Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ഗാന്ധി ട്വിറ്ററിൽ അഭയം തേടി ജീവിതം മുമ്പോട്ട് നീക്കുന്നു; ഒരു സ്ഥിരം പ്രസിഡന്റിനെ പോലും നിയമിക്കാൻ കഴിയാതെ കോൺഗ്രസ്; രാജസ്ഥാനിലും അമിത് ഷായുടെ ഇടപെടൽ തുടങ്ങിയതോടെ സച്ചിൻ പൈലറ്റും കളം മാറി ചവിട്ടിയെന്ന് സൂചന; ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് പിറകെ പൈലറ്റും കോൺഗ്രസ് വിട്ടേക്കുമെന്ന് സൂചനകൾ പുറത്തു വന്നിട്ടും ഹൈക്കമാണ്ട് അനങ്ങുന്നില്ല; കോൺഗ്രസിൽ പ്രതിസന്ധി

രാഹുൽ ഗാന്ധി ട്വിറ്ററിൽ അഭയം തേടി ജീവിതം മുമ്പോട്ട് നീക്കുന്നു; ഒരു സ്ഥിരം പ്രസിഡന്റിനെ പോലും നിയമിക്കാൻ കഴിയാതെ കോൺഗ്രസ്; രാജസ്ഥാനിലും അമിത് ഷായുടെ ഇടപെടൽ തുടങ്ങിയതോടെ സച്ചിൻ പൈലറ്റും കളം മാറി ചവിട്ടിയെന്ന് സൂചന; ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് പിറകെ പൈലറ്റും കോൺഗ്രസ് വിട്ടേക്കുമെന്ന് സൂചനകൾ പുറത്തു വന്നിട്ടും ഹൈക്കമാണ്ട് അനങ്ങുന്നില്ല; കോൺഗ്രസിൽ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗോവ.. കർണ്ണാടക.. മധ്യപ്രദേശ്.. ഇനി രാജസ്ഥാൻ. രാഷ്ട്രീയ അട്ടിമറിക്ക് രാജസ്ഥാനിലും കളം നിറയുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ പകയ്ക്കുകയാണ് കോൺഗ്രസ്. രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ രാജസ്ഥാനിൽ എല്ലാ കോൺഗ്രസ് എംഎൽഎമാരുടെയും യോഗം സ്വവസതിയിൽ വിളിച്ചുചേർത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതിരോധത്തിന് ഒരുങ്ങുന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാണ്ടിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഇടഞ്ഞുനിൽക്കുന്ന ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും അദ്ദേഹത്തോടൊപ്പമുള്ള എംഎൽഎമാരും ഞായറാഴ്ച രാത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തില്ല. സച്ചിൻ പൈലറ്റ് ബിജെപി ക്യാമ്പിലെത്തുമെന്നാണ് റിപ്പോർട്ട്.

നാഥനില്ലാ കളരിയായി കോൺഗ്രസ് മാറുകയാണ്. കോൺഗ്രസിന്റെ താൽകാലിക പ്രസിഡന്റാണ് സോണിയാ ഗാന്ധി. രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നുള്ള താൽകാലിക സംവിധാനം. ഇത്രയും നാളായിട്ടും പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. ട്വിറ്ററിലെ രാഷ്ട്രീയ അഭിപ്രായ പ്രകടനത്തിന അപ്പുറം പാർട്ടിയെ ചലനാത്മകമാക്കാൻ രാഹുലും ശ്രമിക്കുന്നില്ല. ഇതാണ് രാജസ്ഥാനിലെ പ്രതിസന്ധിക്ക് കാരണം. മധ്യപ്രദേശിൽ കോൺഗ്രസിൽ നിന്ന് ബിജെപി അധികാരം നേടിയത് ജോതിരാധിത്യ സിന്ധ്യയെ അടർത്തിയെടുത്താണ്. സമാന നീക്കം ഇപ്പോൾ രാജസ്ഥാനിലും. ജനകീയനായ സച്ചിൻ പൈലറ്റ് ബിജെപിയിൽ എത്തിയാൽ കോൺഗ്രസിന് അത് വലിയ തിരിച്ചടിയാകും.

തനിക്ക് 30 കോൺഗ്രസ് എംഎൽഎമാരുടെയും ഏതാനും സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് സച്ചിൻ വ്യക്തമാക്കിയതോടെ രാജസ്ഥാൻ കോൺഗ്രസിൽ തുറന്ന പോരിനുതന്നെയാണു കളമൊരുങ്ങിയിരിക്കുന്നത്. തിങ്കളാഴ്ചത്തെ കോൺഗ്രസ് യോഗത്തിലും സച്ചിൻ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സച്ചിൻ നയിക്കുന്ന വാട്സാപ് ഗ്രൂപ്പിലായിരുന്നു പ്രസ്താവന വന്നത്. ഗെലോട്ട് സർക്കാർ ഇപ്പോൾ ന്യൂനപക്ഷമായതായും സന്ദേശത്തിൽ പറയുന്നു. ഇതോടെ രാജസ്ഥാനിൽ തിങ്കളാഴ്ച രാഷ്ട്രീയ വഴിത്തിരിവുകൾക്കാണ് സാധ്യത തെളിയുന്നത്. എന്നാൽ സച്ചിൻ പൈലറ്റിനൊപ്പം 15ൽ താഴെ എംഎൽഎമാരേയുള്ളൂവെന്നാണ് ഗെഹ്ലോട്ട് പറയുന്നത്. അതുകൊണ്ട് തന്നെ വെല്ലുവിളിയില്ലെന്നും കൂട്ടിച്ചേർക്കുന്നു. രാജസ്ഥാൻ കോൺഗ്രസിന്റെ അധ്യക്ഷനാണ് സച്ചിൻ പൈലറ്റ്. സച്ചിൻ പൈലറ്റിനെ രണ്ടു ദിവസമായി ബന്ധപ്പെടാനാകുന്നില്ലെന്ന് അവിനാശ് പാണ്ഡെ വ്യക്തമാക്കി. ഒട്ടേറെ സന്ദേശങ്ങൾ അയച്ചിട്ടും മറുപടി ലഭിച്ചിട്ടില്ല. രാജസ്ഥാനിലെ സർക്കാരിന് നിലവിൽ ഭീഷണികളൊന്നുമില്ലെന്നും പാണ്ഡെ പറഞ്ഞു.

ഞായറാഴ്ച രാത്രിയിലെ യോഗത്തിനു മണിക്കൂറുകൾക്കു മുൻപുതന്നെ റവന്യൂമന്ത്രി ഹരീഷ് ചൗധരി, തൊഴിൽ മന്ത്രി ടിക്കാറാം ജല്ലി, ആരോഗ്യ മന്ത്രി രഘു ശർമ തുടങ്ങിയവർ ഗെലോട്ടിനെ വസതിയിലെത്തി കണ്ടിരുന്നു. അതിനിടെ കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേർന്ന മധ്യപ്രദേശ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ സച്ചിനു പിന്തുണയുമായി രംഗത്തെത്തി. തനിക്കു സംഭവിച്ചതു പോലെ രാജസ്ഥാനിലും മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇടപെട്ട് സച്ചിൻ പൈലറ്റിനെ ഒതുക്കുകയും ഉപദ്രവിക്കുകയുമാണ്. കോൺഗ്രസിൽ കഴിവിനും സാമർഥ്യത്തിനും യാതൊരു സ്ഥാനവുമില്ലെന്നു വീണ്ടും തെളിഞ്ഞിരിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ കുറിച്ചു. സിന്ധ്യയുടെ സഹായത്തോടെയാണ് ബിജെപി സച്ചിൻ പൈലറ്റിനെ വലവീശി പിടിക്കുന്നതെന്നാണ് സൂചന.

കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നുകാണിച്ച് പൊലീസ് സച്ചിൻ പൈലറ്റിന് കഴിഞ്ഞ ദിവസം നോട്ടിസയച്ചിരുന്നു. ഇതിന്മേൽ അദ്ദേഹം അസ്വസ്ഥനാണെന്നും തുടർനടപടികൾക്കായി ഡൽഹിയിൽ ക്യാംപ് ചെയ്യുകയാണെന്നും അണികൾ പറഞ്ഞു. സ്‌പെഷൽ ഓപറേഷൻസ് ഗ്രൂപ്പ്(എസ്ഒജി) അയച്ച നോട്ടിസിൽ എപ്പോൾ സച്ചിന്റെ മൊഴിയെടുക്കാനാകുമെന്നാണു ചോദിച്ചിരുന്നത്. ഇതേ നോട്ടിസ് ഗെലോട്ടിനും ചീഫ് വിപ്പ് മഹേഷ് ജോഷിക്കും ഏതാനും എംഎൽഎമാർക്കും ലഭിച്ചിട്ടുണ്ട്. ഇതിൽ സ്വതന്ത്ര എംഎൽഎയുമുണ്ട്. ഇതൊരു സാധാരണ നടപടിക്രമമാണെന്ന് എസ്ഒജി എഡിജി അശോക് റാത്തോഡ് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇതു തന്നെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സച്ചിന്റെ വാദം. ഇതാണ് പ്രതിസന്ധിക്ക് കാരണം.

സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണത്തിൽ അഴിമതി വിരുദ്ധ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു പേർ തമ്മിലുള്ള ഫോൺ സംഭാഷണമാണ് അട്ടിമറി ശ്രമമായി എസ്ഒജി ആരോപിക്കുന്നത്. എന്നാൽ ഇതു ബിജെപി നേതാക്കൾ തമ്മിലാണെന്നാണ് ഗെലോട്ടിന്റെ ആരോപണം. 200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ 107 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. 10 സ്വതന്ത്ര എംഎൽഎമാരുടെയെങ്കിലും പിന്തുണയുമുണ്ട്. ബിജെപിക്ക് 72 എംഎൽഎമാരാണുള്ളത്. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ 3 എംഎൽഎമാരുടെ പിന്തുണയും ബിജെപിക്കുണ്ട്. ആരെയും പിന്തുണയ്ക്കാതെ സിപിഐ, ബിടിപി പാർട്ടികൾക്ക് രണ്ടും എംഎൽഎമാരുണ്ട്. സച്ചിൻ പൈലറ്റിനൊപ്പം ഡൽഹിയിൽ 19 എംഎൽഎമാരുണ്ടെന്നാണു വിവരം.

അതിനിടെ മുഖ്യമന്ത്രി അശോക് ഗെയ്ലോത്തിന് പിന്നിൽ ഉറച്ചുനിൽക്കുമെന്ന് കോൺഗ്രസ് ഹൈക്കമാണ്ട് പറയുന്നു. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നതും കോൺഗ്രസ് നിഷേധിച്ചു. ഇതിനിടയിൽ സച്ചിൻ പൈലറ്റിനൊപ്പം ഡൽഹിക്ക്പോയ മൂന്ന് എംഎൽഎമാർ ജയ്പുരിൽ തിരിച്ചെത്തി. ഡൽഹി സന്ദർശനം വ്യക്തപരമായിരുന്നുവെന്ന് ഇവരിൽ ഒരാളായ രോഹിത് ബോഹ്‌റ പറഞ്ഞതായി എൻഡി ടിവി റിപ്പോർട്ട് ചെയ്തു. അവിടെ വച്ചാണ് മറ്റ് രണ്ട് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയതെന്നും ബോഹ്‌റ പറഞ്ഞു. തങ്ങൾ കോൺഗ്രസുകാരാണെന്നും കോൺഗ്രസിനോട് കടപ്പെട്ടിരിക്കുന്നുവെന്നും എംഎൽഎമാരായ ഡാനിഷ് അബ്രറും ചേതൻ ദുഡിയും പറഞ്ഞു.

സച്ചിൻ പൈലറ്റിനൊപ്പം ഇന്നലെ ഡൽഹിക്ക് പോയ എംഎൽഎമാരിൽ മൂന്ന് പേർ ഇന്ന് ഉച്ചക്ക് ശേഷം ജയ്പുരിൽ തിരിച്ചെത്തുകയായിരുന്നു. പിന്നീട് രാഷ്രീയ പ്രതിസന്ധികൾ മുറുകുന്നതിനിടയിൽ ഇവർ മറുകണ്ടം ചാടുകയായിരുന്നു. രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ടാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എംഎൽഎമാർക്കൊപ്പം ഡൽഹിയിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP