Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനം തെരുവിൽ ഇറങ്ങിയതോടെ പൂന്തുറയിൽ നിയന്ത്രണങ്ങളിൽ ഇളവ്; അവശ്യസാധനങ്ങളുടെ കടകൾ വൈകിട്ട് അഞ്ചു മണി വരെ തുറക്കും; സപ്ലൈകോയുടെയും കൺസ്യൂമർ ഫെഡിന്റെയും മൊബൈൽ യൂണിറ്റുകൾ പൂന്തുറയിൽ എത്തും; മത്സ്യബന്ധനത്തിനും അനുമതി; ജനങ്ങൾ തെരുവിൽ ഇറങ്ങിയത് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; തെറ്റായ പ്രചാരണം നടത്തി ആളെ ഇളക്കിയെന്ന് മന്ത്രി കെ.കെ.ശൈലജയും

ജനം തെരുവിൽ ഇറങ്ങിയതോടെ പൂന്തുറയിൽ നിയന്ത്രണങ്ങളിൽ ഇളവ്; അവശ്യസാധനങ്ങളുടെ കടകൾ വൈകിട്ട് അഞ്ചു മണി വരെ തുറക്കും; സപ്ലൈകോയുടെയും കൺസ്യൂമർ ഫെഡിന്റെയും മൊബൈൽ യൂണിറ്റുകൾ പൂന്തുറയിൽ എത്തും; മത്സ്യബന്ധനത്തിനും അനുമതി; ജനങ്ങൾ തെരുവിൽ ഇറങ്ങിയത് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; തെറ്റായ പ്രചാരണം നടത്തി ആളെ ഇളക്കിയെന്ന് മന്ത്രി കെ.കെ.ശൈലജയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൂന്തുറയിലെ കടുത്ത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ജനം തെരുവിൽ ഇറങ്ങിയതോടെ, ചില ഇളവുകൾ സർക്കാർ അനുവദിച്ചു്. അവശ്യസാധനങ്ങളുടെ കടകൾ വൈകീട്ട് അഞ്ചു മണി വരെ തുറക്കാൻ അനുവദിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

നിലവിൽ 11 മണി വരെയാണ് അനുവദിക്കുന്നത്. ഇതുമൂലം തിരക്ക് വർധിക്കുന്നുണ്ട്. ഇത് പലപ്പോഴും സാമൂഹിക അകലം ഉറപ്പാക്കാൻ സാധിക്കുന്നുണ്ടോ എന്ന ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് സമയം നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സപ്ലൈകോയുടെയും കൺസ്യൂമർ ഫെഡിന്റെയും മൊബൈൽ യൂണിറ്റുകൾ പൂന്തുറയിൽ എത്തും. ഇതുവഴി വീടുകളുടെ മുന്നിൽ നിന്ന് തന്നെ ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ട്രിപ്പിൾ ലോക്ക്ഡൗണിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത സാഹചര്യമുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് അതത് പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് അനുമതി നൽകും. അതിന് ശേഷം അവരവരുടെ സ്ഥലത്ത് തന്നെ ഇതിന്റെ വിൽപ്പന നടത്താനും അനുവദിക്കും. കൂടുതൽ ലഭിക്കുന്ന മത്സ്യങ്ങൾ മത്സ്യഫെഡിന് നൽകാൻ കഴിയുന്ന തരത്തിൽ ക്രമീകരണം ഒരുക്കും. എന്നാൽ കന്യാകുമാരിയിൽ നിന്നും തിരിച്ചും കടലിൽ കൂടിയുള്ള യാത്ര അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പൂന്തുറയിൽ ജനങ്ങൾ തെരുവിൽ ഇറങ്ങിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.

ഇന്ന് രാവിലെ പൂന്തുറയിൽ നടന്ന സംഘർഷം നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ആരോ തെറ്റായ പ്രചാരണങ്ങൾ നടത്തിയാണ് ജനങ്ങളെ തെരുവിലിറക്കിയത്. ആന്റിജെൻ ടെസ്റ്റ് പോരാ, പിസിആർ ടെസ്റ്റാണ് നടത്തേണ്ടത് എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്. ആന്റിജെൻ ടെസ്റ്റ് പിസിആർ ടെസ്റ്റ് പോലെ തന്നെയാണ്. പിസിആർ ടെസ്റ്റിന്റെ ഫലം വരാൻ ആറു മണിക്കൂർ വേണ്ടി വരുമ്പോൾ ആന്റിജെൻ ടെസ്റ്റിന് മിനിറ്റുകൾ മാത്രം മതിയെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആന്റിജൻ പരിശോധനയുടെ റിസൾട്ട് വിശ്വസിക്കാൻ പറ്റുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതിലൂടെയാണ് പൂന്തുറയിൽ ആറാം തീയതിക്ക് ശേഷം ടെസ്റ്റ് നടത്തുകയും 243 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തത്. അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. വരുന്ന കുറച്ച് ദിവസങ്ങൾക്കുള്ളിൽ സംശയമുള്ള മുഴുവൻ ആളുകളേയും ടെസ്റ്റ് ചെയ്യും. ഇതിനായി ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്വന്തം ജീവൻ പോലും അപകടത്തിലാക്കി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വിധിക്കപ്പെട്ടവരാണ് അവർ. അതിനായി അവർ പ്രവർത്തിക്കുമ്പോൾ പിന്തുണ കൊടുക്കേണ്ടതിന് പകരം ആക്രമിക്കുന്നത് ശരിയല്ല. ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നത് കാണുമ്പോൾ ഭയമുണ്ടാകുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടാൻ ഇടയായാൽ ആരാണ് പൊതുജനങ്ങളെ സംരക്ഷിക്കാനുണ്ടാകുകയെന്ന് മന്ത്രി ചോദിച്ചു. രോഗവ്യാപനം തടയുന്നതിന് പരിശോധനയുൾപ്പെടെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

പൂന്തുറ സമൂഹ വ്യാപന ഭീഷണിയിലാണ്. ഇന്നലെ ഈ മേഖലയിലെ 80ലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ തീരത്ത് പ്രശ്നമില്ലെന്നാണ് ലോക്ഡൗൺ ലംഘിക്കുന്നവരുടെ നിലപാട്. പരിശോധനയ്ക്ക് എത്തിയ ആരോഗ്യ പ്രവർത്തകരേയും മടക്കി അയച്ചു. പൊലീസുമായി നേർക്കു നേർ നിൽക്കുകയാണ് നാട്ടുകാർ. ചെറിയൊരു പ്രശ്നം പോലും സംഘർഷത്തിന് വഴിവയ്ക്കുന്ന സ്ഥലമാണ് പൂന്തുറ. അതുകൊണ്ട് തന്നെ കരുതലോടെയാണ് പൊലീസ് ഇടപെടൽ.

പൂന്തുറയിൽ രോഗം പടർന്നത് ഇതരസംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. തമിഴ്‌നാട്ടിൽ വളരെയധികം വൈറസ് ബാധയുണ്ട്. നിരവധിപ്പേരാണ് വ്യാപാരത്തിനായി കേരളത്തിലേക്ക് എത്തുന്നത്. രോഗം പടർന്നുപിടിച്ച മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവരോട് ഇടപെടുന്നതിൽ ശ്രദ്ധവേണം. കുമരിചന്ത, പൂന്തുറ എന്നിവിടങ്ങളിലുണ്ടായ കോവിഡ് ക്ലസ്റ്ററുകളാണ് തലസ്ഥാനത്ത് സ്ഥിതി ഇത്രയും വഷളാക്കിയത്. പൂന്തുറയിൽ പ്രായമായവർക്ക് സുരക്ഷിത കേന്ദ്രമൊരുക്കാൻ ആലോചനയുണ്ട്. മാസ്‌കും സാമൂഹിക അകലവും പാലിച്ചാൽ രോഗവ്യാപനം പരമാവധി കുറയ്ക്കാനാകും. കഴിഞ്ഞ 28 ദിവസങ്ങൾക്കുള്ളിലാണ് തിരുവനന്തപുരത്തെ 251 കേസുകളും ഉണ്ടായിട്ടുള്ളത്. ഇതു പ്രാദേശിക വ്യാപനത്തന്റെ ഫലമാണ്. ഒരാളിൽനിന്ന് ഒരുപാടു പേരിലേക്ക് രോഗം പടരുന്നു. പരമാവധി വീടുകളിൽ കഴിയണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതാണ് പൂന്തുറക്കാർ ലംഘിക്കുന്നത്.

സൂപ്പർ സ്പ്രെഡുണ്ടായ പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്‌കരമാണ്. കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും രോഗവ്യാപനമുണ്ടായോ എന്നതാണ് ആശങ്കയും സജീവമാണ്. വരാനിരിക്കുന്ന രണ്ടാഴ്ച നിർണായകമാണെന്നാണ് വിലയിരുത്തൽ. അതിനിടെയാണ് ലോക് ഡൗൺ ലംഘനം. രോഗവ്യാപനം രൂക്ഷമായാൽ പൂന്തുറയിലും ന?ഗരത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ നീളും. പൂന്തുറ മേഖലയിൽ ഇന്നലെ രോഗമുണ്ടായവരിൽ 12 പേർ മത്സ്യത്തൊഴിലാളികളും വിൽപ്പനക്കാരുമാണ്. തിരക്കേറിയ മാർക്കറ്റിലെത്തി പൂന്തുറയ്ക്ക് പുറത്തുള്ളവരും മീൻ വാങ്ങിയിട്ടുണ്ട്.

വിൽപ്പനയ്ക്കായി പലരും മത്സ്യം പുറത്തേക്ക് കൊണ്ടു പോയിട്ടുമുണ്ട്. ഇത് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ വ്യാപനത്തിന് വഴിയൊരുക്കുമോയെന്നതാണ് ആശങ്ക. ഈ സമ്പർക്ക പട്ടിക കണ്ടെത്താനാണ് തീവ്രശ്രമം നടക്കുന്നത്. പ്രതിദിനം 500 ആന്റിജൻ ടെസ്റ്റുകൾ പൂന്തുറ മേഖലയിൽ മാത്രം നടത്തുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ ആദ്യം മാറ്റമുണ്ടാകുന്നതും പൂന്തുറയിലാകും. നിരവധി പേരിലേക്ക് രോഗം പകരുമെന്ന് കണക്കാക്കിയിരിക്കെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുന്നില്ല. ലക്ഷണമില്ലാത്തവരെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കാണ് മാറ്റുന്നത്. ഇവിടെ സൗകര്യങ്ങൾ കുറവാണെന്നാണ് പൂന്തുറക്കാരുടെ പരാതി.

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ ട്രിപ്പിൾ ലോക്ക് ഡൗൺ ആണ് പൂന്തുറയിൽ നടപ്പിലാക്കുന്നത്. കമാൻഡോകളും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 500 പേരെയാണ് പൂന്തുറയിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കർശനമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP