Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഹാരം കഴിക്കാൻ പോലും കയ്യിൽ പണമില്ലാതിരുന്ന സമയത്ത് സാജൻ കേച്ചേരിയും സംഘവും ദൈവതുല്യർ; അമ്മയുടെ ചികിത്സക്കായി ദശലക്ഷങ്ങൾ കൈകളിലേക്ക് എത്തിയപ്പോൾ അതിന് കാരണക്കാരായവർ ശത്രുക്കളും; ഓൺലൈൻ ചാരിറ്റി പ്രവർത്തകർ തന്നെ പണത്തിനായി ഭീഷണിപ്പെടുത്തുന്നു എന്നാവർത്തിച്ച് വർഷ; ഡിസിപി ജി. പൂങ്കുഴലി ഐപിഎസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസും

ആഹാരം കഴിക്കാൻ പോലും കയ്യിൽ പണമില്ലാതിരുന്ന സമയത്ത് സാജൻ കേച്ചേരിയും സംഘവും ദൈവതുല്യർ; അമ്മയുടെ ചികിത്സക്കായി ദശലക്ഷങ്ങൾ കൈകളിലേക്ക് എത്തിയപ്പോൾ അതിന് കാരണക്കാരായവർ ശത്രുക്കളും; ഓൺലൈൻ ചാരിറ്റി പ്രവർത്തകർ തന്നെ പണത്തിനായി ഭീഷണിപ്പെടുത്തുന്നു എന്നാവർത്തിച്ച് വർഷ; ഡിസിപി ജി. പൂങ്കുഴലി ഐപിഎസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

ഓൺലൈൻ ചാരിറ്റിപ്രവർത്തകർ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നു എന്നുകാട്ടി വർഷ എറണാകുളം ഡിസിപി ജി. പൂങ്കുഴലി ഐപിഎസിനു പരാതി നൽകിയതോടെ പൊലീസ് ഇവർ താമസിക്കുന്ന സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു. എറണാകുളം ചേരാനല്ലൂർ പൊലീസ് സ്റ്റേഷന്റെ താൽക്കാലിക ചുമതലയുള്ള പാലാരിവട്ടം എസ്ഐ സജിയും സംഘവുമാണ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയത്. കോവിഡ് രോഗിയുമായി ഇടപഴകിയതിനെ തുടർന്നു സ്ഥലം എസ്ഐ രൂപേഷ് ക്വാറന്റീനിലായ സാഹചര്യത്തിലാണ് ഇത്. പരാതി ലഭിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം എസ്ഐ ഇവിടെ എത്തി യുവതിയുമായി സംസാരിച്ചിരുന്നു. തുടർന്നാണ് ഇന്ന് എത്തി വിവരങ്ങൾ ശേഖരിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരിക്കുന്നത്.

കണ്ണൂർ തളിപ്പറമ്പ് കാക്കത്തോട് ക്വാർട്ടേഴ്സിൽ വർഷയാണ് തന്നെ ആദ്യം സഹായിച്ച ചാരിറ്റി പ്രവർത്തകർ പണത്തിനായി ഭീഷണിപ്പെടുത്തുന്നു എന്ന് പരാതി നൽകിയത്. അമ്മ രാധയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായാണ് യുവതി സഹായം അഭ്യർത്ഥിച്ചത്. രാധയ്‌ക്ക്‌ മഞ്ഞപ്പിത്തം ബാധിച്ചത്‌‌ മാറാതിരുന്നപ്പോൾ എറണാകുളം അമൃതയിൽ ചികിത്സയ്‌ക്ക്‌ പോയപ്പോഴാണ്‌ കരൾ പൂർണമായും നശിച്ചുവെന്ന്‌ മനസ്സിലായത്‌. ഉടനെ ശസ്‌ത്രക്രിയ വേണമെന്നും 18 ലക്ഷം രൂപ ചെലവുണ്ടെന്നും ഡോക്ടർമാർ പറഞ്ഞപ്പോഴാണ്‌ ആശുപത്രി വരാന്തയിൽനിന്ന്‌ കരഞ്ഞുകൊണ്ട്‌ ജനങ്ങൾക്ക്‌ മുന്നിലേക്ക്‌ വർഷ ആദ്യമായി എത്തിയത്‌. വർഷയ്‌ക്കൊപ്പം തൃശൂർ സ്വദേശി സാജൻ കേച്ചേരിയും ഫിറോസ്‌ കുന്നുംപറമ്പിലും ഫേസ്‌ബുക്ക്‌ ലൈവിൽ എത്തി. വർഷയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ഒരുപാട് പേരിലേക്ക് അതിവേഗം പ്രചരിച്ചെത്തുകയും ചെയ്തു. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ ലക്ഷങ്ങളാണ് വർഷയുടെ അക്കൗണ്ടിലേക്ക് എത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് രാധയുടെ ചികിത്സ നടക്കുന്നത്.

അച്ഛനെ നേരത്തെ നഷ്ടപ്പെട്ട വർഷ സുമനസുകളുടെ കാരുണ്യം തേടുകയായിരുന്നു. 10,000 രൂപയുമായി കൊച്ചിയിൽ ചികിത്സയ്ക്ക് എത്തിയതാണെന്നും ഒരുപാട് പേർ സഹായിച്ചാണ് ഇതുവരെ ഒരുലക്ഷത്തോളം രൂപ അടയ്ക്കാനായതെന്നുമാണ് വർഷ വീഡിയോയിൽ പറഞ്ഞത്. വർഷയുടെ വേദന മനസിലാക്കി നിരവധി പേരാണ് സഹായിക്കാനെത്തിയത്. സാമൂഹ്യ പ്രവർത്തകനായ സാജൻ കേച്ചേരിയാണ് വീഡിയോ പങ്കുവെച്ചത്. ഇത്രയധികം സഹായം ലഭിച്ച കാര്യം വർഷ പറയുന്നതിന്റെ വീഡിയോയും പിന്നീട് പുറത്ത് വന്നിരുന്നു. അന്ന് ആ പെൺകുട്ടിക്ക് ആവശ്യമാകേണ്ടിയിരുന്നത് ഏകദേശം പത്ത് ലക്ഷം രൂപയായിരുന്നു അമ്മയുടെ ശസ്ത്രക്രിയക്ക് വേണ്ടി. സജീവമായ സിപിഎം പ്രവർത്തകരുടെ കുടുംബാംഗമായ പെൺകുട്ടി പാർട്ടി തിരിഞ്ഞ് നോക്കാതെ ജനപ്രതിനിധികൾ തിരിഞ്ഞ് നോക്കാതെ സോഷ്യൽ സെക്യൂരിറ്റി മിഷൻ അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ കയ്യൊഴിഞ്ഞപ്പോഴാണ് സാജൻ കേച്ചേരിയെ വിളിക്കുന്നതും സാജൻ എത്തുന്നതും. പിന്നീട് വീഡിയോ റെക്കോഡ് ചെയ്യുന്നതും.

ഈ വീഡിയോ സാജൻ മാത്രമല്ല മാത്രമല്ല, ഫിറോസ് കുന്നുമ്പറമ്പ്, സുശാന്ത് നിലമ്പൂർ,സഹിൻ കെ മൊയ്ദീൻ തുടങ്ങിയ ചാരിറ്റി പ്രവർത്തകർ ഏറ്റെടുക്കുകയും ഷെയർ ചെയ്യുകയും ചെയ്തു. ചാരിറ്റി പ്രവർത്തനത്തിൽ ഐക്കൺ ആയിരിക്കുന്ന എല്ലാവരും ഒരുമിച്ച് ചേർന്ന് കൊണ്ട് വീഡിയോ ഒരുമിച്ച് ചെയ്യുന്നത് ആദ്യമായിരുന്നു. അതിന്റെ പ്രതിഫലനം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ആ പെൺകുട്ടിക്ക് മൂന്ന് ദിവസം കൊണ്ട് ഏകദേശം ഒരുകോടി 20 ലക്ഷം രൂപ ലഭിച്ചു. ഇതിന് പിന്നാലെയാണ് യുവതി ചാരിറ്റി പ്രവർത്തകർക്കെതിരെ ആരോപണവുമായി രം​ഗത്തെത്തിയതും പൊലീസിൽ പരാതി നൽകിയതും.

മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ അറിയിച്ച ശസ്‌ത്രക്രിയയ്‌ക്കായി സമൂഹമാധ്യമങ്ങളിലൂടെ പണം സ്വരൂപിക്കാൻ സഹായിച്ചവർ തന്നെ പണത്തിനായി ഭീഷണിപ്പെടുത്തുന്നതായി വെളിപ്പെടുത്തിയാണ്‌‌ വർഷ വീണ്ടുമെത്തിയത്‌. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ അമ്മ രാധയ്‌ക്കൊപ്പം വർഷയും അമൃതാ ആശുപത്രിയുടെ സമീപത്തെ വീട്ടിൽ കഴിയുകയാണ്‌. ഇതിനിടയിലാണ്‌ അക്കൗണ്ടിലുള്ള ബാക്കി തുക കൈകാര്യം ചെയ്യാൻ തനിക്കുകൂടി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട്‌ സാജൻ കേച്ചേരി ഭീഷണിയുമായി എത്തിയത്‌ എന്ന് വർഷ ആരോപിക്കുന്നു.

ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ആദ്യ ചെക്കപ്പ്‌ പോലും കഴിയാത്ത സാഹചര്യത്തിൽ ഒരു മാസത്തെ സമയം നൽകണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ നിരന്തരം ഫോണിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും ഭീഷണിയാണെന്നും വീഡിയോ ലൈവിൽ വർഷ പറഞ്ഞു. ഇനിയും മൂന്നുമാസത്തോളം കൊച്ചിയിൽ തന്നെ തുടരേണ്ട അവസ്ഥയിലാണ്. ആദ്യ ചെക്കപ്പ്‌ കഴിഞ്ഞ് ബാക്കിവരുന്ന പണം നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമ്മതിക്കുന്നില്ലെന്ന് വർഷ പറയുന്നു. അമൃത ആശുപത്രിയിൽ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിക്ക്‌ വർഷ സ്വന്തം നിലയിൽ സഹായം നൽകിയിട്ടുണ്ട്‌ എന്നും വർഷ വെളിപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP