Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൗദി അറേബ്യ: ഫാർമസികളിലെ തദ്ദേശവൽക്കരണം ഇന്ന് തുടങ്ങുന്നു; ആദ്യഘട്ടമായി ഇരുപതു ശതമാനം; ധാരാളം ഇന്ത്യക്കാരെയും ബാധിക്കും

സൗദി അറേബ്യ: ഫാർമസികളിലെ തദ്ദേശവൽക്കരണം ഇന്ന് തുടങ്ങുന്നു; ആദ്യഘട്ടമായി ഇരുപതു ശതമാനം; ധാരാളം ഇന്ത്യക്കാരെയും ബാധിക്കും

അക്‌ബർ പൊന്നാനി

ജിദ്ദ: സൗദി അറേബ്യയിൽ മെഡിക്കൽ ഷോപ്പുകളിലെ തൊഴിൽ തസ്തികകളും അനുബന്ധ തൊഴിലുകളും സ്‌പെഷ്യലൈസേഷനുകളും സ്വദേശിവൽകരിച്ചുകൊണ്ടുള്ള നടപടികൾ പ്രാബല്യത്തിൽ വന്നു. രണ്ട് ഘട്ടങ്ങളിലായി ലക്ഷ്യം കൈവരിക്കുന്ന ഫാർമസി സ്വദേശിവത്കരണത്തിന്റെ ഇന്ന് (ബുധനാഴ്ച, ജൂലൈ 22) ആരംഭിച്ച ആദ്യഘട്ടത്തിൽ ഇരുപത് ശതമാനമാണ് സൗദി പൗരന്മാരുടെ നിയമനം വേണ്ടത്.

തൊഴിൽ - സാമൂഹിക വികസന വകുപ്പ് മന്ത്രി എഞ്ചിനിയർ അഹമ്മദ് അൽറാജിഹി ഫാർമസി സ്വദേശിവൽകരണത്തിന്റെ ആദ്യഘട്ടം നടപ്പാവുന്ന ഇക്കാര്യം ചൊവാഴ്ച വൈകീട്ട് ട്വിറ്ററിലൂടെ ഓർമപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരി ആദ്യത്തിലായിരുന്നു ഇത് സംബന്ധിച്ച മന്ത്രി തല വിജ്ഞാപനം പുറത്തിറങ്ങിയത്.

നിർദ്ദിഷ്ട ഫാർമസി സൗദിവൽക്കരണത്തിലൂടെ, സ്ഥാപനങ്ങളുടെ ഉടമസ്ഥതയും അവിടുത്തെ തൊഴിലുകളും സ്വദേശികൾക്ക് മാത്രമാക്കുക വഴി തദ്വേശവത്കരണ യത്‌നം ശക്തിപ്രാപിക്കുകയും നാട്ടുകാർക്ക്, പ്രത്യേകിച്ച് ഫാർമസി ബിരുദധാരികൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറന്ന് കിട്ടുകയും ചെയ്യുമെന്നാണ് സർക്കാർ പ്രത്യാശിക്കുന്നത്. അതേസമയം, ഈ മേഖലയിൽ വിദേശികളായ അറബ് വംശജരുടെ ആധിപത്യമാണെന്നാണ് നിരീക്ഷണം. പണവും ലാഭവും ഏറെ ക്രയവിക്രയത്തിലുള്ള സുപ്രധാന മേഖലയെന്ന നിലയിൽ ഫാർമസി മേഖലയെ തദ്ദേശവൽകരിക്കണമെന്ന നിർദ്ദേശം ഇതിനകം സൗദി ശൂറാ കൗൺസിൽ (പാർലമെന്റ്) പാസാക്കിയിരുന്നു.

സ്വകാര്യ മേഖലയിലെ ആരോഗ്യ രംഗത്തുള്ള നാല്പതിനായിരം തൊഴിലവസരങ്ങളെ ബാധിക്കുന്നതാണ് ആരോഗ്യ കരാർ. ഫാർമസി രംഗത്ത് മലയാളികൾ ഉൾപ്പെടയുള്ള നിരവധി ഇന്ത്യക്കാരാണ് സൗദിയിലെങ്ങും ജോലി ചെയ്തുവരുന്നത്. പുതിയ നീക്കം മൂലം അവരിൽ വലിയൊരു ശതമാനം പേർക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ഫെബ്രുവരിയിലെ മന്ത്രിയുടെ ഉത്തരവ് പ്രകാരം ഫാർമസി സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ഒരു വർഷത്തിന് ശേഷമാണ് നടപ്പാക്കുക. അഞ്ചോ അതിലധികമോ വിദേശികൾ ഫാർമസി പ്രൊഫഷനിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരിക്കും നിയമം ബാധകമായിരിക്കുകയെന്നും ഫെബ്രുവരിയിൽ ഇറങ്ങിയ മന്ത്രിയുടെ ഉത്തരവ് വിശദീകരിച്ചിരുന്നു. ആരോഗ്യ മന്ത്രാലയം, മാനവ വിഭവശേഷി വികസന ഫണ്ട് ('ഹദഫ്'), സൗദി കൗൺസിൽ ഓഫ് ചേമ്പേഴ്സ് പ്രൈവറ്റ് സെക്ടർ എന്നിവയുടെ സഹകരണത്തോടെ സ്വകാര്യ മേഖലയിൽ നടപ്പാക്കുന്ന 'ആരോഗ്യ കരാർ' വിവക്ഷിക്കുന്നതാണ് ഫാർമസി സ്വദേശിവൽക്കരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP