Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു പേർ ബൈക്കുമായി റെയിൽ പാളത്തിലൂടെ വരുന്നുണ്ട്..വിളിച്ചിട്ട് നിർത്താതെ പോയി...അവരെ തടഞ്ഞു വയ്ക്കണം എന്ന് കോൾ; കണ്ടെയിന്മെന്റ് സോണിൽ നിന്ന് പൊലീസിനെ വെട്ടിച്ച് ബൈക്കിൽ വന്ന യുവാക്കളെ തടയുന്ന ദൃശ്യങ്ങൾ പകർത്തിയത് ഗേറ്റ് കീപ്പർ; മരുന്ന് വാങ്ങാൻ ഇറങ്ങിയതെന്നും വേഗത്തിൽ വീട്ടിൽ പോകാനെന്നും യുവാക്കൾ; വൻ അപകടം ഒഴിവാക്കിയത് വവ്വാക്കാവ് ഗേറ്റിലെ അരുൺ ധർമൻ

രണ്ടു പേർ ബൈക്കുമായി റെയിൽ പാളത്തിലൂടെ വരുന്നുണ്ട്..വിളിച്ചിട്ട് നിർത്താതെ പോയി...അവരെ തടഞ്ഞു വയ്ക്കണം എന്ന് കോൾ; കണ്ടെയിന്മെന്റ് സോണിൽ നിന്ന് പൊലീസിനെ വെട്ടിച്ച് ബൈക്കിൽ വന്ന യുവാക്കളെ തടയുന്ന ദൃശ്യങ്ങൾ പകർത്തിയത് ഗേറ്റ് കീപ്പർ; മരുന്ന് വാങ്ങാൻ ഇറങ്ങിയതെന്നും വേഗത്തിൽ വീട്ടിൽ പോകാനെന്നും യുവാക്കൾ; വൻ അപകടം ഒഴിവാക്കിയത് വവ്വാക്കാവ് ഗേറ്റിലെ അരുൺ ധർമൻ

ആർ പീയൂഷ്

കൊല്ലം: കണ്ടെയ്മെന്റ് സോണിൽ നിന്നും പൊലീസിന്റെ കണ്ണുവെട്ടിച്ച് റെയിൽവെ പാളം വഴി ബൈക്ക് ഓടിച്ച് പോയ യുവാക്കളെ റെയിൽവേ ഉദ്യോഗസ്ഥർ തടയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ ദൃശ്യങ്ങൾ പകർത്തിയത് യുവാക്കളെ തടഞ്ഞ ഗേറ്റ് കീപ്പർ തെക്കുംഭാഗം സ്വദേശി അരുൺ ധർമ്മൻ തന്നെയായിരുന്നു. ഉച്ച കഴിഞ്ഞ് 2.45 നാണ് അരുണിന് വവ്വാക്കാവ് ഗേറ്റിൽ നിന്നും ഒരു ഫോൺ കോൾ വരുന്നത്. രണ്ടു പേർ ബൈക്കുമായി പാളത്തിലൂടെ വരുന്നുണ്ട്, വിളിച്ചിട്ട് നിർത്താതെ പോയി. അവരെ തടഞ്ഞു വയ്ക്കണം എന്നും അറിയിച്ചു. ഇതോടെയാണ് അരുൺ പാളത്തിലേക്കിറങ്ങി നിന്നത്.

വടക്കുഭാഗത്ത് നിന്നും ബൈക്ക് വരുന്നത് കണ്ടതോടെ മൊബൈലിൽ ചിത്രങ്ങൾ പകർത്തി. എന്തെങ്കിലും കാരണവശാൽ നിർത്താതെ പോയാൽ തെളിവിനായിട്ടാണ് അങ്ങനെ ചെയ്തത്. ബൈക്ക് നിർത്താൻ പറഞ്ഞെങ്കിലും ദേഹത്തേക്ക് ഇടിച്ചു കയറ്റിയാണ് നിർത്തിയത്. പിന്നിലിരുന്നയാൾ വേഗം ചാടിയിറങ്ങി. ബൈക്ക് വശത്തേക്ക് ഒതുക്കാൻ പറഞ്ഞതോടെ അനുസരിച്ചു. മരുന്ന് വാങ്ങാനായി ഇറങ്ങിയതാണ് എന്നും വേഗം വീട്ടിലേക്ക് പോകാനായിട്ടാണ് പാളത്തിലൂടെ വന്നത് എന്നുമാണ് ഇവർ പറഞ്ഞത്. ഗുരുതരമായ കുറ്റകൃത്യമായതിനാൽ വിവരം ആർ.പി,എഫിനെ അറിയിക്കാനായി ഫോൺ ചെയ്യുമ്പോഴേക്കും ഇവർ ഓടി രക്ഷപെട്ടു എന്ന് അരുൺ മറുനാടൻ മലയാളിയോട് പറഞ്ഞു.

പതിനാലു ദിവസത്തേക്ക് പകരക്കാരനായിട്ടാണ് അരുൺ വവ്വാക്കാവിന് സമീപമുള്ള കനാൽ ഗേറ്റിൽ ഗേറ്റ് കീപ്പറായി എത്തിയിട്ട്. ഇവിടുത്തെ ഗേറ്റ് കീപ്പർ ക്വാറന്റൈനിൽ പോയതി െതുടർന്നാണ് ഡ്യൂട്ടിക്കായി ഇവിടെയെത്തിയത്. ഇന്നലെ ഡ്യൂട്ടി തീരുന്ന ദിവസമായിരുന്നു. അരുൺ ഇവരെ തടഞ്ഞിരുന്നില്ലാ എങ്കിൽ മുന്നോട്ട് സഞ്ചരിക്കുകയും പിന്നാലെ എത്തുന്ന ട്രെയിൻ ഇടിച്ചു ഇവർ മരണപ്പെടുകയും ചെയ്യുമായിരുന്നു. കൂടാതെ ട്രെയിൻ പാളം തെറ്റി വലിയ അപകടം തന്നെയുണ്ടാവാൻ ഇടയാകുകയും ചെയ്യും. വവ്വാക്കാവിലെ ഗേറ്റ് കീപ്പർ അറിയിച്ചതു കൊണ്ട് മാത്രമാണ് നേരത്തെ ഇറങ്ങി നിന്ന് യുവാക്കളെ തടഞ്ഞു നിർത്താൻ കഴിഞ്ഞത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനും കായംകുളം റെയിൽവെ സ്റ്റേഷനും ഇടയിലാണ് വവ്വാക്കാവ് റെയിൽവേ ഗേറ്റ് വഴി രണ്ട് യുവാക്കൾ കരുനാഗപ്പള്ളി ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോയത്. ട്രാക്കിൽ കൂടി ബൈക്ക് വരുന്നുണ്ട് എന്നറിഞ്ഞ കനാൽ ഗേറ്റിലെ ഗേറ്റ്കീപ്പർ അരുൺ പാളത്തിൽ ഇറങ്ങി നോക്കിയപ്പോഴാണ് യുവാക്കൾ വരുന്നത് കണ്ടത്. ഉടൻ തന്നെ മൊബൈലിൽ ഇത് ചിത്രീകരിക്കുകയും യുവാക്കളെ തടഞ്ഞു നിർത്തുകയും ചെയ്തു. ബൈക്ക് പാളത്തിന് വെളിയിലിറക്കി വയ്ക്കാൻ പറഞ്ഞതിന് ശേഷം അരുൺ ആർ.പി.എഫിനെ അറിയിക്കാനായി ഫോൺ ചെയ്യാനായി റൂമിലേക്ക് കയറിയപ്പോൾ ഇവർ ഓടി രക്ഷപെട്ടു.

ഗേറ്റ്കീപ്പർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്നും ആർ.പി.എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. യുവാക്കൾ സഞ്ചരിച്ച ബൈക്ക് സിസി ചെയ്ത് മഹസർ എഴുതി കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പത്മന മേക്കാട് വഴുതയിൽ വടക്കതിൽ ദീപു എന്നയാളുടെ പേരിലുള്ള വാഹനമാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ ബന്ധപ്പെടുകയും വാഹനം ഓടിച്ചവരുമായി കായംകുളം ആർ.പി.എഫ് സ്റ്റേഷനിൽ ഹാജരാകാനും നിർദ്ദേശം നൽകി. റെയിൽവേ ആക്ട് 154, 147 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മൂന്ന് മണി സമയത്ത് തിരുവനന്തപുരം ഭാഗത്തേക്ക് ലോക്മാന്യ തിലക്, വേണാട് എക്സ്‌പ്രസ്, വർക്ക്മാൻ സ്‌പെഷ്യൽ ട്രെയിൻ എന്നിവ കടന്നു പോകേണ്ടതാണ്. ഈ ട്രാക്കിലൂടെയാണ് യുവാക്കൾ ബൈക്ക് ഓടിച്ചു പോയത്. ഗേറ്റ്കീപ്പർ തടഞ്ഞു നിർത്തിയപ്പോൾ മരുന്ന് മേടിക്കാൻ പോകുകയാണെന്നും റോഡിൽകൂടി പോയാൽ പൊലീസ് പിടികൂടുമെന്നുമാണ് പറഞ്ഞത്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടായിരുന്നതായി ഗേറ്റ് കീപ്പർ ആർ.പി.എഫിന് മൊഴി നൽകിയിരുന്നു. കായംകുളം അർ.പി.എഫ് എഎസ്ഐ എസ്.ഷാജിയും ഹെഡ്‌കോൺസ്റ്റബിൾ എം.സി രഘുകുമാറുമാണ് ഗേറ്റിലെത്തി വാഹനം കസ്റ്റഡിയിലെടുത്തത്. കൊല്ലം സർക്കിൾ ഇൻസ്‌പെക്ടർ രജനി നായർക്കാണ് അന്വേഷണ ചുമതല. പ്രതികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൊല്ലം റെയിൽവേ കോടതിയിൽ ഹാജരാക്കും.

കരുനാഗപ്പള്ളിയിലെ വിവിധ സ്ഥലങ്ങൾ കോവിഡ് വ്യാപനത്തെതുടർന്ന് കണ്ടെയ്‌മെന്റ് സോണുകളാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിനിടയിലാണ് യുവാക്കൾ പൊലീസിനെ പേടിച്ച് റെയിൽവേ ട്രാക്ക് വഴി ബൈക്ക് ഓടിച്ചു പോയത്. രണ്ട് കിലോമീറ്ററിലധികം ഇവർ ട്രാക്കിലൂടെ സഞ്ചരിച്ചു. ഈ സമയം ട്രെയിൻ വരാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. യുവാക്കൾ എവിടെ പോയതാണ് എന്ന കൃത്യമായ വിവരം ആർ.പി.എഫ് നാളെ മൊഴിയെടുത്തു കഴിയുമ്പോൾ മാത്രമേ അറിയാൻ കഴിയൂ.

യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുള്ളതിനാൽ ഇവരുടെ കൈവസം ലഹരിവസ്തുക്കൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നും ആർ.പി.എഫ് സംശയിക്കുന്നുണ്ട്. നാളെ ഇവരെ കൂടുതൽ ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമം. മുൻപ് തിരുവനന്തപുരം ഭാഗത്തും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. യുവാക്കൾ പാളത്തിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ തിരുവനന്തപുരം ഡിവിഷൻ സംഭവത്തിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP