Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി ഒരേ സമയം ലൈം​ഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്ന യുവതിക്ക് എന്നും ഹരമായിരുന്നത് ഡിജെ പാർട്ടികളും; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഉന്മാദ നൃത്തവും ദാഹമകറ്റാൻ നൽകിയത് മൂത്രവും; ഒടുവിൽ ശാശ്വതിക്കും കൂട്ടാളികൾക്കും വിനയായത് സ്വന്തം മകളുടെ മൊഴിയും

വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി ഒരേ സമയം ലൈം​ഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്ന യുവതിക്ക് എന്നും ഹരമായിരുന്നത് ഡിജെ പാർട്ടികളും; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഉന്മാദ നൃത്തവും ദാഹമകറ്റാൻ നൽകിയത് മൂത്രവും; ഒടുവിൽ ശാശ്വതിക്കും കൂട്ടാളികൾക്കും വിനയായത് സ്വന്തം മകളുടെ മൊഴിയും

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: അയ്യന്തോൾ പ‍ഞ്ചിക്കൽ ഫ്ലാറ്റ് കൊലപാതകക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നേടിക്കൊടുക്കാൻ നിർണായകമായത് 5 വയസുകാരിയുടെ മൊഴി. അയ്യന്തോൾ പഞ്ചിക്കലിലെ ഫ്ലാറ്റിൽ ഷൊർണൂർ മഞ്ഞക്കാട് ലതാനിവാസിൽ സതീശനെ (മണി –28) മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് കൊടകര വെട്ടിക്കൽ വാസുപുരം റഷീദ് (40), മറ്റത്തൂർ വാസുപുരം മാങ്ങാറിൽ കൃഷ്ണപ്രസാദ് (32),  കാമുകി ഗുരുവായൂർ വല്ലശ്ശേരി തൈക്കാട് വീട്ടിൽ ശാശ്വതി (36) എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയ ശാശ്വതിയുടെ അഞ്ചുവയസുകാരി മകൾ സംഭവസമയത്ത് ഫ്ലാറ്റിൽ ടിവി കണ്ടിരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ അടച്ചുകിടക്കുന്ന മുറിയിലെ ബഹളം കേട്ട് താക്കോൽപഴുതിലൂടെ നോക്കിയപ്പോൾ കൂരമർദനം നടക്കുന്നതു കണ്ടതായി കുട്ടി പൊലീസിനു മൊഴി നൽകിയിരുന്നു. ഇതു കോടതി നിർണായക തെളിവായി സ്വീകരിച്ചു.

നാലുവർഷമായി ജയിലിലാണ് റഷീദും കൃഷ്ണപ്രസാദും. റഷീദ് 6 ലക്ഷം രൂപയും ശാശ്വതി 3 ലക്ഷം രൂപയും ഒന്നാംപ്രതി കൃഷ്ണപ്രസാദ് 1.25 ലക്ഷം രൂപയും പിഴയടയ്ക്കണം. നാലാം പ്രതി ഡ്രൈവർ വട്ടേക്കാട് കനകമല കാണിയത്തു വീട്ടിൽ രതീഷിന് (32) ഒന്നര വർഷവും എട്ടാംപ്രതി സുജീഷിന് ഒരു വർഷവും തടവു വിധിച്ചു.3 മാസത്തിനുള്ളിൽ പിഴത്തുക അടയ്ക്കണമെന്നും ഇല്ലെങ്കിൽ ഇവരുടെ സ്വത്തുവകകൾ കണ്ടുകെട്ടി തുക ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. പിഴത്തുക സതീശന്റെ കുടുംബത്തിനു കൈമാറും. സതീശന്റെ അച്ഛനും സഹോദരിയും വിധിയിൽ സംതൃപ്തി പ്രകടിപ്പിച്ചു. പ്രതികളെ രക്ഷപെടാൻ സഹായിച്ചുവെന്ന കുറ്റം ചുമത്തി പ്രതിപ്പട്ടികയിൽ ചേർത്തിരുന്ന മുൻ കെപിസിസി സെക്രട്ടറി എം.ആർ. രാമദാസ് അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കിയിരുന്നു. കുഴൽപ്പണമിടപാടുള്ള റഷീദിന്റെ ബിസിനസ് രഹസ്യങ്ങൾ ചോർത്തിയെന്നു സംശയിച്ചാണ് 2016 ൽ പഞ്ചിക്കലിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് സതീശനെ 2 ദിവസം തുടർച്ചയായി മർദിച്ചത്.

കല്ലുകൊണ്ടിടിച്ചും മറ്റും പ്രാകൃതമായി മർദിച്ചതിനുശേഷം മൂത്രം കുടിപ്പിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റഷീദിനെതിരെ ബെംഗളൂരു പൊലീസ് മറ്റൊരു കൊലപാതകക്കേസും ചുമത്തിയിട്ടുണ്ട്. ഇതിന്റെ വിചാരണയ്ക്കായി എത്തിക്കാനുള്ള വാറന്റ് പൊലീസിനു ലഭിച്ചിട്ടുണ്ട്. അന്ന് വെസ്റ്റ് സിഐ ആയിരുന്ന ഇപ്പോഴത്തെ എസിപി വി.കെ. രാജുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. വിനു വർഗീസ് കാച്ചപ്പിള്ളി ആയിരുന്നു പബ്ലിക് പബ്ലിക് പ്രൊസിക്യൂട്ടർ.

കേസിലെ മുഖ്യപ്രതി യൂത്ത് കോൺഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് വി.എ. റഷീദിന്റെ കാമുകിയാണ് ശാശ്വതി. മറ്റൊരു വിവാഹത്തിൽ ഒരു കുട്ടിയുള്ള ആളാണ് ഇയാൾ. എന്നിട്ടും റഷീദുമായി ശാശ്വതി പ്രണയത്തിലാകുകയായിരുന്നു. ശാശ്വതിക്കും കുട്ടിയുണ്ട്. റഷീദിനെ കൂടാതെ തന്നെ കൊടകര വാസുപുരം സ്വദേശി മാങ്ങാറി വീട്ടിൽകൃഷ്ണപ്രസാദു(32)മായും ശാശ്വതി ബന്ധം പുലർത്തിയിരുന്നു. സതീഷിനും ഇക്കാര്യം അറിയാമായിരുന്നു. മൂന്നുപേരുമായും അവിഹിത ബന്ധത്തിലാണെന്ന് ഇവർക്കു പരസ്പരം അറിയാമായിരുന്നു. എന്നാൽ റഷീദുമായിട്ടായിരുന്നു കൂടുതൽ ബന്ധം. ഇങ്ങനെ ബന്ധത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതത്തിൽ കലാശിച്ചത്.

ശാശ്വതിയും റഷീദും മറ്റു രണ്ടുപേരും കൊടൈക്കനാലിൽ പോയിരുന്നു. ഇവിടെവച്ചുണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു തർക്കം തുടങ്ങിയത്. കൃഷ്ണപ്രസാദും റഷീദും ചേർന്നു സതീഷിനെ മർദിക്കുകയായിരുന്നു. അവശനിലയിലായിരുന്ന സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്ന ഫ്‌ളാറ്റിൽ യുവതിയും മൂന്നു യുവാക്കളും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ടായിരുന്നു. ഇടയ്ക്കു റഷീദും ശാശ്വതിയും മാത്രമായും വരാറുണ്ടായിരുന്നു. അനാശാസ്യ പ്രവർത്തനങ്ങൾക്കാണ് റഷീദും കൂട്ടുകാരും ഈ ഫ്‌ളാറ്റ് സംഘടിപ്പിച്ചതെന്നുമാണ് സൂചന.

ഷൊർണൂരിൽ ബസ് ഡ്രൈവറായിരുന്ന സതീശൻ ജോലി അന്വേഷിച്ച് സുഹൃത്തിനൊപ്പം കൊടൈക്കനാലിലെ റിസോർട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. കൊടൈക്കനാലിൽ സുഹൃത്ത് നടത്തുന്ന റിസോർട്ടിൽ ടൂറിസ്റ്റുകൾക്കുള്ള വാഹനത്തിന്റെ ഡ്രൈവർ ജോലിയായിരുന്നു സതീശന്റെ ലക്ഷ്യം. സതീശന് ജോലി വാഗ്ദാനം ചെയ്ത കൂട്ടുകാരൻ കേസിലെ മുഖ്യപ്രതിയായ റഷീദിന്റെ ഡ്രൈവറായിരുന്നു. ആ കൂട്ടുകാരനൊപ്പമാണ് കൊടൈക്കനാലിലേക്ക് പുറപ്പെട്ടത്. പോകുംവഴി റഷീദിനെ കാണാനായി കൂട്ടുകാരൻ ഫ്‌ളാറ്റിലേക്കു പോയി. മടങ്ങിവന്നപ്പോൾ റഷീദും കാമുകിയായ ശാശ്വതിയും കൂടെ ഉണ്ടായിരുന്നു. കൊടൈക്കനാൽ യാത്രയിൽ അവരും ചേർന്നു. കൊടൈക്കനാലിൽ വിദേശികൾ പങ്കെടുത്ത ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത അവർക്ക് നാട്ടിലേക്ക് തിരികെ ഉടൻ വരാൻ കഴിഞ്ഞില്ല,

ഡി.ജെ പാർട്ടിക്കുശേഷം സ്വന്തം വാഹനത്തിൽ തിരികെ പോകാൻ കഴിയാതായ റഷീദിനെയും കാമുകിയെയും നാട്ടിലെത്തിക്കാൻ സുഹൃത്താണ് സതീശനോട് ആവശ്യപ്പെട്ടത്. അയ്യന്തോളിലെ ഫ്‌ളാറ്റിലെത്തി അന്ന് അവിടെ തങ്ങിയ സതീശനോട് തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തിരു കൊച്ചി ബാങ്കിൽ ജോലിതരപ്പെടുത്തി നൽകാമെന്നും അതിന് ചെലവു ചെയ്യണമെന്നും റഷീദ് പറഞ്ഞു. കൈവശം പണമില്ലാതിരുന്ന സതീശൻ ഷൊർണൂരിലുള്ള പിതാവിന്റെ പക്കൽ നിന്ന് പണംവാങ്ങി മദ്യവുമായി ഫ്‌ളാറ്റിലേക്ക് മടങ്ങി. ഇതിനിടെ ഫോണിൽ വിളിച്ച സുഹൃത്തിനോട് റഷീദുമായി പരിചയപ്പെട്ടതും യാത്രയും ജോലി വാഗ്ദാനവുമെല്ലാം വെളിപ്പെടുത്തി. റഷീദിനെ അറിയാവുന്ന സുഹൃത്ത് അയാളുമായുള്ള അടുപ്പം നല്ലതല്ലെന്ന് സതീശനെ താക്കീത് ചെയ്തു. ജോലി ലഭിക്കുമെന്ന് വിശ്വസിച്ച സതീശൻ സുഹൃത്തിന്റെ ഉപദേശം അവഗണിച്ചു. റഷീദിന്റെ ഫ്‌ളാറ്റിൽ തന്നെ തങ്ങി. അതിനിടെ വീണ്ടും സതീശനെ ഫോണിൽ വിളിച്ച സുഹൃത്ത് റഷീദിന്റെ വാക്കുകൾ വിശ്വസിക്കരുതെന്നും എത്രയും പെട്ടെന്ന് അവിടെ നിന്ന് മടങ്ങണമെന്നും നിർബന്ധിച്ചു.

തന്റെ ഉപദേശം സതീശൻ കാര്യമാക്കാത്തതിൽ രോഷം കൊണ്ട സുഹൃത്ത് ഫോണിലൂടെ വിരട്ടി. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം ശ്രദ്ധിച്ച റഷീദ് ഫോൺപിടിച്ചുവാങ്ങി സതീശന്റെ സുഹൃത്തിനെ ശകാരിച്ചു. ശാശ്വതിയുമായുള്ള കൊടൈക്കനാൽ യാത്രയും റഷീദിന്റെ ഫ്‌ളാറ്റിലെ വാസവും സതീശന്റെ സുഹൃത്ത് ഫോണിലൂടെ തിരികെ ചോദ്യം ചെയ്തു. ഫ്‌ളാറ്റിൽ നടന്ന കാര്യങ്ങൾ സതീശൻ ഡ്രൈവറായ കൂട്ടുകാരനെ അറിയിച്ചതിൽ തോന്നിയ പകയാണ് പ്രശ്‌നമായി മാറിയതെന്ന് പൊലീസ് പറയുന്നു. സതീശൻ യുവതിയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്ന സംശയവും റഷീദിനുണ്ടായി. പ്രകോപിതനായ റഷീദ് സതീശനെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി സാങ്കൽപ്പിക കസേരയിൽ ഇരുത്തി. സദാസമയവും കാറിൽ കൊണ്ടുനടക്കാറുള്ള ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് സതീശനെ മർദ്ദിച്ചശേഷം കക്കൂസിൽ പൂട്ടിയിട്ടു. ഫെബ്രു.29നായിരുന്നു ഇത്.

ദിവസങ്ങളോളം കക്കൂസിൽ പൂട്ടിയിട്ട് സതീശനെ ക്രൂരമായ മർദ്ദനങ്ങൾക്കിരയാക്കുമ്പോഴും പ്രതികൾ അവിടെ മദ്യപാനവും ശാശ്വതിയുമായി ആട്ടവും പാട്ടും നടത്തി മടങ്ങി. സംഭവദിവസം വൈകിട്ട് എം.ആർ രാമദാസ് മദ്യവും ഭക്ഷണവുമായി എത്തിയാണ് ഫ്‌ളാറ്റിലെ ഡാൻസ് പരിപാടിയിൽ പങ്കെടുത്തത്. ഫ്‌ളാറ്റിലെ രഹസ്യങ്ങൾ ചോർന്നതിന്റെ പകയൊടുങ്ങാത്ത റഷീദിന്റെ നിർദ്ദേശമനുസരിച്ച് ശാശ്വതിയും കൃഷ്ണപ്രസാദും കക്കൂസിന് പുറത്തിറക്കി സതീശനെ ക്രൂരമായി ഉപദ്രവിച്ചു. മർദ്ദനം സഹിക്കാതെ മൂത്രമൊഴിച്ച സതീശനെ കൊണ്ട് ആ മൂത്രം നക്കിച്ചു. കുഴഞ്ഞുവീണപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ച സതീശന്റെ മുഖത്തേക്ക് റഷീദ് മൂത്രമൊഴിച്ചെന്നും പൊലീസ് പറയുന്നു.

മുൻ ഭർത്താവ് പ്രമോദുമായി വിവാഹ മോചനം നേടിയ ശേഷമാണ് ശാശ്വതി റഷീദുമായി അടുക്കുന്നത്. തൊട്ടടുത്ത ഫ്‌ളാറ്റ് റഷീദിന് സ്വന്തമാക്കാൻ അവസരം ഒരുക്കിയത് ശാശ്വതിയാണ്. റഷീദിന്റെ കള്ളപ്പണ ബന്ധക്കളെ കുറിച്ചും സതീഷിന് അറിയാമായിരുന്നു. ഇക്കാര്യം ശാശ്വതിയെയും അറിയിച്ചു. ഇതും കൊലപാതകത്തിന് പ്രേരണയായി. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്നു യുവതി ഉൾപ്പെടെയുള്ളവർ. ഡിജെ പാർട്ടികളോടും മറ്റും ശാശ്വതിക്ക് ഭ്രമമുണ്ടായിരുന്നു. ശാശ്വതിയുടെ നിർബന്ധത്തെ തുടർന്നാണ് റഷീദും മറ്റും കോയമ്പത്തൂരിലെ ഹോട്ടലിൽ ഡിജെ പാർട്ടിക്ക് പോയതും. യൂത്ത് കോൺഗ്രസ് നേതാവായ റഷീദ് അനവധി കേസുകളിലെ പ്രതിയാണ്. ഇയാളുടെ സ്വഭാവ ദൂഷ്യത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP