Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊന്ന സംഭവം; ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; 25 വർഷത്തെ ജയിൽ വാസം കഴിഞ്ഞാൽ വിദ്യാ കൊലക്കേസിൽ യുഗേഷിനെ നാടു കടത്തും: ഭാര്യയെ ജോലി സ്ഥലത്ത് നിന്നും വിളിച്ചിറക്കി കാർ പാർക്കിലിട്ട് കുത്തിക്കൊലപ്പെടുത്തിയ യുഗേഷ് കൂടുതൽ ശിക്ഷയ്ക്ക് അർഹനെന്ന് വിദ്യയുടെ വീട്ടുകാർ

ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊന്ന സംഭവം; ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; 25 വർഷത്തെ ജയിൽ വാസം കഴിഞ്ഞാൽ വിദ്യാ കൊലക്കേസിൽ യുഗേഷിനെ നാടു കടത്തും: ഭാര്യയെ ജോലി സ്ഥലത്ത് നിന്നും വിളിച്ചിറക്കി കാർ പാർക്കിലിട്ട് കുത്തിക്കൊലപ്പെടുത്തിയ യുഗേഷ് കൂടുതൽ ശിക്ഷയ്ക്ക് അർഹനെന്ന് വിദ്യയുടെ വീട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. 25 വർഷത്തെ ജയിൽ വാസത്തിന് ശേഷം വിദ്യാക്കൊലക്കേസിൽ ഭർത്താവ് യുഗേഷിനെ നാടുകടത്തും. 2019 സെപ്റ്റംബർ ഒമ്പതിന് കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷി (43)നെ കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചത്. ഇതുസംബന്ധമായി തങ്ങൾക്ക് വിവരം ലഭിച്ചതായി വിദ്യയുടെ സഹോദരൻ വിനയൻ പറഞ്ഞു.

16 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് വിദ്യയെ യോഗേഷ് ജോലി സ്ഥലത്തെ കാർ പാർക്കിങിലിട്ട് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ കല്ല്യാണം കഴിച്ച കാലം മുതൽ സ്വരച്ചേർച്ചയിലല്ലായിരുന്നു. കൊല്ലപ്പെടുന്നതിന് ഒരു വർഷം മുമ്പ് ദുബായിൽ ജോലിക്കെത്തിയ വിദ്യയെ സംഭവ ദിവസം രാവിലെ അൽഖൂസിലെ കമ്പനി ഓഫീസിലെത്തിയ യുഗേഷ് പാർക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോവുക അവിടെവെച്ചുണ്ടായ വാക്കു തർക്കത്തിനൊടുവിൽ കുത്തിക്കൊലപ്പടുത്തുകയും ആയിരുന്നു. മാനേജരുടെ മുൻപിൽ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തർക്കം. തുടർന്ന് യുഗേഷ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ വിദ്യ മരിച്ചു.

കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം ജബൽ അലിയിൽ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. ഓണമാഘോഷിക്കാൻ വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊലപാതകം. ഭർത്താവിന്റെ പിന്തുണയില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി നാട്ടിലെ ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപ തിരിച്ചടക്കാനാണ് ദുബായിൽ ജോലിക്ക് ശ്രമിച്ചത്. ഇടയ്ക്ക് ഒരു മാസത്തെ അവധിക്ക് നാട്ടിൽ പോയിരുന്നു. മക്കളായ ശ്രദ്ധ, വരദ എന്നിവരുടെ സ്‌കൂൾ സംബന്ധമായ കാര്യങ്ങൾക്കാണ് പോയത്.

വിവാഹം കഴിച്ച നാൾ മുതൽ യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുമായിരുന്നു. മക്കളോടും സ്‌നേഹത്തോടെ പെരുമാറിയിരുന്നില്ല. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. കൊലയ്ക്ക് 11 മാസം മുൻപായിരുന്നു വിദ്യ ജോലി ലഭിച്ച് യുഎഇയിലെത്തിയത്. കൊലയ്ക്ക് ഒരു മാസം മുൻപാണ് യുഗേഷ് ദുബായിലെത്തിയത്. ഇത് വിദ്യക്ക് അറിയാമായിരുന്നു. നേരത്തെ ഒന്നിലേറെ പ്രാവശ്യം പ്രതി വിദ്യയെ തേടി അവർ ജോലി ചെയ്യുന്ന ഓഫീസിലെത്തിയിരുന്നു. വിദ്യ ജോലി ചെയ്തിരുന്ന കമ്പനി ഉടമയായ തമിഴ്‌നാട്ടുകാരനായിരുന്നു കേസിലെ ഒന്നാം സാക്ഷി. ഇദ്ദേഹത്തെ കോടതി വിസ്തരിച്ചിരുന്നു. ഫെബ്രുവരി 13നായിരുന്നു വിചാരണ ആരംഭിച്ചത്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെയും വിസ്തരിച്ചു.

അതേസമയം കേസിൽ പ്രതി യുഗേഷ് കൂടുതൽ ശിക്ഷയ്ക്ക് അർഹനാണെന്നും അതു പ്രതീക്ഷിച്ചിരുന്നതായും വിദ്യയുടെ സഹോദരൻ വിനയൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. വിധിക്കായി കാത്തിരിക്കുകയായിരുന്നു. വിധി സംബന്ധമായ കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകും. കേരളാ സ്പോർട്സ് കൗൺസിലിൽ അത്‌ല റ്റിക്‌സ് പരിശീലകനാണ് വിനയൻ. ഏഷ്യൻ ഗെയിംസിൽ 4ഃ400 മീറ്റർ റിലേയിൽ സ്വർണം നേടിയ വി.കെ.വിസ്മയയെ പരിശീലിപ്പിച്ചത് ഇദ്ദേഹമാണ്.

വിദ്യയുടെ മൂത്ത മകൾ ശ്രദ്ധയ്ക്ക് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത് വിദ്യയെ ഓർത്തുള്ള വേദനകൾക്കിടയിലും കുടുംബത്തിന് ആശ്വാസമായി. ബി കോമിനോടൊപ്പം എൽഎൽബി പഠിക്കാനാണ് ഇനി ഉദ്ദേശ്യം. ഇതൊടൊപ്പം സിവിൽ സർവീസ് പരിശീലനവും നടത്താനാണ് ആഗ്രഹമെന്നും വിനയൻ പറഞ്ഞു. ബികോം ബിരുദ ധാരിയായിരുന്ന വിദ്യയും പഠിക്കാൻ മിടുക്കിയായിരുന്നു. ഇളയമകൾ വരദ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. രണ്ടുപേരും വിദ്യയുടെ മാതാപിതാക്കളോടൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP