Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭ്രഷ്ടും ബഹിഷ്കരണവുമെല്ലാം പ്രാകൃതമെന്ന് എം ജി രാധാകൃഷ്ണൻ; കൂടുതൽ ശക്തമായ, കൂടുതൽ തീവ്രമായ അഭിപ്രായ ഏറ്റുമുട്ടലുകൾ അതുമല്ലെങ്കിൽ നല്ല ശക്തമായ സംവാദങ്ങൾ ഉണ്ടാവുകയുമാണ് ജനാധിപത്യത്തിന്റെ സ്വഭാവം; ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്കരിക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ പ്രതികരണവുമായി ചാനലിന്റെ എഡിറ്റർ

ഭ്രഷ്ടും ബഹിഷ്കരണവുമെല്ലാം പ്രാകൃതമെന്ന് എം ജി രാധാകൃഷ്ണൻ; കൂടുതൽ ശക്തമായ, കൂടുതൽ തീവ്രമായ അഭിപ്രായ ഏറ്റുമുട്ടലുകൾ അതുമല്ലെങ്കിൽ നല്ല ശക്തമായ സംവാദങ്ങൾ ഉണ്ടാവുകയുമാണ് ജനാധിപത്യത്തിന്റെ സ്വഭാവം; ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്കരിക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ പ്രതികരണവുമായി ചാനലിന്റെ എഡിറ്റർ

മറുനാടൻ ഡെസ്‌ക്‌

ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്കരിക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ പ്രതികരണവുമായി ചാനലിന്റെ എഡിറ്റർ എം.ജി രാധാകൃഷ്‌ണൻ. സിപിഎം തീരുമാനം പ്രാകൃതമാണെന്നും അത് തിരുത്തും എന്നുമാണ് തന്റെ പ്രതീക്ഷയെന്ന് എംജിആർ പറയുന്നു. ജനാധിപത്യത്തിന്റെ സ്വഭാവം സംവാദം ആണെന്നും ബഹിഷ്കരണം, ഭ്രഷ്ട്, തൊട്ടുകൂടായ്മ എന്നിവ പ്രാകൃതമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എം.ജി രാധാകൃഷ്‌ണന്റെ വാക്കുകൾ ഇങ്ങനെ..

“ജനാധിപത്യത്തിൽ എത്ര അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കൂടുതൽ ശക്തമായ, കൂടുതൽ തീവ്രമായ അഭിപ്രായ ഏറ്റുമുട്ടലുകൾ അതുമല്ലെങ്കിൽ നല്ല ശക്തമായ ആശയ വിനിമയം നടത്തുക, സംവാദങ്ങൾ ഉണ്ടാവുക, ഇതൊക്കെയാണ് ജനാധിപത്യത്തിന്റെ സ്വഭാവം എന്നാണ് എനിക്ക് തോന്നുന്നത്. ഈ ബഹിഷ്കരണം, ഭ്രഷ്ട് അല്ലെങ്കിൽ തൊട്ടുകൂടായ്മ എന്നൊക്കെ പറയുന്നത് ജനാധിപത്യത്തിന് മുമ്പുള്ള ഒരു പ്രാകൃതമായ ഒരു രീതിയാണ്. അതുകൊണ്ട് അറിഞ്ഞുകൊണ്ട് അതവർ സ്വീകരിച്ചതാവാണമെന്നില്ല. പക്ഷെ പലപ്പോഴും പല നിലപാടുകളും പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും, പല മത ജാതി പ്രസ്ഥാനങ്ങളും ഒക്കെ കൈക്കൊള്ളുന്ന ഒരു നിലപാടാണ് ഇത്. അവർക്ക് ഇഷ്ടമല്ലാത്ത അവർക്ക് അഭിപ്രായ വ്യത്യാസം തോന്നുന്ന, ന്യായമായിരിക്കാം, തോന്നുമ്പോഴേക്കും മാറ്റി നിർത്തുക. എനിക്ക് തോന്നുന്നു നിർഭാഗ്യകരമായ ഈ ഒരു തീരുമാനം തിരുത്തുമെന്നാണ് എന്റെ പ്രതീക്ഷ.”

കേരളത്തിൽ സിപിഎമ്മിന് രാഷ്ട്രീയ മുൻതൂക്കം നൽകാൻ ശ്രമിച്ചുവെന്ന ആരോപണം നേരിട്ട ചാനലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്. സ്പ്രിങ്ലർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിച്ചെടുക്കാൻ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ആദ്യ അഭിമുഖം നൽകിയത് ഏഷ്യാനെറ്റിനായിരുന്നു. തൽസമയ അഭിമുഖം നടക്കുമ്പോൾ മറ്റു ചാനലുകൾ ഏഷ്യാനെറ്റ് ന്യൂസിന് മുമ്പിൽ ശിവശങ്കറിന്റെ ബൈറ്റിന് വേണ്ടി കാത്തു നിന്നു. ഇതിന് പിന്നാലെ സ്പ്രിങ്ലറിലെ വിവാദവും പതിയെ കെട്ടടങ്ങി. പിന്നെ സർവ്വേ എത്തി. ഇതോടെ പിണറായി സർക്കാർ ടോപ് റേറ്റിംഗിലുമായി. കോവിഡിലും സർക്കാർ പ്രതിരോധത്തെ അനുകൂലിച്ച നിലപാടായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റേത്. അന്നെല്ലാം വിനു വി ജോണും പ്രിയപ്പെട്ടതായിരുന്നു. എന്നാൽ സ്വർണ്ണ കടത്തിലെ ചോദ്യം ചെയ്യലോടെ ഏഷ്യാനെറ്റ് ന്യൂസ് പ്രതിസ്ഥാനത്തും.

ഏഷ്യാനെറ്റിനോടുള്ള പരസ്യ കുടിശിക തീർത്തു കൊടുത്തിട്ടും ഉത്തരം മുട്ടിച്ച് പ്രതിസന്ധിയിലാക്കിതിന്റെ പ്രതികാരമാണ് സിപിഎം നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഏഷ്യാനെറ്റിനോടല്ല വിനുവിനോടാണെന്ന് പറഞ്ഞ് ഒറ്റപ്പെടുത്താനും നീക്കമുണ്ട്. എന്നാൽ പത്രങ്ങൾ കൂടി ഉള്ളതിനാൽ മനോരമയേയും മാതൃഭൂമിയേയും തൊടാതെ വിടുന്നുവെന്നതാണ് വസ്തുത. ഇതിനൊപ്പം പ്രതിപക്ഷത്തിരുന്നപ്പോൾ റിപ്പോർട്ടറിനെ ഉപയോഗിച്ചതു പോലെ 24നെ ഉയർത്തിക്കാട്ടാനും ശ്രമവും സജീവം. ഇതിനെല്ലാം പിന്നിൽ സിപിഎമ്മിന്റെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ തന്നെയാണ്.

ഏറ്റവും ഒടുവിൽ പാർട്ടിയുടെ വിശദീകരണവും വന്നിരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക് വസ്തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ് ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നാണ് പാർട്ടിയുടെ വിശദീകരണം. കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് പങ്കെടുത്ത ചർച്ച പതിമൂന്നു തവണയാണ് അവതാരകൻ തടസ്സപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് സംസാരിക്കുമ്പോൾ പതിനേഴു തവണയും സ്വരാജ് സംസാരിക്കുമ്പോൾ പതിനെട്ടു തവണയുമാണ് അവതാരകൻ തടസ്സപ്പെടുത്തിയതെന്നും ആരോപിക്കുന്നു. ഔദ്യോഗികമായാണ് സിപിഎം ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിലപാട് പ്രഖ്യാപിച്ചത്.

മൂന്ന് രാഷ്ട്രീയ എതിരാളികളും അവതാരകനും അടക്കം നാലു പേർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മുപ്പത് സെക്കൻഡിൽ സിപിഐ എം പ്രതിനിധി മറുപടി പറയണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഈ സമയത്തിനുള്ളിൽ മറുപടി പറയുമ്പോഴും മൈക്ക് ഓഫ് ചെയ്യുന്ന അസഹിഷ്ണുതയുടെ പ്രകടനത്തിനും ഇത്തരം ചർച്ചകൾ സാക്ഷിയാകുന്നു. വായടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അതെല്ലാം സമൂഹ മാധ്യമങ്ങളിൽ അപ്പപ്പോൾ തുറന്നു കാട്ടപ്പെടുന്നുണ്ട്. സിപിഐ എം വിരുദ്ധ വ്യാജവാർത്തകൾ പ്രവഹിക്കുമ്പോഴും ഒരു ചാനലും ബഹിഷ്‌കരിക്കാൻ സിപിഐ എം തീരുമാനിച്ചിരുന്നില്ല. എന്നാൽ സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ പൂർണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ് ഈ തീരുമാനം. സംവാദത്തിന്റെ ലക്ഷ്യം വ്യത്യസ്തമായ നിലപാടുകൾ ജനങ്ങളെ അറിയിക്കുക എന്നതാണ്. ജനാധിപത്യ വിരുദ്ധസമീപനമില്ലാത്ത ഏതു ചാനലിലൂടെയും സിപിഐ എമ്മിന്റെ അഭിപ്രായവും നിലപാടുകളും അറിയാവുന്നതാണെന്നും സിപിഎം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

സിപിഎമ്മിന്റെ ഔദ്യോഗിക കുറിപ്പ് ഇങ്ങനെ

എന്തുകൊണ്ട് സിപിഐ എം പ്രതിനിധികൾ ഏഷ്യാനെറ്റ് ചർച്ചയിൽ പങ്കെടുക്കുന്നില്ല?

ചാനൽ ചർച്ചകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തങ്ങളുടെ നിലപാട് അവതരിപ്പിക്കുന്ന വേദിയാണ്. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക് വസ്തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ്ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്.

സാധാരണനിലയിൽ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവർക്കൊപ്പം നിൽക്കുന്ന അവതാരകരുടെയും അഭിപ്രായങ്ങൾക്ക് മറുപടി പറയേണ്ടത് സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്. എന്നാൽ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകൻ നിരന്തരം ഇടപെടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് പങ്കെടുത്ത ചർച്ച പതിമൂന്നു തവണയാണ് അവതാരകൻ തടസ്സപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് സംസാരിക്കുമ്പോൾ പതിനേഴു തവണയും സ്വരാജ് സംസാരിക്കുമ്പോൾ പതിനെട്ടു തവണയുമാണ് അവതാരകൻ തടസ്സപ്പെടുത്തിയത്. മൂന്ന് രാഷ്ട്രീയ എതിരാളികളും അവതാരകനും അടക്കം നാലു പേർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മുപ്പത് സെക്കൻഡിൽ സിപിഐ എം പ്രതിനിധി മറുപടി പറയണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഈ സമയത്തിനുള്ളിൽ മറുപടി പറയുമ്പോഴും മൈക്ക് ഓഫ് ചെയ്യുന്ന അസഹിഷ്ണുതയുടെ പ്രകടനത്തിനും ഇത്തരം ചർച്ചകൾ സാക്ഷിയാകുന്നു.

വസ്തുതകളെ ഭയക്കുന്ന ഈ മാധ്യമം സിപിഐ എം നിലപാടുകൾ ജനങ്ങൾ അറിയരുതെന്നാണ് ആഗ്രഹിക്കുന്നു. ജനാധിത്യപരമായ സംവാദത്തിന്റെ എല്ലാ സാധ്യതകളെയും കൊട്ടിയടയ്ക്കുകയുംചെയ്യുന്നു സിപിഐ എമ്മിന്റെ അഭിപ്രായങ്ങൾ അവതരിപ്പിക്കാനും എതിരാളികളും അവതാരകരും ഉന്നയിക്കുന്ന നുണകൾ തുറന്നു കാണിക്കാനുമുള്ള അവകാശം ഇല്ലാത്ത ഒരു ചർച്ചാവേദിയിൽ പങ്കെടുക്കുന്നത് തെറ്റാണെന്ന് സിപിഐ എം കരുതുന്നു. അതുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചകളിൽ സിപിഐ എം പ്രതിനിധികൾ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം.

ഏഷ്യാനെറ്റും മനോരമയും ഉൾപ്പെടെ പല മാധ്യമങ്ങളും തുടർച്ചയായി വ്യാജ വാർത്തകൾ നൽകി സിപിഐ എം വിരുദ്ധ മനോഭാവം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അതെല്ലാം സമൂഹ മാധ്യമങ്ങളിൽ അപ്പപ്പോൾ തുറന്നു കാട്ടപ്പെടുന്നുണ്ട്. സിപിഐ എം വിരുദ്ധ വ്യാജവാർത്തകൾ പ്രവഹിക്കുമ്പോഴും ഒരു ചാനലും ബഹിഷ്‌കരിക്കാൻ സിപിഐ എം തീരുമാനിച്ചിരുന്നില്ല. എന്നാൽ സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ പൂർണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ് ഈ തീരുമാനം. സംവാദത്തിന്റെ ലക്ഷ്യം വ്യത്യസ്തമായ നിലപാടുകൾ ജനങ്ങളെ അറിയിക്കുക എന്നതാണ്. ജനാധിപത്യ വിരുദ്ധസമീപനമില്ലാത്ത ഏതു ചാനലിലൂടെയും സിപിഐ എമ്മിന്റെ അഭിപ്രായവും നിലപാടുകളും അറിയാവുന്നതാണ്ന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP