Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡിനെതിരെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ; പരീക്ഷണം ഓ​ഗസ്റ്റിൽ തുടങ്ങുമെന്നു പുനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്; ഒരു വർഷത്തിനുള്ളിൽ 100 കോടി ഡോസ് വാക്സിൻ നിർമ്മിക്കാനാണു ശ്രമമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല; വില നിയന്ത്രണം ഏർപ്പെടുത്തി രാജ്യത്ത് വാക്സിൻ വിതരണം നടത്തുന്നതിനുള്ള ചർച്ചകൾ ആരംഭിച്ച് നിതി ആയോഗ്; മഹാമാരിയെ അതിജീവിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിൽ ശാസ്ത്രലോകവും ഭരണാധികാരികളും

കോവിഡിനെതിരെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ; പരീക്ഷണം ഓ​ഗസ്റ്റിൽ തുടങ്ങുമെന്നു പുനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്; ഒരു വർഷത്തിനുള്ളിൽ 100 കോടി ഡോസ് വാക്സിൻ നിർമ്മിക്കാനാണു ശ്രമമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല; വില നിയന്ത്രണം ഏർപ്പെടുത്തി രാജ്യത്ത് വാക്സിൻ വിതരണം നടത്തുന്നതിനുള്ള ചർച്ചകൾ ആരംഭിച്ച് നിതി ആയോഗ്; മഹാമാരിയെ അതിജീവിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിൽ ശാസ്ത്രലോകവും ഭരണാധികാരികളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡിനെതിരെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ നടന്നേക്കും എന്ന് റിപ്പോർട്ട്. രാജ്യത്ത് ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ പരീക്ഷണം ഓ​ഗസ്റ്റിൽ തുടങ്ങുമെന്നു പുനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ 100 കോടി ഡോസ് വാക്സിൻ നിർമ്മിക്കാനാണു ശ്രമമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല പറഞ്ഞു. ഓക്സ്ഫഡ് സർവകലാശാല സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ഉൽപാദന കരാറുണ്ടാക്കിയിട്ടുണ്ട്. ഓക്സ്ഫഡ് വാക്സിന്റെ അന്തിമഘട്ട പരീക്ഷണം വിജയിച്ചാൽ അതിവേഗം ഇന്ത്യയിലും മിതമായ വിലയിൽ ലഭ്യമാക്കാനാകുമെന്നാണു സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷ.

അതേസമയം, രാജ്യത്തു കോവിഡ് വാക്സിൻ വിതരണത്തിനുള്ള ചർച്ചകൾ തുടങ്ങിയെന്ന് നിതി ആയോഗ് വ്യക്തമാക്കി. വാക്സിനു വിലനിയന്ത്രണം ഏർപ്പെടുത്തും. പരീക്ഷണം തുടരുന്നതിനൊപ്പമാണ് വിതരണസാധ്യത ആലോചിക്കുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയുടെ വാക്സിൻ പരീക്ഷണം മനുഷ്യരിൽ വിജയകരമെന്ന വാർത്ത കഴിഞ്ഞ ദിവസം സന്തോഷത്തോടെയാണ് ലോകം ഏറ്റെടുത്തത്. പരീക്ഷണ വിജയം റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ ഇം​ഗ്ലണ്ട് തന്നെ വൻതോതിൽ വാക്സിൻ ഓർഡർ ചെയ്യുകയും ചെയ്തു. വാക്സിൻ പരീക്ഷണത്തിന്റെ വാർത്ത അറിഞ്ഞ എല്ലാവരുടെയും അടുത്ത ചോദ്യം ഇതെന്ന് ലഭ്യമാകും എന്നായിരുന്നു. എന്നാൽ അതത്ര ലളിതമായ കാര്യമല്ല. വാക്സിൻ എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കി വിപണിയിലെത്താൻ കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കും എന്നാണ് റിപ്പോർട്ട്. വാക്സിൻ ലഭ്യമായാലും ആദ്യം നൽകുക കോവിഡ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോ​ഗ്യ പ്രവർത്തകർക്കാവും.

ദ ലാൻസെറ്റ് മെഡിക്കൽ ജേണലാണ് കഴിഞ്ഞ ദിവസം മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചത്. ChAdOx1 nCoV-19 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിൻ പരീക്ഷിച്ചവരുടെ ശരീരം കൊറോണ വൈറസിനെതിരെ പ്രതിരോധം ആർജിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. വാക്സിൻ കുത്തിവെച്ചവരിൽ‍ നോവൽ കൊറോണവൈറസിനെ നേരിടാൻ വേണ്ടുന്ന ആന്റിബോഡികളും ടി-സെല്ലുകളും നിർമ്മിക്കപ്പെടുന്നുവെന്നാണ് കണ്ടെത്തൽ. ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനക ഫാർമസ്യൂട്ടിക്കൽസും സംയുക്തമായാണ് വാക്‌സിൻ വികസിപ്പിച്ചത്. ഇന്ത്യൻ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ടും വാക്സിൻ നിർമ്മാണവുമായി സഹകരിക്കുന്നുണ്ട്. വാക്സിൻ വിജയകരമാവുന്ന പക്ഷം ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കുക പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയാവും.വാക്‌സിൻ ശുഭസൂചനകൾ നൽകുന്ന വാർത്തകൾക്ക് പിന്നാലെ ഇതിന്റെ ഒരുകോടി ഡോസുകൾ ബ്രിട്ടൺ ഓർഡർ ചെയ്തിട്ടുണ്ട്. അതേ സമയം വാക്സിൻ എന്ന് വിപണയിൽ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ലെന്നും അധികൃതർ അറിയിച്ചു. സെപ്റ്റംബറോടെ വിപണിയിൽ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നതെന്നാണ് റിപ്പോർട്ടുകൾ.

1077 പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ സ്വീകരിച്ച ആർക്കും തന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും വാക്സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി വർധിച്ചതായും ശാസ്ത്രജ്ഞർ അറിയിച്ചു. ആദ്യ​ഘട്ട പരീക്ഷണം വിജയകരമാണെങ്കിലും അടുത്ത രണ്ട് ഘട്ടങ്ങൾ കൂടി വിജയകരമായി പൂ‍ർത്തിയാക്കിയാൽ മാത്രമേ വൈറസ് വിപണിയിൽ എത്തൂ. പതിനായിരത്തിലേറെ പേരിലാണ് അടുത്ത ഘട്ടത്തിൽ വാക്സിൻ പരീക്ഷിക്കുക.

മനുഷ്യരിൽ കോവിഡിന് കാരണമാകുന്ന കൊറോണ വൈറസുമായി സാമ്യമുള്ള വൈറസിനെ ഉപയോഗിച്ചാണ് വാക്‌സിൻ വികസിപ്പിച്ചത്. ചിമ്പാൻസികളിൽ ജലദോഷമുണ്ടാക്കുന്ന വൈറസിനെ വേർതിരിച്ച് ജനിതക പരിഷ്‌കരണം നടത്തി കൊറോണ വൈറസുമായി വളരെയധികം സാമ്യം പുലർത്തുന്നതാക്കുകയാണ് ചെയ്തത്. എന്നാൽ മനുഷ്യരിൽ ഇതിന് രോഗമുണ്ടാക്കാൻ സാധിക്കില്ല. കൊറോണ വൈറസ് മനുഷ്യകോശങ്ങളിലേക്ക് കടക്കാൻ ഉപയോഗിക്കുന്ന സ്‌പൈക്ക് പ്രോട്ടീനുകൾ ഈ വൈറസിലും ഗവഷകർ സന്നിവേശിപ്പിച്ചു. ഇങ്ങനെ ജനിതക പരിഷ്‌കരണം നടത്തിയ വാക്‌സിനാണ് പരീക്ഷണം നടത്തിയത്. കൊറോണ വൈറസുമായി വളരെയധികം സാമ്യമുള്ളതിനാൽ ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉണർത്തുകയും ആന്റിബോഡി ഉത്പാദിപ്പിക്കുകയും ചെയ്യും.

വൈറസുകളോടു പ്രതിപ്രവർത്തിക്കുന്ന ആന്റിബോഡികൾക്കൊപ്പം തന്നെ രോഗപ്രതിരോധത്തിന് അതീവ നിർണായകമായ ടി–സെല്ലുകളുടെ ഉത്പാദനത്തിലും ഓക്‌സ്‌ഫഡ് സർവകലാശാല വികസിപ്പിച്ച വാക്സിൻ മെച്ചപ്പെട്ട ഫലം കാട്ടിയെന്നാണ് വിവരം. വൈറസുകളെ പൊതിഞ്ഞ് വശംകെടുത്തി ചെറുക്കുന്ന ചെറുപ്രോട്ടീനുകളാണ് ആന്റിബോഡികളെങ്കിൽ ടി–സെല്ലുകൾ ഈ പ്രവർത്തനത്തിനു ലക്ഷ്യബോധം പകരുന്ന ഒരുതരം ശ്വേതരക്താണുക്കളാണ്. വൈറസ് ബാധിച്ച കോശങ്ങളെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യൂഹത്തിനു ക‌ൃത്യമായി കാട്ടിക്കൊടുത്ത് അവയെ നശിപ്പിക്കാനുള്ള സൂചന നൽകുന്ന ദൗത്യമാണ് ഇവയ്ക്കുള്ളത്. രോഗപ്രതിരോധമെന്ന യുദ്ധമുഖത്ത് ആന്റിബോഡികൾ ‘വെടിയുണ്ടകളെ’ങ്കിൽ അവയെ വൈറസിനു മേൽ കൃത്യമായി നിറയൊഴിക്കാൻ സഹായിക്കുന്ന തോക്കിലെ ‘ദൃഷ്ടികേന്ദ്ര’മാണ് ടി സെൽ എന്നു പറയാം. ഓക്‌സ്‌ഫഡിലെ വാക്‌സിൻ ഇത്തരം ടി–സെല്ലുകളുടെ ഉത്പാദനത്തിനും മികച്ച ഫലം കാട്ടിയെന്നാണ് വിലയിരുത്തൽ. വാക്‌സിൻ പരീക്ഷണത്തിന് വിധേയമാവരിൽ 14 ദിവസത്തിനുള്ളിൽ ടി–സെല്ലുകളുടെ എണ്ണം വർധിച്ചപ്പോൾ 28 ദിവസത്തിനുള്ളിൽ ആന്റിബോഡി ഉത്പാദനത്തിലും ശുഭസൂചകമായ വർധന രേഖപ്പെടുത്തി.

അതിനിടെ, ഭാരത് ബയോടെക് തങ്ങൾ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി. കോവാക്സിൻ എന്ന മരുന്നാണ് പരീക്ഷിച്ചത്. മനുഷ്യരിലുള്ള കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ മൂന്ന് സന്നദ്ധപ്രവർത്തകരിലാണ് പരീക്ഷണം നടത്തിയത്. എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളിലാണ് പരീക്ഷണം നടക്കുന്നത്. ഒന്നാംഘട്ടത്തിൽ 375 സന്നദ്ധ പ്രവർത്തകരിലാണ് പരീക്ഷണം നടത്തുക. പൂർണ ആരോഗ്യമുള്ള സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുത്താണ് പരീക്ഷണം. റോഹ്താക്കിലെ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ആദ്യ വാക്സിൻ പരീക്ഷണം നടത്തിയത്. മൂന്ന് പേർക്കും യാതൊരു പാർശ്വഫലങ്ങളും ഉണ്ടായിട്ടില്ലെന്നും അധികൃതർ പറയുന്നു.ശരിയായ കരൾ പ്രവർത്തനവും അണുബാധയുടെ അഭാവവും ഉറപ്പുവരുത്തി പൂർണ്ണ ആരോഗ്യപരിശോധനയ്ക്ക് ശേഷമാണ് മൂന്ന് സന്നദ്ധപ്രവർത്തകർക്കും വാക്സിന് നൽകിയത്.

വാക്സിൻ വികസനത്തിന്റെ ഏറ്റവും അവസാനത്തേയും നിർണായകവുമായ കടമ്പയാണ് മനുഷ്യരിലെ പരീക്ഷണം. ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ച വാക്സിൻ ആയിരത്തോളം പേരിൽ പ്രവർത്തിച്ചതോടെ ലോകത്തിന്റെ പ്രതീക്ഷയും ഇരട്ടിക്കുകയാണ്. ലോകത്തെ നൂറിലേറെ ശാസ്ത്രസംഘങ്ങൾ കോവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണത്തിനായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തുടക്കം മുതൽ ഏറ്റവും കൂടുതൽ പ്രതീക്ഷ സൃഷ്ടിച്ചത് ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ വാക്സിനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP