Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓൺലൈൻ ചാരിറ്റി പ്രവർത്തർക്ക് ഹവാല ബന്ധം എന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; മുഴുവൻ പണവും ബാങ്കുവഴിയാണ് എത്തിയതെങ്കിൽ എങ്ങനെ ഹവാലയാകും എന്ന് ഐജി വിജയ് സാഖറെ; വർഷയുടെ പരാതിയിൽ സമ​ഗ്ര അന്വേഷണം നടത്തും; ഹവാല ചീറ്റിപ്പോയി, നിങ്ങൾ എവിടെ പരിപാടി അവതരിപ്പിച്ചാലും തോൽവിയാണല്ലോ മക്കളെ എന്ന് ഫിറോസ് കുന്നംപറമ്പിലും

ഓൺലൈൻ ചാരിറ്റി പ്രവർത്തർക്ക് ഹവാല ബന്ധം എന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; മുഴുവൻ പണവും ബാങ്കുവഴിയാണ് എത്തിയതെങ്കിൽ എങ്ങനെ ഹവാലയാകും എന്ന് ഐജി വിജയ് സാഖറെ; വർഷയുടെ പരാതിയിൽ സമ​ഗ്ര അന്വേഷണം നടത്തും; ഹവാല ചീറ്റിപ്പോയി, നിങ്ങൾ എവിടെ പരിപാടി അവതരിപ്പിച്ചാലും തോൽവിയാണല്ലോ മക്കളെ എന്ന് ഫിറോസ് കുന്നംപറമ്പിലും

മറുനാടൻ ഡെസ്‌ക്‌

ഓൺലൈൻ ചാരിറ്റി പ്രവർത്തർക്ക് ഹവാല ബന്ധം എന്ന ആരോപണം തള്ളി ഐജി വിജയ് സാഖറെ. മുഴുവൻ പണവും ബാങ്കുവഴിയാണ് എത്തിയതെങ്കിൽ എങ്ങനെ ഹവാലയാകും എന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് ചോദിച്ചു. വിദേശത്ത് നിന്ന് ലഭിച്ച പണത്തിന് ഹവാല ബന്ധമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം, ചാരിറ്റി പ്രവർത്തകർക്കെതിരായ വർഷയുടെ പരാതിയിൽ സമ​ഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വർഷയുടെ പരാതിയിലെ ഭീഷണിപ്പെടുത്തൽ അടക്കം അന്വേഷിക്കും. ആരാണ് ഫണ്ട് ചെയ്തതെന്ന് അറിയാൻ ബാങ്കിലെ രേഖകൾ പരിശോധിക്കും. പൊലീസ് ഒരു തവണ അന്വേഷിക്കാൻ ഇറങ്ങിയാൽ എല്ലാ കാര്യവും നോക്കും. അതുകൊണ്ട് തന്നെ ഇവരുടെ മുൻകാലങ്ങളിലെ ചാരിറ്റി പ്രവർത്തനവും അന്വേഷിക്കുമെന്നും വിജയ് സാഖറെ വിശദീകരിച്ചു.

കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി വർഷയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ക്രൗഡ് ഫണ്ടിങ്ങിൽ ആരൊക്കെയാണ് സഹായിച്ചതെന്ന് നോക്കണം. അന്വേഷണത്തിന്റെ ഭാഗമായി എത്ര പണം വന്നു, എവിടുന്ന് വന്നു, ആരൊക്കെ തന്നു എന്നത് പരിശോധിക്കുമെന്നും വിജയ് സാഖറെ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഐജി വിജയ് സാഖറെ ഹവാല ബന്ധം ഉണ്ടാകില്ലെന്ന് അറിയിച്ചതിന് പിന്നാലെ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ പ്രതികരണവുമായി രം​ഗത്തെത്തി. ഹവാല ചീറ്റിപ്പോയി, നിങ്ങൾ എവിടെ പരിപാടി അവതരിപ്പിച്ചാലും തോൽവിയാണല്ലോ മക്കളെ എന്നായിരുന്നു വിജയ് സാഖറെ മാധ്യമങ്ങളോട് പറയുന്ന വീഡിയോ പങ്കുവെച്ച് കൊണ്ട് ഫിറോസ് കുന്നംപറമ്പിൽ പ്രതികരിച്ചത്.

അമ്മയുടെ ചികിത്സക്കായി ലഭിച്ച തുകയിൽ ഒരു വിഹിതം ആവശ്യപ്പെട്ട് ഫേസ്‌ബുക്ക് ചാരിറ്റി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഫിറോസ് അടക്കം നാലുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വർഷയുടെ വീഡിയോക്ക് ശേഷം കുറഞ്ഞ സമയത്തിൽ കൂടുതൽ തുക എത്തിയതിൽ അസ്വാഭാവികത ഉണ്ടെന്നും ഹവാല, കുഴൽപ്പണ ബന്ധം ഇതിനുണ്ടോ എന്ന് പരിശോധിക്കുമെന്നും ഡിസിപി ജി പൂങ്കുഴലി ഐപിഎസായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. ഫേസ്‌ബുക്കിലെ ചാരിറ്റി പ്രവർത്തനത്തിലൂടെ ശ്രദ്ധേയരായ ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവർക്കെതിരെ ചേരാനല്ലൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങൾ വഴി ചികിത്സാ സഹായ അഭ്യർത്ഥന നടത്തിയതിനു പിന്നാലെ ഒരു കോടി രൂപയിലേറെ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയ സംഭവത്തിൽ നിയമവിരുദ്ധ പണം ഇടപാടു സംഘമെന്നു സംശയിക്കുന്നതായി ഡിസിപി ജി.പൂങ്കുഴലി ഐപിഎസ് വ്യക്തമാക്കിയതോടെയാണ് ഓൺലൈൻ ചാരിറ്റി പ്രവർത്തകർ സംശയത്തിന്റെ നിഴലിൽ ആയത്. സംഭവത്തിനു ഹവാല, കുഴൽപ്പണ ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുമെന്നാണ് പൂങ്കുഴലി ഐപിഎസ് വ്യക്തമാക്കിയത്.

ശസ്ത്രക്രിയയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ പണം സ്വരൂപിക്കാൻ സഹായിച്ചവർ തന്നെ പണത്തിനായി ഭീഷണിപ്പെടുത്തുന്നതായി വെളിപ്പെടുത്തി വർഷ വീണ്ടുമെത്തിയതോടെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് അമ്മ രാധയ്ക്കൊപ്പം വർഷയും അമൃതാ ആശുപത്രിയുടെ സമീപത്തെ വീട്ടിൽ കഴിയുകയാണ്. ഇതിനിടയിലാണ് അക്കൗണ്ടിലുള്ള ബാക്കി തുക കൈകാര്യം ചെയ്യാൻ തനിക്കുകൂടി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സാജൻ കേച്ചേരി ഭീഷണിയുമായി എത്തിയത് എന്ന് വർഷ ആരോപിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ ചെക്കപ്പ് പോലും കഴിയാത്ത സാഹചര്യത്തിൽ ഒരു മാസത്തെ സമയം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ നിരന്തരം ഫോണിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും ഭീഷണിയാണെന്നും വീഡിയോ ലൈവിൽ വർഷ പറഞ്ഞു. ഇനിയും മൂന്നുമാസത്തോളം കൊച്ചിയിൽ തന്നെ തുടരേണ്ട അവസ്ഥയിലാണ്. ആദ്യ ചെക്കപ്പ് കഴിഞ്ഞ് ബാക്കിവരുന്ന പണം നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമ്മതിക്കുന്നില്ലെന്ന് വർഷ പറയുന്നു. അമൃത ആശുപത്രിയിൽ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിക്ക് വർഷ സ്വന്തം നിലയിൽ സഹായം നൽകിയിട്ടുണ്ട് എന്നും വർഷ വെളിപ്പെടുത്തിയിരുന്നു.

ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ മുൻകൂട്ടി അക്കൗണ്ട് ഉടമകളുമായി കരാറിലേർപ്പെടുന്നു എന്നാണ് പൊലീസിന്റെ സംശയം. ഇതിന് ഒപ്പിട്ട ബ്ലാങ്ക് ചെക്കും പ്രോമിസറി നോട്ടുംവരെ തയാറാക്കും. ഇതിനുശേഷമാണ് വാട്‌സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും സഹായ അഭ്യർത്ഥന. അക്കൗണ്ട് ഉടമകൾ ആശുപത്രി തിരക്കുകളിൽ ആകുന്ന സമയം ചികിത്സയ്ക്കാവശ്യമുള്ള പണം നൽകി ബാക്കിയുള്ളവ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്യും. രോഗി മരിക്കുന്ന സാഹചര്യമുണ്ടായാൽ ആശുപത്രി ബിൽ കിഴിച്ചുള്ള തുക ഇവർ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റും. സാധാരണക്കാരായ ആളുകൾ ആവശ്യം കഴിഞ്ഞാൽ ബാക്കിയുള്ള തുക എതിർപ്പ് അറിയിക്കാതെ കൈമാറും.

ഈ സംശയങ്ങളിലേക്കാണ് അന്വേഷണം. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളിൽ എത്തിയത് അസ്വാഭാവികമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ വിശദമായ പരിശോധന നടക്കും. ചികിത്സാ ആവശ്യത്തിനുള്ളതു കിഴിച്ചുള്ള തുക യുവതിയിൽ നിന്നു തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ സുരക്ഷിത മാർഗം എന്ന നിലയിൽ കുഴൽപ്പണം വർഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണു സംശയം. ഇതോടെ കേസിന് പുതിയ മാനം വരികയാണ്. സാജൻ കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും അടക്കമുള്ള ചാരിറ്റി പ്രവർത്തകർ കോടികൾ പരിച്ച് ആളുകളെ സഹായിക്കുന്നുവെന്ന വാദങ്ങൾക്ക് പുതിയ മാനം നൽകുന്നതാണ് ഈ കേസ്.

ചികിത്സയ്ക്കായി 30 ലക്ഷത്തിൽ താഴെയുള്ള തുകയ്ക്കാണ് യുവതി അഭ്യർത്ഥന നടത്തിയത്. എന്നാൽ ആദ്യ ദിവസം 65 ലക്ഷം രൂപയിലേറെ അക്കൗണ്ടിൽ എത്തിയതോടെ ഇനി ആരും പണം അയയ്‌ക്കേണ്ട എന്ന് അറിയിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം കൂടുതൽ തുക അക്കൗണ്ടിൽ എത്തുകയായിരുന്നു. പെൺകുട്ടിയുടെ അക്കൗണ്ടിലേയ്ക്ക് 60 ലക്ഷം രൂപ വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി നിക്ഷേപിച്ചു. ഇതിൽ അസ്വഭാവികത ഉള്ളതായാണ് പൊലീസ് വിലയിരുത്തൽ. അക്കൗണ്ടിലേയ്ക്ക് അഞ്ചു ലക്ഷവും മറ്റും ഇട്ടവരുണ്ട്. സർജറിക്കു കയറുന്നതിനു മുൻപാണ് താൻ അക്കൗണ്ട് പരിശോധിച്ചത്. അതിനു ശേഷം ആരെങ്കിലും വലിയ തുക നിക്ഷേപിച്ചോ എന്നതിനെക്കുറിച്ച് അറിയില്ലെന്നും ഇവർ പറയുന്നു.

കണ്ണൂർ സ്വദേശിനിയായ വർഷ എന്ന യുവതിയാണ് അമ്മയുടെ കരൾ മാറ്റിവയ്ക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥന നടത്തിയത്. ഇതിന് സഹായിച്ച സാജൻ കേച്ചേരി എന്നയാൾ പണം തനിക്കു കൂടി കൈകാര്യം ചെയ്യാൻ സാധിക്കും വിധം അക്കൗണ്ട് മാറ്റണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായാണ് പൊലീസിനു പരാതി നൽകിയത്. ഇതാണ് അന്വേഷണങ്ങൾക്ക് പുതിയ തലം നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ ഇദ്ദേഹവും സഹായികളും ഭീഷണിപ്പെടുത്തുകയും വ്യാജ പ്രചരണങ്ങൾ നടത്തുന്നതിന്റെയും വിവരങ്ങൾ പൊലീസിന് കിട്ടിക്കഴിഞ്ഞു. അക്കൗണ്ടിൽ അധികം വന്ന തുക മറ്റുള്ള രോഗികളെ സഹായിക്കാനാണ് ചെലവഴിക്കുക എന്ന് ഇവർ അവകാശപ്പെടുമെങ്കിലും ഇത് എന്താണു ചെയ്യുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

സംഭവം ഇങ്ങനെ..

തളിപ്പറമ്പ് കാക്കത്തോട് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന വർഷയാണ് അമ്മ രാധയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായി സഹായം അഭ്യർത്ഥിച്ചത്. രാധയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചത് മാറാതിരുന്നപ്പോൾ എറണാകുളം അമൃതയിൽ ചികിത്സയ്ക്ക് പോയപ്പോഴാണ് കരൾ പൂർണമായും നശിച്ചുവെന്ന് മനസ്സിലായത്. ഉടനെ ശസ്ത്രക്രിയ വേണമെന്നും 18 ലക്ഷം രൂപ ചെലവുണ്ടെന്നും ഡോക്ടർമാർ പറഞ്ഞപ്പോഴാണ് ആശുപത്രി വരാന്തയിൽനിന്ന് കരഞ്ഞുകൊണ്ട് ജനങ്ങൾക്ക് മുന്നിലേക്ക് വർഷ ആദ്യമായി എത്തിയത്. വർഷയ്ക്കൊപ്പം തൃശൂർ സ്വദേശി സാജൻ കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും ഫേസ്‌ബുക്ക് ലൈവിൽ എത്തി. വർഷയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ഒരുപാട് പേരിലേക്ക് അതിവേഗം പ്രചരിച്ചെത്തുകയും ചെയ്തു. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ ലക്ഷങ്ങളാണ് വർഷയുടെ അക്കൗണ്ടിലേക്ക് എത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് രാധയുടെ ചികിത്സ നടക്കുന്നത്.

മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു മകൾ വർഷ. അച്ഛനെ നേരത്തെ നഷ്ടപ്പെട്ട വർഷ ഇന്നലെ സുമനസുകളുടെ കാരുണ്യം തേടുകയായിരുന്നു. 10,000 രൂപയുമായി കൊച്ചിയിൽ ചികിത്സയ്ക്ക് എത്തിയതാണെന്നും ഒരുപാട് പേർ സഹായിച്ചാണ് ഇതുവരെ ഒരുലക്ഷത്തോളം രൂപ അടയ്ക്കാനായതെന്നുമാണ് വർഷ വീഡിയോയിൽ പറഞ്ഞത്. വർഷയുടെ വേദന മനസിലാക്കി നിരവധി പേരാണ് സഹായിക്കാനെത്തിയത്. സാമൂഹ്യ പ്രവർത്തകനായ സാജൻ കേച്ചേരിയാണ് വീഡിയോ പങ്കുവെച്ചത്. ഇത്രയധികം സഹായം ലഭിച്ച കാര്യം വർഷ പറയുന്നതിന്റെ വീഡിയോയും പിന്നീട് പുറത്ത് വന്നിരുന്നു.

ഇത്രയധികം ഫണ്ട് മൂന്ന് ദിവസം കൊണ്ട് വരാനുള്ള മുഖ്യകാരണം തന്റെ മാത്രം ഫേസ്‌ബുക്ക് ഷെയർ കൊണ്ടല്ലെന്നും സാജൻ കേച്ചേരി പറയുന്നു. ഫിറോസ് കുന്നംപറമ്പിലും സുശാന്ത് നിലമ്പൂരും ഈ വീഡിയോ ഷെയർ ചെയ്തതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. അവർക്ക് ആവശ്യമുള്ള ഫണ്ട് കഴിച്ചുള്ള തുക മടക്കിക്കൊടുക്കാം എന്ന് പറഞ്ഞത് വർഷ തന്നെയാണ്. ഞാൻ പറഞ്ഞത് ആശുപത്രി ചെലവ് കഴിഞ്ഞ് ഒരു വീടും വെക്കാനായി 70 ലക്ഷം രൂപ എടുത്തുകൊള്ളാനാണ്. ബാക്കി വരുന്ന പണം നമുക്ക് അർഹതപ്പെട്ട ആളുകളിലേക്ക് എത്തിക്കാം എന്നാണ് പറഞ്ഞതെന്നും സാജൻ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP