Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാ വികാസ് അഘാഡി സഖ്യ സർക്കാരിൽ സ്റ്റിയറിം​ഗ് നിയന്ത്രിക്കുന്നത് പവാർ തന്നെയെന്ന് എൻസിപി; അസംതൃപ്തിയുടെ കൊടുമുടിയിൽ ശിവസേന; പഴയസഖ്യകക്ഷിയെ ഒപ്പം കൂട്ടാൻ ബിജെപിയും; മഹാരാഷ്ട്രയിൽ രാഷ്ട്രീയ അടിയൊഴുക്കുകൾ സജീവം; ഭരണമാറ്റം സംബന്ധിച്ച് വാചാലരായി ബിജെപി നേതാക്കൾ

മഹാ വികാസ് അഘാഡി സഖ്യ സർക്കാരിൽ സ്റ്റിയറിം​ഗ് നിയന്ത്രിക്കുന്നത് പവാർ തന്നെയെന്ന് എൻസിപി; അസംതൃപ്തിയുടെ കൊടുമുടിയിൽ ശിവസേന; പഴയസഖ്യകക്ഷിയെ ഒപ്പം കൂട്ടാൻ ബിജെപിയും; മഹാരാഷ്ട്രയിൽ രാഷ്ട്രീയ അടിയൊഴുക്കുകൾ സജീവം; ഭരണമാറ്റം സംബന്ധിച്ച് വാചാലരായി ബിജെപി നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യ സർക്കാരിന്റെ അധികാര സ്റ്റിയറിം​ഗ് സംബന്ധിച്ച് ശിവസേന-എൻസിപി ശീതസമരം തുടരുന്നതിനിടെ ശ്രദ്ധയോടെ കരുക്കൾ നീക്കി ബിജെപി. സംസ്ഥാനത്ത് തങ്ങൾക്ക് സഖ്യമുണ്ടാക്കാൻ സാധിക്കുന്ന പ്രബലമായ ഏക രാഷ്ട്രീയ പാർട്ടി പഴയ സഖ്യകക്ഷിയായ ശിവസേന തന്നെയെന്ന ബോധ്യമാണ് പാർട്ടിയെ കാര്യങ്ങൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് എൻസിപി നേതാവ് ശരത് പവാർ സൂപ്പർ പവറായി മാറുന്നു എന്ന പരാതി ശിവസേന നേതാക്കളിലും അണികളിലും ശക്തമാകുന്നതിനിടെയാണ് മഹാരാഷ്ട്രയിൽ ബിജെപി- സേന സഖ്യ സർക്കാരിനെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ വാചാലനാകുന്നത്.

‘ഞങ്ങൾ അധികാരത്തിലെത്തി ശിവസേനയുമായി സഖ്യമുണ്ടാക്കേണ്ടി വന്നാലും തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഒറ്റയ്ക്ക് തന്നെയാകും മത്സരിക്കുക. ഞങ്ങൾക്ക് ഒരുമിച്ച് സർക്കാർ രൂപീകരിക്കാൻ സാധിച്ചേക്കും. എന്നാൽ അതിനർത്ഥം ഞങ്ങൾ ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നല്ല,’ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. മഹാരാഷ്ട്രയിൽ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് പാർട്ടി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ സംസ്ഥാന ഭാരവാഹികളോട് അഭ്യർത്ഥിച്ചതിന് തൊട്ട് പിന്നാലെയാണ് ബിജെപി പ്രസിഡന്റ് നയം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ടയിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടിക്ക് സംസ്ഥാനത്ത് ഒരു ഊന്നുവടിയുടെയും ആവശ്യമുണ്ടായിരിക്കരുതെന്ന് ജെ.പി നദ്ദ പാർട്ടി അണികളോട് നേരത്തെ പറഞ്ഞിരുന്നു.

ഭരണമുണ്ടെങ്കിലും സംതൃപ്തിയില്ലാതെ ശിവസേന

മഹാരാഷ്ട്രയിൽ എൻസിപിക്ക് അമിത പ്രാധാന്യം നൽകുന്നതിന്റെ പേരിൽ ശിവസേനയിൽ അസംതൃപ്തി പുകയുന്നുണ്ട്. ഭരണകാര്യങ്ങളിൽ ശരത് പവാറിനുള്ള മുൻപരിചയമാണ് എൻസിപി ഉപയോ​ഗിക്കുന്നത്. പവാർ സൂപ്പർ സിഎം കളിക്കുന്നു എന്ന പരാതി സേനാ നേതാക്കളുടെ ഇടയിൽ പോലും ശക്തമാണ്. അതിനിടയിലാണ് സേനയുടെ മുഖപത്രമായ സാമ്നയിൽ പവാറിന്റെ മുഴുപ്പേജ് അഭിമുഖം പ്രസിദ്ധീകരിച്ചത്. ഇതോടെ സേനയുടെ ചെലവിൽ പവാറിനെ കൂടുതൽ ശക്തനാക്കുന്നു എന്നാണ് പ്രവർത്തകരും നേതാക്കളും ആരോപിക്കുന്നത്.

വല്യേട്ടൻ ചമഞ്ഞ് സേനയുടെ അസ്തിവാരം ഇളക്കുകയാകുമോ ശരദ് പവാർ ചെയ്യുകയെന്ന സംശയം വിവിധകോണുകളിൽനിന്ന് ഉയർന്നുവന്നിട്ടുണ്ട്. ശിവസേന കുടുംബത്തിനു പുറത്ത് ആദ്യമായാണ് പത്രത്തിന്റെ ഇത്രവും വലിയ ‘സ്പേയ്സ്’ ഒരു നേതാവിനു നൽകിയത്. ബാൽ താക്കറെ, ഉദ്ധവ് താക്കറെ എന്നിവരുമായിട്ടുള്ള ദീർഘ അഭിമുഖങ്ങളാണ് ഇതിനുമുമ്പ് സാമ്‌നയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ ശിവസേനയും എൻ.സി.പി.യും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പവാറുമായിട്ടുള്ള അഭിമുഖം സാമ്‌ന നടത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തൽ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യമായി മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ട്. സേനാ കൗൺസിലർമാരെ എൻസിപി അടർത്തിയെടുത്തതും മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങളും മൂലം സഖ്യത്തിൽ വിള്ളലുണ്ടായെന്ന ആരോപണത്തെ ഇല്ലാതാക്കുകയായിരുന്നു ആ നീക്കത്തിനുപിന്നിലെ കാരണം.

മൂന്നു പതിറ്റാണ്ടിന്റെ ബന്ധം ഉപേക്ഷിച്ചത് മുഖ്യമന്ത്രി പദത്തിനായി

മൂന്നു പതിറ്റാണ്ട് കാലത്തെ സഖ്യം ഉപേക്ഷിച്ചാണ് ശിവസേന കോൺ​ഗ്രസും എൻസിപിയുമായി ചേർന്ന് മന്ത്രിസഭ രൂപീകരിച്ചത്. മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യം ബിജെപി അംഗീകരിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയും തുടർനീക്കങ്ങളുമാണ് എൻഡിഎ വിടുന്നതിലേക്കു ശിവസേനയെ എത്തിച്ചതെങ്കിലും ഏറെ കാലമായുള്ള അസ്വാരസ്യങ്ങളും ഇതിനു പിന്നിലുണ്ട്. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ കാലത്ത് പാർട്ടിയുടെ നിഴലിൽ കഴിഞ്ഞിരുന്ന ബിജെപി, കഴി‍ഞ്ഞ ഏതാനും വർഷങ്ങളായി വല്യേട്ടൻ കളിക്കുന്നുവെന്നും സേനയെ സഖ്യത്തിലെ രണ്ടാം സ്ഥാനക്കാരായി മാത്രം പരിഗണിക്കുന്നുവെന്നുവെന്ന പരാതിയും ശിവസേന ഉയർത്തിയിരുന്നു. സംസ്ഥാനത്ത് പാർട്ടിയുടെ അപ്രമാദിത്വം സഖ്യകക്ഷിയായ ബിജെപി കൈയടക്കുന്നുവെന്ന തിരിച്ചറിവ് സേനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സർക്കാർ രൂപീകരണ ചർച്ചാവേളയിൽ മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യം ശിവസേന ശക്തമായി ഉന്നയിച്ചെങ്കിലും ബിജെപി വഴങ്ങാത്തതോടെ എൻസിപി, കോൺഗ്രസ് എന്നീ രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരണത്തിന് ശിവസേന ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.

ശിവസേന സ്ഥാപകൻ ബാൽ താക്കറെയും ബിജെപിയുടെ മുതിർന്ന നേതാവ് അന്തരിച്ച പ്രമോദ് മഹാജനുമായുള്ള ചർച്ചകളെ തുടർന്ന് 1989ലാണ് ശിവസേന – ബിജെപി സഖ്യം ആരംഭിക്കുന്നത്. ‘മഹാരാഷ്ട്ര ശിവസേനയ്ക്ക്, കേന്ദ്രം ബിജെപിക്ക്’ എന്ന നിലയിൽ ഒരു അലിഖിത ധാരണയും ഇരുവരും ചേർന്നുണ്ടാക്കിയിരുന്നു. സഖ്യത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ ശിവസേനയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ ബിജെപിയും മൽസരിക്കുമെന്നായിരുന്നു ധാരണ.

പവർ പൊളിറ്റിക്സിൽ ശ്രദ്ധിച്ച് പവാർ

അതേസമയം, ദീർഘകാലം ഇരു ചേരികളിലായി നിന്ന് പോരടിച്ച സേനയും എൻസിപിയും ഒന്നിച്ചതോടെ കൂടുതൽ ശക്തി നേടാനാണ് പവാർ ശ്രമിക്കുന്നത്. അധികാരത്തിലിരുന്ന വർഷങ്ങൾ ശിവസേനയ്ക്ക് അപ്രമാദിത്യമുള്ള മേഖകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി പാർട്ടിയെ വളർത്തിക്കൊണ്ടുവരാനാണ് ബിജെപി ശ്രമിച്ചിരുന്നത്. സമാന സാഹചര്യംതന്നെയാണ് എൻസിപിയുടെ കാര്യത്തിലും സംഭവിക്കുന്നത്. ദേശീയ പാർട്ടിയെന്ന പ്രതിച്ഛായ ഉണ്ടെങ്കിലും മഹാരാഷ്ട്രയിൽ ശക്തമായ സാന്നിധ്യമാണ് എൻസിപിക്കുള്ളത്.

വർഷങ്ങളായി ഇരു ചേരിയിൽ ആയിരുന്നതിനാൽ സേന – എൻസിപി പ്രവർത്തകർക്കിടയിൽ പലയിടങ്ങളിലും ശത്രുതയുമുണ്ട്. പല ജില്ലകളിലും കോൺഗ്രസും ബിജെപിയും പേരിനുമാത്രമാണ് മത്സരിക്കുന്നത്. യാതൊരു സ്വാധീനവും കാണില്ല. എൻസിപിയും സേനയുമായിരിക്കും പല്ലും നഖവും ഉൾപ്പെടെയെടുത്ത് വാശിയേറിയ പോരട്ടം കാഴ്ചവയ്ക്കുന്നത്. ഇപ്പോൾ ഭരണത്തിന്റെ പിൻബലത്തിൽ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ തങ്ങളുടെ സ്വാധീനശക്തി എൻസിപി കാട്ടില്ലേയെന്ന ആശങ്ക സേന പ്രവർത്തകർക്കുണ്ട്.

സ്റ്റിയറിം​ഗ് പവാറിന്റെ കൈകളിലെന്ന് എൻസിപി

സംസ്ഥാനത്തെ അധികാരം നിയന്ത്രിക്കുന്നത് തങ്ങൾ തന്നെയെന്നാണ് എൻസിപി വിശ്വസിക്കുന്നതും വ്യക്തമാക്കുന്നതും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് ജന്മദിനാശംസകൾ നൽകി കൊണ്ട് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ട്വീറ്റും അത്തരത്തിൽ ഒന്നായിരുന്നു. താക്കറെയും അജിത് പവാറും ഒരുമിച്ച് ഒരു വണ്ടിയിലിരിക്കുന്നതും വണ്ടിയുടെ സ്റ്റീയറിങ് പവാർ പിടിച്ചിരിക്കുന്നതുമായിരുന്നു ചിത്രം. മഹാരാഷ്ട്രയിൽ തന്റെ കയ്യിലാണ് പൂർണ അധികാര ചക്രമെന്ന് താക്കറെ പറഞ്ഞിരുന്നു. ഇതിന്റെ അടുത്ത ദിവസമാണ് പവാറിന്റെ ജന്മദിനാശംസകൾ നൽകി കൊണ്ടുള്ള ട്വീറ്റ്. ഇത് താക്കറെയെ പരിഹസിച്ച് ഇട്ടതാണെന്ന വാദവും ഉയർന്നിരുന്നു.

ഞായറാഴ്ച, ശിവസേന മേധാവി പാർട്ടിയുടെ മുഖപത്രമായ 'സമ്ന'യിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ്, സർക്കാരിൽ സ്റ്റിയറിങ് വീൽ തന്റെ കൈയിലാണെന്ന് വ്യക്തമാക്കിയത്. "എന്റെ സർക്കാരിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കൈയിലല്ല. സ്റ്റിയറിങ് എന്റെ കൈയിലാണ്. ഒരു ത്രീ വീലർ (ഓട്ടോറിക്ഷ) പാവപ്പെട്ടവരുടെ വാഹനമാണ്. മറ്റ് രണ്ട് പേരും പിന്നിൽ ഇരിക്കുന്നു," താക്കറെ പറഞ്ഞു . മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഭരണകക്ഷിയെ ത്രീ വീലർ ഓട്ടോറിക്ഷയുമായി താരതമ്യപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് അഭിമുഖം. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ കാരണം അതിന്റെ സ്ഥിരതയെക്കുറിച്ച് ഫഡ്നാവിസ് സംശയം ഉയർത്തിയിരുന്നു.

ശൈലി മാറ്റി ബിജെപി

മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി പരീക്ഷിച്ച് വിജയിച്ച വിമത നീക്കങ്ങൾ നടത്തി ഭരണം പിടിക്കാനില്ല എന്ന സൂചനയാണ് ബിജെപി നൽകുന്നത്. സംസ്ഥാനം ഉടൻ തെരഞ്ഞെടുപ്പിലേക്ക് പോകുമെന്നും അതിന് ശേഷം ശിവസേനയെ ഒപ്പം കൂട്ടി ഭരണം പിടിക്കും എന്നുമുള്ള സൂചനകളാണ് ബിജെപി നേതൃത്വം നൽകുന്നത്. ശിവസേനയുടെ അസംതൃപ്തി അതിന്റെ ഉച്ചകോടിയിൽ എത്താൻ കാത്തിരിക്കുകയാണ് ബിജെപി. മഹാ വികാസ് അഘാഡി സഖ്യത്തിൽ നിന്നും സ്വയം ശിവസേന പുറത്ത് പോയാൽ വലിയ അവകാശ വാ​ദങ്ങൾ ഇല്ലാതെ തങ്ങൾക്കൊപ്പം എത്തും എന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP