Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എബി ഏബ്രഹാം മദ്യപാനി; പലപ്പോഴും മദ്യപിച്ച് ലക്കുകെട്ട നിലയിൽ പിടികൂടിയിട്ടുണ്ട്; വലിയ മെത്രാപ്പൊലീത്തയോട് തട്ടിക്കയറിയിട്ടുണ്ട്; കാണാൻ വരുന്നവരിൽ നിന്ന് നിർബന്ധിത പണപ്പിരിവും! വാദി ഒടുവിൽ പ്രതിയായി; ക്രിസോസ്റ്റം മെത്രാപ്പൊലീത്തയ്ക്ക് പീഡനമെന്ന ഡ്രൈവർ എബിയുടെ പരാതിയിൽ നടപടിയില്ല; കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയെയും തന്നെയും അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് അഡ്‌മിനിസ്ട്രേറ്ററുടെ പരാതി എസ്‌പിക്ക്; മാർത്തോമ്മ സഭയിൽ മെത്രപ്പൊലീത്ത വിവാദം കൊഴുക്കുമ്പോൾ

എബി ഏബ്രഹാം മദ്യപാനി; പലപ്പോഴും മദ്യപിച്ച് ലക്കുകെട്ട നിലയിൽ പിടികൂടിയിട്ടുണ്ട്; വലിയ മെത്രാപ്പൊലീത്തയോട് തട്ടിക്കയറിയിട്ടുണ്ട്; കാണാൻ വരുന്നവരിൽ നിന്ന് നിർബന്ധിത പണപ്പിരിവും! വാദി ഒടുവിൽ പ്രതിയായി; ക്രിസോസ്റ്റം മെത്രാപ്പൊലീത്തയ്ക്ക് പീഡനമെന്ന ഡ്രൈവർ എബിയുടെ പരാതിയിൽ നടപടിയില്ല; കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയെയും തന്നെയും അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് അഡ്‌മിനിസ്ട്രേറ്ററുടെ പരാതി എസ്‌പിക്ക്; മാർത്തോമ്മ സഭയിൽ മെത്രപ്പൊലീത്ത വിവാദം കൊഴുക്കുമ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മാർത്തോമ്മ സഭയിലെ വലിയ മെത്രാപ്പൊലീത്ത മാർ ക്രിസോസ്റ്റം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ക്രൂരപീഡനം അനുഭവിക്കുകയാണെന്ന് കാട്ടി സഭാധ്യക്ഷൻ ജോസഫ് മാർത്തോമ്മയ്ക്ക് പരാതി നൽകിയ ഡ്രൈവർ എബി ജെ ഏബ്രഹാമിനെതിരേ എസ്‌പിക്ക് പരാതി. സോഷ്യൽ മീഡിയയിലൂടെ ആശുപത്രിയെയും തന്നെയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഫെലോഷിപ്പിന്റെ അഡ്‌മിനിസ്ട്രേറ്റർ ടിപി ഫിലിപ്പാണ് പരാതി നൽകിയിരിക്കുന്നത്.

ജൂലൈ 31 ന് വലിയ മെത്രാപ്പൊലീത്തയുടെ ഡ്രൈവർ സ്ഥാനത്തുള്ള എബിയുടെ സേവനം അവസാനിപ്പിക്കാൻ സഭാ സിനഡും സെക്രട്ടറിയേറ്റും തീരുമാനിച്ചിരുന്നു. ഈ വിവരം അദ്ദേഹത്തെ അറിയിച്ചത് സഭാ സെക്രട്ടറി റവ. കെജി ജോസഫ് ആണ്. അതിന് ശേഷം എബി തനിക്കും കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിക്കുമെതിരേ സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. ലോകമെമ്പാടും ഈ തെറ്റായ വിവരങ്ങൾ വ്യാപിച്ചു കഴിഞ്ഞു. എബി ഏബ്രഹാം മദ്യപനാണ്. പലപ്പോഴും ഇയാളെ മദ്യപിച്ച് ലക്കുകെട്ട നിലയിൽ ആശുപത്രിക്കുള്ളിൽ നിന്ന് താൻ തന്നെ പിടികൂടിയിട്ടുണ്ട്. പലപ്പോഴും വലിയ മെത്രാപ്പൊലീത്തയോട് ഇയാൾ തട്ടിക്കയറിയിട്ടുണ്ട്. അദ്ദേഹത്തെ കാണാൻ വരുന്നവരിൽ നിന്ന് നിർബന്ധിത പണപ്പിരിവും നടത്തിയിട്ടുണ്ട്.

അപമര്യാദയായ പെരുമാറ്റത്തിന്റെ പേരിൽ പലപ്പോഴും താൻ അയാളെ ശകാരിച്ചിട്ടുണ്ട്. അതു കൊണ്ടാണ് അയാൾ ഇപ്പോൾ എനിക്കെതിരേ തിരിഞ്ഞിരിക്കുന്നത്. എബിയുടെ പ്രസ്താവനയിൽ പറയുന്ന കാര്യങ്ങൾ തെറ്റും ദുരുദ്ദേശ്യത്തോടെയുള്ളതും അപകീർത്തികരവുമാണ്. ഇയാൾ തന്നെ അപമാനിക്കുന്നതിനായി സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
അതേ സമയം, എബിയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് സഭയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. വലിയ തിരുമേനിക്ക് കുമ്പനാട് ഫെലോഷിപ്പിൽ നല്ല പരിചരണം ലഭിക്കുന്നില്ലെന്നും എബി നൽകിയ പരാതി പരിശോധിക്കാൻ സഭാ നേതൃത്വം തയാറാകണമെന്നുമാണ് ആവശ്യം.

രാജ്യം ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന മാർത്തോമ്മ വലിയ മെത്രാപ്പൊലീത്ത മാർ ക്രിസോസ്റ്റം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ അനുഭവിക്കുന്നതു കൊടിയ പീഡനമെന്ന് സന്തത സഹചാരിയും ഡ്രൈവറുമായ എബി ജെ എബ്രഹാം വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇക്കാര്യം തെളിവു സഹിതം ചൂണ്ടിക്കാട്ടി എബി മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മയ്ക്ക് പരാതി നൽകുകയും ചെയ്തു. മാർച്ച് 14 മുതൽ തന്നെ വലിയ മെത്രാപ്പൊലീത്തയിൽ നിന്നും സഭ അകറ്റിയിരിക്കുകയാണെന്ന് എബി പരാതിയിൽ പറയുന്നു. ഗുരുതരവും ഞെട്ടിക്കുന്നതുമായ വെളിപ്പെടുത്തലാണ് എബി നടത്തിയിട്ടുള്ളത്. 14 വർഷമായി മാർ ക്രിസോസ്റ്റത്തിന്റെ സന്തത സഹചാരിയായിരുന്നു എബി. തിരുമേനിക്ക് വേണ്ടത് എന്താണെന്ന് ഒരു നോട്ടം കൊണ്ട് അറിയാവുന്നയാൾ. തിരുമേനി എസി റൂമിൽ കിടക്കുമ്പോൾ നിലത്ത് പായ വിരിച്ച് എബിയുമുണ്ടാകും. രാത്രിയിൽ എന്തെങ്കിലും ആവശ്യമുണ്ടായാൽ കൈയിലിരിക്കുന്ന വടി കൊണ്ട് എബിയെ ഒന്നു കുത്തും. എബിക്ക് അറിയാം എന്താണ് നൽകേണ്ടതെന്ന്.

ഒരു വർഷമായി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെ 42-ാം നമ്പർ സ്യൂട്ട് റൂമിലാണ് തിരുമേനിയെ കിടത്തിയിരുന്നത്. യാത്ര ചെയ്യാനും മറ്റും ബുദ്ധിമുട്ടുള്ള തിരുമേനിക്ക് 102 വയസ് കഴിഞ്ഞു. തിരുമേനിയുടെ കാര്യത്തിൽ ആർക്കും ഒരു ഉത്തരവാദിത്തവുമില്ലെന്ന് എബി പരാതിയിൽ ആരോപിക്കുന്നു. എബിക്ക് പകരം ഒരാളെ തിരുമേനിയെ ശുശ്രൂഷിക്കാൻ സഭ ഏർപ്പെടുത്തിയിട്ടുണ്ട്. അയാൾക്ക് തിരുമേനിയുടെ ആവശ്യങ്ങൾ ഒന്നും അറിഞ്ഞു ചെയ്യാൻ കഴിയുന്നില്ല. തിരുമേനിയെ കാണാൻ വരുന്ന വിഐപികളെയോ പുരോഹിതന്മാരേയോ അറിയുന്നില്ല. 42-ാം നമ്പർ മുറി എസിയാണ്. ഫാനും എസിയും ഇട്ട് വേണം തിരുമേനിക്ക് കിടക്കാൻ. ഇപ്പോൾ കൂട്ടത്തിലുള്ളയാൾക്ക് തണുപ്പത്തു കിടക്കാൻ വയ്യ. അയാൾ മറ്റൊരു മുറിയിലാണ് കിടപ്പ്. രാത്രിയിൽ തിരുമേനിക്ക് എന്തു വന്നാലും ഇയാൾ അറിയാനും പോകുന്നില്ല.

ഒരിക്കൽ ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റർ വന്നപ്പോൾ തിരുമേനി മുറിയിൽ വീൽ ചെയറിൽ ഇരിക്കുകയായിരുന്നു. എസിയും ഫാനും ഓഫ് ചെയ്ത് ജനാലകൾ തുറന്നിട്ടിരുന്നു. ഇതു കണ്ട അഡ്‌മിനിസ്‌ട്രേറ്റർ പിറ്റേന്ന് തന്നെ മറ്റൊരു കുടുസുമുറിയിലേക്ക് തിരുമേനിയെ മാറ്റി. ഒരു രോഗിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നാവശ്യപ്പെട്ടാണ് തിരുമേനി അടുത്ത റൂമിലേക്ക് കൊണ്ടു പോയത്. പിന്നീട് പല തവണ തിരുമേനി തന്നെ അഭ്യർത്ഥിച്ചിട്ടും തിരികെ 42-ാം നമ്പർ റൂമിലേക്ക് മാറ്റിയിട്ടില്ല.

നല്ല ഭക്ഷണം തിരുമേനിക്ക് കൊടുക്കുന്നില്ലെന്നും എബി പറയുന്നു. താനുള്ളപ്പോൾ പുറമേ നിന്നും വാങ്ങി കൊടുക്കുമായിരുന്നു. എന്നും കുളിപ്പിക്കുകയും പല്ലു തേപ്പിക്കുകയും മുഷിഞ്ഞ വസ്ത്രങ്ങൾ മാറുകയും ചെയ്യുമായിരുന്നു. ഇപ്പോൾ തിരുമേനിയെ തുടച്ച് കുറച്ച് പൗഡർ ഇടും. രണ്ടും മൂന്നും മാസം കൂടിയിരിക്കുമ്പോഴാണ് കുളിപ്പിക്കാറ്. തിരുമേനിക്ക് ഭക്ഷണം എത്തിക്കുന്നത് ആംബുലൻസിലാണ്. കഴുകാനുള്ള തുണിയും മൃതദേഹവുമൊക്കെ കയറ്റുന്നതും ഇതിൽ തന്നെ. ഇതേപ്പറ്റി താൻ പരാതിപ്പെട്ടപ്പോൾ ഇവിടെ ഈ സൗകര്യമൊക്കെയേ ഉള്ളൂ. വേണേൽ കഴിച്ചാൽ മതി എന്നാണ് അഡ്‌മിനിസ്‌ട്രേറ്ററുടെ മറുപടിയെന്നും എബി പറഞ്ഞു. അഡ്‌മിനിസ്‌ട്രേറ്ററുടെ ഗുണ്ടായിസവും നഴ്‌സിങ് മേലധികാരിയുടെ അതിരു കവിഞ്ഞ പ്രവർത്തനവും മനസിലാക്കി ഇവരുടെ കൈയിൽ നിന്ന് തിരുമേനിയുടെ ജീവൻ രക്ഷിക്കണമെന്നും എബി പറയുന്നു.

മാർത്തോമ്മാ സഭയിലെ മുതിർന്ന ബിഷപ്പും ജനകീയനുമായ പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സഭയുടെ കീഴിലുള്ള ആശുപത്രിയിൽ പരിചരണം നൽകാതെ പീഡിപ്പിക്കുന്ന സംഭവത്തിൽ സഭാദ്ധ്യക്ഷനെതിരെ പ്രതിഷേധിക്കാൻ വൈദികർ ഉൾപ്പെടെയുള്ളവർ അടങ്ങുന്ന വാട്‌സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP