Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിസ്റ്റർ ഷാജൻ സ്‌കറിയ എന്നെഴുതിയാൽ അർത്ഥം പുരുഷനായ ഷാജൻ സ്‌കറിയ എന്ന്; മിസ്റ്റർ ബോബി അലോഷ്യസെന്ന് എഴുതുമ്പോൾ അതെങ്ങനെ വനിതാ കായികതാരമായ ഒളിമ്പ്യനാകും? ബോബി അലോഷ്യസിന് ഇരട്ട പൗരത്വമെന്ന വാർത്തയിലെ രേഖ കണ്ട് ചിരിച്ച് മലയാളികൾ; രണ്ട് പേർ ചേർന്ന് എങ്ങനെ കമ്പനി തുടങ്ങുമെന്ന ചോദ്യം കേട്ടും ഞെട്ടൽ; ട്വിന്റി ഫോർ ന്യൂസിന്റെ വീഴ്ചകൾ 'ഹോട് ഡോഗിനേയും' മറികടക്കുന്നത്; മറുനാടനോട് വിരോധം തീർക്കാൻ ഒളിമ്പ്യനെതിരെയുള്ള നുണകൾ തുടരുമ്പോൾ

മിസ്റ്റർ ഷാജൻ സ്‌കറിയ എന്നെഴുതിയാൽ അർത്ഥം പുരുഷനായ ഷാജൻ സ്‌കറിയ എന്ന്; മിസ്റ്റർ ബോബി അലോഷ്യസെന്ന് എഴുതുമ്പോൾ അതെങ്ങനെ വനിതാ കായികതാരമായ ഒളിമ്പ്യനാകും? ബോബി അലോഷ്യസിന് ഇരട്ട പൗരത്വമെന്ന വാർത്തയിലെ രേഖ കണ്ട് ചിരിച്ച് മലയാളികൾ; രണ്ട് പേർ ചേർന്ന് എങ്ങനെ കമ്പനി തുടങ്ങുമെന്ന ചോദ്യം കേട്ടും ഞെട്ടൽ; ട്വിന്റി ഫോർ ന്യൂസിന്റെ വീഴ്ചകൾ 'ഹോട് ഡോഗിനേയും' മറികടക്കുന്നത്; മറുനാടനോട് വിരോധം തീർക്കാൻ ഒളിമ്പ്യനെതിരെയുള്ള നുണകൾ തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്നാ സുരേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്ന മാധ്യമ മാഫിയെ കുറിച്ച് മറുനാടൻ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം പറ്റി ചാനലിൽ വാർത്ത വായിക്കുന്ന ഡോക്ടറേറ്റ് നേടിയ മാധ്യമ പ്രവർത്തകന്റെ കഥയും. തിരുവനന്തപുരത്തെ സ്വർണ്ണ കടത്തിലെ അന്വേഷണം ദിശ തെറ്റിക്കാൻ ഇതോടെ മറുനാടനെതിരായ ആക്രമണം ശക്തമാക്കി. വ്യാജ ആരോപണങ്ങളുയർത്തി മറുനാടന്റെ വായനക്കാരേയും പ്രേക്ഷകരേയും ആശങ്കയിലാക്കാനുള്ള നീക്കം. മറുനാടന്റെ വാർത്തകൾ കേട്ട് ഭയന്ന് ശ്രീകണ്ഠൻ നായരുടെ 24 ചാനൽ മറുനാടൻ എഡിറ്റർ കൂടിയായ ഷാജൻ സക്‌റിയയുടെ ഭാര്യയെ പച്ചക്കള്ളങ്ങൾ വിളിച്ച് ആക്ഷേപിക്കുന്നത് തുടരുന്നതിനിടെയാണ് പ്രേക്ഷകർ തന്നെ വാർത്തയിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറി ഇന്നലത്തെ ഇരട്ട പൗരത്വ വാർത്ത. ട്വന്റി ഫോർ പുറത്തു വിട്ട ഈ വാർത്ത കേരള മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ ചിരിക്കുന്ന അധ്യായമായി മാറുകയാണ്.

ബോബി അലോഷ്യസിന് ബ്രിട്ടീഷ് പൗരത്വം ഉണ്ടായിട്ടും ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കാത്തതിനാൽ കേന്ദ്ര സർക്കാർ ജോലി ചെയ്യുന്നത് നിയമ വിരുദ്ധം എന്നുമായിരുന്നു ഇന്നലത്തെ വാർത്ത. അതിന് ഉപോൽബലകമായി ചൂണ്ടികാട്ടിയത് കൃത്രിമമായി ഉണ്ടാക്കിയ രേഖ. ബിൽ നെമേ എന്നെഴുതിയിരിക്കുന്നത് മിസ്റ്റർ ബോബി അലോഷ്യസ് എന്ന് പ്രേക്ഷകൾ കണ്ടെത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്. ബോബിയുണ്ടായിരുന്നു എന്ന് 24 ആരോപിക്കുന്ന കമ്പനിയുടെ യഥാർത്ഥ ഉടമ  ഷാജൻ സ്‌കറിയ ആണെന്നു സ്ഥാപിക്കുന്ന പേപ്പറിൽ ഷാജന്റെ പൗരത്വം ഇന്ത്യൻ എന്നെഴുതിയപ്പോൾ സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ ബോബിക്ക് എങ്ങനെ ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്ന എന്നത് പ്രേക്ഷകർ തന്നെ ചോദിക്കുന്നു. സ്റ്റുഡന്റ്, വിസിറ്റിങ് വിസക്കാർക്ക് യുകെയിൽ പൗരത്വം ലഭിക്കില്ല. ബോബി അലോഷ്യസ് എന്ന വനിതാ കായികതാരത്തിന് കമ്പനി രൂപീകരണവുമായി ഒരു ബന്ധവുമില്ലെന്നതിനുള്ള തെളിവായി മാറുകയാണ് ബോബിക്കെതിരെ 24 പുറത്തു വിട്ട വ്യാജ രേഖ.

ആകാശവാണിയിൽ തുടങ്ങുന്ന മാധ്യമ പ്രവർത്തനമാണ് ട്വന്റിഫോർ മേധാവി ആർ ശ്രീകണ്ഠൻ നായരുടേത്. മഴയത്ത് സ്ലീപ്പറുകൾ ഒഴുകിയ പോയെന്ന ഇംഗ്ലീഷ് വാക്കിനെ അറിയാതെ റെയിൽവേ സ്റ്റേഷനിൽ ഉറങ്ങി കിടന്നവർ ഒഴുകി പോയി എന്ന വാർത്തയാണ് കേരളം തമാശ രൂപേണ ചർച്ച ചെയ്ത വാർത്ത. ഹോട്ട് ഡോഗ് എന്ന വാക്കിന്റെ തർജമയുണ്ടാക്കിയ പ്രശ്നവും ചെറുതല്ല. ഇതെല്ലാം ഡെസ്‌കിലെ പാവം സബ് എഡിറ്റർമാരുടെ നോട്ട പിശകായിരുന്നു. എന്നാൽ കേരളത്തിലെ മാധ്യമ ചരിത്രത്തിലെ അതികായകരിൽ ഒരാളെന്ന് അവകാശപ്പെടുന്ന ശ്രീകണ്ഠൻ നായർ അതിസൂക്ഷ്മതയോടെ ഉറപ്പുവരുത്തിയെന്ന് ഏവരേയും ധരിപ്പിച്ച ആ വാർത്ത സ്ലീപ്പറിനേയും ഹോട്ട് ഡോഗിനേയും വെല്ലുന്ന തമാശമായി മാറുകയാണ്. വാർത്ത എഴുതുമ്പോഴും അവതരിപ്പിക്കുമ്പോഴും വേണ്ട ജാഗ്രതയിലേക്ക് മാധ്യമ പ്രവർത്തകരെ എത്തിക്കുന്ന പുതിയ വെർഷനാണ് ബോബി അലോഷ്യസിനെതിരായ വ്യാജ വാർത്ത. മറുനാടൻ ചെയർമാനായ ഷാജൻ സ്‌കറിയയുടെ ഭാര്യയാണെന്ന ഒറ്റകാരണത്തിൽ ബോബി അലോഷ്യസ് എന്ന കസ്റ്റംസ് ഉദ്യോഗസ്ഥയെ അപമാനിക്കാനായിരുന്നു ശ്രീകണ്ഠൻ നായരുടെ ശ്രമം.

ബ്രിട്ടണിൽ യുകെ സ്റ്റഡി അഡൈ്വസ് ലിമിറ്റഡ് എന്ന കമ്പനി താനുണ്ടാക്കിയതാണെന്ന് മറുനാടൻ മലയാളിയുടെ ചെയർമാൻ കൂടിയായ ഷാജൻ സ്‌കറിയ പലവട്ടം വിശദീകരിച്ചിട്ടുണ്ട്. ബ്രിട്ടണിൽ 2003ൽ ഉള്ളപ്പോൾ അവിടെയുള്ള വെബ് സൈറ്റ് സംവിധാനത്തിലൂടെ കമ്പനിയുണ്ടാക്കിയെന്നും അത് പിന്നീട് അവസാനിപ്പിച്ചുവെന്നും ഷാജൻ സ്‌കറിയ വ്യക്തമാക്കിയിട്ടുണ്ട്. അതിന് മാനേജിങ് ഡയറക്ടറുടെ പേരും കമ്പനി സെക്രട്ടറിയുടെ പേരും വേണം. വെബ് സൈറ്റ് സംവിധാനത്തിലൂടെ ഉണ്ടാക്കുമ്പോൾ ആരുടെ പേരു വേണമെങ്കിലും കമ്പനി സെക്രട്ടറിയായി നൽകാമെന്നും അറിയിച്ചിരുന്നു. ശ്രീകണ്ഠൻ നായരെ സെക്രട്ടറിയാക്കി പോലും തനിക്ക് ഇംഗ്ലണ്ടിൽ കമ്പനിയുണ്ടാക്കമെന്ന് വിശദീകരിച്ച് വീഡിയോയും ഉണ്ടാക്കി. എന്നാൽ ഇതൊന്നും മുഖവിലയ്ക്ക് എടുക്കാതെ സ്വർണ്ണ കടത്തിലെ ചർച്ചകൾ വഴി തിരിച്ചു വിടാനായിരുന്നു ശ്രമം. ബോബി അലോഷ്യസിന് ഇരട്ട പൗരത്വമുണ്ട് എന്നാണ് ട്വന്റി ഫോർ പറഞ്ഞു വച്ചത്. ഇത് ഗുരുതര കുറ്റകൃത്യമാണ്. മലയാളിയായ കായികതാരം ഇത് ചെയ്താൽ അത് വലിയ ചർച്ചയായി മാറും. ഇതോടെ കേരളത്തിലെ മറ്റ് ചാനലുകളും പത്രങ്ങളും ഇതിന് പിന്നാലെ പോകും. ഇതിന് വേണ്ടി തയ്യറാക്കിയതായിരുന്നു ബോബി അലോഷ്യസിനെതിരായ വാർത്തകൾ. ഇരട്ട പൗരത്വം ഉണ്ടെന്ന് തെളിയിക്കാനായി ട്വിന്റി ഫോർ ഇവർ നൽകിയിരിക്കുന്ന രേഖകൾ ഒന്നു വ്യക്തമായി പരിശോധിച്ചാൽ തന്നെ വാർത്തയിലെ ബുദ്ധിശൂന്യത വ്യക്തമാകും.

രേഖയിൽ MR SHAJAN SKARIAH ഡയറക്ടർ എന്നും MR Bobby ALOYSIUS സെക്രട്ടറി എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഷാജൻ സക്കറിയയുടെ ഡേറ്റ് ഓഫ് ബർത്ത് ഉണ്ട്. ഷാജൻ സക്‌റിയെ ഇന്ത്യൻ പൗരനുമാണ്. രേഖകളിലെ ബോബി അലോഷ്യസിന് ജനന തീയതി കാണിച്ചിട്ടില്ല. MR SHAJAN SKARIAH എന്ന് പേരെഴുതിയാൽ അതിനെ മലയാളത്തിൽ വായിക്കുക പുരുഷനായ ഷാജൻ സ്‌കറിയ എന്നാണ്. അതു പോലെ തന്നെ MR Bobby ALOYSIUS എന്ന വാക്കിന്റെ മലായാള തർജ്ജമ പുരുഷനായ ബോബി അലോഷ്യസെന്നും. ട്വന്റി ഫോർ കാണിച്ച എല്ലാ വ്യാജ വാർത്തയിലും ഈ രേഖയാണ് കാണിച്ചിരിക്കുന്നത്. അതായത് ഇന്ത്യൻ പൗരത്വമുള്ള ഷാജൻ സ്‌കറിയ എന്ന വ്യക്തി ഡയറക്ടറായ ഇംഗ്ലണ്ടിലെ കമ്പനിക്കുള്ള സെക്രട്ടറി ബ്രിട്ടീഷുകാരനും പുരുഷനുമായ ബോബി ആലോഷ്യസ് എന്നാണ് രേഖകൾ പറയുന്നത്. ഇത് വച്ചാണ് വനിതാ കായികതാരവും രാജ്യത്തിന് അഭിമാന നേട്ടങ്ങൾ സമ്മാനിച്ച ഹൈ ജംമ്പറുമായ ബോബി അലോഷ്യസിനെ അപമാനിച്ചത്.24 ന്യൂസ് പുറത്തുവിട്ട രേഖയിൽ ഒരിടത്തും അത് സ്ത്രീയാണെന്നോ ഷാജൻ സ്‌കറിയയുടെ ഭാര്യയാണെന്നോ പറഞ്ഞിട്ടുമില്ല.

താനാണ് കമ്പനിയുണ്ടാക്കിയതെന്നും കമ്പനി സെക്രട്ടറിയായി ഒരു പേര് താൻ വെറുതെ കൊടുത്തതാണെന്നും ഉള്ള ഷാജൻ സ്‌കറിയുടെ വിശദീകരണങ്ങൾ ശരിയാകുന്നുവെന്നാണ് ട്വിന്റി ഫോറിലെ രേഖകൾ പോലും വ്യക്തമാക്കുന്നത്. യുകെയിൽ ജോലി ചെയ്തിരുന്നതിനും ബിസിനസ് ചെയ്തതിനും അനുമതിയുള്ള ഹൈലി സ്‌കിൽഡ് മൈഗ്രൺറ് വിസ ആയിരുന്നു ഷാജന്റേത്.. മിസ്റ്റർ എന്ന വാക്കിനുള്ള അർത്ഥം പോലും ട്വന്റി ഫോറിലെ മാധ്യമ കുലപതികൾക്ക് കഴിയുന്നില്ല. ഇംഗ്ലണ്ടിലെ കമ്പനി രേഖകൾ വെബ് സൈറ്റിൽ നിന്ന് ആർക്കും ലഭിക്കും. ഇതുപയോഗിച്ചാണ് കൃത്രിമമായി ബ്രിട്ടീഷ് എന്നെഴുതി വ്യാജ രഖ ചമച്ച് ബോബി അലോഷ്യസിനെ കടന്നാക്രമിച്ചത്. ഒപ്പിട്ടോ രേഖകൾ സമർപ്പിചോ ആണ കമ്പനി രജിസ്‌ട്രേഷൻ എങ്കിൽ മിസ്സിസ് എങ്ങനെ മിസ്റ്റർ ആയെന്നും ഇന്ത്യൻ പൗരത്വം എങ്ങനെ ബ്രിട്ടീഷ് ആയെന്നും ചോദിക്കുന്നത് പ്രേക്ഷകർ തന്നെയാണ്. ഷാജൻ കമ്പനി
രൂപീകരിക്കുമ്പോൾ ബോബി ഇന്ത്യയിൽ ആയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും ഇപ്പോൾ ലഭ്യമാണ്.

ഇതാണ് മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ പരിഹാസ പാത്രമാക്കി ട്വന്റി ഫോറിനേയും മാധ്യമ കുലപതി ശ്രീകണ്ഠൻ നായരേയും മാറ്റുന്നത്. തുടർച്ചയായി അഞ്ച് ദിവസമാണ് ബോബി അലോഷ്യസിനെ മുമ്പിൽ നിർ്ത്തി ശ്രീകണ്ഠൻ നായർ വ്യാജ വാർത്തകൾ ഒരുക്കുന്നത്. സ്വപ്‌നയ്ക്ക് ബദലായി ഒരു സ്ത്രീയുടെ ചിത്രം ഉയർത്തി കാട്ടി സർക്കാർ-24 വിരുദ്ധ വികാരം മറച്ചു വയ്ക്കാൻ ആണ് ഈ നാടകമെല്ലാം. ഒരേ സമയം കേന്ദ്ര സർക്കാരിൽ നിന്നും കേരള സർക്കാരിൽ നിന്നും പരസ്പരം വിവരം മറച്ചു വച്ചു ഫണ്ട് കൈപ്പറ്റി എന്നതായിരുന്നു ആദ്യ ആരോപണം. അത് പൂർണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് യുകെയിൽ പോയി പഠിച്ചില്ലെന്നും ബിസിനസ് ചെയ്‌തെന്നും മനുഷ്യക്കടത്ത് നടത്തിയെന്നുമൊക്കെയുള്ള ആരോപണങ്ങൾ ഉയർത്തി. പഠനം പൂർത്തിയാക്കി യൂട്ടിലൈസേഷൻ ബിൽ സമർപ്പിച്ചതിന്റെ രേഖകൾ സ്പോർട്സ് കൗൺസിലിൽ ലഭ്യമാണ്. പരീശലനം പൂർത്തിയാക്കി മെഡൽ വാങ്ങിയതിന്റെ തെളിവുകൾ കേന്ദ്ര സർക്കാരിലും ലഭ്യമാണ്.

ഇതോടെ മനുഷ്യ കടത്ത് ഫെമ നിയമ ലംഘനം, ബിനാമി ബിസിനസ് എന്നൊക്കെയുള്ള ആരോപണങ്ങളുമായി രംഗത്തു വന്നെങ്കിലും തെളിവുകൾ സമർപ്പിക്കാൻ 24ന് കഴിഞ്ഞില്ല. ബോബിയുടെ ഭർത്താവ് ഷാജൻ കൂടി കമ്പനി ഡയറക്ടറായി നിയമപരമായി പ്രവർത്തിക്കുന്ന കമ്പനിയെയാണ് ബിനാമി കമ്പനി എന്ന് ആരോപിക്കുന്നത്. എങ്ങനെയാണ് അത് ബോബിയുട ബിനാമി കമ്പനി ആകുന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ 24ന് പക്ഷേ കഴിയുന്നില്ല. ബ്രിട്ടീഷ് പൗരത്വം ഉണ്ടെങ്കിൽ എങ്ങനെ കസ്റ്റംസിൽ ജോലി ചെയ്യും എന്ന ചോദ്യവും പ്രേക്ഷകർ ഉയർത്തുന്നു. വാർത്ത സംപ്രേഷണം ചെയ്യുമ്പോൾ ഭൂരിപക്ഷം പ്രേക്ഷകരും ശ്രീകണ്ഠൻ നായരെ ചീത്ത വിളിക്കുന്നതു കൊണ്ട് വാർത്തയ്ക്ക ശേഷം കമന്റ് ബോക്‌സ് ഒഴിവാക്കുന്നത് ഇവർ നാണക്കേട് ഒഴിവാക്കാനാണ്.

കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ശമ്പളം വാങ്ങി ട്വന്റി ഫോറിൽ പണിയെടുക്കുന്ന അരുൺ കുമാറിന് പോലും ബോബി അലോഷ്യസിന് എതിര വാർത്ത കൊടുക്കുമ്പോൾ നൽകിയ രേഖയിലെ 'മൊട്ടത്തരം' കണ്ടെത്തനായില്ല. ആരുടെ പേരു വേണമെങ്കിലും കൊടുക്കാമെന്നും കമ്പനിയുമായി തന്റെ ഭാര്യയ്ക്ക് ബന്ധമില്ലെന്ന് വീഡിയോയിൽ ഷാജൻ സ്‌കറിയ വിശദീകരിച്ചിട്ടും കിട്ടിയ കടലാസിൽ സൂക്ഷിച്ചു നോക്കാൻ പോലും ശ്രീകണ്ഠൻ നായർക്ക് കഴിഞ്ഞില്ല. ഇതോടെ മറുനാടന്റെ സത്യസന്ധമായ വാർത്ത   സംസ്‌ക്കാരത്തെ  
തകർക്കാൻ ഇറങ്ങുന്നവർ നാണം കെടുകയും ചെയ്തു. സ്വർണ്ണ കടത്ത് കേസ് ചാര കേസായി മാറുമെന്ന പ്രവചനങ്ങൾ നേരത്തെ ചിലർ എത്തിയിരുന്നു. ഇതിന് വേണ്ടി കൂടി നടത്തിയ നാടകമായിരുന്നു ഇത്.

ബോബി അലോഷ്യസിനെ മോശക്കാരിയാക്കാൻ  ശ്രീകണ്ഠൻ നായരുടെ ചാനൽ കാട്ടിയ രേഖയിൽ തന്നെ എല്ലാമുണ്ട്. കസ്റ്റംസിൽ ഉദ്യോഗസ്ഥയും വനിതാ കായികതാരവുമായ ബോബി അലോഷ്യസിന് ഇംഗ്ലണ്ടിൽ കമ്പനിയില്ലെന്നും അവർക്ക് ബ്രിട്ടീഷ് പൗരത്വമില്ലെന്നും. അങ്ങനെ ആരേയും അവർ തെറ്റിധരിപ്പിച്ചിട്ടില്ലെന്നും കാണിച്ച രേഖയിൽ തന്നെ വ്യക്തമാണ്. അത് കാണാൻ ശ്രീകണ്ഠൻ നായർക്കും ഡോക്ടറേറ്റുള്ള അരുൺകുമാറിനും കഴിഞ്ഞില്ല. അങ്ങനെ ലോകത്തിലെ മാധ്യമ വിദ്യാർത്ഥികൾക്ക് ജാഗ്രതയുടെ പുതിയ പാഠം പഠിക്കാൻ അവസരവും കിട്ടുന്നു.

ട്വന്റി ഫോർ ഇന്നലെ നൽകിയ വ്യാജ വാർത്തയുടെ വിശദാംശങ്ങൾ ഇങ്ങനെ

കായികതാരവും കസ്റ്റംസ് ഉദ്യോഗസ്ഥയുമായ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകൾ പുറത്ത്. ബോബി അലോഷ്യസ് ബ്രിട്ടനിൽ കമ്പനി രൂപീകരിച്ചത് ബ്രിട്ടീഷ് പൗരയെന്ന വ്യാജേനയാണ്. യുകെ സ്റ്റഡി അഡൈ്വസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബോബി അലോഷ്യസ് ലണ്ടനിൽ അനധികൃതമായി രൂപീകരിച്ചത്.

കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫണ്ട് വാങ്ങി ലണ്ടനിൽ പഠിക്കാനെത്തിയ ബോബി അലോഷ്യസാണ് കമ്പനി രൂപീകരിച്ച് അതിന്റെ തലപ്പത്ത് എത്തിയത്. രേഖകളിൽ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും തിരിമറി നടത്തിയെന്ന് വ്യക്തമാണ്. താൻ ബ്രിട്ടീഷ് പൗരയാണെന്ന് നിരവധിയിടങ്ങളിൽ ബോബി അലോഷ്യസ് ചേർത്തിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വം അവകാശപ്പെട്ട് ബോബി രൂപീകരിച്ച കമ്പനി ഇപ്പോൾ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നുവെന്നും രേഖകളിൽ വ്യക്തമാണ്. ബോബി അലോഷ്യസിന്റെ ഭർത്താവ് അഞ്ച് കമ്പനികളുടെ ഡയറക്ടറാണ്.

ലണ്ടനിൽ താൻ സ്ഥിരതാമസമാക്കിയിരിക്കുന്നുവെന്നും കമ്പനിയുടെ ഭാഗമാണെന്നും ബോബി അലോഷ്യസ് വ്യക്തമാക്കുന്ന രേഖകളും ട്വന്റിഫോറിന് ലഭിച്ചു. കമ്പനിയുടെ ബിസിനസ് ആവശ്യങ്ങൾക്ക് ഇടപെടൽ നടത്തുന്നതും ബോബി അലോഷ്യസ് തന്നെയായിരുന്നു. കായികതാരമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥയാണെന്നും ഒരെസമയം അവകാശപ്പെടുകയും ബ്രിട്ടീഷ് പൗരയാണെന്ന ധാരണപരത്തിയും ബോബി അലോഷ്യസ് നടത്തിയ ക്രമവിരുദ്ധ ഇടപാടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. - ഇങ്ങനെയാണ് 24 വാർത്ത അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP