Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാലുവിന്റെ കാർ അപകടത്തിൽ പെടുന്നതിന് മുമ്പ് എവിടെത്തി എന്നു ഫോണിൽ ചോദിച്ചത് പ്രകാശൻ തമ്പി; അപകട സ്ഥലത്ത് ആദ്യമെത്തിയതും സ്വർണ്ണക്കടത്തുകാരനായ പ്രകാശൻ; ജമീലിന് വയലിനിസ്റ്റുമായി ഉണ്ടായിരുന്നത് ആത്മബന്ധം; വിഷ്ണു സോമസുന്ദരം ഉറ്റ സുഹൃത്തും; ഡ്രൈവർ അർജ്ജുൻ എടിഎം മോഷണക്കേസിലെ പ്രതി; ഡിആർഎ കണ്ടെത്തലുകളിൽ അന്വേഷണം എങ്ങുമെത്താത്തത് ദുരൂഹം; ബാലഭാസ്‌കറിന്റെ മരണത്തിൽ കരുതലോടെ നീങ്ങാൻ സിബിഐ

ബാലുവിന്റെ കാർ അപകടത്തിൽ പെടുന്നതിന് മുമ്പ് എവിടെത്തി എന്നു ഫോണിൽ ചോദിച്ചത് പ്രകാശൻ തമ്പി; അപകട സ്ഥലത്ത് ആദ്യമെത്തിയതും സ്വർണ്ണക്കടത്തുകാരനായ പ്രകാശൻ; ജമീലിന് വയലിനിസ്റ്റുമായി ഉണ്ടായിരുന്നത് ആത്മബന്ധം; വിഷ്ണു സോമസുന്ദരം ഉറ്റ സുഹൃത്തും; ഡ്രൈവർ അർജ്ജുൻ എടിഎം മോഷണക്കേസിലെ പ്രതി; ഡിആർഎ കണ്ടെത്തലുകളിൽ അന്വേഷണം എങ്ങുമെത്താത്തത് ദുരൂഹം; ബാലഭാസ്‌കറിന്റെ മരണത്തിൽ കരുതലോടെ നീങ്ങാൻ സിബിഐ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രൂപ്പിലുണ്ടായിരുന്ന സൗണ്ട് റെക്കോർഡിസ്റ്റ് ജമീൽ ജബ്ബാർ കൂടി സ്വർണം കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ബാലഭാസ്‌ക്കറിന്റെ അപകട മരണം കൂടുതൽ ദുരൂഹമായി മാറിയിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് ഈ വിഷയത്തിലേക്ക് അന്വേഷണം കൊണ്ടു പോയില്ല. സിബിഐ എത്തുമ്പോൾ എല്ലാത്തിനും വ്യക്തത വരുമെന്നാണ് സൂചന. ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജ്ജുനെ പ്രതിയാക്കിയാണ് അന്വേഷണം. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയാകും നിർണ്ണായകം.

അപകടമരണവും സ്വർണം കടത്തും തമ്മിൽ ബന്ധം വന്നതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണം കൂടുതൽ ദുരൂഹമായി മാറിയത്. ബാലഭാസ്‌ക്കറിന്റെ മരണത്തിലുള്ള അന്വേഷണം മുന്നോട്ടു നീങ്ങവേയാണ് ട്രൂപ്പിലുള്ളവർക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണം കടത്തുമായി ബന്ധമുണ്ടായിരുന്നെന്ന ഡിആർഐയുടെ സ്ഥിരീകരണം വരുന്നത്. ഇതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിന്റെ അന്വേഷണവും ഇഴയാൻ തുടങ്ങിയത് .ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലുണ്ടായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ സ്വർണ കടത്തിൽ പ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു. ബാലഭാസ്‌ക്കറിന്റെ സംഘത്തിലുണ്ടായിരുന്ന സൗണ്ട് റിക്കോർഡിസ്റ്റ് ജമീൽ ജബ്ബാറും പ്രതിയാണ്, ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തുന്ന സംഘത്തിലെ അംഗമാണ് ജമീലെന്നും പലതവണ സ്വർണം കടത്തിയെന്നുമാണ് ഡിആർഐ കണ്ടെത്തിയത്. ഇതെല്ലാം സിബിഐ പരിശോധിക്കും. ക്രൈംബ്രാഞ്ച് അന്വേഷണ സമയത്ത് കേസിൽ അട്ടിമറിയുണ്ടായോ എന്ന സംശയം സജീവമാണ്. സ്വർണ്ണ കടത്തിൽ ഇപ്പോൾ പിടിക്കപ്പെട്ട സ്വപ്‌നാ സുരേഷിന് 2018ലും സർക്കാരിൽ ഉന്നത സ്വാധീനമുണ്ടായിരുന്നു. ഇതും അന്വേഷിക്കും

ബാലഭാസ്‌ക്കറിന്റെ മരണത്തിനു പിന്നാലെയാണ് സ്വർണ കടത്തുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്നത്. വിഷ്ണുവും പ്രകാശൻ തമ്പിയും ചേർന്ന് ഇരുന്നൂറ് കിലോയിലേറെ സ്വർണമാണ് കടത്തിയത് എന്ന റിപ്പോർട്ടുകൾ വന്നത്. ബാലഭാസ്‌ക്കറുമായി അടുപ്പമുണ്ടായിരുന്ന സൗണ്ട് റിക്കോർഡിസ്റ്റാണ് ജമീൽ ജബ്ബാർ. കഴക്കൂട്ടം സ്വദേശിയാണ് ജമീൽ. അടുപ്പമായത് മുതൽ ബാലഭാസ്‌ക്കർക്കൊപ്പമുണ്ട് ഇയാൾ. സൗണ്ട് റെക്കോർഡിസ്റ്റ് ആണെങ്കിലും ബാലുവിന്റെ സുഹൃത്ത് എന്ന രീതിയിലാണ് ജമീൽ ഒപ്പമുണ്ടായിരുന്നത്. ബാലുവിന്റെ കാർ ആ ഘട്ടങ്ങളിൽ മിക്കപ്പോഴും ഓടിച്ചിരുന്നത് ജമീൽ ആയിരുന്നു. ഒന്ന് രണ്ടു തവണ ബാലുവിന്റെ വീട്ടിലും ജമീൽ പോയിട്ടുണ്ട്. ബാലുവിന്റെ മരണത്തിനു ശേഷം 14 തവണ ദുബായ് ജമീൽ സന്ദർശിച്ചുവെന്നാണ് ഡിആർഐ കണ്ടെത്തിയിരിക്കുന്നത്. ഈ യാത്ര സ്വർണം കടത്തിനായിരുന്നു എന്ന സ്ഥിരീകരണമാണ് ഡിആർഐ നടത്തിയത്. അതുകൊണ്ട് തന്നെയാണ് സ്വർണം കടത്ത് കേസിൽ ഇപ്പോൾ ജമീലിനെ കൂടി ഡിആർഐ പ്രതി ചേർത്തിരിക്കുന്നത്. 14 തവണ ജമീലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാലുവിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ഡിആർഐ കൈമാറി. എന്നാൽ അന്വേഷണം ഒന്നും നടന്നില്ല.

ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള ചിലർ അവിടെ ഉണ്ടായിരുന്നുവെന്നാണ് ഡിആർഐയുടെയും സ്ഥിരീകരണം. കലാഭവൻ സോബിനെ വിളിച്ചു വരുത്തിയ ഡിആർഐ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടാകളാണ് പരിശോധനയ്ക്കായി നൽകിയത്. വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്നവരുടെയും കാരിയർമാരായി പ്രവർത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകൾ അതിൽ ഉണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവർ ആരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡിആർഐ ചോദിച്ചത്. കാർ അപകടത്തിൽപ്പെട്ടപ്പോൾ തന്നോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ച ഒരാളെ ഫോട്ടോയിൽ സോബിൻ തിരിച്ചറിഞ്ഞു. സരിത്തിനേയും പിന്നീട് തിരിച്ചറിഞ്ഞു.

2018 സെപ്റ്റംബർ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഒരാഴ്‌ച്ചയോളം വെന്റിലേറ്ററിൽ കിടക്കുന്നതിന്നിടെ ഹൃദയാഘാതം വന്ന് 2018 ഒക്ടോബർ രണ്ടിനാണ് ബാലഭാസ്‌ക്കർ മരിച്ചത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അപകടസമയത്ത് കാറിനു പിന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ അജിയുടെ മൊഴിയിലും ക്രൈംബ്രാഞ്ച് സംഘം പൊരുത്തക്കേട് കണ്ടെത്തിയിരുന്നു.

കാർ മരത്തിലേക്കിടിച്ചു കയറിയതിന് അജി സാക്ഷിയാണ്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറാണെന്നാണ് അജിയുടെ മൊഴി. വേഷം ടീഷർട്ടും ബർമുഡയുമാണെന്ന് അജി പറയുന്നു. എന്നാൽ, ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അർജുനായിരുന്നു. ബാലഭാസ്‌ക്കറിന്റെ പത്‌നി ലക്ഷ്മിയുടെ മൊഴി പ്രകാരം വാഹനമോടിച്ചിരുന്നത് അർജുൻ ആണെന്നായിരുന്നു. അത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. അതേസമയം താനല്ല വാഹനമോടിച്ചിരുന്നതെന്ന് അർജുൻ ആവർത്തിച്ചു പറഞ്ഞിരുന്നു. പിന്നീട് ഫോറൻസിക് പരിശോധനയിലൂടെ അർജുനാണ് ഡ്രൈവറെന്നും കണ്ടെത്തി. അപ്പോഴും സാക്ഷിയായ അജിയുടെ മൊഴിയിലെ കള്ളത്തരം ചോദ്യം ചെയ്തില്ല. ഇതെല്ലാം സിബിഐ വരുമ്പോൾ അന്വേഷണ വിധേയമാകും.

എന്തു കൊണ്ട് ബാലുവിന്റെ അച്ഛൻ പോരാട്ടത്തിന് ഇറങ്ങി

രോഗിയായ സഹോദരിയുടെ കാര്യം പോലും അവഗണിച്ചായിരുന്നു ബാലഭാസ്‌കറുടെ വിവാഹം. രണ്ട് കൊല്ലം കാത്തിരിക്കാൻ പറഞ്ഞിട്ടും കേട്ടില്ല. ഇതോടെയാണ് ബാലഭാസ്‌കറിന്റെ കുടുംബവുമായി ചെറിയ പ്രശ്‌നങ്ങൾ തുടങ്ങുന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള വഴിപാടുകൾ പൂർത്തിയാക്കി ബാലഭാസ്‌കർ ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനിയുമൊത്തു തന്റെ കെഎൽ 01 ബിജി 6622 കാറിൽ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അപകടത്തിൽപ്പെടുന്നത്. തിരുവനന്തപുരത്തിന് 14 കിലോമീറ്റർ മുൻപു പള്ളിപ്പുറം സിആർപിഎഫ് ജംക്ഷൻ കഴിഞ്ഞു വലത്തേക്കുള്ള വളവു തിരിഞ്ഞു കാർ അതിവേഗത്തിൽ റോഡിനു വലതുവശത്തേക്കു നീങ്ങി. വളവിൽ നിന്ന് 100 മീറ്റർ അകലെ റോഡരികിലെ മരത്തിലിടിച്ച് അപകടം സംഭവിച്ചത്. ഇതോടെയാണ് വിവാദങ്ങളും തുടങ്ങുന്നത്.

അപകടസമയത്ത് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചത് അർജുനാണെന്ന് ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് പ്രകാശ് തമ്പിയും ഇത് സമ്മതിച്ചിരുന്നു. വാഹനം ഓടിച്ചത് താൻതന്നെയാണെന്ന് അപകടശേഷം അർജുൻ താനടക്കമുള്ളവരോട് സമ്മതിച്ചിരുന്നു. എന്നാൽ, പൊലീസിനു മുന്നിൽ ഈ നിലപാട് മാറ്റി. ഇതറിഞ്ഞപ്പോൾ എന്തുകൊണ്ടാണ് ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് പൊലീസിനോട് പറയാൻ കാരണമെന്ന് അന്വേഷിച്ചു. ഫോൺവിളിച്ചാണ് അന്വേഷിച്ചത്. എന്നാൽ, പ്രത്യേകിച്ച് കാരണമൊന്നും പറയാതെ ഫോൺ കട്ടാക്കി. പിന്നീട് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് നമ്പർ ബ്ലോക്ക് ചെയ്തു. അർജുനെ കാണാനും കഴിഞ്ഞില്ല. തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.

ബാലഭാസ്‌കറും അർജുനും വെള്ളം കുടിച്ച ജ്യൂസ് കടയിലെ സിസിടിവിയുടെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. സുഹൃത്തുക്കളായ ജമീൽ, ചിക്കു എന്ന സനൽരാജ് എന്നിവർക്കൊപ്പമാണ് കൊല്ലം പള്ളിമുക്കിലെ കടയിലേക്ക് പോയത്. കടയുടമയുടെ ബന്ധുവിന്റെ സഹായത്തോടെ ഹാർഡ് ഡിസ്‌ക് കൈക്കലാക്കി ദൃശ്യം പരിശോധിച്ചതായും പറഞ്ഞു. എന്നാൽ, യാത്രസംബന്ധിച്ച ഒന്നും കാണാൻ കഴിഞ്ഞില്ലെന്നും ഈ ദൃശ്യങ്ങൾ ഡിലീറ്റായി പോയെന്നുമാണ് പ്രകാശൻ തമ്പി പറഞ്ഞത്. എന്നാൽ, ഇത് ക്രൈംബ്രാഞ്ച് മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിദഗ്ധ പരിശോധനയിൽ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്നും കൂടുതൽ കാര്യം വ്യക്തമാകുമെന്ന പ്രതീക്ഷയിലുമാണ് സംഘം. ഇതിൽ ജമീലും സിസിടിവി പരിശോധന ശരിവച്ചിട്ടുണ്ട്. ഇതോടെ സിസിടിവി ആരും നോക്കിയിട്ടില്ലെന്ന ജ്യൂസ് കടയുടമയുടെ മൊഴി കളവാണെന്നും വ്യക്തമായി. ഇതും ദുരൂഹത കൂട്ടുന്നു.

പാലക്കാട്ടെ പൂന്തോട്ടത്തെ ഡോക്ടറുടെ കുടുംബവുമായിട്ടായിരുന്നു ബാലഭാസ്‌കറിന് കൂടുതൽ അടുപ്പം. പാലക്കാട്ട് പരിപാടിക്ക് എത്തുമ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് ഡോക്ടറെ ബാലഭാസ്‌കർ പരിചയപ്പെട്ടത്. ചികിൽസയ്ക്കായിട്ടായിരുന്നു അവിടേക്കുള്ള കുടുംബവുമായുള്ള ബാലഭാക്‌സറിന്റെ ആദ്യ യാത്ര. പിന്നെ അടുത്ത സുഹൃത്തുക്കളായി. ബാലഭാസ്‌കർ വിദേശത്തു സംഗീതപരിപാടിക്കായി പോകുമ്പോൾ ഭാര്യ ലക്ഷ്മി, ഡോക്ടറുടെ കുടുംബത്തിനൊപ്പമാണു താമസിച്ചിരുന്നത്. ഡ്രൈവറായി അർജുൻ എത്തിപ്പെടുന്നതും ഈ കുടുംബത്തിൽ നിന്നാണ്. ഡോക്ടർ രവീന്ദ്രന്റെ ഭാര്യയുടെ സഹോദരന്റെ മകനാണ് അർജുൻ. ഇയാൾ മുമ്പ് എടിഎം കവർച്ചാ കേസിലും പ്രതിയായിരുന്നു. ഇതോടെയാണ് അർജുനെ ബാലുവിന്റെ ഡ്രൈവറാക്കിയത്. ഇതും സംശയത്തിന് കാരണമായി.

പ്രകാശൻ തമ്പിയുടെ ഇടപെടൽ ദുരൂഹം

സ്വർണ്ണ കടത്ത് കേസിൽ പിടിയിലായ പ്രകാശൻതമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. എന്നാൽ പ്രതികൾ ബാലഭാസ്‌കറിന്റെ മാനേജർമാർ അല്ലെന്നും ചില പരിപാടികളുടെ സംഘാടകർ മാത്രമായിരുന്നെന്നുമായിരുന്നു എന്നുമാണ് ഭാര്യ ലക്ഷ്മി പറയുന്നത്. എന്നാൽ, ഈ വാദം ബാലുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും തള്ളുന്നു.

വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതൽതന്നെ ബന്ധമുണ്ടായിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്. പ്രകാശൻ തമ്പിയെ ഏഴെട്ടു വർഷം മുമ്പ് ഒരുസ്വകാര്യ ആശുപത്രിയിൽ െവച്ചാണ് ബാലഭാസ്‌കർ പരിചയപ്പെടുന്നത്. വിഷ്ണുവാണ് മിക്ക സംഗീത പരിപാടികളുടെയും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഇയാൾ ആസമയത്തും സ്ഥിരമായി വിദേശയാത്രകൾ ചെയ്യാറുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കൾ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛൻ ഉന്നയിക്കുന്ന ആരോപണം.

അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് പ്രകാശൻതമ്പിയാണെന്ന കാര്യവും ഉണ്ണി ചൂണ്ടിക്കാട്ടുന്നു. തുടർന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരിൽനിന്ന് ഇവർ ഒഴിഞ്ഞുമാറിനിൽക്കുകയായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാൾ കൂടുതൽ ഇവർക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു. പാലക്കാട്ട് ബാലഭാസ്‌കർ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താൻ അന്വേഷണസംഘത്തിനായിട്ടില്ല. അപകടമുണ്ടാകുന്നതിനു തൊട്ടുമുമ്പ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച് ബാലഭാസ്‌കറിന് ഫോൺകോളുകൾ വന്നിരുന്നതായും അച്ഛൻ ഉണ്ണി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP