Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

16കാരിയെ ഗർഭച്ഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ നഴ്സിങ്ങ് ഹോമിൽ പൊലീസ് പരിശോധന; ലേഡി ഡോക്ടറുടെ ഭർത്താവായ ഡോക്ടർ പ്രായപൂർത്തിയാവാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ; മതാചാരപ്രകാരം മറവ് ചെയ്യാൻ എന്ന വ്യാജേന ഭ്രൂണം പെൺകുട്ടിയുടെ പിതാവ് വാങ്ങിയെന്ന് വിവരം; ഭ്രൂണാവശിഷ്ടം പൊലീസ് കുട്ടിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു; നീലേശ്വരം പീഡനക്കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

16കാരിയെ ഗർഭച്ഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ നഴ്സിങ്ങ് ഹോമിൽ പൊലീസ് പരിശോധന; ലേഡി ഡോക്ടറുടെ ഭർത്താവായ ഡോക്ടർ പ്രായപൂർത്തിയാവാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ; മതാചാരപ്രകാരം മറവ് ചെയ്യാൻ എന്ന വ്യാജേന ഭ്രൂണം പെൺകുട്ടിയുടെ പിതാവ് വാങ്ങിയെന്ന് വിവരം; ഭ്രൂണാവശിഷ്ടം പൊലീസ് കുട്ടിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു; നീലേശ്വരം പീഡനക്കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പ്രത്യേക ലേഖകൻ

കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്രസ അദ്ധ്യാപകനായ പിതാവ് പീഡിപ്പിക്കുകയും, മാതാവിന്റെ ഒത്താശയോടെ വിവിധ ആളുകൾക്ക് കാഴ്ചവെയ്ക്കുകയും ചെയ്ത കേസിൽ കുട്ടിയുടെ ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറിലേക്കും അന്വേഷണം നീളുന്നു. കാഞ്ഞങ്ങാട്ടെ നഴ്‌സിംങ്ങ് ഹോമിലെ ഡോക്ടർ അംബുജാക്ഷിയെ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. കേസിലെ നിർണ്ണായകമായ രേഖകൾ അന്വേഷണ സംഘം നഴ്‌സിംങ്ങ് ഹോമിൽ നിന്ന് ശേഖരിച്ചു.

പീഡനത്തിന് ഇരയായ പതിനാറുകാരിയുടെ വയസ് ആശുപത്രി രേഖകളിൽ 18 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. പ്രായപൂർത്തിയാകാത്ത വിവരം പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചവർ മറച്ച് വെച്ചതാണോ, അതോ പീഡനത്തിന് ഇരയാണെന്ന വിവരം അറിഞ്ഞാണോ ഡോക്ടർ ഗർഭച്ഛിദ്രം നടത്തിയതെന്ന് അന്വേഷിച്ച് വരുകയാണെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന നീലേശ്വരം സിഐ മനോജ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഡോക്ടർക്കെതിരെ തെളിവുകൾ ലഭിച്ചാൽ പോക്‌സോ ചുമത്തും. കേസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും സിഐ പറയുന്നു.

ഡോക്ടർ അംബുജാക്ഷിയുടെ ഭർത്താവായ ഡോക്ടർ പി കൃഷ്ണൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പോക്‌സോ കേസിൽ നിലവിൽ ജാമ്യത്തിലാണ്. പെരിയയിലെ ഡിസ്‌പെൻസറിയിൽ ഉപ്പയ്ക്കും സഹോദരിക്കും ഒപ്പമെത്തിയ 15 കാരിയെ കൺസൾട്ടിംങ്ങ് റൂമിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് 67 കാരനായ ഇയാൾക്കെതിരെയുള്ള പരാതി. മൂത്ത സഹോദരിയെ പരിശോധിച്ചതിന് ശേഷം അനിയത്തിയെ പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം വീട്ടിലത്തിയ പെൺകുട്ടി ആരോടും മിണ്ടാതെ പേടിയോടെ നിൽക്കുന്നത് കണ്ടാണ് ഉമ്മ വിവരങ്ങൾ ആരായുന്നത്. പിന്നാലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

കൺസൾട്ടിംങ്ങ് മുറിയിലെ, സ്വകാര്യ പരിശോധനയ്ക്കായി തയ്യാറാക്കിയ ടേബിളിൽ കിടത്തി പരിശോധിക്കുമ്പോൾ പീഡനശ്രമം ഉണ്ടായി എന്നാണ് കുട്ടിയുടെ മൊഴി. ബേക്കൽ പൊലീസാണ് ഇയാൾക്കെതിരെ പോക്‌സോ രജിസ്റ്റർ ചെയ്തത്. പിന്നീട് ഒളിവിൽ പോയ പ്രതി ഹൈക്കോടതിയിൽ നിന്ന് കോവിഡ് സാഹചര്യവും പ്രായാധിക്യവും ചുണ്ടിക്കാട്ടി മുൻകൂർ ജാമ്യം നേടുകയായിരുന്നു. ജൂൺ അവസാന വാരമാണ് കേസിന് ആസ്പദമായ സംഭവം. കേസിൽ കുറ്റപത്രം ഓഗസ്റ്റ് അവസാനം സമർപ്പിക്കുമെന്ന് ബേക്കൽ സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു.

കാഞ്ഞങ്ങാട് നഴ്‌സിംങ്ങ് ഹോമിലെ ഗർഭച്ഛിദ്രത്തിന് ശേഷം, മതാചാരപ്രകാരം മറവ് ചെയ്യാൻ എന്ന വ്യാജേന ഭ്രൂണം പെൺകുട്ടിയുടെ ബാപ്പ വാങ്ങുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ ഭ്രൂണാവിശിഷ്ടം വ്യാഴാഴ്ച പൊലീസ് പെൺകുട്ടിയുടെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. ഭ്രൂണം പരിയാരം മെഡിക്കൽ കോളേജിൽ വിദഗ്ധ പരിശോധന നടത്തി വരുകയാണ്. ഭ്രൂണം കുഴിച്ചിട്ടത് താനാണെന്ന് കേസിലെ മുഖ്യപ്രതിയും മദ്രസ അദ്ധ്യാപകനുമായ പെൺകുട്ടിയുടെ പിതാവ് സമ്മതിച്ചിട്ടുണ്ട്.

ഹോസ്ദുർഗ് തഹസിൽദാർ രത്‌നാകരൻ, നീലേശ്വരം സിഐ മനോജ്, ഫോറൻസിക് സർജൻ ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഭ്രൂണാവഷിഷ്ടം പുറത്തെടുത്തത്. നേരത്തെ നാല് കേസുകളിൽ പ്രതിയായ പെൺകുട്ടിയുടെ ഉപ്പ കർണ്ണാടക സ്വദേശിയാണ്. അമ്മാവൻ നൽകിയ പരാതിയിലാണ് പിതാവ് ഉൾപ്പടെയുള്ളവരെ പൊലീസ് പിടികൂടി പോക്‌സോ ചുമത്തിയത്. വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത സ്ഥലങ്ങളിലുമായി പെൺകുട്ടിയെ പീഡിപ്പിച്ചതിനാൽ പൊലീസ് വെവ്വേറെ കേസുകളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്.

അമ്പതുകാരനായ പിതാവ്, മുഹമ്മദ് റിയാസ് ഞാണിക്കടവ് (20), പി.പി. മുഹമ്മദ്കുഞ്ഞി ഞാണിക്കടവ് (21) ഞാണിക്കടവിലെ 17കാരൻ എന്നിവർ കേസിൽ നേരത്തേ അറസ്റ്റിലായിരുന്നു. ക്വിന്റൽ മുഹമ്മദ് പടന്നക്കാട്, അത്തിച്ച എന്ന അസി, എന്നിവരെ പിടികൂടാനുണ്ട്. കുട്ടിയുടെ മാതാവിനെതിരെയും പോക്‌സോ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. കർണാടക മടിക്കേരിയിൽ വച്ചാണ് ക്വിന്റൽ മുഹമ്മദ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മാതാവ് തന്നെയാണ് മടിക്കേരിയിലെ അജ്ഞാത കേന്ദ്രത്തിൽ പെൺകുട്ടിയെ എത്തിച്ചത്.

അന്വേഷണം കർണാടകത്തിലേക്കും ഇതിനകം വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ട് സംഘങ്ങളാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പീഡിപ്പിച്ച പിതാവ്, ഭാര്യയുടെ ഒത്താശയോടെ മറ്റുള്ളവർക്ക് കാഴ്ച വെക്കുകയായിരുന്നു. പ്രണയം നടിച്ച് ഞാണിക്കടവ് സ്വദേശിയായ യുവാവ് പെൺകുട്ടിയെ പലതവണയാണ് പീഡിപ്പിച്ചത്. പിന്നീട് ഇയാൾ തന്റെ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP