Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കുർബാന കഴിഞ്ഞപ്പോൾ കല്ലറ തകർത്തയാളെ കിട്ടി എന്ന് അച്ചൻ പള്ളിയിൽ വിളിച്ചു പറഞ്ഞു; കേട്ടപാടേ ആളുകൾ എന്നെ പിടിച്ച് അച്ചന്റെ മുറിയിൽ എത്തിച്ചു; അച്ചൻ ഫോൺ പിടിച്ചു വാങ്ങി കഴുത്തിൽ അടിച്ചു; എല്ലാവരും എന്നെ തലങ്ങും വിലങ്ങും തല്ലി': മാർച്ചിൽ ഇടവകാംഗം ബിജോയി കരഞ്ഞുപരാതിപ്പെട്ട കേസിൽ ഫാ.ജോഷി ചിറക്കലിനെ ഒന്നാം പ്രതിയാക്കി കേസ്; തുറവൂർ വാതക്കാട് പള്ളിയിലെ 'ഫാ.ഒറ്റപ്ലാക്കനെ' നിലയ്ക്ക് നിർത്താൻ ഒടുവിൽ അങ്കമാലി പൊലീസ്

'കുർബാന കഴിഞ്ഞപ്പോൾ കല്ലറ തകർത്തയാളെ കിട്ടി എന്ന് അച്ചൻ പള്ളിയിൽ വിളിച്ചു പറഞ്ഞു; കേട്ടപാടേ ആളുകൾ എന്നെ പിടിച്ച് അച്ചന്റെ മുറിയിൽ എത്തിച്ചു; അച്ചൻ ഫോൺ പിടിച്ചു വാങ്ങി കഴുത്തിൽ അടിച്ചു; എല്ലാവരും എന്നെ തലങ്ങും വിലങ്ങും തല്ലി': മാർച്ചിൽ ഇടവകാംഗം ബിജോയി കരഞ്ഞുപരാതിപ്പെട്ട കേസിൽ ഫാ.ജോഷി ചിറക്കലിനെ ഒന്നാം പ്രതിയാക്കി കേസ്; തുറവൂർ വാതക്കാട് പള്ളിയിലെ 'ഫാ.ഒറ്റപ്ലാക്കനെ' നിലയ്ക്ക് നിർത്താൻ ഒടുവിൽ അങ്കമാലി പൊലീസ്

എം മനോജ് കുമാർ

 അങ്കമാലി: വ്യക്തിവിരോധം തീർക്കാൻ വിശ്വാസിയെ പള്ളിക്കുള്ളിൽ തടഞ്ഞുവെച്ച് ഗുണ്ടകളെക്കൊണ്ട് തല്ലിച്ചതപ്പിച്ച സംഭവത്തിൽ ഇടവകവികാരിക്കും കൂട്ടാളികൾക്കുമെതിരെ ജാമ്യമില്ലാ കേസ്. പള്ളി വികാരി ജോഷി ചിറക്കലിനെ ഒന്നാം പ്രതിയാക്കിയാണ് അങ്കമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുറവൂർ വാതക്കാട് പള്ളി വികാരിയായിരുന്ന ഫാദർ ജോഷി ചിറക്കലിനും കൂട്ടാളികൾക്കുമെതിരെയാണ് കേസ് വന്നത്. ജോഷി ചിറക്കലിനെ കൂടാതെ മർദ്ദനത്തിനു നേതൃത്വം നൽകിയ ഏഴു പേരെയും കൂട്ടുപ്രതികളാക്കിയിട്ടുണ്ട്. സ്വന്തം വികാരിക്കെതിരെ ജാമ്യമില്ലാ കേസ് വന്നത് സീറോ മലബാർ സഭയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് മാസത്തിൽ പള്ളിക്കുള്ളിൽ നടന്ന സംഭവത്തെ തുടർന്ന് മർദ്ദനത്തിന്നിരയായ ബിജോയ് അങ്കമാലി പൊലീസിലും ആലുവ റൂറൽ എസ്‌പിക്കും പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ മടിക്കുകയായിരുന്നു. തുടർന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി ഉത്തരവ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പള്ളി വികാരിയായിരുന്ന ഫാദർ ജോഷി ചിറക്കലും വ്യക്തിവിരോധം തീർക്കാൻ ഇടവകയിലെ ഒരംഗത്തിന്റെ അമ്മയെ അടക്കിയ കല്ലറ തകർത്തിരുന്നു. പള്ളി കൈക്കാരന്മാരാണ് കല്ലറ തകർത്തത്. അമ്മയുടെ കല്ലറ തകർന്നത് അറിഞ്ഞു ഓസ്ട്രിയയിൽ നിന്നും ഇടവക അംഗം എത്തിയിരുന്നു. ഇവരുടെ കൂടെ തകർന്ന കല്ലറ കാണാൻ പോയതായിരുന്നു ബിജോയ്. കല്ലറ തകർത്തത് ആരെന്നു വികാരിക്ക് അറിയാമായിരുന്നു. ഞായറാഴ്ച ദിവസം പള്ളിയിൽ എത്തിയപ്പോൾ വികാരിയായ ജോഷി ചിറക്കലിന്റെ ആഹ്വാനപ്രകാരം കല്ലറ തകർത്ത കുറ്റം ബിനോയിയുടെ തലയിൽ ചാരി പള്ളിക്കകത്ത് വെച്ച് ബിജോയിയെ ജോഷി ചിറക്കലും കൂട്ടാളികളും തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു. ഭാര്യയുടെ മുന്നിൽവച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിന്റെ വിവരം പൊലീസിനു കൈമാറിയതോടെ അങ്കമാലി പൊലീസ് സ്ഥലത്ത് എത്തിയാണ് പള്ളിമേടയിൽ നിന്ന് ബിജോയിയെ മോചിപ്പിച്ചത്.

ഇടവകാംഗത്തിന്റെ വീട് കയറി അക്രമിച്ചതിന് ഫാദർ ജോഷി ചിറക്കലിനു എതിരെ അങ്കമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമ്പോൾ തന്നെയാണ് ബിജോയ്ക്ക് നേരെയുള്ള ആക്രമണത്തിന്റെ പേരിൽ ഫാദർ ജോഷി ചിറക്കൽ പ്രതിയായി വീണ്ടും കേസ് വരുന്നത്. ജോഷി ചിറക്കലിനു എതിരെ പൊലീസിൽ പരാതി നൽകിയ ജയ്സണിന്റെ അമ്മയുടെ കല്ലറ തകർത്തപ്പോൾ അത് കാണാൻ പോയ തന്നെ കല്ലറ തകർത്തയാൾ എന്ന രീതിയിൽ പള്ളിയിൽ തടഞ്ഞുവെച്ച് മർദ്ദിച്ചു എന്നാണ് ബിജോയ് പരാതിയിൽ പറയുന്നത്.

മാർച്ച് ഒന്നിനാണ് കേസിന് ആധാരമായ സംഭവങ്ങൾ നടന്നത്. രാവിലെ കുർബാന കഴിഞ്ഞപ്പോൾ കല്ലറ തകർത്തയാളെ കിട്ടി എന്ന് ജോഷി ചിറക്കൽ പള്ളിയിൽ വിളിച്ചു പറഞ്ഞു. ഇത് കേട്ടതോടെ ആളുകൾ എന്നെ പിടിച്ച് അച്ചന്റെ മുറിയിൽ എത്തിച്ചു. അച്ചൻ എന്റെ ഫോൺ പിടിച്ചു വാങ്ങി കഴുത്തിൽ മർദ്ദിച്ചു. എല്ലാവരും എന്നെ തലങ്ങും വിലങ്ങും മർദിച്ചു. ക്രൂരമർദ്ദനത്തിനു ശേഷം ബോധരഹിതനായി വീണ എന്ന അങ്കമാലി പൊലീസ് എത്തിയാണ് രക്ഷിച്ചത്. അങ്കമാലി പൊലീസാണ് എന്നെ സ്റ്റേഷനിൽ എത്തിച്ചശേഷം ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചു. . ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷമാണ് ഞാൻ ഡിസ്ചാർജ് ആയത്. തന്നെ പള്ളിയിൽ വെച്ച് ക്രൂര മർദ്ദനത്തിനു വിധേയമാക്കിയ ഫാദർ ജോഷി ചിറക്കൽ, പാപ്പച്ചൻ, സെബാസ്റ്റ്യൻ, ബെന്നി ആന്റണി, നെൽവിൻ വർഗീസ്,ബവറിൻ, ജെറിൻ ജോസ്, വിനു ജോസഫ് എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാണ് ബിജോയ് പരാതിയിൽ പറയുന്നത്.

ഫാദർ ജോഷി ചിറക്കലിനെ കഴിഞ്ഞ മാർച്ചിൽ ആദ്യ ആഴ്ച തന്നെ അങ്കമാലി-എറണാകുളം അതിരൂപത സ്ഥലം മാറ്റിയിരുന്നു. വിശ്വാസിസമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടവക വികാരി പക്ഷം പിടിക്കുകയും അത് വീട് കയ്യേറ്റവും കല്ലറ തകർക്കലും പൊലീസ് കേസ് ആയി മാറുകയുമൊക്കെ ചെയ്തപ്പോഴാണ് അതിരൂപത ജോഷി ചിറക്കലിനെ സ്ഥലം മാറ്റിയത്. ഇടവകയിലെ പ്രശ്നങ്ങളിൽ നിക്ഷപക്ഷ നിലപാട് എടുക്കേണ്ട ഇടവക വികാരി പക്ഷം ചേർന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ചത് സീറോ മലബാർ സഭയ്ക്ക് തന്നെ തലവേദനയായി മാറിയിരുന്നു. പ്രശ്നങ്ങൾ കല്ലറ തകർക്കലിൽ എത്തിയപ്പോഴാണ് കരിയൽ പിതാവ് തന്നെ ഇടപെട്ട് ഫാദർ ജോഷി ചിറക്കലിനെ മാറ്റിയത്. ഇടവക പ്രശ്നത്തിൽ എതിർ വിഭാഗത്തിൽപ്പെട്ടയാളുടെ ഭാര്യയുടെ കല്ലറ തകർത്തത് ഇടവകവികാരി ജോഷി ചിറക്കലുമായി ബന്ധപ്പെട്ടവരാണ് എന്ന ആരോപണമാണ് എതിർവിഭാഗം ഉയർത്തിയിരുന്നത്. സിസിടിവി ദൃശ്യങ്ങൾ നോക്കിയാൽ ആരാണ് കല്ലറ തകർത്തത് എന്ന് കണ്ടുപിടിക്കുക എളുപ്പമാണ് എന്ന് എതിർവിഭാഗം കല്ലറ തകർത്തപ്പോൾ തന്നെ വിശദീകരിച്ചിരുന്നു. ഈ പ്രശ്നം ഇടവകയിൽ എരിയുമ്പോൾ തന്നെയാണ് മാർച്ച് ഒന്നിന് ഞായറാഴ്ച കുർബാനയ്ക്ക് ശേഷം എതിർവിഭാഗത്തിൽപ്പെട്ടയാൾ ഇടവകവികാരിയുടെ മുറിയിൽ വെച്ച് മർദ്ദിക്കപ്പെടുന്നത്. കല്ലറ തകർത്തയാൾ എന്ന് ഫാദർ ജോഷി ചിറക്കൽ ചൂണ്ടിക്കാട്ടിയ ആളെയാണ് ഇടവകയിലെ ചിലർ ചേർന്ന് പള്ളിക്കകത്ത് ഇട്ട് മർദ്ദിച്ചത്. ഇടവക വികാരിയുടെ മുറിയിൽ നടന്ന ഈ മർദ്ദനം അതിരൂപതയെ തന്നെ അമ്പരപ്പിച്ചിരുന്നു.

അമ്മയുടെ കല്ലറ ചിലർ തകർത്ത വിവരമറിഞ്ഞ് ഓസ്ട്രിയയിൽ നിന്നും എത്തിയ ജയ്സണിനു ഒപ്പം കല്ലറ കാണാൻ പോയ സംഘത്തിൽ ഈ ബിജോയിയും ഉൾപ്പെട്ടിരുന്നു. ബിജോയിയെയാണ് മാർച്ച് ഒന്നിന് ഇടവക വികാരി ജോഷി ചിറക്കലിന്റെ നേതൃത്വത്തിൽ മർദ്ദിച്ചത്. പ്രതികാരം തീർക്കാൻ നിരപരാധിയെ തിരഞ്ഞു പിടിച്ചു മർദ്ദിച്ചു എന്ന ആരോപണവും ഒപ്പം ഉയർന്നു. പള്ളിക്കുള്ളിൽ തടഞ്ഞുവെച്ച് മർദ്ദിക്കുന്ന വിവരമറിഞ്ഞ് ബിജോയിയുമായി ബന്ധപ്പെട്ടവർ വിളിച്ച് അറിയിച്ചതനുസരിച്ച് പള്ളിയിൽ എത്തിയ അങ്കമാലി പൊലീസാണ് ബിജോയിയെ രക്ഷപ്പെടുത്തിക്കൊണ്ട് പോയത്. ക്രൂരമർദ്ദനം പള്ളിക്കുള്ളിൽ വെച്ച് ബിജോയിക്ക് നേരിടേണ്ടി വരുകയും ചെയ്തു. പക്ഷെ കല്ലറ തകർത്തത് ബിജോയ് അല്ലെന്നു അറിവുള്ളതിനാൽ അങ്കമാലി പൊലീസ് കല്ലറ തകർത്ത സംഭവത്തിൽ ബിജോയ്ക്കെതിരെ കേസ് ചാർജ് ചെയ്തില്ല. പകരം സെമിത്തേരിയിലേക്ക് അതിക്രമിച്ച് കയറി എന്ന് പറഞ്ഞു സ്റ്റേഷൻ ജാമ്യത്തിൽ പോകാവുന്ന വകുപ്പ് പ്രകാരമുള്ള കേസുകളാണ് ചാർജ് ചെയ്തത്.

കല്ലറ തകർത്തപ്പോൾ ഫെബ്രുവരി 27 നു തന്നെ പൊലീസിനു പരാതി പോയിരുന്നു. 28 നു രാവിലെയാണ് അമ്മയുടെ കല്ലറ തകർക്കപ്പെട്ട വിവരമറിഞ്ഞ് ജയ്‌സൺ ഓസ്ട്രിയയിൽ നിന്നും എത്തുന്നത്. ഫെബ്രുവരി 28 നാണ് ജയ്‌സണും ബിജോയിയും അടങ്ങുന്നവർ സെമിത്തേരിയിൽ തകർന്ന കല്ലറ കാണാൻ എത്തുന്നത്. കുർബാന കഴിഞ്ഞ ശേഷം ബിജോയിയെ ചൂണ്ടി കല്ലറ തകർത്തയാൾ എന്ന് ഫാദർ ജോഷി ചിറക്കൽ അനൗൺസ് ചെയ്യുന്നത് മാർച്ച് ഒന്നിനാണ്. ഇരുപത്തിയെട്ടിനു ഇവർ കല്ലറ തകർത്തു എന്നാണ് ജോഷി ചിറക്കൽ ആരോപിച്ചത്. കാര്യങ്ങൾ അറിയാവുന്നതിനാൽ വികാരിയുടെ വാദങ്ങൾ അതിരൂപത തന്നെ വിശ്വാസത്തിൽ എടുത്തിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP