Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ കാറിലെ രഹസ്യ അറയെ കുറിച്ചൊന്നും ഞങ്ങൾക്കറിയില്ല; കുവൈറ്റിൽവെച്ച് പരിചയപ്പെട്ട ജലാലാണ് കാർ വിൽപന നടത്താൻ ഇടനിലക്കാരനായത്; കാർ വാങ്ങിയത് ജലാലിന്റെ സുഹൃത്തിനാണെന്നാണ് ഞങ്ങളോട് പറഞ്ഞത്; ആർ.സി മാറ്റാതിരുന്നത് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോകേണ്ടതിനാൽ; ജലാൽ സ്വർണക്കടത്തിന് ഉപയോഗിച്ച രഹസ്യ അറയുള്ള കാറിന്റെ ആർ.സി ഉടമ പി.പി. അബ്ദുള്ളയുടെ ഭാര്യ മറുനാടനോട്

ജംഷാദ് മലപ്പുറം

മലപ്പുറം: ആ കാർ ഞങ്ങൾ ഒന്നവർഷം വിറ്റതാണ്.പക്ഷെ ഉടമസ്ഥാവകാശം ഇപ്പോഴും ഭർത്താവിന്റെ പേരിലാണ്. കുവൈത്തിൽ ഡ്രൈവറായി ജോലിചെയ്യുന്ന ഭർത്താവ് അബ്ദുള്ളക്ക് അവിടെ വെച്ച് ജലാലുമായി പരിചയമുണ്ടായിരുന്നു. തുടർന്ന് ജലാൽ വഴിയാണ് കാർ വിൽപന നടത്തിയത്. ജലാലിന്റെ ഒരു സുഹൃത്തിനാണ് കാർ വിൽപന നടത്തിയതെന്നെ തനിക്കറിയൂവെന്നും സ്വർണക്കടത്ത് കേസിൽ ജലാലിൽനിന്നും മൂവാറ്റുപുഴയിൽനിന്ന് പിടിച്ചെടുത്ത കാറിന്റെ ആർ.സി ഓണർ മലപ്പുറം വേങ്ങര കണ്ണമംഗലം പി.പി. അബ്ദുള്ളയുടെ ഭാര്യയുടെ വാക്കുകളാണിത്. ജലാൽ സ്വർണക്കടത്തിന് ഉപയോഗിച്ച രഹസ്യ അറ ഉൾപ്പെടെയുള്ള വെളുത്ത ഏറ്റിയോസ് കാറാണ് ഇന്നലെ പിടികൂടിയിരുന്നത്.

സ്വർണക്കടത്ത് കേസിൽ കീഴിടങ്ങിയ ജലാൽ ഇന്നലെ കീഴടങ്ങിയതിനെ തുടർന്നാണ് കാർ പിടികൂടിയത്. ഈ രഹസ്യ അറ ഉൾപ്പെടെയുള്ള തങ്ങൾ കാർ വിൽപന നടത്തിയപ്പോൾ ഉണ്ടായിരുന്നില്ലെന്നും അബ്ദുള്ളയുടെ ഭാര്യപറഞ്ഞു. അബ്ദുള്ള ഇപ്പോഴും കുവൈത്തിൽ തന്നെയാണ്. നാട്ടിൽ വന്നിട്ടില്ല. . മൂവാറ്റുപുഴയിൽ നിന്ന് പിടികൂടിയ കാർ കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിച്ചിട്ടുണ്ട്.

വർഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്ന പ്രതിയാണ് ജലാൽ. വിമാനത്താവളങ്ങൾ വഴി ഇയാൾ 60 കോടി രൂപയുടെ സ്വർണം കടത്തിയിട്ടുണ്ട്. തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി റമീസുമായി ജലാലിന് അടുത്ത ബന്ധമുണ്ട്. നെടുമ്പാശേരി, ചെന്നൈ, മുംബൈ, ഡൽഹി വിമാനത്താവളങ്ങൾ വഴി ഇയാൾ സ്വർണക്കടത്ത് നടത്തിയതായാണ് കസ്റ്റംസ് നൽകുന്ന വിശദീകരണം, വാഹനം വാങ്ങിയ വ്യക്തിയുടെ വിവരങ്ങളൊന്നും അറിയില്ലെന്നും ഇവർ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ പിടിയിലായ ജലാൽ സ്വർണം കടത്താൻ ഉപയോഗിച്ച കാറാണ് കസ്റ്റംസ് സംഘം ചൊവ്വാഴ്ച പിടിച്ചെടുത്തത്. മൂവാറ്റുപുഴയിൽനിന്ന് കാർ കൊച്ചിയിലെത്തിച്ച് കസ്റ്റംസ് സംഘം വിശദമായി പരിശോധിച്ചു. ഇതിനിടെയാണ് കാറിന്റെ മുൻവശത്തെ സീറ്റിനടിയിൽ രഹസ്യഅറകൾ കണ്ടെത്തിയത്. എന്നാൽ രഹസ്യ അറകളൊന്നും തങ്ങൾ കാർ വിൽപന നടത്തിയപ്പോൾ ഇല്ലായിരുന്നുവെന്നും അബ്ദുള്ളയുടെ കുടുംബം പറഞ്ഞു. ഭർത്താവിന് പെട്ടെന്ന് ഗൾഫിലേക്കുപോകേണ്ടിവന്നതിനാലാണ് വിവഹനത്തിന്റെ വിൽപന കരാർ മാറ്റാതിരുന്നതെന്നും ഇവർ പറഞ്ഞു.

മരക്കച്ചവടത്തിന്റെ മറവിലെ കള്ളക്കടത്ത്

കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സ്വർണം ആഫ്രിക്കയിൽ നിന്നും യുഎഇയിലേക്ക് കടത്തുന്നത് മരക്കച്ചവടത്തിന്റെ മറവിലും. റമീസും ജലാലും ചേർന്ന സംഘമായിരുന്നും ഈ മാർഗ്ഗത്തിൽ സ്വർണം കടത്തിയതെന്നാണ് പുറത്തുവരുന്ന സൂചന. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സ്വർണം ആഫ്രിക്കയിൽനിന്നു യു.എ.ഇയിലേക്കു കടത്തുന്നതു മരക്കച്ചവടത്തിന്റെ മറവിലായിരുന്നു.

നയതന്ത്ര സ്വർണക്കടത്ത് കേസിലെ അന്വേഷണം മൂവാറ്റുപുഴയിലെ മൂന്ന് ഉന്നതരിലേക്കു കൂടിയാണ്. സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ മലപ്പുറം സ്വദേശി റമീസ്, ഇന്നലെ കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാൽ എന്നിവരുമായി മൂവാറ്റുപുഴയിലെ രണ്ട് സമ്പന്നകുടുംബാംഗങ്ങൾ ഉൾപ്പെട്ട മൂവർസംഘത്തിനു ബന്ധമുള്ളതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ ഉന്നതരിലേക്ക് അന്വേഷണം എത്താതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം മംഗളം റിപ്പോർട്ടു ചെയ്തു.

മൂവാറ്റുപുഴയിലെ മൂവർസംഘത്തിന്റെ കാരിയറായി ജലാൽ സ്വർണമെത്തിച്ചിരുന്നു. ഇന്നലെ കസ്റ്റംസ് ഓഫീസിൽ കീഴടങ്ങിയ ജലാലിനുനേരേ ഒരുമാസം മുമ്പ് വധശ്രമം നടന്നതായും സൂചന. ഇയാളിൽനിന്നു വമ്പന്മാരുടെ വിവരങ്ങൾ പുറത്തുവരാതിരിക്കാനായിരുന്നു വധശ്രമം. ജീവനു ഭീഷണിയുള്ളതും കീഴടങ്ങാൻ ഇയാൾക്കു പ്രേരണയായി. ആഫ്രിക്കയിൽനിന്നു തടിയെത്തിച്ച് യു.എ.ഇയിൽ വിൽക്കുന്നതിന്റെ മറവിലാണു റമീസിന്റെ സംഘം കോടികളുടെ സ്വർണക്കടത്തും ഹവാല ഇടപാടും നടത്തിയിരുന്നത്. മൂവാറ്റുപഴയിലെ ഈ പ്രമുഖർക്കു പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുണ്ട്.

മലപ്പുറത്തെ മുസ്ലിം ലീഗ് മുന്മന്ത്രിയുമായി ബന്ധുത്വവുമുണ്ട്. സംഘത്തിൽ ഒരാൾ മുമ്പ് പാൽ വിറ്റും ഇറച്ചി വീടുകളിൽ എത്തിച്ചുനൽകിയുമാണ് ഉപജീവനം നടത്തിയിരുന്നത്. പിന്നീടായിരുന്നു അഭൂതപൂർവമായ വളർച്ച. ഗൾഫിൽ തടി ബിസിനസെന്നാണു നാട്ടുകാരോടു പറഞ്ഞിരുന്നത്. റമീസുമായി ചേർന്നായിരുന്നു കൂട്ടുകച്ചവടം. അഞ്ചുകോടിയുടെ സ്വർണവുമായി 2015 മാർച്ചിൽ റമീസിനൊപ്പം അയൽവാസിയും സുഹൃത്തുമായ സുെബെറും പിടിയിലായിരുന്നു. സുെബെർ ഇപ്പോൾ പെരിന്തൽമണ്ണയിലെ ഒരു ജൂവലറിയിൽ സെയിൻസ്മാനാണ്. റമീസുമായി ഇപ്പോൾ ബന്ധമില്ലെന്നു സുെബെർ പറഞ്ഞു.

ജലാൽ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്വർണം കടത്താനുപയോഗിച്ച വാഹനവും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. കാറിന്റെ മുൻവശത്തെ സീറ്റിനടിയിൽ രഹസ്യഅറകൾ കണ്ടെത്തിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ റമീസിൽനിന്ന് ഇത്തരത്തിൽ കടത്തിയ സ്വർണം ജലാൽ വാങ്ങിയിട്ടുണ്ടെന്നാണു കസ്റ്റംസ് കണ്ടെത്തൽ. മൂവാറ്റുപുഴ സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ ആരോപണവിധേയനാണിയാൾ. വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടിയോളം രൂപയുടെ സ്വർണം കടത്തിയതിന് ജലാലിനെതിരെ കേസുണ്ട്.

സ്വർണം കടത്തിന് സ്ത്രീകളെ ഉൾപ്പെടെ ഏജന്റുമാരെ നിയോഗിച്ചത് ഇയാളാണെന്നാണ് കസ്‌റ്ംസ് നിഗമനം. കേരളം കൂടാതെ ചൈന്നെ, മുംെബെ, ബംഗളുരു വിമാനത്താവളങ്ങൾ വഴിയും സ്വർണം കടത്തി. കേസിൽ റമീസിന്റെ കൂട്ടാളികളായ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജലാൽ മുഹമ്മദ് നിരവധി തവണ സ്വർണ്ണക്കടത്തു നടത്തിയ ആളാണെന്നാണ് പുറത്തുവരുന്ന വിവരം. 2015 ൽ കൊച്ചി വിമാനത്താവളത്തിലൂടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ സഹായത്തോടെ സ്വർണക്കടത്തു നടത്തിയ കേസിൽ കസ്റ്റംസിന്റെ പിടിയിൽ നിന്നു വഴുതി നടക്കുകയായിരുന്ന ഇയാൾ. അറസ്റ്റിലാകുമെന്ന ഘട്ടത്തിൽ വിദേശത്തേക്ക് മുങ്ങിയ ജലാൽ പിന്നീട് തന്റെ സാമ്രാജ്യം വിപുലമാക്കുകയായിരുന്നു.

സ്വർണ്ണക്കടത്തു കേസിൽ പിടികൊടുക്കാതെ വിദേശത്തേക്കു മുങ്ങിയ ജലാൽ റമീസുമായി പരിചയപ്പെട്ടതോടെയാണു സ്വർണക്കടത്തു വിപുലമാക്കിയത്. തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ റമീസിൽ നിന്ന് ജലാലിന്റെ വിവരങ്ങൾ ലഭിച്ചതോടെ ഇയാൾക്കു വേണ്ടി കസ്റ്റംസ് വലയൊരുക്കി. അന്വേഷണം തനിക്കു നേരെ നീളുന്നുവെന്ന വിവരം ചോർന്നു കിട്ടിയ ജലാൽ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലെത്തുകയായിരുന്നു.

ലോക്ഡൗണിനു തൊട്ടുമുൻപാണ് ജലാൽ ദുബായിൽ നിന്നെത്തിയത്. തിരിച്ചു പോകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടെയാണ് കേസ് വന്നത്.ദുബായിൽ നിന്നാണ് ഇയാൾ സ്വർണക്കടത്തിനു നേതൃത്വം നൽകിയിരുന്നത്. കോടികളുടെ സമ്പാദ്യമാണ് ജലാൽ കുറഞ്ഞ കാലം കൊണ്ടു നേടിയത്. സിനിമാ നിർമ്മാണത്തിലും ജലാൽ പങ്കാളിയായിട്ടുണ്ടെന്നു വിവരമുണ്ട്. സ്വർണ്ണകടത്തിന് മറയെന്ന നിലയിലാണ് ഇയാൾ സിനിമാ നിർമ്മാണവും നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ജലാൽ സ്വർണം കടത്താൻ ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്. ജലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മലപ്പുറം തിരൂരങ്ങാടി രജിസ്റ്റ്രഷൻ ഉള്ള കാർ കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിച്ചു. ജലാലിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സ്വർണ്ണക്കടത്തിന് പ്രത്യേക രഹസ്യഅറ സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ മുൻസീറ്റിനടിയിലാണ് പ്രത്യേക അറയുള്ളത്. ഇതിലാണ് സ്വർണം കടത്തിയിരുന്നത്. മലപ്പുറം സ്വദേശിയിൽ നിന്നും വാങ്ങിയ കാറിന്റെ രജിസ്ട്രേഷൻ ഇതുവരെ മാറിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP