Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അനധികൃതമായി സമ്പാദിച്ചത് ഒരു കോടിയോളം രൂപയുടെ സ്വത്തുക്കൾ; സെക്കന്തരാബാദ് മിലിട്ടറി ഡയറി ഫാം മാനേജരും ഭാര്യയും ഹാജരാകാൻ സി ബി ഐ കോടതി ഉത്തരവ്; അനധികൃതമായി സമ്പാദിച്ച സ്ഥാവരജംഗമ സ്വത്തുക്കളുടെ ക്രയവിക്രയവും കോടതി മരവിപ്പിച്ചു; നടപടി വിചാരണ റീ ഷെഡ്യൂൾ ചെയ്യുന്നതിന്റെ ഭാ​ഗമായി

അനധികൃതമായി സമ്പാദിച്ചത് ഒരു കോടിയോളം രൂപയുടെ സ്വത്തുക്കൾ; സെക്കന്തരാബാദ് മിലിട്ടറി ഡയറി ഫാം മാനേജരും ഭാര്യയും ഹാജരാകാൻ സി ബി ഐ കോടതി ഉത്തരവ്; അനധികൃതമായി സമ്പാദിച്ച സ്ഥാവരജംഗമ സ്വത്തുക്കളുടെ ക്രയവിക്രയവും കോടതി മരവിപ്പിച്ചു; നടപടി വിചാരണ റീ ഷെഡ്യൂൾ ചെയ്യുന്നതിന്റെ ഭാ​ഗമായി

അഡ്വ. പി നാ​ഗരാജ്

തിരുവനന്തപുരം: ഒരു കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഒന്നും രണ്ടും പ്രതികളായ തെലുങ്കാന സെക്കന്തരാബാദ് മിലിട്ടറി ഡയറി ഫാം മാനേജരും ഭാര്യയും ഹാജരാകാൻ തിരുവനന്തപുരം സി ബി ഐ കോടതി ഉത്തരവിട്ടു. സെക്കന്തരാബാദ് മിലിട്ടറി ഫാം മാനേജർ ആയിരുന്ന തിരുവനന്തപുരം വള്ളക്കടവ് കൃഷ്ണ ഭവനിൽ താമസം എൻ. കെ. കെ എന്നറിയപ്പെടുന്ന എൻ.കൃഷ്ണൻകുട്ടി നായർ , ഭാര്യയും വീട്ടമ്മയുമായ ബീന നായർ എന്നിവരാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണ നേരിടുന്ന പ്രതികൾ. കുറ്റകൃത്യത്തിൽ ഗൂഢാലോചന നടത്തിയെന്നും കുറ്റകൃത്യത്തിനായി ഭർത്താവിനെ പ്രേരിപ്പിച്ചുവെന്നും സഹായിച്ചുവെന്നുമാരോപിച്ച് ഭാര്യക്കെതിരെ പ്രേരണാക്കുറ്റമാണ് സി ബി ഐ ചുമത്തിയിട്ടുള്ളത്. 

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സാക്ഷി വിസ്താര വിചാരണ തീയതികൾ റീ ഷെഡ്യൂൾ ചെയ്യുന്നതിലേക്ക് രണ്ടു പ്രതികളും ഓഗസ്റ്റ് 12 ന് ഹാജരാകാൻ സി ബി ഐ സ്പെഷ്യൽ ജഡ്ജി സനിൽകുമാറാണ് ഉത്തരവിട്ടത്. സിബിഐ കുറ്റപത്രത്തിലെ പ്രൊസിക്യൂഷൻ സാക്ഷിപ്പട്ടികയിലുള്ള 30 മുതൽ 48 പേരടങ്ങുന്ന സ്വതന്ത്ര സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള ഔദ്യോഗിക സാക്ഷികളെയും വിസ്തരിക്കുന്നതിലേക്കായുള്ള തീയതികൾ റീ ഷെഡ്യൂൾ ചെയ്യാനായാണ് പ്രതികളോട് ഹാജരാകാൻ കോടതി ഉത്തരവിട്ടത്.

കേസിൽ പ്രൊസിക്യൂഷൻ ഭാഗത്തേക്ക് ഇതിനോടകം 29 ഓളം പേരുടെ സാക്ഷി വിസ്താരം പൂർത്തിയായി. സാങ്കേതിക കാരണങ്ങളാൽ നിർത്തി വച്ച വിചാരണ പുനഃക്രമീകരിക്കുന്നതിലേക്കായാണ് പ്രതികളെ വീണ്ടും വിളിച്ചു വരുത്തുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 273 പ്രകാരം വിചാരണയിലുടനീളമുള്ള എല്ലാ തെളിവെടുപ്പുകളും പ്രതികളുടെ സാന്നിദ്ധ്യത്തിൽ ആയിരിക്കണമെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

മിലിട്ടറി ഫാം മാനേജർക്കും ഭാര്യക്കുമെതിരെ നടക്കുന്ന വിചാരണയിൽ പ്രതികൾ തങ്ങളുടെ ഓഫീസിൽ വിലയാധാരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി 3 സബ്ബ് രജിസ്ട്രാർമാർ സിബിഐ കോടതിയിൽ സാക്ഷി മൊഴി നൽകി. ആധാരങ്ങളും മറ്റു രേഖകളും ഒന്നു മുതൽ ഇരുപത്തിയൊന്ന് വരെയുള്ള നമ്പരായി അക്കമിട്ട് പ്രൊസിക്യൂഷൻ ഭാഗം തെളിവായി കോടതി സ്വീകരിച്ചു.തിരുവനന്തപുരം ജില്ലയിലെ സബ്ബ് രജിസ്ട്രാർമാരായ കെ.ജി. കനകലത , എൻ. നീലകണ്ഠശർമ്മ , എം. ബേബി , പി. രവികുമാർ എന്നിവരാണ് സിബിഐ സാക്ഷികളായി പ്രതികൾക്കെതിരെ മൊഴി നൽകിയത്.

2002- 05 കാലയളവിലാണ് കേസിനാസ്പദമായ അനധികൃത സ്വത്ത് സമ്പാദനം നsന്നത്. ഈ കാലയളവിൽ ഒന്നാം പ്രതി ഉറവിടം വ്യക്തമാക്കാനാവാത്ത 90,72,174 രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നാണ് സി ബി ഐ കേസ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയുടെ ഓഫീസിലും ഔദ്യോഗിക വസതികളിലും തിരുവനന്തപുരത്തെ വീട്ടിലും ബാങ്ക് ലോക്കറിലും ഒരേ സമയം നടത്തിയ റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്. സി ബി ഐ കോടതിയുടെ സെർച്ച് വാറണ്ടുത്തരവ് പ്രകാരമാണ് പ്രതിയുടെ വസതികളടക്കം റെയ്ഡ് ചെയ്തത്. 2006 ഫെബ്രുവരി 27 നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ അനധികൃതമായി സമ്പാദിച്ച സ്ഥാവര ജംഗമ സ്വത്തുക്കളുടെ ക്രയ വിക്രയം കേസന്വേഷണ ഘട്ടത്തിൽ സിബിഐ കോടതി മരവിപ്പിച്ചു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 102 പ്രകാരമാണ് ബാങ്ക് അക്കൗണ്ട് അടക്കം കോടതി ഫ്രീസ് ചെയ്തത്.

2007 ഓഗസ്റ്റ് 31നാണ് സി ബി ഐ ഡിവൈഎസ്‌പി. എം. ഷാജഹാൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 13 ( 2 ) , 13 ( 1 ) ( ഇ ) ( പൊതുസേവകൻ തന്റ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദനം നടത്തൽ ) , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 109 ( കുറ്റകൃത്യം ചെയ്യാൻ ഗൂഢാലോചന നടത്തുകയും സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യൽ ) എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP