Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിവസം അഞ്ച് കോടി വരെ കളത്തിൽ വീഴുന്ന ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് മൈലാപ്പൂർ ആർച്ച് ബിഷപ്പ് ഡോ.എ.എം.ചിന്നപ്പ; ബിഷപ്പ് ക്ലബ് സെക്രട്ടറി മാലം സുരേഷിനെ വിശേഷിപ്പിക്കുന്നത് ചെറുമകൻ എന്ന്; ഭദ്രദീപം കൊളുത്തിയത് പി.സി.ജോർജ്; സൗഹൃദപട്ടികയിൽ സിപിഎം നേതാക്കളുടെ നീണ്ട നിര; സുരേഷിന്റെ വീട്ടിൽ എം.എ.ബേബിയുടെ സന്ദർശന ചിത്രവും പുറത്ത്; മണർകാട് ക്രൗൺ ക്ലബ്ബിലെ റെയ്ഡിൽ 18 ലക്ഷം പിടിച്ചിട്ടും മാലം സുരേഷ് അടക്കമുള്ളവരെ തൊടാൻ പൊലീസിന് കോവിഡ് പേടി

ദിവസം അഞ്ച് കോടി വരെ കളത്തിൽ വീഴുന്ന ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് മൈലാപ്പൂർ ആർച്ച് ബിഷപ്പ് ഡോ.എ.എം.ചിന്നപ്പ; ബിഷപ്പ് ക്ലബ് സെക്രട്ടറി മാലം സുരേഷിനെ വിശേഷിപ്പിക്കുന്നത് ചെറുമകൻ എന്ന്; ഭദ്രദീപം കൊളുത്തിയത് പി.സി.ജോർജ്; സൗഹൃദപട്ടികയിൽ സിപിഎം നേതാക്കളുടെ നീണ്ട നിര; സുരേഷിന്റെ വീട്ടിൽ എം.എ.ബേബിയുടെ സന്ദർശന ചിത്രവും പുറത്ത്; മണർകാട് ക്രൗൺ ക്ലബ്ബിലെ റെയ്ഡിൽ 18 ലക്ഷം പിടിച്ചിട്ടും മാലം സുരേഷ് അടക്കമുള്ളവരെ തൊടാൻ പൊലീസിന് കോവിഡ് പേടി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മണർകാട്ടെ കോടികൾ മറിയുന്ന ക്രൗൺ ചീട്ടുകളി ക്ലബ്ബിന്റെ സെക്രട്ടറി മാലം സുരേഷ് എന്ന കെ.വി.സുരേഷ് വൻസ്രാവുകൾക്കൊപ്പം നീന്തുന്നയാൾ. ക്ലബ്ബിലെ റെയ്ഡിൽ 18 ലക്ഷം പിടിച്ചിട്ടും മണർകാട് ഇൻസ്പക്ടർ പൊലീസുകാരെ തന്നെ ഒറ്റിയെന്ന് വ്യക്തമായിട്ടും ഉന്നതങ്ങളിലെ പിടിയിൽ നടപടികൾ വൈകുകയാണ്. ഒരുദിവസം 2 കോടി മുതൽ 5 കോടി വരെ കളത്തിൽ വീഴുന്ന ക്ലബ്ബിനെ തൊടാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും മടിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ 11 ന് ക്ലബിൽ റെയ്ഡ് നടക്കുകയും ക്ലബ്ബ് പ്രസിഡന്റ് കുറുമുള്ളൂർ വടക്കുംകര വി എം സന്തോഷ് അടക്കം 43 പേർ പിടിയിലാകുകയും ചെയ്തതോടെയാണ് സംഗതികളുടെ കിടപ്പ് നാട്ടുകാർക്കും ബോധ്യമായത്. കൊട്ടിഘോഷിച്ചുള്ള ക്ലബ്ബിന്റെയും സെന്റ് മേരീസ് സ്റ്റിച്ചിങ് ക്ലബ്ബിന്റെയും ഉദ്ഘാടന ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

മൈലാപ്പൂർ ബിഷപ്പ് ഗോഡ് ഫാദർ

മൈലാപ്പൂരിലെ ആർച്ച്ബിഷപ്പ് ഡോ.എ.എം.ചിന്നപ്പയാണ് മാലം സുരേഷിന്റെ ഗോഡ്ഫാദർ. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന്റെ ആശീർവാദത്തോടെയായിരുന്നു ഉദ്ഘാടനമെന്നും സൂചനയുണ്ട്. ചീട്ടുകളിക്ലബ് ഉദ്ഘാടനം ചെയ്തത് ബിഷപ്പ് ചിന്നപ്പയാണ്. ഭദ്രദീപം കൊളുത്തിയത് പൂഞ്ഞാർ എംഎ‍ൽഎ പി.സി ജോർജാണ്. പരസ്യത്തിൽ നടി ഷംന കാസിമിന്റെ പേര് കാണുന്നുണ്ടെങ്കിലും അവർ ഉദ്ഘാടന ചടങ്ങിന് എത്തിയോ എന്ന് വ്യക്തമല്ല. മാണി സി കാപ്പനും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു.

മാലം സുരേഷ് തന്റെ ചെറുമകനെന്ന് ആർച്ച്ബിഷപ്പ് ഡോ.എ.എം.ചിന്നപ്പ

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന് മൈലാപ്പൂർ ആർച്ച് ബിഷപ്പ് ഡോ.എ.എം.ചിന്നപ്പ എഴുതിയ ഒരു കത്തും രസകരമാണ്. എന്റെ ചെറുമകൻ എന്നാണ് മാലം സുരേഷിനെ കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ചങ്ങനാശേരിയിലെ ആദിത്യ ടവറുമായി സുരേഷിന് ചില പ്രശ്‌നങ്ങളുണ്ടെന്നും അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരിയെയുും ഇ.പി.ജയരാജൻ എംഎൽഎയെയുംകാണുമ്പോൾ വേണ്ട പോലെ സംസാരിച്ച് പ്രശ്‌നം തീർക്കണമെന്നും ആർച്ച്ബിഷപ്പ് എ.എം.ചിന്നപ്പ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. 2017 ഒക്ടോബർ 31 നായിരുന്നു ആകത്ത്.

സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത് സിപിഎമ്മുകാർ

കാപ്പാ നിയമപ്രകാരം നടപടി നേരിടുന്ന പ്രതി കെ.വി. സുരേഷിനെയും ഇൻസ്‌പെക്ടറെയും സംരക്ഷിക്കുന്നത് സിപിഎമ്മിലെ രണ്ട് നേതാക്കളും പൊലീസിലെ ചില ഉദ്യോഗസ്ഥരുമാണെന്നും ആരോപണമുണ്ട്. നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ ഇയാൾതന്നെ പ്രചരിപ്പിക്കുകയും ഇത് കാട്ടി ഉദ്യോഗസ്ഥരുടെമേൽ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. തന്റെ ബിസിനസ് പങ്കാളിയായ ഒരു ഡി.ജി.പിക്ക് ഒപ്പംനിൽക്കുന്ന ചിത്രവും സുരേഷ് സ്ഥലത്തെ പൊലീസിനെ പേടിപ്പിക്കാൻ പ്രചരിപ്പിച്ചു.

ഒരുനേതാവിന് തിരഞ്ഞെടുപ്പ് സംഭാവനയായി ലക്ഷങ്ങൾ നൽകിയെന്നും വാർത്തകൾ വരുന്നുണ്ട്. യു.ഡിഎഫ്. സർക്കാർ നടത്തിയ 'ഓപ്പറേഷൻ കുബേരയിൽ' ഈ നേതാവ് സഹായിച്ചതിനുള്ള ചീട്ടുകളികേന്ദ്രം നടത്തിപ്പുകാരന്റെ പ്രതിഫലമായിരുന്നു ഇത്. ചില രാഷ്ട്രീയനേതാക്കളുടെയും, രണ്ട് ബിഷപ്പുമാരുടെയും കണക്കിൽപ്പെടാത്ത പണം ബ്ലേഡ് ഇടപാടിനായി ഈ നടത്തിപ്പുകാരനെയാണ് ഏൽപ്പിച്ചിട്ടുള്ളതെന്നും ആരോപണമുണ്ട്.

എം.എ.ബേബി സുരേഷിന്റെ വീട്ടിലെ സന്ദർശകൻ

ഉന്നത് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ക്രൗൺ ക്ലബ്ബ് നടത്തിപ്പുകാൻ ഒരുമിച്ചിരിക്കുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിനൊപ്പം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി മാലം സുരേഷിന്റെ വീട് സന്ദർശിക്കുന്ന ഫോട്ടോകളും ഉണ്ട്. അതുകൊണ്ട്തന്നെ കോടികൾ മറിയുന്ന ഈ കച്ചവടത്തെ കുറിച്ച് സിപിഎം നേതാക്കൾക്ക് അറിവില്ല എന്ന് പറഞ്ഞ് ഒഴിയുക എളുപ്പമല്ല.

രാഷ്ട്രീയ സ്വാധീനത്തിൽ കേസ് മുങ്ങുമോ?

ചീട്ടുകളി കേന്ദ്രത്തിലെ പൊലീസ് റെയ്ഡിന്റെ വിവരം ചോർത്തുകയും നടത്തിപ്പുകാരനുമായി അവിഹിത ഇടപെടലുകൾ നടത്തുകയുംചെയ്ത സംഭവത്തിൽ മണർകാട് ഇൻസ്‌പെക്ടർ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോർട്ട് വന്നെങ്കിലും കാര്യമായ നടപടി ഇതുവരെയുണ്ടായില്ല. മണർകാട് ഇൻസ്‌പെക്ടർ നടത്തിപ്പുകാരന് വഴിവിട്ട സഹായം ചെയ്തിരുന്നതായും സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സ്‌പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി. അനീഷ് വി.കോര സമർപ്പിച്ച റിപ്പോർട്ട് എറണാകുളം റേഞ്ച് ഐ.ജി.ക്ക് കൈമാറി.

റെയ്ഡ് നടന്ന ക്ലബ്ബിൽ ചീട്ടുകളി നടക്കുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവിയെ ഇൻസ്‌പെക്ടർ തെറ്റിദ്ധരിപ്പിച്ചു. പൊലീസിന്റെ ഔദ്യോഗിക രഹസ്യവിവരങ്ങൾ ചീട്ടുകളി നടത്തിപ്പുകാരന് ചോർത്തിക്കൊടുത്തു. നടത്തിപ്പുകാരന്റെ തിരുവഞ്ചൂരിലെ വിട്ടിൽ റെയ്ഡിനെത്തിയെങ്കിലും വീട്ടിനുള്ളിൽ കയറാതെ മടങ്ങി, പരിശോധന നടത്തിയെന്ന് ഉന്നത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു. മണർകാട് സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥരും നടത്തിപ്പുകാരനിൽനിന്ന് മാസപ്പടി വാങ്ങിയിരുന്നതായി റിപ്പോർട്ടിൽ സൂചനയുള്ളതായാണ് വിവരം. ഇൻസ്‌പെക്ടർക്കെതിരായ നടപടി സംബന്ധിച്ച് ഐ.ജി. തീരുമാനമെടുക്കുക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും.

മണർകാട് ക്രൗൺ ക്ലബ്ബിലെ ചീട്ടുകളി പൊലീസ് റെയ്ഡ് നടത്തി 18 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എന്നാൽ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ആർ രതീഷ്‌കുമാർ പ്രതികളെ സഹായിക്കുന്ന തരത്തിൽ ഫോൺ സംഭാഷണം നടത്തിയതിനെ തുടർന്ന് അന്വേഷണ ചുമതലകളിൽ നിന്നും മാറ്റി നിർത്തുകയും സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണമാരംഭിക്കുകയും ചെയ്തത്. ഇതോടെ ഉദ്യോഗസ്ഥൻ അവധിയെടുത്ത് ഒളിവിൽ പോയി.

കഴിഞ്ഞ 11 നാണ് മണർകാട് ക്രൗൺ ക്ലബിൽ നടത്തിയ പരിശോധനയിൽ 18 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തത്. ചീട്ടുകളിക്കാൻ എത്തിയ 43 പേരെ പിടികൂടുകയും ക്ലബ് ഭാരവാഹികളെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി ക്രൗൺക്ലബ്ബ് സെക്രട്ടറി മാലം സുരേഷുമായി രതീഷ് കുമാർ നടത്തിയ ഫോൺ സന്ദേശം പുറത്തു വന്നത്. 'ഒരു പാര വരുന്നുണ്ട്, സൂക്ഷിക്കണം' എന്നു റെയ്ഡ് നടക്കുന്ന അന്നു രാവിലെ പൊലീസ് ഇൻസ്‌പെക്ടർ ചീട്ടുകളി സംഘത്തിനു മുന്നറിയിപ്പു നൽകിയതായി സംഭാഷണത്തിലുണ്ട്. സംഭവം അറിഞ്ഞപ്പോൾ തകർന്നുപോയി, ഒതുക്കിത്തീർക്കാൻ നോക്കാമെന്നും ഇൻസ്‌പെക്ടർ ആശ്വസിപ്പിക്കുന്നു. നിങ്ങൾ (സുരേഷ്) എനിക്കു സഹോദരനെപ്പോലെ ആണെന്നും സംഭാഷണത്തിൽ കേൾക്കാം.

കേസ് ഒതുക്കിത്തീർക്കാൻ നോക്കാം, അതുവരെ തൽക്കാലം മാറിനിൽക്കുക, ഹൈക്കോടതിയെ സമീപിക്കുക തുടങ്ങിയ ഉപദേശങ്ങളും ഇൻസ്‌പെക്ടർ നൽകുന്നുണ്ട്. മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നും അതിന് ഇടനിലക്കാരൻ തന്നെ സഹായിക്കുമെന്നും മാലം സുരേഷ് പറയുന്നതായി കേൾക്കാം. മുഖ്യമന്ത്രിയെ സമീപിച്ചിട്ടു കാര്യമില്ല, ഹൈക്കോടതിയിൽ പോകുകയാണു നല്ലതെന്നാണ് അന്നേരം ഇൻസ്‌പെക്ടറുടെ നിർദ്ദേശം. ഇടനിലക്കാരൻ വഴി പറഞ്ഞാൽ മുഖ്യമന്ത്രിക്കു മനസ്സിലാകുമെന്നും സംഭാഷണത്തിലുണ്ട്.

ക്ലബിനു താഴെ പ്രവർത്തിക്കുന്ന തന്റെ സ്ഥാപനങ്ങളിൽ നിന്നുള്ള പണമാണ് പൊലീസ് പിടിച്ചെടുത്തതെന്നാണ് സംഭാഷണത്തിൽ മാലം സുരേഷ് ആരോപിക്കുന്നത്. മണർകാട് എസ്.എച്ച്.ഒ ഇത് ശരിവയ്ക്കുന്നുമുണ്ട്. പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ യു.ശ്രീജിത്താണ് പരിശോധനയ്ക്കു പിന്നിലെന്നും രതീഷ് കുമാർ കുറ്റപ്പെടുത്തുന്നു. കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം സുരേഷിനെ ഉപദേശിക്കുന്നുണ്ട്. സംഭാഷണം സുരേഷ് തന്നെയാണ് റെക്കാഡ് ചെയ്ത് പുറത്തു വിട്ടിരിക്കുന്നത്.പരിശോധനയ്ക്കു നേതൃത്വം നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥൻ തന്നെയാണ് പ്രതിക്ക് നിയമോപദേശം നൽകുകയും പൊലീസിനെ കുറ്റപ്പെടുത്തുകയും ചെയ്തിരിക്കുന്നത്

ഇതോടെ മണർകാട് ക്രൗൺ ക്ലബ്ബിലെ ചീട്ടുകളി സംബന്ധിച്ച അന്വേഷണച്ചുമതലയിൽ നിന്നു മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.രതീഷ് കുമാറിനെ മാറ്റി. അന്വേഷണച്ചുമതല കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി ജെ.സന്തോഷ് കുമാറിനു നൽകി. ആർ.രതീഷ് കുമാറും ക്ലബ് സെക്രട്ടറി മാലം സുരേഷും തമ്മിലുള്ള ഫോൺ സംഭാഷണത്തെപ്പറ്റി നടത്തിയ അന്വേഷണത്തിൽ രതീഷ് കുമാർ കുറ്റക്കാരനെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. മണർകാട് സ്റ്റേഷന്റെ അടുത്തുള്ള ക്ലബ്ബിൽ നടന്ന പൊലീസ് റെയ്ഡിൽ രതീഷ് കുമാറിനെ പങ്കെടുപ്പിച്ചിരുന്നില്ല. മാലം സുരേഷും രതീഷും തമ്മിലുള്ള ബന്ധം അറിയാവുന്ന ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് റെയ്ഡിന്റെ ചുമതല പാമ്പാടിയിലെ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിനാണു നൽകിയത്. എന്നാൽ റെയ്ഡിന്റെ തുടർനടപടികൾ രതീഷ് കുമാർ തന്നെയാണു പൂർത്തിയാക്കിയത്. മണർകാട് ഇൻസ്‌പെക്ടർ എന്ന നിലയിൽ 43 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും 17.80 ലക്ഷം രൂപയും 40 മൊബൈൽ ഫോൺ പിടിച്ചതും മഹസറിൽ രേഖപ്പടുത്തിയതും രതീഷാണ്.

രതീഷും മാലം സുരേഷും തമ്മിലുള്ള ബന്ധം പുറത്തുവന്നതോടെ മഹസർ നടപടിക്രമങ്ങൾ കേസിൽ തിരിച്ചടിയാകുമോയെന്നും പൊലീസ് സംശയിക്കുന്നു. രതീഷിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്നലെ തുടരന്വേഷണത്തിനു സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി അനീഷ് വി.കോരയ്ക്കു കൈമാറി. റെയ്ഡ് കഴിഞ്ഞു മണിക്കൂറുകൾക്കകമാണു മാലം സുരേഷും രതീഷ് കുമാറും ഫോണിൽ സംസാരിക്കുന്നത്. ഫോൺ സംഭാഷണം മാലം സുരേഷും രതീഷും തമ്മിൽ നടത്തിയതാണെന്നു ശാസ്ത്രീയമായി തെളിയിക്കുന്നതിനു സൈബർ സെല്ലിനെ ഏൽപിച്ചു. രതീഷിനു പുറമേ മറ്റു പൊലീസുകാർക്കു ബന്ധമുണ്ടോ, റെയ്ഡ് വിവരം ചോർത്തിയത് ആരാണ് തുടങ്ങിയ കാര്യങ്ങളാണ് അനീഷ് വി. കോര അന്വേഷിക്കുന്നത്. മണർകാട് ജങ്ഷനിലെ ക്രൗൺ ക്ലബ് പ്രസിഡന്റ് കുറുമുള്ളൂർ വടക്കുംകര സന്തോഷും സെക്രട്ടറി മണർകാട് വാവത്തിൽ കെ.വി. സുരേഷും (മാലം സുരേഷ്) ആണ്. മാലം സുരേഷാണു കെട്ടിടത്തിന്റെ ഉടമ.

പൊലീസ് കേസിൽ പ്രതി ചേർത്തതോടെ മാലം സുരേഷ് മുൻകൂർ ജാമ്യത്തിനു ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. ജാമ്യഹർജിയിൽ കോടതിവിധി വന്നാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങുമെന്നു ഡിവൈഎസ്‌പി ജെ.സന്തോഷ് കുമാർ പറഞ്ഞു. നാലു വർഷത്തോളമായി ക്ലബ്ബിൽ ചീട്ടുകളി നടക്കുന്നു. രണ്ടുവട്ടം പൊലീസ് റെയ്ഡ് നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. വിവരം മുൻകൂർ ചോർന്നതാണു കാരണം. ടോക്കൺ വച്ചു കളി നടത്തുകയും അതിനുള്ള പണം മറ്റൊരു സ്ഥലത്തു സൂക്ഷിക്കുകയും ചെയ്യുന്നുവെന്നാണു പൊലീസിന്റെ നിഗമനം.

ഗെയിമിങ് നിയമപ്രകാരം പിടിച്ചെടുത്ത പണത്തിന്റെ പകുതി സർക്കാർ ഖജനാവിന് നൽകണം. ബാക്കി പകുതി പണം കേസ് പിടിച്ച പൊലീസുകാർക്ക് ലഭിക്കും. എന്നാൽ ക്ലബിന്റെ താഴെത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് 18 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തതെന്നാണ് പ്രതികൾ പറയുന്നത്. ഈ തുക പൊലീസ് തിരിച്ചു നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതിന് ഒത്താശയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇവർക്ക് കൂട്ടിനുണ്ട്. എന്നാൽ ഈ ഓഫീസിൽ പണം നൽകി ടോക്കൺ വാങ്ങിയ ശേഷമായിരുന്നു ചീട്ടുകളിയെന്ന് നാട്ടുകാർ പറയുന്നു.

മണർകാട് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്ക് 10,000 മുതൽ 25,000 രൂപ വരെ മാസപ്പടി, ക്ലബ് നൽകുന്നുണ്ടെന്ന വാർത്തകൾ പത്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇഷ്ടക്കാരെ മണർകാട് സ്റ്റേഷനിൽ നിലനിർത്താനും മറ്റ് സ്റ്റേഷനുകളിൽ നിന്നും മണർകാട് സ്റ്റേഷനിലേക്ക് കൊണ്ടുവരാനും ഇവരിൽ ചിലർ ശ്രമിച്ചിരുന്നു. ഇതിന് ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. കുട്ടിക്കാനത്തും തമിഴ്‌നാട്ടിലുമായി ഏഴ് ചീട്ടുകളി ക്ലബുകൾ ഇവർക്കുണ്ടെന്നാണ് വിവരം. ക്ലബിൽ രണ്ടര ലക്ഷം രൂപ വരെയാണ് മെമ്പർഷിപ്പ് തുക. കളത്തിൽ ഇറക്കിയ 77 ലക്ഷം രൂപ പ്രദേശവാസിയായ ഒരാൾക്കു നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് ചീട്ടുകളി ക്ലബിനെതിരെ പരാതി ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് പണം നഷ്ടപ്പെട്ടയാളുടെ ബന്ധുക്കൾ പരാതി അയച്ചത്. ഇതിനു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയും മൂന്നു ഡി.വൈ.എസ്‌പിമാരും മാത്രം അറിഞ്ഞ രഹസ്യ ഓപ്പറേഷൻ നടന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP