Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിരപ്പള്ളിയുടെ എൻഒസിയിൽ മുഖ്യമന്ത്രി ഒപ്പിട്ടെന്ന ന്യൂസോടെ കണ്ണിലെ കരട്; ടോം ജോസിനെ ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനാക്കാൻ താമസിച്ചതും ചർച്ചയായി; മുഖ്യമന്ത്രിക്ക് ആതിഥ്യം ഒരുക്കിയവർക്ക് കരാർ നൽകണമെന്ന ബിശ്വാസ് മേത്തയുടെ ഫയൽ ചർച്ചയിലും സംശയ നിഴലിൽ; പ്രതികാരം തീർക്കാൻ 'വയനാട്ടിലെ റിസോർട്ട് ഓപ്പറേഷൻ'; ഐഎഎസുകാരന്റെ വീട്ടിലെ വൈദ്യുത കണക്ഷൻ വിവാദത്തിന് പിന്നിൽ സസ്‌പെൻഷൻ ഗൂഢാലോചന; ബി അശോകനെ വീട്ടിലിരുത്താൻ ശത്രുക്കൾ ഒരുമിക്കുമ്പോൾ

അതിരപ്പള്ളിയുടെ എൻഒസിയിൽ മുഖ്യമന്ത്രി ഒപ്പിട്ടെന്ന ന്യൂസോടെ കണ്ണിലെ കരട്; ടോം ജോസിനെ ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനാക്കാൻ താമസിച്ചതും ചർച്ചയായി; മുഖ്യമന്ത്രിക്ക് ആതിഥ്യം ഒരുക്കിയവർക്ക് കരാർ നൽകണമെന്ന ബിശ്വാസ് മേത്തയുടെ ഫയൽ ചർച്ചയിലും സംശയ നിഴലിൽ; പ്രതികാരം തീർക്കാൻ 'വയനാട്ടിലെ റിസോർട്ട് ഓപ്പറേഷൻ'; ഐഎഎസുകാരന്റെ വീട്ടിലെ വൈദ്യുത കണക്ഷൻ വിവാദത്തിന് പിന്നിൽ സസ്‌പെൻഷൻ ഗൂഢാലോചന; ബി അശോകനെ വീട്ടിലിരുത്താൻ ശത്രുക്കൾ ഒരുമിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ കണ്ണിലെ മറ്റൊരു കരടായിരുന്നു ബി അശോക് ഐ എ എസ്. സിവിൽ സർവ്വീസിൽ ഒറ്റയാൾ പോരാട്ടം ജനങ്ങൾക്ക് വേണ്ടി നടത്തുന്ന ഉദ്യോഗസ്ഥരിൽ പ്രമുഖൻ. ബി.അശോകിനെ ഊർജ, ജലവിഭവ വകുപ്പിൽ നിന്നു മാറ്റി സിവിൽ സപ്ലൈസ് സിഎംഡി ആക്കിയതിന് പിന്നിൽ പലരുടേയും ഇഷ്ടക്കേടുണ്ടായിരുന്നു. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തെത്തിയത് ബി അശോകിലൂടെയാണെന്ന വിലയിരുത്തൽ മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ടായിരുന്നു. ഇതിന് പിറകെ നെതർലണ്ട് കമ്പിനിക്ക് വഴിവിട്ട് സഹായം ചെയ്യണമെന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയായ മുൻ അഡീഷണൽ സെക്രട്ടറി ഫലയിൽ കുറിച്ചതും പുറത്തു വന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ പിന്നിൽ സഹായം നൽകിയ കമ്പനിക്ക് വഴിവിട്ട് കരാർ കൊടുക്കണമെന്നതായിരുന്നു പുറത്തു വന്ന രേഖ. ഇതെല്ലാം വിവാദമായിരുന്നു.

ഇതിനെല്ലാം പിന്നിൽ സർക്കാരും ഐഎഎസ് ലോബിയും സംശയ നിഴലിൽ നിർത്തിയത് ബി അശോകിനെയാണ്. ജേക്കബ് തോമസിനെ പോലെ സത്യസന്ധനായ ഐപിഎസുകാരനെ അഴിമതിക്കുരുക്കിൽ കുടുക്കിയ അതേ ലോബി വീണ്ടും എത്തുകയാണ്. വയനാട്ടിൽ ബി അശോകിന് റിസോർട്ടുണ്ടെന്നും ഈ റിസോർട്ടിലേക്ക് അശോക് വൈദ്യുതി എടുത്തത് വൈദ്യുതി ബോർഡിനെ തെറ്റിധരിപ്പിച്ചെന്നുമാണ് വാർത്ത. അതായത് മുൻ ഊർജ്ജ സെക്രട്ടറി സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ നേട്ടം നിയമ വിരുദ്ധമായി നേടി. അശോകിനെ സർവ്വീസിൽ നിന്ന് സസെപ്ന്റ് ചെയ്യാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ വാർത്ത. വാർത്തയുടെ പേരിൽ വൈദ്യുത ബോർഡിൽ നിന്ന് റിപ്പോർട്ട് തേടും. അതിന് ശേഷം ചീഫ് സെക്രട്ടറിയുടെ സസ്‌പെൻഷൻ ഉത്തരവ് ഇറക്കാനാണ് പദ്ധതിയെന്നാണ് സൂചന. ദേശീയ സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയിൽ വൻ ക്രമക്കേടെന്നാണ് ആരോപണം.

വയനാട്ടിൽ അശോക് ജോലി നോക്കിയിരുന്നു. അന്ന് വയനാടിനോടുള്ള താൽപ്പര്യം കാരണം വാങ്ങിയ ഭൂമിയിൽ വീടു വച്ചു. ഇത് വാടകയ്‌ക്കോ ഹോംസ്‌റ്റേയ്‌ക്കോ കൊടുത്തിട്ടില്ലെന്നതാണ് വസ്തുത. ഈ വീടിനുള്ളത് ഗാർഹിക കണക്ഷനും. ഇതിന് അർഹതയുമുണ്ട്. ഇതിനിടെയാണ് ഇതൊരു റിസോർട്ടാണെന്ന തരത്തിൽ വാർത്ത എത്തുന്നത്. അശോക് വച്ച വീട്ടിന് അടുത്ത് റിസോർട്ടുണ്ടെന്നതാണ് വസ്തുത. എന്നാൽ ഇതിന് അശോകിന്റെ വീടുമായി യാതൊരു ബന്ധവുമില്ല. തനിക്ക് വയനാട്ടിൽ വീട് മാത്രമേ ഉള്ളൂവെന്നും റിസോർട്ടില്ലെന്നും അശോക് വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ അശോകിനെ സസ്‌പെന്റ് ചെയ്യാനുള്ള വലിയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന വസ്തുതയും ചർച്ചയാവുകയാണ്.

കോവിഡു കാലത്ത് ബി അശോക് എഴുതിയ ലേഖനം നേരത്തെ ചർച്ചയായിരുന്നു. സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ അതിലുണ്ടെന്ന നിഗമനം സിപിഎം കേന്ദ്രങ്ങൾ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അതിരപ്പള്ളിയിൽ കേരളത്തെ പ്രതിക്കൂട്ടിലാക്കുന്ന വാർത്ത വന്നത്. ഇടതു പക്ഷത്ത് പോലും അത് ഭിന്നതയുടെ ചർച്ചകൾക്ക് കാരണമായി. എല്ലാവരും ചേർന്ന് സർക്കാരിനെ എതിർത്തു. കേന്ദ്ര സർക്കാരിൽ നിന്ന് എൻ ഒ സി തേടാനുള്ള നീക്കം അങ്ങനെ ചർച്ചയായി. ഇതിന് പിന്നാലെ സ്ഥലം മാറ്റവും. മുതിർന്ന ഐപിഎസുകാരനായ ജേക്കബ് തോമസിനെതിരെ വിരമിക്കും വരെ തുടർന്നതിന് സമാനമായ പ്രതികാരം അശോകിനെതിരേയും സർക്കാർ തുടരുമെന്ന സൂചന അന്നും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി എടുക്കലും റിസോർട്ടും എല്ലാം പറഞ്ഞ് അശോകിനെ ദ്രോഹിക്കാനുള്ള നീക്കം.

മേപ്പാടി സമ്പൂർണ്ണ വൈദ്യുതി കരണ പദ്ധതി. അബേദ്കർ കോളനിയിലെ വൈദ്യുതീകരണത്തിന്റെ മറവിൽ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. വൈദ്യുതി ലൈൻ എത്തുന്നത് ബേച്ചാവോ റിസോർട്ടിലാണെന്നാണ് വാർത്ത. തൊള്ളായിരം മല നിരകളിലെ അശോകിന്റെ വീട് ലക്ഷ്യമിട്ടാണ് ചേരുന്നത്. ഏലം പ്ലാന്റേഷൻ ഭൂമിയിലെ വീടും. അങ്ങനെ ഈ വീട്ടിനെ വിവാദത്തിലാക്കുകയാണ് വാർത്ത. എന്നാൽ തനിക്ക് റിസോർട്ടില്ലെന്നും വീടിന് തൊട്ടടുത്തുള്ള മറ്റൊരാളുടെ റിസോർട്ടാണ് അവിടെയുള്ളതെന്നും അശോക് പറയുന്നു. ഇതോടെയാണ് അശോകിനെ സസ്‌പെന്റ് ചെയ്യാനുള്ള ശ്രമത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു വരുന്നത്. 2011ൽ വയനാട്ടിൽ ജോലി ചെയ്തു. ആ സമയം വീടു വച്ചു. ഹോം സ്‌റ്റേ പ്രോപ്പർട്ടിയാണ് വച്ചത്. ബിൽഡർ തന്നെയാണ് വൈദ്യുതി എടുത്തു തന്നതെന്നും അശോക് പറയുന്നു.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുന്നണിയിൽ ചർച്ച ചെയ്യാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് സിപിഐ തുറന്നടിച്ചതോടെ സർക്കാർ വെട്ടിലായി. ഇടതുമുന്നണിയിൽ നേരത്തെയുണ്ടായിരുന്ന ധാരണ വകവയ്ക്കാതെയാണ് അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നേടാൻ സർക്കാർ കെ.എസ്.ഇ.ബിക്ക് എൻഒസി നൽകിയത്. സിപിഐയുടെ നിലപാട് വ്യക്തമായിരുന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത് ഇടതുമുന്നണിയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഇത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. അതിരപ്പള്ളിക്ക് സംസ്ഥാന സർക്കാൻ എൻഒസി നൽകിയെന്ന വാർത്ത ഞെട്ടലോടെയാണ് പരിസ്ഥിതി പ്രവർത്തകരും കേട്ടത്. ഇതിന് പിന്നാലെ ഈ ഫയലിൽ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന വാർത്തയും വന്നു. ഏഷ്യാനെറ്റ് ന്യൂസിന് ഫയലുകളും കിട്ടി. ഈ ഫയൽ നൽകിയത് ഊർജ്ജ സെക്രട്ടറിയാണെന്ന വിലയിരുത്തൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സജീവമായി.

ഇതിന് പുറമേ ടോം ജോസുമായും അശോക് രസത്തിൽ അല്ലായിരുന്നു. ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനായി ടോം ജോസിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനം വൈകാനുള്ള കാരണവും ജലഗതാഗത സെക്രട്ടറി കൂടിയായ അശോകിന്റെ ഇടപെടലാണെന്ന ചർച്ച സജീവമായിരുന്നു. വിരമിച്ച ചീഫ് സെക്രട്ടറിയെ നിമയിക്കാനുള്ള ഫയലിൽ അശോക് ഒപ്പിട്ടാൻ വൈകിയെന്നാണ് ആക്ഷേപം. ഇതോടെ അശോകിനെ കണ്ടാൽ ടോം ജോസ് മിണ്ടാത്ത സാഹചര്യം പോലും ഉണ്ടായിരുന്നു. അതിരപ്പള്ളിക്കൊപ്പം ഇതും അശോകിനെ മുലയ്ക്കൊതുക്കാൻ കാരണമായി. ഏഷ്യാനെറ്റിന് അതിരപ്പള്ളിയുടെ ഫയൽ കിട്ടയതിനെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കാണുന്നതും. ഇതിന് ശേഷമാണ് ബിശ്വാസ് മേത്ത നെതർലൻഡ് കമ്പിനിക്ക് വേണ്ടി നടത്തിയ ശുപാർശയും പുറത്തു വന്നത്.

ഊർജ്ജ വകുപ്പിൽ നിന്ന് ബി.അശോകിനെ സിവിൽ സപ്ലൈസിലേക്കു മാറ്റിയപ്പോൾ ഇരു വകുപ്പുകളുടെയും മന്ത്രിമാരുടെ അഭിപ്രായം ആരാഞ്ഞതുമില്ല. മന്ത്രിമാർ ആവശ്യപ്പെടാതെ ബി. അശോകിനെ ഒതുക്കാനെടുത്ത തീരുമാനത്തിന് ഈയിടെ വിരമിച്ച ഒരു ഉന്നതന്റെ സ്വാധീനം ആരോപിക്കപ്പെടുന്നുണ്ട്. ഈ സർക്കാർ വന്ന ശേഷം സപ്ലൈകോയിലെ ഏഴാമത്തെ സിഎംഡിയാണ് അശോക്. സർക്കാരിന്റെ ഇടപാടുകളുമായി സഹകരിച്ചു നിൽക്കുന്നവർക്കു സർവീസിൽ ഉള്ളപ്പോഴും വിരമിക്കുമ്പോഴും ഉന്നത പദവികൾ നൽകുകയും എതിർത്താൽ ഒതുക്കപ്പെടുകയും ചെയ്യുന്ന നയം അശോകിന്റെ നിയമനത്തിലും പ്രകടമായിരുന്നു.

കോവിഡ് രോഗം കേരളത്തിൽ പടരുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് വരുന്നവരുടെ വഴി തടയാനോ വരവ് കുറയ്ക്കാനോ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് ഡോ ബി അശോക് ലേഖനം എഴുതിയിരുന്നു. മികച്ച ചികിത്സ സൗകര്യവും സാങ്കേതിക വിദ്യകളും ലഭ്യമായ ഇവിടേക്ക് ഒരു രോഗത്തെ ഭയന്ന് സ്വന്തം സഹോദരങ്ങളെ നാട്ടിലെത്താൻ അനുവദിക്കാതിരുന്ന സ്ഥലമായി കേരളം മാറരുതെന്ന് ഡോ അശോക് കേരള കൗമുദി ദിനപത്രത്തിൽ എഴുതിയ' കോവിഡ് സമേത ജീവിതത്തിലേക്ക്' എന്ന ലേഖനത്തിൽ പറഞ്ഞിരുന്നു. പ്രവാസികളുടെ വരവിനോട് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാടുകളോട് കടുത്ത വിയോജിപ്പുകളാണ് ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്.

വ്യക്തിപരമായ അഭിപ്രായം എന്ന മട്ടിലാണ് അദ്ദേഹം ലേഖനം എഴുതിയിരിക്കുന്നതെങ്കിലും സംസ്ഥാന സർക്കാർ പ്രവാസികളോടും ഇതരസംസ്ഥാന മലയാളികളോടും പിന്തുടരുന്ന നയത്തിനോടുള്ള കടുത്ത വിയോജിപ്പ് കൂടിയായിരുന്നു് ഈ അഭിപ്രായ പ്രകടനം. പണ്ടും സർക്കാരിന്റെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ലേഖനം എഴുതി വിവാദം സൃഷ്ടിച്ച വ്യക്തിയാണ് ബി അശോക് ഐഎഎസ്. ' ലോക്ക്ഡൗൺ മാറികഴിഞ്ഞാൽ വാതിലുകൾ അടച്ച് കേരളത്തിന് മാത്രം സുരക്ഷിതമായി ഇരിക്കാനും സാധ്യമല്ല. അത് നമുക്ക് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലാവും ഫലത്തിൽ ചെന്നെത്തുക. രാജ്യത്തിന്റെ പോസിറ്റീവിൽ കണക്കിൽപ്പെടുന്ന മലയാളികൾ കേരളത്തിൽ ചികിത്സ തേടുന്നതാണ് ഭേദം. ചികിത്സ സൗകര്യവും കഴിവും താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയാണുള്ളതെന്ന് അശോക് എഴുതി. ഇതെല്ലാം സർക്കാരിന്റെ കണ്ണിലെ കരടാക്കി അശോകിനെ മാറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP