Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ

ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുമായി കലാഭവൻ സോബി. ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്ന് മുൻപ് തന്നെ ഉറപ്പിച്ച് പറഞ്ഞിരുന്ന സോബി തനിക്ക് നേരിടേണ്ടി വരുന്ന വധഭീഷണിയുടെ പശ്ചാത്തലത്തിൽ മരണമൊഴി റിപ്പോർട്ടർ ടിവിയാണ് വെളിപ്പെടുത്തിയത് ബാലഭാസ്‌ക്കരിനെ കൊലപ്പെടുത്തിയതിന് ശേഷം വാഹനാപകടം മനഃപൂർവ്വം സൃഷ്ടിച്ചതാണെന്നാണ് സോബിയുടെ വെളിപ്പെടുത്തൽ.

ബാലഭാസ്‌കർ സഞ്ചരിച്ച നീല ഇന്നോവ വന്നുനിൽക്കുന്നതും ഗ്ലാസ് അടിച്ചു തകർക്കുന്നതും താൻ മഞ്ഞ വെളിച്ചത്തിൽ കണ്ടുവെന്നും സോബി വീഡിയോയിൽ പറയുന്നു. സംഭവസ്ഥലത്തേക്ക് മറ്റൊരു ഇന്നോവ വന്നുനിന്നുവെന്നും സോബി റിപ്പോർട്ടറിനോട് വെളിപ്പെടുത്തി. തന്റെ അഭിഭാഷകനായ രാമൻ കർത്തയ്ക്കും ബാലഭാസ്‌കറിന്റെ കസിൻ പ്രിയ വേണുഗോപാലിനും വേണ്ടിയാണ് താൻ ഈ വീഡിയോ റെക്കോർഡ് ചെയ്യുന്നതെന്നും സോബി വീഡിയോയുടെ തുടക്കത്തിൽ സൂചിപ്പിക്കുന്നുണ്ട്. അപകടസ്ഥലത്തുവെച്ച് താൻ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ കണ്ടിരുന്നു എന്ന് സോബി വെളിപ്പെടുത്തിയത് വിവാദമായിരുന്നു. സ്വർണ്ണക്കടത്ത് കേസ് ചർച്ചയായപ്പോൾ മാധ്യമങ്ങളിൽ സരിത്തിന്റെ ഫോട്ടോ കണ്ടപ്പോഴാണ് താൻ സരിത്തിനെ ഓർമ്മിച്ചെടുതെന്നും സോബി പറഞ്ഞു.

പറയാൻ ബാക്കി വച്ചകാര്യങ്ങളാണ് പറയുന്നത്. നേരിട്ട് നിന്ന് തെളിയിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ അതിന് കഴിയുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് സത്യസന്ധതയ്ക്ക് വേണ്ടി റിക്കോർഡ് ചെയ്ത് അഭിഭാഷകനും പ്രിയയ്ക്കും നൽകുന്നത്. മരണ സമാനമായ കിടക്കയിൽ കിടക്കുമ്പോൾ മാത്രമേ ഇത് പുറത്തു വിടാവൂ. അല്ലെങ്കിൽ എന്റെ ജീവിതം അപകടത്തിലാകും. പുറത്തു പറയാത്ത കുറച്ചു കാര്യങ്ങളുണ്ട്.
ചാലക്കുടിയിൽ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ് തിരുന്നൽവേലിക്ക് പോയതുമായി ബന്ധപ്പെട്ടാണ് എല്ലാം മനസ്സിലാക്കിയതെന്ന് സോബി പറയുന്നു. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര. ഇതിനിടെ ഉറക്കം വന്നപ്പോൾ ഉറങ്ങാനായി വണ്ടിയൊതുക്കി. അപ്പോഴാണ് താൻ ഈ കൊലപാകത്തിന് സാക്ഷിയായതെന്ന് സോബി പറയുന്നു.

പെട്രോൾ പമ്പിന് അടുത്ത് വണ്ടി ഒതുക്കി നിർത്തി ഉറങ്ങാൻ കിടന്നു. ഇതിനിടെ സ്‌കോർപിയോ കാർ എത്തി. ഗുണ്ടകൾ ഇറങ്ങി. കുറച്ചു കഴിഞ്ഞ് ബാലുവിന്റെ ഇന്നോവ എത്തി. കാറിന്റെ ചില്ലുകൾ അടിച്ചു തകർത്തു. അതിന് ശേഷം അവർ ബാലുവിനെ കൊന്നു. എല്ലാം നാടകമായിരുന്നു. കാറിന്റെ ചില്ലുകൾ തകർന്നത് എങ്ങനെയെന്ന് പരിശോധിക്കണം. ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ്-ഇതാണ് റിപ്പോർട്ടർ പുറത്തുവിട്ട വീഡിയോയിലുള്ളത്. അതിനിടെ സ്വർണ്ണ കടത്ത് സംഘത്തിനും ബാലഭാസ്‌കറിന്റെ മാനേജർ അടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ഇതോടെ സിബിഐ അന്വേഷണം പുതിയ തലത്തിലെത്തുമെന്നും വ്യക്തമാകുകയാണ്. കഴിഞ്ഞ ദിവസമാണ് ഈ കേസ് സിബിഐ ഏറ്റെടുത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് നിർണ്ണായക വെളിപ്പെടുത്തൽ സോബി നടത്തുന്നതും. ഇതുവരെ സോബി പറയാത്ത തരത്തിലെ മൊഴിയാണ് ഇപ്പോൾ നൽകുന്നതും.

ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിൽ മൊഴി നൽകിയെങ്കിലും അന്വേഷണം അന്ന് കാര്യമായി മുന്നോട്ടു പോയില്ല. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോയപ്പോൾ ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആർഐ ചില സ്വർണക്കടത്തുകാരുടെ ഫോട്ടോകൾ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തിൽ ഇല്ലായിരുന്നു. നയതന്ത്ര സ്വർണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു.

വയലിനിസ്റ്റ് ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആർഐ അന്വേഷണം നടത്തിവരികയാണ്. 25 കിലോ സ്വർണം കടത്തിയ സംഘത്തിൽ മുൻ മാനേജർ ഉൾപ്പെട്ടതോടെയാണു ബാലഭാസ്‌കറിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കർ ചികിൽസയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരുക്കേറ്റിരുന്നു. ഇതെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ് സോബിയുടെ വെളിപ്പെടുത്തൽ.

അപകടം നടന്ന് 10 മിനിറ്റിനകം താൻ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. ബാലഭാസ്‌കറിന്റെ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് ആ സമയത്ത് അറിയില്ലായിരുന്നു. അപകടസ്ഥലത്തു തിരക്കുണ്ടായിരുന്നു. തന്റെ വാഹനം മുന്നോട്ടുപോയപ്പോൾ ഇടതു വശത്ത് ഒരാൾ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാൾ ബൈക്ക് തള്ളുന്നു. അപകടത്തിൽപ്പെട്ടവരുടെ സ്വന്തക്കാരാണെന്നു കരുതി വാഹനത്തിന്റെ വേഗം കുറച്ചു. അവർ കൈ കാണിച്ചില്ല. അവരെ കണ്ടപ്പോൾ പന്തികേട് തോന്നി. മുന്നോട്ടുപോയപ്പോൾ കുറച്ച് ആളുകൾ വണ്ടിയുടെ ബോണറ്റിൽ അടിച്ച് വണ്ടിയെടുത്ത് മാറ്റാൻ ആക്രോശിച്ചു. ലൈറ്റിന്റെ വെട്ടത്തിൽ അവരുടെ മുഖം വ്യക്തമായി കണ്ടു. ചുവന്ന ടീഷർട്ട് ധരിച്ച് കണ്ണട വച്ചൊരാൾ റോഡിന്റെ സൈഡിൽനിന്നത് സരിത്താണെന്നാണു സോബിയുടെ വാദം. സരിത് പോക്കറ്റിൽ കൈയിട്ട് കൂട്ടത്തിൽനിന്നു മാറി നിൽക്കുകയായിരുന്നു. മറ്റെല്ലാവരും തെറിവിളിച്ചപ്പോൾ സരിത് തെറിവിളിച്ചില്ല. ഇതാണ് ആ രൂപം പെട്ടെന്ന് ഓർമിക്കാൻ കാരണമെന്നും സോബി വെളിപ്പെടുത്തുന്നു.

വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്നവരുടേയും കാരിയർമാരായി പ്രവർത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകൾ കൂട്ടത്തിലുണ്ടായിരുന്നു. അതിൽ ഒരാളെ സോബി തിരിച്ചറിഞ്ഞു. ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അപകടത്തിൽ ദുരൂഹതകളില്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. അതേസമയം, കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ബാലഭാസ്‌ക്കറിന്റെ അച്ഛൻ ആവശ്യപ്പെട്ടു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു. മകനെ ബലിയാടാക്കി സ്വർണം കടത്തിയതാണോ എന്ന് അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP