Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫൈസൽ ഫരീദിനെ പിടികൂടേണ്ടത് അതിനിർണ്ണായകം; പാസ്‌പോർട്ട് റദ്ദാക്കിയതിന് പിന്നാലെ യൂഎഇയുടെ യാത്രാ വിലക്കും തൃശൂരുകാരന് രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് വിലയിരുത്തൽ; സ്വർണം നയതന്ത്ര ബാഗിൽ ഒളിപ്പിച്ച് അയച്ച മലയാളിയെ ഉടൻ എത്തിക്കാനാകുമെന്ന പ്രതീക്ഷയിൽ എൻഐഎ; ഫൈസൽ ഫരീദിന് വേണ്ടി വലവരിക്കാൻ ഇന്റർപോളും എത്തും; മഞ്ഞ ലോഹത്തിന്റെ തീവ്രവാദ വഴി കണ്ടെത്താൻ അന്വേഷണം ദുബായിലേക്കും

ഫൈസൽ ഫരീദിനെ പിടികൂടേണ്ടത് അതിനിർണ്ണായകം; പാസ്‌പോർട്ട് റദ്ദാക്കിയതിന് പിന്നാലെ യൂഎഇയുടെ യാത്രാ വിലക്കും തൃശൂരുകാരന് രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് വിലയിരുത്തൽ; സ്വർണം നയതന്ത്ര ബാഗിൽ ഒളിപ്പിച്ച് അയച്ച മലയാളിയെ ഉടൻ എത്തിക്കാനാകുമെന്ന പ്രതീക്ഷയിൽ എൻഐഎ; ഫൈസൽ ഫരീദിന് വേണ്ടി വലവരിക്കാൻ ഇന്റർപോളും എത്തും; മഞ്ഞ ലോഹത്തിന്റെ തീവ്രവാദ വഴി കണ്ടെത്താൻ അന്വേഷണം ദുബായിലേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്വർണ്ണ കടത്ത് കേസിൽ ഇനി നിർണ്ണായകം ഫൈസൽ ഫരീദിന്റെ അറസ്റ്റ്. കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിട്ടുണ്ട്. കസ്റ്റംസിന്റെ നിർദ്ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്‌പോർട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചു. ഫൈസൽ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ സുപ്രധാന നടപടി. ഉടനെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കും. യുഎഇ സർക്കാർ ഫൈസലിനെ അറസ്റ്റ് ചെയ്ത് ഉടൻ കൈമാറും. ഇതിന്റെ സൂചനകളും ലഭിച്ചു കഴിഞ്ഞു.

പാസ്പോർട്ട് റദ്ദാക്കിയതിന് പിന്നാലെ ഫൈസൽ ഫരീദിന് യു.എ.ഇ. യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. യു.എ.ഇയിൽനിന്ന് കടന്നുകളയാനുള്ള സാധ്യത ഇല്ലാതാക്കാനാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ഫൈസലിനെ യു.എ.ഇയിൽനിന്ന് തന്നെ പിടികൂടി ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കങ്ങൾ വേഗത്തിലാകും. കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ സ്വർണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ആദ്യ എഫ് ഐ ആറിൽ പേരും സ്ഥലവും മാറി പോയിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് പങ്കില്ലെന്ന വാദവുമായി ഫൈസൽ എത്തി. എന്നാൽ തെറ്റു തിരുത്തുകയായിരുന്നു എൻഐഎ. ഫൈസൽ ഫരീദിനെതിരേ എൻ.ഐ.എ. കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഇന്റർപോൾ വഴി ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

യാത്രവിലക്ക് നിലവിൽ വന്നതിനാൽ ഫൈസലിന് യു.എ.ഇ. വിടാനാകില്ല. മാത്രമല്ല പാസ്‌പോർട്ടിന് സാധുതയില്ലാത്തതിനാൽ പിടിയിലാവുകയും യു.എ.ഇയിൽനിന്ന് കയറ്റിവിടാനുള്ള സാധ്യതയുമുണ്ട്. ദുബായ് റാഷിദിയയിലെ വില്ലയിലാണ് ഫൈസൽ താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ ഇവിടെയില്ലെന്നാണ് വിവരം. നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഫൈസലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സുഹൃത്തുക്കൾ വഴി ഫോണിൽ കിട്ടാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. ഇതോടെയാണ് ഫൈസൽ മുങ്ങിയതാണെന്ന വിവരം സ്ഥിരീകരിച്ചത്. ഫൈസൽ ഫരീദിന്റെ അറസ്റ്റ് നിർണ്ണായകമാണ്. സ്വർണ്ണ മേഖലയ്ക്ക് സിനിമയിലും മറ്റുമുള്ള പങ്ക് ചർച്ചയാക്കാൻ വേണ്ടിയാണ് ഇത്.

കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദിന് ദുബായിൽ ജിംനേഷ്യം അടക്കമുള്ള ബിസിനസുകളുണ്ട്. ഇടയ്ക്ക് മാത്രം നാട്ടിൽവന്നുപോകുന്ന ബിസിനസുകാരനാണ് ഫൈസൽ. ദുബായിൽ കാർ റേസിങ്ങിലടക്കം സജീവമാണ് ഫൈസൽ. ആഡംബര കാറുകളുടെ ഒരു വൻശേഖരം തന്നെ ഇയാളുടെ ഗ്യാരേജിലുണ്ടെന്നാണ് വിവരം. സിനിമാതാരങ്ങളുമായും അടുത്തബന്ധമുണ്ട്. ഒരു ബോളിവുഡ് താരമാണ് ഫൈസലിന്റെ ദുബായിലെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. ഈ സാമ്പത്തിക കരുത്തിന് കാരണം സ്വർണ്ണക്കടത്താണെന്നാണ് സൂചന. അതിനിടെ, ദുബയ് പൊലീസ് ഫൈസൽ ഫരീദിന്റെ മൊഴിയെടുത്തതായും റിപോർട്ടുകളുണ്ട്.

കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഫൈസലിന്റെ പാസ്പോർട്ട് മരവിപ്പിച്ചത്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ഇപ്പോൾ യുഎഇയിൽ ഉള്ള ഫൈസൽ ഫരീദ് സ്വർണ കള്ളക്കടത്തിൽ പ്രധാന കണ്ണികളിലൊരാളാണെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിരുന്നു. യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാനും ഇന്ത്യയിലേക്ക് മടങ്ങാൻ സമ്മർദം ചെലുത്താനുമാണ് ഈ നടപടി. ഫൈസൽ ഫരീദ് സ്വർണക്കടത്ത് റാക്കറ്റിലെ ഫെസിലിറ്റേറ്ററാണെന്ന് കണ്ടെത്തൽ. ഗൾഫിൽ സ്വർണം സംഘടിപ്പിക്കൽ, ഡിപ്ലൊമാറ്റിക് ബാഗേജിലെ പാക്കിങ് എന്നിവ ഫൈസലിന്റെ ഉത്തരവാദിത്തമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

മുമ്പും നിരവധി തവണ ഫൈസൽ ഇത്തരത്തിൽ സ്വർണം പാക്ക് ചെയ്ത് കടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെത്തിയ സ്വർണം പാക്ക് ചെയ്തതും ഫൈസലിന്റെ നേതൃത്വത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബായ് ഷാർജാ അതിർത്തിയിലെ ഹിസൈസിലെ ഫാക്ടറിയാണ് പാക്കിംഗിനായി തെരഞ്ഞെടുത്തത്. ഒരു മലയാളിയുടെ ഫാക്ടറിയാണ് ഇത്. കോവിഡ് മൂലം അടഞ്ഞ് കിടന്ന ഫാക്ടറി സ്വർണം പാക്ക് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു. ദുബായിലെ സ്വർണ്ണ കടത്ത് മാഫിയയുടെ വേരറുക്കാൻ ഫൈസൽ ഫരീദിന്റെ അറസ്റ്റ് നിർണ്ണായകമാണ്.

അതിനിടെ എൻഐഎ സംഘം ഉടൻ യുഎയിലേക്ക് പോകുമെന്നും സൂചനയുണ്ട്. ഇന്ത്യയിൽ നിന്ന് മടങ്ങിയ അറ്റാഷെയോടും കാര്യങ്ങൾ തിരക്കാൻ ശ്രമിക്കും. ദുബായ് കേന്ദ്രീകരിച്ചാണ് കടത്ത് സംഘം പ്രവർത്തിക്കുന്നതെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് അന്വേഷണം യുഎഇയിലേക്ക് കൊണ്ടു പോകുന്നത്. ഇന്റർപോളിന്റെ സഹായവും തേടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP