Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നിട്ട് ആറുമാസം; ഇതുവരെ എത്ര മുസ്ലീങ്ങളെ രാജ്യത്തുനിന്ന് പുറത്താക്കി; ഒരാളെയും പുറത്താക്കിയിട്ടില്ല എന്ന് മാത്രമല്ല പൗരത്വത്തിനായി അപേക്ഷ നൽകിയവർ ഒന്നരലക്ഷം പേർ; ഈ നിയമം പൗരത്വം എടുത്തുകളയാനുള്ളതല്ല കൊടുക്കാനുള്ളതാണ്; അസം എൻആർസി സ്‌പെഷ്യൽ ആണ്; ദേശീയതലത്തിൽ നടപ്പാക്കുമെന്ന് പറയുന്നത് അതല്ല; സിഎഎയിൽ പ്രചരിപ്പിക്കപ്പെട്ടതെല്ലാം പച്ചക്കള്ളമെന്ന് കാലം തെളിയിക്കുമ്പോൾ

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നിട്ട് ആറുമാസം; ഇതുവരെ എത്ര മുസ്ലീങ്ങളെ രാജ്യത്തുനിന്ന് പുറത്താക്കി; ഒരാളെയും പുറത്താക്കിയിട്ടില്ല എന്ന് മാത്രമല്ല പൗരത്വത്തിനായി അപേക്ഷ നൽകിയവർ ഒന്നരലക്ഷം പേർ; ഈ നിയമം പൗരത്വം എടുത്തുകളയാനുള്ളതല്ല കൊടുക്കാനുള്ളതാണ്; അസം എൻആർസി സ്‌പെഷ്യൽ ആണ്; ദേശീയതലത്തിൽ നടപ്പാക്കുമെന്ന് പറയുന്നത് അതല്ല; സിഎഎയിൽ പ്രചരിപ്പിക്കപ്പെട്ടതെല്ലാം പച്ചക്കള്ളമെന്ന് കാലം തെളിയിക്കുമ്പോൾ

എം മാധവദാസ്

കോവിഡ് പതുക്കെ പതുക്കെ ഇന്ത്യയെയും വിഴുങ്ങിക്കൊണ്ടിരിക്കയാണ്. വർധിക്കുന്ന കേസുകൾക്കിടയിലും, ലോകത്തിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ അടക്കം കോവിഡിനെ പിടിച്ചുകെട്ടിക്കൊണ്ട് രാജ്യം ഒറ്റക്കെട്ടായി മഹാമരിയെ പ്രതിരോധിക്കുന്നുമുണ്ട്. പക്ഷേ കോവിഡിനിടയിൽ മുങ്ങിപ്പോയ ഒരു വലിയ രാഷ്ട്രീയ പ്രശ്നമുണ്ട്്. അതായിരുന്നു സിഎഎ അഥവാ പൗരത്വഭേദഗതി നിയമം രാജ്യത്ത് ഉണ്ടാക്കിയ ചേരിതിരിവുകൾ. ഇങ്ങനെ രാജ്യവ്യാപകമായി ഉണ്ടായ പ്രേക്ഷോഭങ്ങൾ ഇല്ലാതായത് കോവിഡിന്റെ പേരിൽ സാമൂഹിക അകലം വന്നപ്പോൾ ആയിരുന്നു. സിഎഎ നടപ്പാക്കിയിട്ട് ഇപ്പോൾ ആറുമാസം പിന്നിടുകയാണ്. 2020 ജനുവരി 10 മുതലാണ് സിഎഎ പ്രാബല്യത്തിൽ വന്നത്. അതായത് സിഎഎ നടപ്പാക്കിയിട്ട് രാജ്യത്ത് ആറുമാസം പിന്നിടുന്നു. പൗരത്വ ഭേദഗതി ബില്ലിനെ മതേരവാദികൾ എതിർക്കുന്നത് മതത്തിന്റെ പേരും പറഞ്ഞ് ഒരു രീതിയുള്ള ഗുണമോ ദോഷമോ ആർക്കും പാടില്ല എന്ന വിശാല മാനവിക മുൻനിർത്തിയാണ്. മതം പൗരത്വത്തിന് ആദ്യമായ മാനദണ്ഡമായതും ഒരു മതേതര രാജ്യത്തിന് ഭൂഷണമല്ല. ഇക്കാര്യങ്ങൾ പറഞ്ഞ് ബോധവത്ക്കരിക്കുന്നതിന് പകരം വ്യാപകമായ കൂപ്രചാരണമാണ് സിഎഎയുടെ പേരിൽ രാജ്യത്ത് നടന്നത്.

മുസ്ലീങ്ങളെ പുറത്താക്കാനുള്ള പദ്ധതി എന്നായിരുന്നു കോൺഗ്രസും ഇടതുപക്ഷവും ഇതേക്കുറിച്ച് പ്രചരിപ്പിച്ചത്. നടപ്പാക്കി ആറുമാസം കഴിഞ്ഞപ്പോൾ എത്ര മുസ്ലീങ്ങളെ ഈ രാജ്യം നാടുകടത്തി. എന്നും ഇവർ പറയേണ്ടതാണ്.നിലവിലുള്ള ഒരു പൗരന്റെയും പൗരത്വം നഷ്ടമായില്ല എന്നുമാത്രമല്ല, ഈ ആറുമാസം കൊണ്ട് ഒന്നരലക്ഷം പേരാണ് സിഎഎ പ്രകാരം പൗരത്വത്തിനായി അപേക്ഷിച്ചിരിക്കുന്നത്. അഫ്ഗാനിൽനിന്ന് ഇന്ത്യയിലെത്തിയ സിഖുകാർ, പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽനിന്നും ഇന്ത്യയിൽ എത്തിയ ഹിന്ദുക്കൾ എന്നിങ്ങയെുള്ള നിരവധിപേർ ഈ നിയമത്തിന്റെ ഗുണഭോക്താക്കളാണ്. അഫ്ഗാൻ സിഖ് അഭയാർഥികളും, പാക് ഹിന്ദു അഭയാർഥികളും ഈ വിഷയത്തിൽ സർക്കാറിന് നന്ദിയും പറഞ്ഞ് കഴിഞ്ഞിരുന്നു. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസും, ഇടതുപക്ഷ ബുദ്ധിജീവികളം ഒരുപോലെ പ്രചരിപ്പിച്ചത്് അതായിരുന്നു. പക്ഷേ എന്തായിരുന്നു യാഥാർഥ്യമെന്ന് കാലം തെളിയിക്കയാണ്. പൗരത്വ ഭേദഗതി നിയമം നിലവിലുള്ള ഒരു ഇന്ത്യൻ പൗരനെയും ബാധിക്കുന്നതായിരുന്നില്ല. അത് കുടിയേറ്റക്കാരെ മാത്രം ലക്ഷ്യമിട്ട് ഉള്ളത് ആയിരുന്നു. പൗരത്വം എടുത്തുകളയാനുള്ള നിയമം ആയിരുന്നില്ല, മറിച്ച് കുടിയേറ്റക്കാർക്ക് പൗരത്വം കൊടുക്കന്നതിനായിട്ട് ഉള്ളതായിരുന്നു.

അപ്പോൾ പിന്നെ എന്തിനായിരുന്നു ഈ പച്ച നുണകൾ പറഞ്ഞ് ഒരു സമുദായത്തെ മുഴവൻ മുൾ മുനയിൽ നിർത്തതുകയും ആശങ്കാകുലരാക്കിയതെന്നും ചോദ്യം ഉയരുന്നു. ചാനലുകളിൽ വന്നിരുന്ന് സിപിഎം യുവനേതാക്കളായ മുഹമ്മദ് റിയാസും, എഎ റഹീമും വരെയുള്ളവർ പറഞ്ഞത് ഇത് മുസ്ലീങ്ങളെ നാടുകടത്താനുള്ള പദ്ധതി ആണെന്നാണ്. ഇതിനായി തടങ്കൽ പാളയങ്ങൾ ഉയരുന്നുവെന്നും ഇവർ പ്രചരിപ്പിച്ചു. എന്നാൽ നടപ്പാക്കി ആറുമാസം കഴിഞ്ഞപ്പോൾ എത്ര മുസ്ലീങ്ങളെ നാടുകടത്തി എന്ന് പറയാനും ഇവർ ബാധ്യസ്ഥരാണ്. വമ്പൻ കുപ്രചാരണമാണ് ഇക്കാര്യത്തിൽ കോൺഗ്രസും ഇടതുപക്ഷ കക്ഷികളും ദേശീയതലത്തിലും ഇളക്കിവിട്ടത് എന്ന് പറയാതെ വയ്യ. ഡൽഹി ഷഹീൻബാഗിലും ജാമിയ മിലിയ സർവകലാശാലയിലടക്കം വൻ പ്രതിഷേധങ്ങൾ ഉണ്ടായി. അതിനെ പ്രതിരോധിക്കാൻ സംഘപരിവാർ ഇറങ്ങിയതോട് അത് ഡൽഹി കലാപത്തിനും വഴിവെച്ചു.

ഈ കുപ്രചാരണം മൂലം മലബാറിലൊക്കെ വ്യാപകമായ ഭീതിയാണ് മുസ്ലിം സമൂഹത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഏത് നിമിഷവും പൊലീസ് എത്തുമെന്നൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമായതിനാൽ വൃദ്ധരായ പലരും രേഖകൾ തലക്ക് അടിയിൽ വച്ചായിരുന്നു ഉറങ്ങിയിരുന്നത്. പക്ഷേ ഒരു പൊലീസും അവരെയൊന്നും ചോദ്യം ചെയ്തില്ല എന്നത്, ആറുമാസത്തെ നമ്മുടെ അനുഭവ സാക്ഷ്യം. സിഎഎ പ്രകാരം ഒരു പൗരനെയും ഒന്നും ചെയ്യാനും കഴിയില്ല. പിന്നെ എന്തിനാണ് ഇന്ത്യയിൽനിന്ന് മുസ്ലീങ്ങളെ ഓടിക്കുമെന്നൊക്കെ പ്രചാരണം നടത്തിയത്. കോൺഗ്രസ്- സിപിഎം നേതാക്കൾ മറുപടി പറയേണ്ട വിഷയമാണിത്. സെൻസസ്് എടുക്കാൻ വരുന്നവർക്കുപോലും അടി കിട്ടത്തക്ക രീതിയിലുള്ള രൂക്ഷമായ വികാരമാണ് കേരളത്തിൽ ഉയർന്നത്. സെൻസസിനോട് മുഖം തിരിഞ്ഞ് നിൽക്കുന്നത്, നമ്മളുടെ രാജ്യത്തിന്റെ സകല വികസനത്തയും താളം തെറ്റിക്കുമെന്ന് ഇവർ ഓർക്കുന്നില്ല.

ആടിനെ പട്ടിയാക്കി സിഎഎ സമരം

ഇന്ത്യയിൽ സിറ്റിസൻഷിപ്പ് കിട്ടുക എന്നതിന്റെ ഒരു മാർഗം മാത്രമാണ് ബൈ ബർത്ത് സിറ്റിസൺ ഷിപ്പ്. അതാണ് എൻആർസി. സിറ്റിസൺഷിപ്പ് ബൈ ബെർത്ത് കിട്ടാതെ എൻആർസിക്ക് പുറത്തുനിൽക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം. ബൈ ബർത്ത് സിറ്റി സൺഷിപ്പ്, ബൈ ഡിസൻസ് സിറ്റിസൺഷിപ്പ്, ബൈ നാച്യുറലൈസേഷൻ, ബൈ രജിസ്‌ട്രേഷൻ എന്നിവ വഴി പൗരത്വം ലഭിക്കും. അയാൾ ഒരു നിയമവിരുദ്ധ കുടിയേറ്റക്കാരൻ അല്ലാതിരിക്കയും, അയാൾ ഇന്ത്യയിൽ 7 വർഷം താമസിച്ചിക്കുകയും, അയാൾക്ക് 18 വയസ്സ് തികഞ്ഞിട്ടുമുണ്ടെങ്കിൽ, സിറ്റിസൺഷിപ്പ് ബൈ രജിസ്‌ട്രേഷൻ കിട്ടും. ഒരാൾ പോലും അങ്ങനെ പുറത്തുപോവില്ല. എൻആർസി ലിസ്റ്റും അന്തിമമല്ല. അവർക്ക് ട്രിബൂണലിൽ പരാതി നൽകാം. ഹൈക്കോടതിയിൽ പോവാം, സുപ്രീംകോടതിയിൽ പോവാം. എന്നാൽ ഇതൊക്കെ മറച്ചൂവെച്ചുകൊണ്ട് ന്യുനപക്ഷങ്ങൾ ഇറങ്ങിപ്പോവണം എന്ന പ്രചാരണമാണ് കേരളത്തിൽ പൊടിപൊടിച്ചത്.

2019 ലെപൗരത്വ നിയമ ഭേദഗതി 1955ലെ പൗരത്വ നിയമത്തിൽ ഒരു ഒറ്റത്തവണ ഇളവ് മാത്രമാണ്. അല്ലാതെ പൗരത്വ നിയമം ഒട്ടാകെ മാറ്റിയിട്ടില്ല. ആ ഇളവ് 1955ലെ സിറ്റിസൺ ആക്റ്റിൽ കൂട്ടിച്ചേർക്കുന്നതിനു ഒരു ഭേദഗതി പാർലമെന്റിൽ പാസ്സാക്കണം. അതിനുള്ള ബിൽ ആയിരുന്നു പൗരത്വ ഭേദഗതി ബിൽ അഥവാ ഇഅആ. പാർലമെന്റ് ആ ബിൽ പാസ്സാക്കി നിയമം ആക്കിയതിനെയാണ് പൗരത്വ ഭേദഗതി ആക്റ്റ് അഥവാ ഇഅഅ എന്ന് പറയുന്നത്. ഇത് പാർലമെന്റിന്റെ ഒരു നടപടി ക്രമം മാത്രമാണ്. പുതിയ നിയമം അല്ല ഉണ്ടാക്കിയത്. നിലവിലെ ഇഅ 1955ൽ ഒരു ഒറ്റത്തവണ ഇളവ് കൂട്ടിച്ചേർക്കുക മാത്രമായിരുന്നു.

ഈ ഒറ്റത്തവണ ഇളവ് എന്നത് എക്കാലത്തേക്കും എന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണ് കുഴപ്പങ്ങൾക്ക് കാരണമായത്. ആ ഒറ്റത്തവണ ഇളവ് എന്തെന്നോ? 2014 ഡിസമ്പർ 31ന് മുൻപ് പാക്കിസ്ഥാൻ-ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് യാതൊരു രേഖയും ഇല്ലാതെ ഇന്ത്യയിൽ കുടിയേറിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന മതവിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാം എന്നതാണ് ആ ഇളവ്. 2014 ഡിസമ്പർ 31നു മുൻപ് കുടിയേറിവർക്ക് അനുവദിച്ച ഇളവിൽ മേപ്പടി മൂന്ന് രാജ്യങ്ങളിലെ മുസ്ലീങ്ങളുടെ പേര് ഇല്ല എന്നേയുള്ളൂ. 2015 ജനവരി ഒന്ന് മുതൽ ഇന്ത്യയിൽ കുടിയേറിയ പാക്ക്-ബംഗ്ലാ -അഫ്ഗാൻ മുസ്ലീങ്ങൾക്കുംഅതിനു മുൻപോ ശേഷമോ കുടിയേറിയ ലോക മുസ്ലീങ്ങൾക്കും 1955ലെ പൗരത്വ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് പൗരത്വത്തിനു അപേക്ഷിക്കാം.മാത്രമല്ല, ലോകത്ത് ആകെ മൂന്ന് മുസ്ലിം രാജ്യങ്ങൾ മാത്രമല്ലല്ലോ ഉള്ളത്. ആ എല്ലാ മുസ്ലിം രാജ്യങ്ങളിലെയും എല്ലാ മുസ്ലീങ്ങൾക്കും 1955ലെ പൗരത്വ നിയമം അനുസരിച്ച് ഇപ്പോഴും പൗരത്വത്തിനു അപേക്ഷിക്കാം. ഇനി മുസ്ലീങ്ങളെ ഒഴിവാക്കിയതിനും അവർ പറയുന്നത് നായമാണ്. അതായത് ആ രാജ്യങ്ങൾ ഇസ്ലാമിക രാഷ്ട്രങ്ങളാണ്. ഇസ്ലാമിക രാഷ്ട്രങ്ങളിൽ മറ്റ് മതസ്ഥർ രണ്ടാം തരം പൗരന്മാർ തന്നെയാണ്. യാതൊരു സംശവുമില്ല.

1955ലെ സിറ്റിസൺ ആക്റ്റ് എന്നത് ഇന്ത്യൻ പൗരന്മാർക്ക് ഉള്ളതല്ല. അത് മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്നവർക്ക് പൗരത്വം നൽകുന്നതുമായി മാത്രം ബന്ധപ്പെട്ട നിയമം ആണ്. അതാണ് ഇപ്പോഴും പ്രിൻസിപ്പിൾ നിയമം. ആ നിയമത്തിൽ കുടിയേറുന്ന വിദേശികൾക്ക് ഇന്ത്യൻ പൗരത്വം കൊടുക്കാൻ 11 വർഷം ഇന്ത്യയിൽ താമസിക്കണമായിരുന്നു. ഇപ്പോഴത്തെ ഭേദഗതിയിൽ ആറ് മേല്പറഞ്ഞ മൂന്ന് രാജ്യങ്ങളിലെ ആറ് മത വിഭാഗങ്ങൾക്ക് അത് അഞ്ച് വർഷം ആയി ചുരുക്കി . അപ്പോഴും 11 വർഷമായി ഇന്ത്യയിൽ താമസിക്കുന്ന പാക്ക് ബംഗ്ലാ-അഫ്ഗാൻ മുസ്ലീങ്ങൾക്ക് ഇവിടെ പൗരത്വത്തിനു അപേക്ഷിക്കാൻ തടസ്സം ഇല്ല. ഇപ്പോഴും പൗരത്വം കൊടുത്തു വരുന്നുമുണ്ട്. ആറ് മതവിഭാഗങ്ങൾക്ക് ആറ് വർഷത്തെ ഇളവ് കിട്ടി എന്നത് മാത്രമാണ് ആകെയുള്ള മാറ്റം. ബൈ ബർത്ത് സിറ്റിസൺ ഷിപ്പാണ് അസം എൻആർസിയിൽ പരിശോധിക്കുന്നത്. ബൈ രജിസ്ട്രഷൻ വഴി ഏത് മുസ്ലീമിനും രാജ്യത്ത് നിയമ പ്രകാരം പൗരത്വം നേടാം. ഇപ്പോൾ നൽകിയത് ഇളവുകൾ മാത്രമാണ്. അതും മതപീഡനം അനുഭവിക്കുന്നവർക്ക് മാത്രം. മറ്റൊരു രീതിയിൽ പറഞ്ഞാൽ സംവരണ വിരുദ്ധ പ്രക്ഷോഭം പോലെയാണിത്. ഒരു ജാതിക്ക് കൊടുത്ത ഇളവിനെ മറ്റുള്ളവർ ചോദ്യം ചെയ്യുന്നു.

ലളിതമായി പറഞ്ഞാൽ പൗരത്വം കൊടുക്കുന്നതിനുള്ള ഒരു ഇളവ് മാത്രമായിരുന്നു സിഎഎ. പൗരത്വ (ഭേദഗതി) ബിൽ 2019 കേന്ദ്ര മന്ത്രിസഭ 2019 ഡിസംബർ 4 ന് അംഗീകരിച്ചു. ഇത് 2019 ഡിസംബർ 10 ന് ലോക്സഭയും പിന്നീട് 2019 ഡിസംബർ 11 ന് രാജ്യസഭയിലും പാസാക്കി. ഇതിന് 2019 ഡിസംബർ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും നിയമത്തിന്റെ പദവി ലഭിക്കുകയും ചെയ്തു. ഈ നിയമം 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു. ഇപ്പോൾ ആറുമാസം കഴിഞ്ഞിട്ടും രാജ്യത്തെ ഒരു പൗരന്റെയും ഒരു രേഖയും പരിശോധിച്ചിട്ടില്ല.

എൻആർസി ദേശീയതലത്തിൽ നടപ്പാക്കുമോ?

സിഎഎയെക്കുറിച്ച് തങ്ങൾ തുടക്കത്തിൽ പ്രചരപ്പിച്ചതെല്ലാം പാളിയെന്ന് അറിഞ്ഞയോടെ ഇടതുബുദ്ധിജീവികൾ പതുക്കെ പ്രചാരണം എൻആർസിയിലേക്ക് ചുവുടമാറ്റിയിരുന്നു. അസം മോഡലിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ രാജ്യത്ത് നടപ്പാകുമെന്നും അന്ന് അസമിൽ ഒരു പാട് പേർ പുറത്തായതോടെ, കേരളത്തിൽനിന്നടക്കം മുസ്ലീങ്ങൾക്ക് പൗരത്വം നഷ്ടമാവുമെന്നുമായിരുന്നു പ്രചാരണം. എന്നാൽ ഇതും പച്ചക്കള്ളമായിരുന്നു. അമിത്ഷായുടെ ഒരു അമിതാവേശ പ്രസ്താവനയല്ലാതെ, എൻആർസി ദേശീയതലത്തിൽ നടപ്പാക്കുന്നതിനെ കുറിച്ച് കേന്ദ്രം ഗൗരവമായി ചിന്തിച്ചിട്ടില്ല. അതിനുള്ള നടപടികളും തുടങ്ങിയിട്ടില്ല.

ഇന്ത്യയ്ക്ക് പൊതുവായി ഒരു പൗരത്വ രജിസ്റ്റർ വേണം എന്ന ആവശ്യം വളരെ മുൻപ് മുതലേ നിലവിലുണ്ട്. എല്ലാ രാജ്യങ്ങൾക്കും പൗരത്വ രജിസ്റ്റർ ഉണ്ട്. ഇന്ത്യയ്ക്കും അങ്ങനെ ഒരു രജിസ്റ്റർ കൂടിയേ തീരൂ. അത് എന്നെങ്കിലുമായി ഉണ്ടാക്കും. ആ രജിസ്റ്റർ പ്രകാരമായിരിക്കും ഭാവിയിൽ സർക്കാർ പല പദ്ധതികളും ആസൂത്രണം ചെയ്യുക. എന്നാൽ നിലവിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കാനുള്ള ഒരു ആലോചനയും സർക്കാരിൽ നടന്നിട്ടില്ല. ആകെ സംഭവിച്ചത് പൗരത്വ നിയമ ഭേദഗതി ബില്ലിൽ ചർച്ചയ്ക്ക് മറുപടി പറയവെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ത്യയൊട്ടാകെ അസമിലെ പോലെ എൻആർസി തയ്യാറാക്കും എന്ന് മാത്രമാണ്. അസമിലെ പോലെ എന്നാൽ അസമിലെ മാതൃകയിൽ എന്നല്ല. അസമിലെ സാഹചര്യം വേറെ ഒരു സ്റ്റേറ്റിലും ഇല്ല. അസമിലെ പോലെ എന്ന് പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു.എൻആസി ഇന്ത്യ ഒട്ടാകെ നടപ്പാക്കും എന്ന് അമിത് ഷാ ലോക സഭയിൽ പറഞ്ഞാൽ അതോടെ നടപ്പാക്കലിനു ആരംഭമായി എന്നല്ല. അത് സാന്ദർഭികമായി പറഞ്ഞ ഒരു വാചകം മാത്രമാണ്. ഇന്ത്യ ഒട്ടാകെ എൻആർസി നടപ്പാക്കണമെങ്കിൽ മന്ത്രിസഭയിൽ തീരുമാനം ആകണം. അതിനുള്ള നിയമ നിർമ്മാണം മുതൽ പല കടമ്പകളും തരണം ചെയ്യണം.

ഇനി നടപടികൾ തുടങ്ങിയാൽ തന്നെ ഈ രാജ്യത്തെ പൗരന്മാർ എന്തിന് പേടിക്കണം. നമ്മൾ കരവും നികുതിയും അടക്കുന്ന, റേഷൻ കാർഡുള്ള, വോട്ട് ചെയ്യുന്ന, എല്ലാ രേഖകളും ഉള്ള പൗരന്മാരാണ്. പിന്നെ എങ്ങനെയാണ് ഒരു മതേതര രാജ്യത്തുനിന്ന് ഒരു വിഭാഗം ജനങ്ങളെ മാത്രം പുറത്താക്കുന്നത്. എന്നാൽ അസമിൽ സംഭവിച്ചത് സ്പെഷ്യൽ എൻആർസിയാണന്ന കാര്യം ഇവർ സൗകര്യപൂർവം മറയ്ക്കുകയാണ്. വൻതോതിലുള്ള കുടിയേറ്റ വിരുദ്ധ കലാപങ്ങൾ ഉണ്ടാവുകയും അതിന്റെ ഒത്തുതീർപ്പ് എന്ന നിലക്ക് രാജീവ്ഗാന്ധി ഉണ്ടാക്കിയ അസം കരാർ വഴിയാണ് അസം എൻആർസി ഉണ്ടായത്. ബംഗ്ലാദേശ് യുദ്ധം ഉണ്ടായതോടെ അവിടെനിന്ന് അസമിലേക്ക് വൻ തോതിൽ കുടിയേറ്റം ഉണ്ടായി. അതിനാലാണ് ബംഗ്ലാദേശ് യുദ്ധം ഉണ്ടായ ദിനം ഇവിടെ കട്ട് ഓഫ് ഡേറ്റായി വെച്ചിരിക്കുന്നത്. അസം എൻആർസിയിലെ ഒരു കെണി നിങ്ങൾ അവിടെ ജനിച്ചതുകൊണ്ടായില്ല, മറിച്ച് നിങ്ങളുടെ പൂർവികർ ബംഗ്ലാദേശിൽനിന്ന് വന്നവർ അല്ല അല്ലെങ്കിൽ വിദേശികൾ അല്ല എന്ന് തെളിയിക്കണം. ഇവിടെയാണ് പലരും പെട്ടത്. കേരളത്തിൽ അടക്കം എൻആർസി നടപ്പാക്കായാണെങ്കിൽ പുർവികരുമായുള്ള ലിങ്ക് വേണ്ട്. കാരണം ഇവിടെ ബംഗ്ലാദേശ യുദ്ധം ഉണ്ടായിട്ടില്ല. വൻ തോതിലുള്ള കുടിയേറ്റവും.

പൗരത്വം ലഭിക്കുന്നതിനായി അസമിൽ 3.3 കോടി ജനങ്ങളാണ് അപേക്ഷ നൽകിയത്. ആദ്യകരട് പട്ടികയിൽ 40 ലക്ഷം പേർ പുറത്തായി. തുടർന്നുള്ള അപ്പീലുകളിൽ 22 ലക്ഷം പേർ പൗരത്വ പട്ടികയിൽ ഉൾപ്പെട്ടു. 18 ലക്ഷം പേരുടെ അപേക്ഷകൾ നിരസിച്ചു. വീണ്ടും നടന്ന പരിശോധനയിൽ ഒരു ലക്ഷം പേർ കൂടി പുറത്തായി. അതോടെ 19 ലക്ഷം പേരാണ് ഇപ്പോൾ പൗരത്വ പട്ടികയിൽ നിന്നും പുറത്തായത്.

രണ്ട് കാര്യങ്ങളാണ് പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് അസമിൽ പ്രതിസന്ധി സൃഷ്ടിച്ചത്- ഫാൾസ് പോസിറ്റീവ്സ്, ഫാൾസ് നെഗറ്റീവ്സ്. ഒരു രാജ്യത്തെ പൗരന് രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ പൗരത്വം നഷ്ടപ്പെടുന്നതാണ് ഫാൾസ് പോസിറ്റീവ്. കുടിയേറ്റക്കാർക്ക് പൗരത്വം നിർണയിക്കുന്നതിലുണ്ടാകുന്ന വീഴ്‌ച്ചയുടെ ഭാഗമായി പൗരത്വം ലഭിക്കുന്നതാണ് ഫാൾസ് നെഗറ്റീവ്. അർഹരായവർക്ക് പൗരത്വം നഷ്ടപ്പെടുന്ന ഫാൾസ് പോസിറ്റീവാണ് അക്രമത്തിനും ലഹളകൾക്കും കാരണമാകുന്നത്. അസമിലെ പൗരത്വ പട്ടികയിൽ 6.8 ശതമാനം ഫാൾസ് പോസിറ്റീവും 0.3 ശതമാനം ഫാൾസ് നെഗറ്റീവുമാണ്. ഇതാണ് അസമിലെ ഇപ്പോഴും തുടരുന്ന സംഘർഷങ്ങളുടേയും പ്രതിഷേധങ്ങളുടേയും കാരണം.

പുറത്താകുക ഹിന്ദുക്കൾ

അസമിലെ പൗരത്വ നിർണയവുമായി ബന്ധപ്പെട്ട 3.3 കോടി അപേക്ഷകൾ പരിഗണിക്കുന്നതിന് 52,000 സർക്കാർ ഉദ്യോഗസ്ഥരുടെ സേവനമാണ് ആവശ്യമായി വന്നത്. 35 മാസത്തെ ജോലികളാണ് ഇതിന് ആവശ്യമായി വന്നത്. എതിർപ്പുകൾ ഉണ്ടായ 38 ലക്ഷം അപേക്ഷകൾ തീർപ്പാക്കുന്നതിന് 13 മാസം വീണ്ടും ആവശ്യമായി വന്നു. ഈ സാഹചര്യത്തിൽ 125 കോടി ജനങ്ങളുടെ പൗരത്വ നിർണയം, ഒമ്പത് കോടി അപേക്ഷകൾ, 75 ലക്ഷം എതിർപ്പുകൾ എന്നിവ തികച്ചും ഭയാനകമായ സാഹചര്യമായിരിക്കും സൃഷ്ടിക്കുന്നത്. കൂടാതെ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പൗരത്വ പട്ടിക തയ്യാറാക്കുന്നതിനായി സഹസ്രകോടികൾ ചെലവിടേണ്ടി വരുന്നത് യുക്തിസഹജമല്ലെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ദേശീയ തലത്തിൽ എൻആർസി നടപ്പാക്കാനുള്ള വിദൂര സാധ്യത പോലുമില്ല.

മാത്രവുമല്ല അസമിൽ പുറത്തായ ഈ 19 കോടി ജനങ്ങളെ എവിടെയാണ് പാർപ്പിക്കുക. ഇന്ത്യയിലേക്ക് ഔദ്യോഗികമായി അഭയാർഥി പ്രവാഹം അംഗീകരിക്കപ്പെടാത്തതിനാൽ ഈ ആളുകളെ ബംഗ്ലാദേശ് സ്വീകരിക്കില്ല. മുപ്പതിനായിരത്തിൽ കൂടുതൽ ആളുകളെ പാർപ്പിക്കാൻ കഴിയുന്ന ഡിറ്റൻഷൻ സെന്റുകൾ അസമിൽ ഇല്ല. ഇനി ഈ 19 കോടി ജനങ്ങൾക്ക് ദിവസം മിനിമം നൂറുരൂപവെച്ച് ചെലവ് കൂട്ടിനോക്കൂ.രാജ്യം പാപ്പരവാൻ അധികം സമയമൊന്നും വേണ്ട. ഇനി രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കി, 10കോടി ജനങ്ങൾ പുറത്തായാൽ നാം എവിടെ പാർപ്പിക്കും.ഒരു സർക്കാറും അത്തരമൊന്നും ചെയ്യില്ല എന്ന് വ്യക്തം. ഇനി പുറത്താക്കുന്നവർ എത് പാർട്ടിയുടെ വോട്ട് ബാങ്ക് ആണെന്ന് നോക്കുക.

അസമിൽ 19ലക്ഷം പുറത്തായാവിൽ 13ലക്ഷവും ഹിന്ദുക്കളാണെന്നാണ് പറയുന്നത്. ഇതിന് കൃത്യമായ കണക്കില്ല.കാരണം പൗരത്വ രജിസ്റ്ററിൽ മതം രേഖപ്പെടുത്തുന്നില്ല.തീർത്തും മതേതരമാണ് പൗരത്വ രജിസ്റ്റർ. ബിജെപി നേതാവ് രാം മാധവിന്റെ നേതൃത്വത്തിൽ വിവിധ സംഘപരിവാർ സംഘടനകൾ നടത്തിയ രഹസ്യ സർവേയിലാണ് പുറത്തായവർ ഹിന്ദുക്കളാണെന്ന് കണ്ടെത്തിയത്രേ. ഇതോടെ ബിജെപി ശരിക്കും പെട്ടു. സ്വന്തം വോട്ടുബാങ്ക് പുറത്തായി. ഇപ്പോൾ സിഎഎ കൊണ്ടുവന്നപ്പോൾ അസമികൾ പറയുന്നത് ഇത് ലിസ്റ്റിൽ നിന്ന് പുറത്തായ ഹിന്ദുക്കളെ രക്ഷപ്പെടുത്താനുള്ള തന്ത്രമാണെന്നാണ്. അസം ഒരു ഡംബിങ്ങ് യാർഡ് അല്ല എന്ന പറഞ്ഞാണ് അസമികൾ തെരുവിൽ ഇറങ്ങിയത്. അല്ലാതെ പൗരത്വഭേദഗതിയെ എതിർത്തുകൊണ്ടല്ല. അസം ഗണപരിഷത്ത് അടക്കമുള്ള ഘടകകക്ഷികൾ കൂടി എതിർത്തതോടെ ഇവിടെ ബിജെപി തീർത്തും ഒറ്റപ്പെട്ട നിലയിലായി. ഇതേ പുലിവാൽ രാജ്യവ്യാപകമായി നടപ്പിലാക്കി സ്വന്തം വോട്ടുബാങ്കിനെ വെറുപ്പിക്കാൻ മാത്രം മണ്ടന്മാരാണ് മോദിയും അമിത്ഷായുമെന്ന് കരുതരുത്. രാജ്യത്ത് എൻആർസി നടപ്പാക്കിയാൽ പുറത്താകുമെന്ന് കരുതുന്ന പത്തുകോടിയിൽ 7 കോടിയും ഹിന്ദുക്കൾ തന്നെയായിരിക്കും. കാരണം നേരത്തെ പറഞ്ഞ ഫാൾസ് പോസറ്റീവ് ഘടകവും പ്രവർത്തിക്കുക അങ്ങനെയാണ്. ഒരു രാജ്യത്തെ പൗരന് രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ പൗരത്വം നഷ്ടപ്പെടുന്നതാണ് ഫാൾസ് പോസിറ്റീവ് എന്നു പറയുന്നത്. ഇത് റാൻഡം ആയാണ് പ്രവർത്തിക്കുക. അപ്പോൾ നിലവിലുള്ള പോപ്പുലേഷൻ അംശബന്ധം തന്നെ ആവർത്തിക്കും.

ഇതിനർത്ഥം പുറത്താവുന്നവർ ഉടനെ വിദേശികളായി കണക്കാക്കപ്പെടും എന്നല്ല. പക്ഷേ രാജ്യത്ത് ഒരു പൗരന് ലഭിക്കാവുന്ന എല്ലാ അവകാശങ്ങളും അവരിൽ നിന്ന് ഇല്ലാതാകും. ഫോറിൻ ട്രിബ്യൂണലിന്റെ അനുവാദമില്ലാതെ ഇവരെ അവിടെ തടഞ്ഞുവെക്കാനോ നാടുകടത്താനോ ആർക്കും അവകാശമില്ല. ഇവരുടെയെല്ലാം ജീവിതവും ഭാവിയും അനിശ്ചിതത്വത്തിലാണ്.പക്ഷേ ഇതിനടെ സുപ്രീം കോടതി അതിശക്തമായി ഇടപെട്ടിരിക്കുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തിൽ ആരെയും പുറത്താക്കില്ലെന്നും അന്തിമ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ മുന്നോട്ടുപോകൂ എന്നും കേന്ദ്ര സർക്കാർ കോടതിയിൽ ഉറപ്പു നൽകിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരെയും വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കുമെന്നും ഈ പട്ടികയുമായി അതിനൊരു ബന്ധവുമില്ലന്നും തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. നീതിപൂർവകമായ നടപടിക്രമങ്ങൾ സംബന്ധിച്ച് എല്ലാ വിശദാംശങ്ങളും സർക്കാർ കോടതിക്ക് നൽകും.

കേരളത്തിൽ ജനിച്ച ഒരാളുടെയും രേഖ പരിശോധിക്കില്ല

അസമിലെ പൗരത്വ രജിസ്റ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും പിതാവ് ആരാണ് മാതാവ് ആരാണ് എന്ന് തപ്പിപ്പോയി കണ്ട് തെളിയിക്കേണ്ടി വരുമെന്ന ശുദ്ധ വിവരക്കേടാണ് കേരളത്തിൽ ചില സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. പക്ഷേ ഇത് അസമിന് മാത്രമുള്ളതാണെന്ന് അവർക്ക് അറിയില്ല. നെല്ലി കൂട്ടക്കൊലപോലെയുള്ള സംഭവങ്ങളിൽ ചകിതനായ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഒപ്പുവെച്ച അസം കരാർ പ്രകരമാണണിത്. ഇവിടെ ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ ആ വ്യക്തിയോ ആ വ്യക്തിയുടെ പൂർവികരോ മാർച്ച് 24, 1971 ന് മുമ്പ് അസമിൽ ജീവിച്ചിരിക്കണം. 1985 ൽ സിറ്റിസൺഷിപ്പ് ആക്ട് 6എ പ്രകാരം അസം അക്കോർഡിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇത്. ഇന്ത്യയിൽ 1950 നും 1987നും മധ്യേ ജനിച്ച എല്ലാവരും ഇന്ത്യൻ പൗരന്മാരാണ്. മാതാപിതാക്കളിൽ ഏതെങ്കിലുമൊരാൾ ഇന്ത്യൻ പൗരനായാൽ 1987 നും 2003 നും മധ്യേ ഇന്ത്യയിൽ ജനിച്ചവരെയും ഇന്ത്യൻ പൗരന്മാരായി കണക്കാക്കും. 2003ന് ശേഷം ഇന്ത്യയിൽ ജനിച്ചവരുടെ അച്ഛനും അമ്മയും ഇന്ത്യൻ പൗരന്മാരാണെങ്കിൽ കുട്ടികളും ഇന്ത്യൻ പൗരന്മാരാകും. എന്നാൽ അസമിൽ ഇതല്ല അവസ്ഥ.അസം കരാർ പ്രകാരം അസമിലെ ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ ആ വ്യക്തിയോ ആ വ്യക്തിയുടെ പൂർവികരോ മാർച്ച് 24, 1971 ന് മുമ്പ് അസമിൽ ജീവിച്ചിരിക്കണം. ഇന്ത്യയിൽ ജനിച്ചതുകൊണ്ടോ, മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരായതുകൊണ്ടോ മാത്രം അസമിലുള്ളവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ലെന്ന് ചുരുക്കം. മാതാപിതാക്കൾ മാർച്ച് 24, 1971 മുമ്പ് അസമിൽ ജീവിച്ചിരുന്നിരിക്കണം. 1971 കട്ട് ഓഫ് ഡേറ്റായി വെക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. കാരണം അപ്പോഴാണ് ബംഗ്ലാദേശ് വിമോചനം ഉണ്ടാവുകയും ഇന്ത്യയിലേക്ക് ലക്ഷക്കണക്കിന് ആളുകളുടെ അഭയാർഥി പ്രവാഹം ഉണ്ടാകയും ചെയ്തത്.

ഇത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിലവിൽ ബാധകമല്ല. നാം പിതാവിന്റെയോ പൂർവികന്റെയോ രേഖ ഹാജരാക്കേണ്ട കാര്യമില്ല. കാരണം ഇവിടെ അസം കരാറില്ല. ബംഗ്ലാദേശ യുദ്ധമില്ല. അഭയാർഥി പ്രവാഹവുമില്ല. ഇതൊന്നും മനസ്സിലാക്കാതെ സുബൈദും സുനിതയും ഒന്നിച്ചു വന്നാൽ സുനിതക്ക് പൗരത്വം കിട്ടുകയും സുബൈദ പുറത്താകുകയും ചെയ്യുമെന്ന് പറഞ്ഞ് മുസ്ലീങ്ങളുടെ മനസ്സിൽ ഭീതിയുടെ തീപ്പൊരി വിതറിയിടുന്നവർക്ക് നല്ല നമസ്‌ക്കാരം പറയാനേ കഴിയൂ. സുനിതയും സുബൈദയും ആദ്യം വന്നാൽ സുബൈദയെ പരിഗണിക്കുന്ന രാജ്യമാണിത്. തൊഴിലിലും വിദ്യാഭ്യാസത്തിലുമൊക്ക ഭരണഘടനപരമായ ന്യുനപക്ഷ അവകാശങ്ങളും സംരക്ഷണങ്ങളും ഈ രാജ്യത്തുണ്ട്. ഡ്രൈവിങ്് ലൈസൻസും, പാസ്‌പോർട്ടും വോട്ടർ തരിച്ചറിയൽ കാർഡും അടക്കും ഇരുപതോളം രേഖകൾ പൗരത്വ രേഖയായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഈ നാട്ടിലെ ആരും പുറത്തുപോവേണ കാര്യവും വരുന്നില്ല. അതോടൊപ്പം കൃത്യമായ രേഖകളില്ലാത്ത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനും കഴിയും. എന്നാൽ അസമിൽ അങ്ങനെയല്ല. ഇന്ത്യയിൽ ജനിച്ചതുകൊണ്ടോ, മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരായതുകൊണ്ടോ മാത്രം അസമിലുള്ളവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ല. ആ വ്യക്തിയുടെ പൂർവികർ മാർച്ച് 24, 1971 ന് മുമ്പ് അസമിൽ ജീവിച്ചിരിക്കണം എന്ന് തെളിയിക്കാൻ ആവണം. നിരവധിപേർ പുറത്തായതും അങ്ങനെയാണ്. ഇതിനെ എങ്ങനെ ക്രമവത്ക്കരിക്കാം എന്നും ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണയിലാണ്. അതായത് മോദിയും അമിതഷായും തലകുത്തി മറിഞ്ഞാലും ഈ രാജ്യത്തുനിന്ന് മുസ്ലീങ്ങളെ കൂട്ടത്തോടെ ആട്ടിപ്പായിപ്പിക്കൽ നടക്കില്ല എന്ന് ചുരുക്കം.

ഈ രേഖകൾ ഹിന്ദുവിനും മുസൽമാനും തുല്യമാണ്. ഇനി രേഖയില്ലാത്ത ഹിന്ദു ഞാൻ പാക്കിസ്ഥാനിലെ മത അഭയാർഥിയാണെന്ന് പറഞ്ഞാൽ അത് തൊണ്ട തൊടാതെ വിഴുങ്ങി പൗരത്വം തെളിയിക്കാൻ മാത്രം വിഡ്ഡികളല്ല നമ്മുടെ സംവിധാനമെന്ന് അറിയുക. അതിന് അവിടുത്തെ രേഖകളും ഡിജറ്റിൽ എവിഡൻസുമൊക്കെ ആവശ്യമാണ്. ഇനി എൻആർസി വരുന്നതിന് മൂന്ന്വർഷം മുമ്പുതന്നെ സിഎഎ ബിജെപി അവതരിപ്പിച്ചിരുന്നു. അന്ന് രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് തള്ളിപ്പോവുകയായിരുന്നു.എൻആർസിയില്ലാതെ സിഎഎ നടപ്പാക്കാൻ കഴിയില്ല എന്നത് തെറ്റാണ്. ഇത് പൊതുമാപ്പുപോലത്തെ ഒരു സംവിധാനമാണ്. ഇതിന്റെ ഗണഭോ്ക്താക്കൾ സ്വയം വെളിപ്പെടുത്തിക്കൊള്ളും. ഉദാഹരണമായി അഫഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്തിയ സിഖ് സമൂഹം ഇയിടെ ബിജെപി ആ്ക്റ്റിങ്ങ് പ്രസിഡന്റ് ജെപി നദ്ദയെ വന്നുകണ്ട്, അഭിനന്ദനം അറിയിച്ചിരുന്നു. ഈ ഇളവ് അവർക്ക് പലർക്കും പ്രയോജനപ്പെടും. അതായത് എൻആർസി ഇല്ലാതെയും സിഎഎ നടപ്പാക്കാം എന്ന് ചുരുക്കം. ആറുമാസം കഴിഞ്ഞ് പരിശോധിക്കുമ്പോൾ ഏതാണ്ട് ഒന്നരലക്ഷം പേരാണ് സിഎഎ വഴി പൗരത്വത്തിന് അപേക്ഷിച്ചത്.

സ്വത്വഷുഡുക്കളുടെ സുവർണ്ണാവസരം

കാര്യങ്ങൾ ഇങ്ങനെയാക്കെ ആയിരിക്കേ എന്തിനാണ് ഈ രീതിയിൽ പ്രചാരണം നടത്തിയത് എന്ന് ചോദിച്ചാൽ ഒറ്റ മറുപടിയേ ഉള്ളൂ. വോട്ട്. ചകിതരായ ന്യുനപക്ഷ സമുദായങ്ങളുടെ വോട്ട് കൂട്ടത്തോടെ പെട്ടിയിൽ വീഴുമെന്ന് കരുതിയാണ് അവർ ഈ പരിപാടി നടത്തുന്നത്. പക്ഷേ മതം കൊണ്ടുള്ള കളി തീക്കളിയാണെന്ന് ഇവർ മറക്കുന്നില്ല. തൊടുപുഴ ന്യുമാൻ കോളജിലെ ചോദ്യപേപ്പർ സംഭവം വളർന്ന് വളർന്ന് എങ്ങനെ ഒരു അദ്ധ്യാപകന്റെ കൈപോയി എന്ന് നാം മനസ്സിലാക്കണം. കേരളത്തിലെതടക്കം മുസ്ലീങ്ങൾ രണ്ടാം തരം പൗരന്മാർ ആണെന്ന് തോന്നൽ സൃഷ്ടിക്കുന്നത് ആർക്കാണ് ഗുണം ചെയ്യുക. ആടുമേക്കൽ സംഘങ്ങൾ എന്നപേരിൽ എത്രയോ പേർ ഐഎസിൽ എത്തിയത് ഈ കൊച്ചുകേരളത്തിൽ നിന്നുമാണ്. ഇരവാദവും സ്വത്വഷുഡുവാദവും ആളിക്കത്തിച്ചാൽ എന്താണ് സംഭവിക്കുക. പതുക്കെ അത് ഭീകരവാദത്തിലേക്ക് തന്നെയാണ് നീങ്ങുക. പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമിയും, എൻഡിപിഐയും അടക്കമുള്ള സംഘടനകൾ ഈ വിഷയം കത്തിക്കുന്നത് നോക്കുക.

ശബരിമല കേരളത്തിലെ സംഘികളുടെ സുവർണ്ണാവസരം ആണെങ്കിൽ, കേരളത്തിലെ സുഡാപ്പികളുടെ സുവർണ്ണാവസരമാണ് പൗരത്വ ഭേദഗതി ബിൽ. വർഗീയത കൗണ്ടർ വർഗീയതെയെയാണ് വളർത്തുക. മതത്തെ തുക്കിനോക്കാൻ കൈവിറക്കുന്ന, മതേതര വാദികൾ നാടിന്റെ ശാപം ആയിരിക്കയാണെന്നത് എത്ര ശരിയാണ്. ഭരണഘടന ഉയർത്തിപ്പിടിച്ച് നടത്തേണ്ട സമരങ്ങൾക്ക് പകരം മതഗ്രന്ഥങ്ങൾ ഉയർത്തിപ്പടിക്കുന്ന സമരങ്ങളും, ഇൻഷാ അള്ളാ ഇൻക്വിലാബ് എന്ന മുദ്രാവാക്യവും സമുഹത്തിൽ ശക്തമായ ധ്രുവീകരണം തന്നെയാണ് ഉയർത്തുന്നത്. ഒരു പക്ഷേ ഈ ധ്രുവീകരണമാണ് തന്നെയാണ് മോദിയും അമിത്ഷായും ആഗ്രഹിക്കുന്നത്. എന്നും ഹിന്ദു-മുസ്ലിം എന്ന രീതിയിൽ രാജ്യം വിഭജിച്ച് നിൽക്കണമെന്നും അതുവഴി ഹിന്ദു ധ്രുവീകരണം വഴി അധികാരത്തിൽ ഏറാമെന്നും അവർ കരുതുന്നു. ബിജെപിയെ എക്കാലവും തുണച്ചത് ഈ ധ്രുവീകരണമാണ്. അത് മനസ്സിലാക്കായെ ബിജെപി ഒരുക്കിയ കെണിയിൽ വീണുപോവുകയാണ്, മറ്റ് കക്ഷികൾ ചെയ്തതെന്ന് ചുരുക്കം. കേരളത്തിലെ അവസ്ഥയല്ല ദേശീയ തലത്തിൽ എന്നത് മറന്നുപോകരുത്.

വാൽക്കഷ്ണം:

പക്ഷേ ഫലത്തിൽ സിഎഎ സമരങ്ങൾ കേരളത്തിൽ സിപിഎമ്മിന് ഗുണം ചെയ്തുവെന്ന് കാണാം. ഈയിടെ നടന്ന എഷ്യാനെററ് സർവേയിലെ വിശകലനങ്ങൾ നോക്കുക. കേരളത്തിലെ മുസ്ലിം വോട്ടകളിൽ 49 ശതമാനവും ഇടതുമുന്നണിക്കാണ്. അതിന്റെയടക്കം ബലത്തിൽ പിണറായി സർക്കാറിന് തുടർ ഭരണവും സർവേ പ്രവചിക്കുന്നു. നായർ വോട്ടുകളിൽ ബിജെപിക്ക് പിന്നിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുന്നെന്നും സർവേ വ്യക്തമാക്കുന്നു. ആ വോട്ട് എൽഡിഎഫ് മേക്കപ്പ് ചെയ്യന്നത് മുസ്ലിം വോട്ടുകൾ കൊണ്ടാണെന്നാണ് സർവേ പറയുന്നത്. സിഎഎ ഭീതിയുടെ പ്രായോഗിക രാഷ്ട്രീയവും അതുതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP