Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെരിയോർ ഇ വി രാമസ്വാമിയുടെ പൂർണകായ പ്രതിമയിൽ കാവിപൂശി; പ്രതിഷേധവുമായി ദ്രാവിഡ പാർട്ടികളും സിപിഐയും; കോയമ്പത്തൂരിലെ പ്രതിമയിൽ നിന്നും കാവിനിറം കഴുകിക്കളഞ്ഞ് പ്രതിഷേധക്കാർ; തമിഴ്‌നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് ശ്രമങ്ങളെന്ന് ആരോപണം; തമിഴ് നാടിന്റെ തന്തൈ പെരിയോരെ കാവിപൂശാൻ ശ്രമിക്കുമ്പോൾ രാഷ്ട്രീയം മറന്ന് പ്രതിഷേധം ശക്തം

പെരിയോർ ഇ വി രാമസ്വാമിയുടെ പൂർണകായ പ്രതിമയിൽ കാവിപൂശി; പ്രതിഷേധവുമായി ദ്രാവിഡ പാർട്ടികളും സിപിഐയും; കോയമ്പത്തൂരിലെ പ്രതിമയിൽ നിന്നും കാവിനിറം കഴുകിക്കളഞ്ഞ് പ്രതിഷേധക്കാർ; തമിഴ്‌നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് ശ്രമങ്ങളെന്ന് ആരോപണം; തമിഴ് നാടിന്റെ തന്തൈ പെരിയോരെ കാവിപൂശാൻ ശ്രമിക്കുമ്പോൾ രാഷ്ട്രീയം മറന്ന് പ്രതിഷേധം ശക്തം

മറുനാടൻ ഡെസ്‌ക്‌

കോയമ്പത്തൂർ: സാമൂഹികപരിഷ്കർത്താവും യുക്തിവാദിയുമായ പെരിയോർ ഇ വി രാമസ്വാമിയുടെ പൂർണകായ പ്രതിമയിൽ കാവിപൂശി. കോയമ്പത്തൂരിൽ വെള്ളിയാഴ്ചയാണ് സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സ്ഥലത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നു. പ്രതിഷേധക്കാർ തന്നെ പ്രതിമയിലെ ചായം കഴുകിക്കളയുകയും ചെയ്തു. 1995ൽ സ്ഥാപിച്ച പെരിയാർ പ്രതിമയിലാണ് കാവി നിറം ചാർത്തിയത്. തമിഴ്‌നാട്ടിൽ ബ്രാഹ്മണ്യത്തിന് എതിരെയും അനാചാരങ്ങൾക്കെതിരെയും ശക്തമായി പോരാടിയ സാമൂഹ്യ പ്രവർത്തകനായിരുന്നു ഇ വി രാമസ്വാമി എന്ന പെരിയാർ. നേരത്തെ, തമിഴ്‌നാട്ടിൽ പെരിയാറിന്റെ പ്രതിമകൾ തകർക്കുമെന്ന് യുവമോർച്ചയുടെ തമിഴ്‌നാട് നേതാവ് എസ് ജി സൂര്യ ട്വീറ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു.

പ്രതിമയിൽ കാവിപൂശിയ നടപടിയിൽ ഡിഎംകെ, എംഡിഎംകെ, വിസികെ പ്രവർത്തകർ പ്രതിഷേധിച്ചു. പെരിയാറിന്റെ പ്രതിമയിൽ കാവി നിറം ചാർത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിഎംകെ നേതാക്കളും സിപിഐ ജില്ലാ സെക്രട്ടറി വി എസ് സുന്ദരവും ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് ഇത്തരം ശ്രമങ്ങളെന്ന് ഡിഎംകെ എംഎൽഎ എൻ കാർത്തിക് പറഞ്ഞു. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത്.

1879ൽ ജനിച്ച് സ്വാഭിമാന പ്രസ്ഥാനത്തിന് രൂപം നൽകി ഇന്ത്യയുടെ ചരിത്രത്തിലേക്ക് ഇടിച്ചു കയറിയ രാമസ്വാമി നായ്ക്കരുടെ ആഗ്രഹം ദ്രാവിഡ രാജ്യം ആയിരുന്നു. ഡ്രാവിഡ കഴകം എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയും അദ്ദേഹം സ്ഥാപിച്ചു. തന്റെ നാടായ ഈ റോഡിൽ കോൺഗ്രസ് പ്രവർത്തകനായാണ് നായ്ക്കർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അക്കാലത്ത് ഒരിക്കൽ ഗാന്ധിജിയുമായി അദ്ദേഹം വഴക്കുണ്ടാക്ക. കോൺഗ്രസ് നേതൃത്വം നൽകിയ തമിഴ്‌നാട്ടിലെ ഒരു ഗുരുകുലത്തിൽ ബ്രാഹ്മിൺ വിദ്യാർത്ഥികൾക്കും ബ്രാഹ്മണന്മാരല്ലാത്ത വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം ഊണുമുറികൾ ഏർപ്പെടുത്തിയതിനാണ് അദ്ദേഹം ഗാന്ധിജിയുമായി വഴക്കുണ്ടാക്കിയത്. ഈ വ്യവസ്ഥിതിയെ പെരിയോർ എതിർത്തു. എന്നാൽ ആരുമായി ഇരുന്നു ഭക്ഷണം കഴിക്കണമെന്നത് ഓരോരുത്തരുടെ ഇഷ്ടമാണെന്ന് പറഞ്ഞ ഗാന്ധിജി അതിനെ അനുകൂലിച്ചു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് ഗാന്ധിജിയുമായി തെറ്റിപ്പിരിഞ്ഞ രാമസ്വാമി കോൺഗ്രസിൽ നിന്നും 1925ൽ രാജിവെച്ചു.

പിന്നീട് ജസ്റ്റിസ് പാർട്ടിയുമായി സഹകരിക്കുകയും സ്വാഭിമാന പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും ചെയ്തു. ഇത് ബ്രാഹ്മണന്മാരുടെ മേൽക്കോയ്മയെ ചോദ്യം ചെയ്തു. 1924ൽ വൈക്കം സത്യാഗ്രഹത്തിലും അദ്ദേഹം പങ്കെടുത്തു. വൈക്കം ക്ഷേത്രത്തിനു മുന്നിലുള്ള റോഡ് ഉപയോഗിക്കാൻ താണജാതിക്കാർക്കും അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ആ സമരത്തിൽ ഭാര്യയുമൊത്താണ് നായ്ക്കർ പങ്കെടുത്തത്. രണ്ട് പ്രാവശ്യം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് വൈക്കം ഹീറോ എ്ന്നും അദ്ദേഹം അറിയപ്പെട്ടു. വൈക്കം ക്ഷേത്രത്തിനു മുന്നിൽ ഇപ്പോഴും അദ്ദേഹത്തിന്റെ പ്രതിമ കാണാം.

കോൺഗ്രസിന്റെ യാഥാസ്ഥിതികത്വത്തെത്തെ ചോദ്യം ചെയ്യുകയും ചെയ്ത ധീരനേതാവായിരുന്നു ഇ വി രാമസ്വാമി നായ്ക്കർ. തമിഴ് സമൂഹത്തിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടുകയും സമത്വത്തിന് വേണ്ടി പോരാടുകയും ചെയ്തു. 1940ൽ ദ്രാവിഡ കഴകം എന്ന പാർട്ടിക്ക് രൂപം നൽകി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നിവ സംസാരിക്കുന്നവരെ ഉൾപ്പെടുത്തി ദ്രാവിഡ നാട് എന്ന ആശയമാണ് രാമസ്വാമിയുടെ മനസ്സിൽ ഉണ്ടായിരുന്നത്. 1973ൽ 94-ാം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു. ഇന്ന് ശരാശരി തമിഴന്മാർക്ക് പെരിയോർ ഒരു ആശയമാണ്. സാമൂഹിക സമത്വം, സ്വാഭിമാനം, ഭാഷാ മഹത്വം എല്ലാം ഉള്ള ഒരു രാഷ്ട്രീയത്തിന് വേണ്ടിയാണ് അദ്ദേഹം നില കൊണ്ടത്. ആധുനിക തമിഴ് നാടിന്റെ തന്തൈ പെരിയോർ എന്നാണ് ബഹുമാനത്തോടെ തമിഴർ അദ്ദേഹത്തെ വിളിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP