Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശമ്പളം കേരള വാഴ്‌സിറ്റിയിലും ജോലി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിലും; അസിസ്റ്റന്റ് പ്രൊഫസർ നടത്തിയത് ചട്ടലംഘനം തന്നെയെന്നു ഉന്നതവിദ്യാഭ്യാസസെക്രട്ടറി; പ്രൊബേഷനിലുള്ളയാൾക്ക് എങ്ങനെയാണ് വാർത്താ അവതാരകനാകാൻ കൂടി അനുമതി നൽകാൻ കഴിയുക? ലീവും എടുത്തിട്ടില്ല, അനുവാദവും വാങ്ങിച്ചിട്ടില്ല എന്നത് വിചിത്ര സംഭവം; മെമോ നൽകി വിശദീകരണം ചോദിക്കേണ്ടിയിരുന്നുവെന്ന് ഉഷാ ടൈറ്റസ് മറുനാടനോട്; പ്രതിക്കൂട്ടിലായി കേരള വിസിയും സിൻഡിക്കേറ്റും

ശമ്പളം കേരള വാഴ്‌സിറ്റിയിലും ജോലി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിലും; അസിസ്റ്റന്റ് പ്രൊഫസർ നടത്തിയത് ചട്ടലംഘനം തന്നെയെന്നു ഉന്നതവിദ്യാഭ്യാസസെക്രട്ടറി; പ്രൊബേഷനിലുള്ളയാൾക്ക് എങ്ങനെയാണ് വാർത്താ അവതാരകനാകാൻ കൂടി അനുമതി നൽകാൻ കഴിയുക? ലീവും എടുത്തിട്ടില്ല, അനുവാദവും വാങ്ങിച്ചിട്ടില്ല എന്നത് വിചിത്ര സംഭവം; മെമോ നൽകി വിശദീകരണം ചോദിക്കേണ്ടിയിരുന്നുവെന്ന്  ഉഷാ ടൈറ്റസ് മറുനാടനോട്; പ്രതിക്കൂട്ടിലായി കേരള വിസിയും സിൻഡിക്കേറ്റും

എം മനോജ് കുമാർ

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായ അരുൺകുമാർ ശ്രീകണ്ഠൻ നായരുടെ 24 ന്യൂ്‌സ് ചാനലിൽ വാർത്താവതാരകനായി മാറിയ സംഭവത്തിൽ സർവ്വകലാശാല പ്രതിക്കൂട്ടിലാകുന്നു. പ്രൊബേഷനിൽ തുടരവേ സർവീസ് ചട്ടങ്ങൾ കാറ്റിൽപ്പറത്താൻ അരുൺകുമാറിന് പിൻബലമായത് കേരള വാഴ്‌സിറ്റി വൈസ് ചാൻസലറുടെയും സിൻഡിക്കേറ്റിന്റെയും മൗനാനുവാദമാണ് എന്നത് ഈ ചട്ടലംഘനത്തെ ഗൗരവതരമാക്കുകയും ചെയ്യുന്നു. അരുൺകുമാറിന്റെ ചാനൽ ജോലി വിവാദമായ സാഹചര്യത്തിൽ നടപടിയെക്കുറിച്ച് സർവ്വകലാശാല തലത്തിൽ ആലോചന മുറുകിയിട്ടുണ്ട്.

പ്രൊബേഷനിൽ തുടരുമ്പോൾ ലീവ് പോലും എടുക്കാതെ അരുൺകുമാർ വാർത്താവതാരകനായി മാറിയത് ചീത്തപ്പേരുണ്ടാക്കിയതാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ നടപടി വേണം എന്ന ആവശ്യം സർവ്വകലാശാല അകത്തളങ്ങളിൽ മുഴങ്ങുന്നുണ്ട്. ഒരാൾ ചട്ടലംഘനം നടത്തുമ്പോൾ മറ്റു പലർക്കും ഇതേ പോലുള്ള ലംഘനങ്ങൾ നടത്താൻ പ്രേരകമായി മാറും എന്നതാണ് അരുൺ കുമാറിന്റെ കാര്യത്തിൽ ഗൗരവകരമായ നടപടികൾക്ക് ആലോചന വരുന്നത്.

യുജിസി നിരക്കിലുള്ള ശമ്പളം സർവ്വകലാശാലയിൽ നിന്നും കൈപ്പറ്റുമ്പോൾ തന്നെയാണ് ലീവ് പോലും എടുക്കാതെ അരുൺ കുമാർ വാർത്താവതാരകൻ കൂടിയാകുന്നത്. അദ്ധ്യാപകനായി ജോലി ചെയ്യുമ്പോൾ സ്വതന്ത്ര രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങൾക്ക് സർവീസ് ചട്ടങ്ങൾ അനുമതി നൽകുന്നില്ല. കാര്യവട്ടം യൂണിവേഴ്‌സിറ്റിയിൽ ജോലിയിൽ തുടരേണ്ട അസിസ്റ്റന്റ്‌റ് പ്രൊഫസറാണ് ചാനൽ സ്റ്റുഡിയോയിൽ പോയി വാർത്ത വായിക്കുന്നത്. പ്രതികരണം തേടിയപ്പോൾ അരുൺകുമാർ വാർത്ത വായിക്കുന്നത് അറിഞ്ഞില്ലെന്നാണ് കേരള യൂണിവേഴ്‌സിറ്റി വിസി മഹാദേവൻ പിള്ള മറുനാടനോട് പറഞ്ഞത്. ഇതിലെല്ലാം തന്നെ സർവീസ് ചട്ടലംഘനത്തിന്റെ ശക്തമായ സൂചനകളാണുള്ളത്. പ്രൊബേഷൻ സമയത്ത് സർവ്വകലാശാലയിൽ തുടരേണ്ട സമയത്താണ് അരുൺകുമാർ ചാനൽ സ്റ്റുഡിയോയിലും എത്തുന്നത്. ഔദ്യോഗിക ജീവിതത്തിൽ അരുൺകുമാർ കടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. സംഭവം ഉന്നതവിദ്യാഭ്യാസ രംഗത്തും കോളിളക്കമുണ്ടാക്കുന്നുണ്ട്.

അരുൺകുമാർ നടത്തിയത് ചട്ടലംഘനം തന്നെയെന്നു ഉന്നതവിദ്യാഭ്യാസസെക്രട്ടറി ഉഷാ ടൈറ്റസ് മറുനാടനോട് പറഞ്ഞു. സർക്കാർ റൂൾ തന്നെയാണ് യൂണിവേഴ്‌സിറ്റിയിലുമുള്ളത്. വാർത്താവതാരകനാകാൻ സർവ്വകലാശാലയുടെ അനുമതി തേടേണ്ടതുണ്ട്. അങ്ങനെ ഒരു അനുമതി തേടിയില്ലാത്ത പശ്ചാത്തലത്തിൽ ഇത് ചട്ടലംഘനം തന്നെയാണ്. സർവ്വകലാശാലയിൽ നിന്ന് അനുമതി തേടാതെ എങ്ങനെയാണ് അരുൺകുമാർ വാർത്താവതാരകനായി മാറിയത് എന്ന് മനസിലാകുന്നില്ല.

അസിസ്റ്റന്റ്‌റ് പ്രൊഫസറായി പ്രൊബേഷനിൽ തുടരുമ്പോൾ സർവ്വകലാശാലയ്ക്ക് എങ്ങനെയാണ് വാർത്താവതാരകനാകാൻ കൂടി അനുമതി നൽകാൻ കഴിയുക? ലീവും എടുത്തിട്ടില്ല, അനുവാദവും വാങ്ങിച്ചിട്ടില്ല എന്നത് വിചിത്രമായി സംഭവമാണ്. അരുൺകുമാർ സ്വകാര്യ ചാനലിൽ വാർത്താവതാരകനായി മാറിയ സംഭവത്തിൽ നടപടിയെടുക്കേണ്ടത് കേരള യൂണിവേഴ്‌സിറ്റി തന്നെയാണ്. അപ്പോയിന്റിങ് അഥോറിറ്റി യൂണിവേഴ്‌സിറ്റി ആയതിനാൽ യൂണിവേഴ്‌സിറ്റി തന്നെ നടപടിയും എടുക്കേണ്ടതുണ്ട്. ഒരു മെമോയെങ്കിലും നൽകേണ്ടെ? ഒരു വിശദീകരണമെങ്കിലും വാങ്ങേണ്ടതുണ്ട്. നടപടി വരേണ്ടത് സർവ്വകലാശാല തലത്തിൽ തന്നെയാണ്-ഉഷാ ടൈറ്റസ് പറയുന്നു.

കേരള സർവ്വകലാശാല കാര്യവട്ടം ക്യാംപസിൽ പൊളിറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസറാണ് അരുൺകുമാർ. നാലു മാസം മുൻപാണ് നിയമനം ലഭിച്ചത്. ഈ പോസ്റ്റിൽ പ്രൊബേഷനിൽ തുടരവേ തന്നെയാണ് ശ്രീകണ്ഠൻ നായരുടെ 24 ചാനലിൽ അരുൺകുമാർ വാർത്താവതാരകനായത്. നിലവിൽ അരുൺ കുമാറിന്റെ നടപടി വിവാദമായി തുടരുകയാണ്. യുജിസി നിരക്കിലുള്ള ശമ്പളം കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കൈപ്പറ്റിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് അരുൺകുമാർ ചാനലിൽ വാർത്താവതാരകൻ കൂടിയാകുന്നത്. നിലവിൽ പ്രൊബേഷൻ പിരീഡിലാണ്. കർശന നിബന്ധനകൾ നിലനിൽക്കുന്ന ഈ പ്രൊബേഷൻ സമയത്ത് തന്നെയാണ് സർവീസ് ചട്ടങ്ങൾ ലംഘിച്ച് വാർത്താവതാരകാൻ കൂടിയായി അരുൺ കുമാർ ജോലി ചെയ്യുന്നത്. സർവീസ് ചട്ടങ്ങൾ കാറ്റിൽപ്പറത്തിയതായി മനസിലാക്കിയതിനെ തുടർന്ന് അരുൺകുമാറിനെതിരെ നടപടികൾക്ക് സർവ്വകലാശാല തലത്തിൽ തന്നെ ആലോചന തുടങ്ങിയിട്ടുണ്ട്.

ജോലി പോലും നഷ്ടമായെക്കാവുന്ന തലത്തിലുള്ള ഗുരുതരമായ സർവീസ് ചട്ടലംഘനമാണ് സ്വകാര്യ വാർത്താ ചാനലിൽ അവതാരകനാവുക വഴി അരുൺകുമാർ അനുവർത്തിച്ചിരിക്കുന്നത്. പ്രൊബേഷൻ പിരീഡിൽ ലീവ് എടുക്കുക തന്നെ പ്രയാസമായിരിക്കുന്ന അവസ്ഥയിലാണ് സർവ്വകലാശാലയെ തെറ്റിദ്ധരിപ്പിച്ച് പ്രതിഫലമില്ലാതെയുള്ള ജോലി എന്ന രീതിയിൽ അസിസ്റ്റന്റ്‌റ് പ്രൊഫസർ വാർത്താവതാരകനായി ജോലി നോക്കുന്നത്.

മുൻ അസോസിയേറ്റ് എക്‌സിക്യുട്ടീവ് എഡിറ്റർ എന്നാണ് അരുൺ കുമാർ ഫെയ്‌സ് ബുക്ക് പേജിൽ വിശേഷിപ്പിക്കുന്നത്. ഇതേ ചാനലിൽ തന്നെയാണ് വാർത്താവതാരകനായി അരുൺകുമാർ ജോലി ചെയ്യുന്നത്. സർവ്വകലാശാലയിൽ യുജിസി സ്‌കെയിലിൽ ശമ്പളം കൈപ്പറ്റിക്കൊണ്ടിരിക്കെ ചാനലിൽ നിന്ന് താൻ പ്രതിഫലം കൈപ്പറ്റുന്നില്ല എന്ന അരുൺകുമാറിന്റെ വാദം സർവ്വകലാശാലയിൽ പോലും ആരും മുഖവിലക്ക് എടുക്കുന്നുമില്ല. 24 ന്യൂസ് ചാനൽ തുടങ്ങിയത് മുതൽ അരുൺ കുമാർ ചാനലിലെ വാർത്താവതാരകനായി രംഗത്തുണ്ട്.

പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ധ്യാപകനായി ജോലി നോക്കവേയാണ് നാല് മാസം മുൻപ് അരുൺകുമാറിന് കേരള സർവ്വകലാശാലയിൽ അസിസ്റ്റന്റ്‌റ് പ്രൊഫസറായി ജോലി ലഭിക്കുന്നത്. സർവകലാശാലയിൽ നിന്ന് ശമ്പളം പറ്റുന്ന അരുൺകുമാർ ചാനലിൽ നിന്ന് ശമ്പളം പറ്റുന്നില്ലെന്നാണ് സർവ്വകലാശാല അധികൃതരെ ധരിപ്പിച്ചിരിക്കുന്നത്. വാർത്താവതാരകനായി ജോലി ചെയ്യവേ ചാനലിൽ നിന്ന് ശമ്പളം പറ്റുന്നില്ല എന്ന വിശദീകരണം സർവ്വകലാശാല അധികൃതർ മുഖവിലയ്ക്ക് എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ അസിസ്റ്റന്റ് പ്രൊഫസർ പ്രൊബേഷൻ സമയത്ത് ചാനലിൽ വാർത്താവതാരകനായി മാറിയ സംഭവം ഗൗരവത്തോടെയാണ് സർവകലാശാല വീക്ഷിക്കുന്നത്.

കോവിഡ് കാലത്ത് പ്രതിഫലമില്ലാതെ ജോലി ചെയ്യാൻ സർക്കാർ ഒരു അനുകൂല ഉത്തരവ് അരുൺകുമാറിന് നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് മാത്രം ജോലി ചെയ്യാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത് എന്നാണ് കേരള സർവ്വകലാശാല വൈസ് ചാൻസലർ മഹാദേവൻ പിള്ള മറുനാടനോട് പ്രതികരിച്ചത്. ചാനലിൽ പ്രതിഫലമില്ലാതെ ജോലി ചെയ്യുകയാണ് എന്നാണ് അരുൺകുമാർ വിശദീകരണം നൽകിയിരിക്കുന്നത്. സ്വകാര്യ ചാനലിൽ വാർത്താവതാരകനാണോ എന്നൊന്നും അറിയില്ല. യൂണിവേഴ്‌സിറ്റി ചട്ടങ്ങളുടെ ലംഘനമാണോ അരുൺകുമാറിന്റെ നടപടി എന്ന് പരിശോധിക്കും. യൂണിവേഴ്‌സിറ്റി അദ്ധ്യാപകൻ ആയിരിക്കെ വാർത്തയിൽ വരണമെങ്കിൽ തന്നെ യൂണിവേഴ്‌സിറ്റിയുടെ അനുമതി തേടണം. എന്തായാലും നിലവിലെ വിവാദത്തിന്റെ പാശ്ചാത്തലത്തിൽ അരുൺ കുമാറിന്റെ നടപടി പരിശോധിക്കുമെന്നും ഇന്നലെ വൈസ് ചാൻസലർ പ്രതികരിച്ചിരുന്നു.

ശക്തമായ ഒത്താശകളാണ് ചാനലിൽ ജോലി ചെയ്യാൻ വേണ്ടി സർവ്വകലാശാല തലത്തിൽ നടന്നിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ ഇടത് വിംഗാണ് അരുൺകുമാറിന് സഹായവുമായി നിലയുറപ്പിച്ചിരിക്കുന്നത്. ഈ ഒത്താശയുടെ പിൻബലത്തിലാണ് കൈരളി ചാനലിനെ നിലംപരിശാക്കി ആ സ്ഥാനം ഏറ്റെടുത്ത 24 ചാനലിൽ ജോലി ചെയ്യാൻ അരുൺകുമാറിന് സഹായകരമായത്. വാർത്താവതാരകനാകാൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിചിത്രമായ ഓർഡർ ആണ് അരുൺകുമാർ സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് കാലമായതിനാൽ പ്രതിഫലമില്ലാതെ തന്നെ മറ്റു ജോലി ചെയ്യാൻ അനുവദിക്കണം എന്ന അപേക്ഷയാണ് അരുൺകുമാർ സർവ്വകലാശാലയ്ക്ക് നൽകിയത്.

പ്രതിഫലം വാങ്ങരുത് ജോലി ചെയ്യാം എന്ന് അരുൺകുമാറിനു വേണ്ടി അനുകൂല ഓർഡറാണ് രജിസ്ട്രാർ ഇറക്കിക്കൊടുത്തത്. അരുൺകുമാർ എടുക്കുന്ന ജോലി പ്രതിഫലമില്ലാത്ത ജോലി തന്നെയായിരിക്കണം എന്ന് രജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത് ഉറപ്പുവരുത്താൻ സർവ്വകലാശാലയ്ക്ക് മുന്നിൽ ഒരു വഴികളുമില്ല എന്നാണു ഇതു സംബന്ധമായി അന്വേഷണം നടത്തിയപ്പോൾ സർവ്വകലാശാല വൃത്തങ്ങൾ തന്നെ മറുനാടനോട് പറഞ്ഞത്. ഇതുവരെ ഒരു യൂണിവേഴ്‌സിറ്റിയും ഇറക്കിക്കൊടുക്കാത്ത ഒരു ഓർഡറാണ് ഒരു പ്രൊബേഷൻകാരന് വേണ്ടി സർവ്വകലാശാല ഇറക്കിയത്. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായ ഒരു ഓർഡർ സർവ്വകലാശാല തലത്തിൽ നിന്ന് ഇറക്കാൻ പാടില്ലായിരുന്നു എന്നാണ് സർവ്വകലാശാല ഉന്നതർ വിരൽ ചൂണ്ടുന്നത്. സർവീസ് ചട്ടലംഘനങ്ങൾക്ക് സർവ്വകലാശാല തന്നെ കുടപിടിക്കുന്ന അവസ്ഥ ഈ ഓർഡർകൊണ്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ ഓർഡർ സർവ്വകലാശാല തലത്തിൽ തന്നെ വിവാദമായി തുടരുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP