിയയിലെ ഈ ഫേക് ന്യൂസ് കണ്ട് വല്ലാതെ ഭയപ്പെടുകയാണ്. ദിവസവും രാവിലെ ഉണരുമ്പോൾ കുറെ മനുഷ്യർ മരിച്ചതായി വാർത്തകൾ. യുവഡോക്ടർമാരടക്കം കോവിഡിന് കീഴ്‌പ്പെടുന്നു. മനുഷ്യരാശിയെ രക്ഷിക്കാൻ ആരുമില്ലേ..എന്ന് ദിയ സെന്നിനെ പോലുള്ളവർ ചോദിക്കുന്നത് അതുകൊണ്ടാവാം.

ഏതായാലും ഇത്തരം ഫേക്ക് ന്യൂസ് പടച്ചുവിടുന്നവർ അറിയുന്നില്ല, അതുണ്ടാക്കുന്ന പ്രത്യാഘാതം. ഇന്റർനെറ്റിൽ നിന്ന് ആരുടെയോ ചിത്രം പകർത്തി ചെയ്ത വലിയൊരു ക്രൂരത

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP