Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിലെത്തി ക്വാറന്റീൻകാലം പൂർത്തിയാക്കി ക്ഷേത്രത്തിൽ വച്ച് താലികെട്ടിയത് ശിവകാമിയുടെ നിർദ്ദേശ പ്രകാരം; കോടതിയിലും ഭർത്താവിനൊപ്പം പോകാനാണ് സമ്മതമെന്ന് പറഞ്ഞപ്പോൾ കാർ ചെയ്‌സിംഗും തട്ടിക്കൊണ്ട് പോകലും; ഭാര്യാ പിതാവിന്റെ ക്രിമിനൽ വാസന പറഞ്ഞ് കൈയൊഴിയുന്ന പൊലീസും; ശിവകാമിയെ അച്ഛൻ കൊന്നിട്ടുണ്ടാകാമെന്ന അയൽവാസിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ശ്രീനാഥും; ഇനി ഈ യുവാവിന് ഏക പ്രതീക്ഷ നിയമ പീഠം മാത്രം; ഹൈക്കോടതിയുടെ ഇടപെടൽ അനിവാര്യമായ കല്ല്യാണക്കഥ

നാട്ടിലെത്തി ക്വാറന്റീൻകാലം പൂർത്തിയാക്കി ക്ഷേത്രത്തിൽ വച്ച് താലികെട്ടിയത് ശിവകാമിയുടെ നിർദ്ദേശ പ്രകാരം; കോടതിയിലും ഭർത്താവിനൊപ്പം പോകാനാണ് സമ്മതമെന്ന് പറഞ്ഞപ്പോൾ കാർ ചെയ്‌സിംഗും തട്ടിക്കൊണ്ട് പോകലും; ഭാര്യാ പിതാവിന്റെ ക്രിമിനൽ വാസന പറഞ്ഞ് കൈയൊഴിയുന്ന പൊലീസും; ശിവകാമിയെ അച്ഛൻ കൊന്നിട്ടുണ്ടാകാമെന്ന അയൽവാസിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ശ്രീനാഥും; ഇനി ഈ യുവാവിന് ഏക പ്രതീക്ഷ നിയമ പീഠം മാത്രം; ഹൈക്കോടതിയുടെ ഇടപെടൽ അനിവാര്യമായ കല്ല്യാണക്കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശ്രീനാഥ് വേദനയിലാണ്. ഭാര്യയെ അവരുടെ പിതാവ് കൊന്നിട്ടുണ്ടാകുമെന്നു കോലഞ്ചേരിയിൽ നിന്നെത്തിയ അയൽവാസികളിൽ ഒരാൾ പറഞ്ഞതോടെ ഭീതിയിലും. വിവാഹ ശേഷം കോടതി ഭർത്താവിനൊപ്പം വിട്ടയച്ച യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. യുവതിയെ പറ്റി വിവരമൊന്നുമില്ലാത്തതിനാൽ യുവാവ് ഹൈക്കോടതിയിൽ ഹേബിയസ്‌കോർപ്പസ് ഹർജി നൽകിയതിനിടെയാണ് അയൽവാസിയുടെ ഞെട്ടിക്കുന്ന വിവരമെത്തുന്നത്. ഹൈക്കോടതിയിലാണ് ഈ യുവാവിന്റെ ഏക പ്രതീക്ഷ. തന്റെ ഹേബിയസ് കോർപ്പസ് ഹർജി ഭാര്യയെ തിരികെ അരികിലെത്തിക്കുമെന്നാണ് പ്രതീക്ഷ.

ആലപ്പുഴ വണ്ടാനം കാട്ടുങ്ങൽ വേലിയിൽ ശ്രീനാഥിന്റെ ഭാര്യ എറണാകുളം കുന്നത്തുനാട് ഐക്കര തുരുത്തിക്കുന്നേൽ വീട്ടിൽ സജുവിന്റെ മകൾ ശിവകാമിയെയാണ് വീട്ടുകാർ തട്ടിക്കൊണ്ടു പോയത്. മറ്റൊരു ജാതിയിൽപെട്ട ശ്രീനാഥിനെ മകൾ പ്രണയിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിനെ തുടർന്നാണ് തട്ടിക്കൊണ്ടു പോകൽ. നിയമാനുസൃതമായി വിവാഹം കഴിച്ച തന്റെ ഭാര്യയെ പറ്റി ഇപ്പോൾ യാതൊരു വിവരവുമില്ല എന്ന് കാട്ടിയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പക്ഷേ പൊലീസ് ഇപ്പോഴും ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ശിവകാമി ഇപ്പോഴും എവിടെയാണെന്ന് ആർക്കും അറിയില്ല. ഭർത്താവിനൊപ്പം കഴിയാൻ കോടതി അനുവദിച്ച യുവതിയുമായി കാറിൽ പോകവേ ആളില്ലാത്ത പ്രദേശത്തു തടഞ്ഞുനിർത്തിയായിരുന്നു ഗുണ്ടാസംഘത്തിന്റെ ആക്രമണം. യുവതിയുടെ പിതാവ് അയച്ച ഗുണ്ടാസംഘം ഭർത്താവിനെയും കൂടെയുള്ളവരെയും മർദിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. പൊലീസിൽ പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല.

ബംഗളൂരുവിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ നാലു വർഷം മുമ്പാണ് ബിഎഎംസ് വിദ്യാർത്ഥിനിയും കോലഞ്ചേരി വടയമ്പാടി സ്വദേശിനിയുമായ ശിവകാമിയുമായി പ്രണയത്തിലാകുന്നത്. വീട്ടിൽ വിവാഹാലോചനകൾ ശക്തമായതോടെ തന്നെ കൂട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കണമെന്ന് പെൺകുട്ടി നിർബന്ധിച്ചു. നാട്ടിലെത്തി ക്വാറന്റീൻ കാലം പൂർത്തിയാക്കിയ ശേഷം ഇരുവരും വിവാഹം കഴിച്ചു. ജൂലൈ ഏഴിന് പെൺകുട്ടി വീട്ടിൽ നിന്ന് ശ്രീനാഥിനൊപ്പം ഇറങ്ങി അമ്പലപ്പുഴയിൽ ദേവീക്ഷേത്രത്തിലെത്തി. താലികെട്ടി. മാതാപിതാക്കൾ വിഷമിക്കാതിരിക്കാൻ ശിവകാമിയെ കൊണ്ടു തന്നെ വീട്ടിലേക്കു വിളിപ്പിച്ചു. ഇതാണ് ചതിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

സ്ഥലവും വീടുമെല്ലാം ചോദിച്ചറിഞ്ഞ് വൈകിട്ടോടെ അമ്പലപ്പുഴയിലെ വീട്ടിലെത്തി. അനുനയിപ്പിച്ച് പെൺകുട്ടിയെ കൊണ്ടു പോകാൻ ശ്രമിച്ചു. പിന്നീട് ബലമായി കൊണ്ടുപോകാനായി ശ്രമം. നാട്ടുകാരും മറ്റും ഇടപെട്ടതിനാൽ കൊണ്ടുപോയില്ല. ഇതിനിടെ പെൺകുട്ടിയെ, കാണാനില്ലെന്നു കാണിച്ച് പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിലും പരാതി നൽകി. അങ്ങനെ ഭർത്താവും ഭാര്യയും പൊലീസ് സ്‌റ്റേഷനിലെത്തി. കോലഞ്ചേരി കോടതിയിലെത്തിച്ച് പെൺകുട്ടിയോട് ആരുടെയൊപ്പം പോകണമെന്നു ചോദിച്ചപ്പോൾ ഭർത്താവിന്റെയൊപ്പം എന്നായിരുന്നു മറുപടി. ഇതു കോടതി അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പെൺകുട്ടിയെ യുവാവിനൊപ്പം വിട്ടു.

ശിവകാമിയുമായി കാറിൽ കുറച്ചുദൂരം എത്തിയപ്പോഴേക്കും നാലു കാറുകളിലായി പിന്തുടർന്നെത്തിയ ഗുണ്ടാസംഘം ഇവരെ തടഞ്ഞു. ആളുകളും സിസിടിവിയും ഇല്ലാത്ത സ്ഥലം നോക്കി വാഹനം തടഞ്ഞു. ഭാര്യയെ വലിച്ചിറക്കി മറ്റൊരു കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിലെത്തി പരാതി നൽകിയപ്പോഴാണ് ശിവകാമിയുടെ അച്ഛന്റെ ക്രൂരതകൾ ശ്രീനാഥ് അറിയുന്നത്. ഗുണ്ടാപ്പിരിവു മുതൽ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നു വരെ പരാതിയുണ്ട്. നിങ്ങളും തന്നേക്കൂ, അന്വേഷിക്കാം എന്ന മട്ടിലായിരുന്നു പൊലീസിന്റെ പ്രതികരണം.

23നാണ് കോലഞ്ചേരിയിൽ നിന്നെത്തിയ ഒരാൾ 'മകളെ അയാൾ കൊലപ്പെടുത്തിയിട്ടുണ്ടാകും' എന്ന് അറിയിക്കുന്നത്. പൊലീസ് സ്റ്റേഷനിലും മറ്റും നടത്തിയ അന്വേഷണത്തിൽ, പെൺകുട്ടിക്ക് ഇതുവരെ അപായം സംഭവിച്ചതായി അറിവില്ല. ആ വിശ്വാസത്തിലാണു താനിപ്പോഴുള്ളതെന്നും ശ്രീനാഥ് പറയുന്നു. ഒരു കാരണവശാലും തനിക്ക് ശിവകാമിയെ നൽകില്ലെന്ന വാശിയിലാണു അവളുടെ പിതാവ്. അവളെ വേറെ വിവാഹം കഴിപ്പിക്കാനാണു ശ്രമം.

ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിഞ്ഞതിനാൽ അവൾ എന്റെ ഭാര്യ തന്നെയാണ്. എത്രയും പെട്ടെന്ന് കോടതി ഇടപെട്ട് ഭാര്യയെ തന്നോടൊപ്പം അയയ്ക്കണമെന്നാണ് ആവശ്യം. ഈ സമയം കൊണ്ട് മനസ്സ് മാറ്റി അവളെ തന്നിൽനിന്ന് അകറ്റാനാണ് ശ്രമമെങ്കിൽ അത് അവൾ തന്നെ നേരിട്ടു പറയണം. അവൾ എവിടെ ആയിരുന്നാലും ആരും ഉപദ്രവിച്ചിട്ടില്ലെന്നും ജീവനോടെ ഉണ്ടെന്നും അറിഞ്ഞാൽ മതി. എത്ര കാലം വേണമെങ്കിലും അവൾക്കായി കാത്തിരിക്കാൻ തയാറാണ് ശ്രീനാഥ് പറയുന്നു.

2016ലാണ് ഇരുവരും പ്രണയം ആരംഭിക്കുന്നത്. നാലുവർഷം നീണ്ടു നിന്ന പ്രണയത്തിനിടയിൽ വീട്ടുകാർ ശിവകാമിക്ക് മറ്റൊരു വിവാഹത്തിനായി നിർബന്ധിച്ചു. ഇക്കാര്യം ശ്രീനാഥിനെ അറിയിക്കുകയും എത്രയും വേഗം വിവാഹം കഴിക്കണമെന്നും ആവിശ്യപ്പെട്ടു. അങ്ങനെ ജൂൺ 6 ന് കർണ്ണാടകയിൽ നിന്നും ശ്രീനാഥ് നാട്ടിലെത്തുകയും ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു. പിന്നീട് ജൂലൈ ഏഴിന് വടയമ്പാടിയിലെത്തി ശിവകാമിയെ കൂട്ടിക്കൊണ്ടു പോയി പുന്നപ്രയിലെ ഓം ശക്തേശ്വരി ദേവീ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. എസ്.എൻ.ഡി.പി കരയോഗത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP