Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ ഫോൺ പദ്ധതിയിൽ ജൂൺ അവസാനം സൃഷ്ടിക്കപ്പെട്ടത് ആറു പോസ്റ്റുകൾ; നേരിട്ട് വിളിച്ചെടുക്കുന്ന ഒരു ലക്ഷത്തിലേറെ ശമ്പളമുള്ള പോസ്റ്റുകളിൽ ഒരു നിയമനം സ്വപ്നയെ ലാക്കാക്കിയെന്നു സൂചന; സ്ഥിരം ലാവണം നല്കാൻ ചരട് വലിച്ചത് സ്‌പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ച ശിവശങ്കരൻ തന്നെ; കെഫോൺ പദ്ധതിയുടെ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റായി നീയമിച്ചിരിക്കുന്നത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെ; സിപിഎമ്മിലെ ഒരു മന്ത്രിയുമായും സ്വപ്നക്ക് അടുത്ത ബന്ധമെന്നു സൂചന; സ്വർണ്ണക്കടത്തിൽ തലയൂരാനാകാതെ സർക്കാർ

കെ ഫോൺ പദ്ധതിയിൽ ജൂൺ അവസാനം സൃഷ്ടിക്കപ്പെട്ടത് ആറു പോസ്റ്റുകൾ; നേരിട്ട് വിളിച്ചെടുക്കുന്ന ഒരു ലക്ഷത്തിലേറെ ശമ്പളമുള്ള പോസ്റ്റുകളിൽ ഒരു നിയമനം സ്വപ്നയെ ലാക്കാക്കിയെന്നു സൂചന; സ്ഥിരം ലാവണം നല്കാൻ ചരട് വലിച്ചത് സ്‌പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ച ശിവശങ്കരൻ തന്നെ; കെഫോൺ പദ്ധതിയുടെ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റായി നീയമിച്ചിരിക്കുന്നത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെ; സിപിഎമ്മിലെ ഒരു മന്ത്രിയുമായും സ്വപ്നക്ക് അടുത്ത ബന്ധമെന്നു സൂചന; സ്വർണ്ണക്കടത്തിൽ തലയൂരാനാകാതെ സർക്കാർ

എം മനോജ് കുമാർ

തിരുവനന്തപുരം: പിണറായി സർക്കാരിനെ പിടിച്ചു കുലുക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ വിവാദ നായിക സ്വപ്നാ സുരേഷിനെ സ്ഥിരം ലാവണത്തിൽ നിയമിക്കാനും സർക്കാർ തലത്തിൽ നീക്കം നടന്നു. കെഫോൺ പദ്ധതി വഴി സൃഷ്ടിക്കുന്ന പോസ്റ്റുകളിൽ സ്ഥിരം നിയമനം നടത്താനാണ് സർക്കാർ തലത്തിൽ നീക്കം നടന്നത്. പിണറായി സർക്കാരിന്റെ സ്വന്തം പദ്ധതിയായ കെഫോൺ പ്രോജക്റ്റിന്റെ സ്ഥിരം തസ്തികയിൽ ഒന്നാണ് സ്വപ്നയ്ക്ക് വേണ്ടി അണിയറയിൽ ഒരുങ്ങിയത്. ഈ തസ്തികയും ഒരു ലക്ഷത്തിലധികം രൂപ ശമ്പളം ലഭിക്കുന്ന തസ്തിക തന്നെയാണ്. സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരിൽ വിവാദ കഥാപാത്രമായി മാറിയ മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി ശിവശങ്കർ തന്നെയാണ് സ്വപ്നയെ സ്ഥിരം ലാവണത്തിൽ നിയമിക്കാനുള്ള നീക്കത്തിന് പിന്നിലും ചരട് വലിച്ചത്. ഇത് സംബന്ധിച്ച ഉത്തരവും മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായ ശിവശങ്കറിന്റെ പേരിലാണ് ഇറങ്ങിയത്. കരാർ നിയമനം നൽകി അത് സ്ഥിരപ്പെടുത്താനാണ് നീക്കം നടന്നത്.

ജൂൺ ഇരുപത്തി നാലിലെ ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇറക്കിയ ഉത്തരവ് വഴിയാണ് സ്വപ്നയെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തിയത്. കെഫോണിൽ എംഡിയും കമ്പനി സെക്രട്ടറി, ഫിനാൻസ് ഓഫീസർ, എക്‌സിക്യുട്ടീവ് തസ്തികകൾ സൃഷ്ടിച്ച് അതിലൊന്നിൽ സ്വപ്നയ്ക്ക് സ്ഥിരം നിയമനം നൽകാനാണ് ഈ ഉത്തരവ് പുറത്തിറക്കിയത് എന്നാണ് ലഭിക്കുന്ന സൂചനകൾ. നിലവിൽ ഒരു ലക്ഷം രൂപ ശമ്പളമുള്ള പോസ്റ്റിൽ സ്വപ്നയെ നിയമിച്ചപ്പോൾ അത് മാറ്റി കെഫോണിൽ സ്ഥിരം നിയമനത്തിനാണ് സർക്കാർ ഒരുങ്ങിയത്. ഒരു ലക്ഷത്തിലധികം രൂപ ശമ്പളം ലഭിക്കുന്ന പോസ്റ്റുകളാണ് കെ ഫോണിനു വേണ്ടി സൃഷ്ടിക്കപ്പെട്ടത്.

കെ ഫോണിലെ എല്ലാ നിയമനങ്ങളും ഡയറക്റ്റ് നിയമനങ്ങൾ എന്നാണ് ഉത്തരവിൽ പറയുന്നത്. നേരിട്ട് വിളിച്ചെടുക്കുന്ന നിയമനങ്ങളാണ് ഇതെല്ലാം തന്നെ. ഐടി സെക്രട്ടറി എന്ന തന്റെ പദവി തന്നെ ഉപയോഗിച്ചാണ് ഐടിയുമായി ബന്ധമുള്ള സർക്കാർ പോസ്റ്റിൽ ഒരു ലക്ഷം രൂപ ശമ്പളത്തിൽ സ്വപ്ന സുരേഷിന് ശിവശങ്കർ നിയമനം നൽകിയത്. കെ ഫോണിന്റെ പദ്ധതിയുടെ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റായി നീയമിച്ചിരിക്കുന്നത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെയാണ്. ഇതേ പ്രൈസ് വാട്ടർ കൂപ്പറിന്റെ ശുപാർശയെ തുടർന്നാണ് ഐടി വകുപ്പിലെ സ്‌പേസ് പാർക്കുമായി ബന്ധപ്പെട്ട കരാർ നിയമനം സ്വപ്നയ്ക്ക് ലഭിച്ചത്. ഒരു ലക്ഷം രൂപ ശമ്പളമുള്ള പോസ്റ്റിലാണ് സ്വപ്നയെ നിയമിച്ചിരുന്നത്. ആരോപണത്തെ തുടർന്ന് സ്വപ്നയെ ഐടി വകുപ്പ് പുറത്താക്കിയിരുന്നു. ഈ പുറത്താക്കൽ വാർത്ത വന്നപ്പോൾ തന്നെയാണ് സ്വപ്നയ്ക്ക് സ്ഥിരം നിയമനം നൽകാനുള്ള സർക്കാർ നീക്കവും പുറത്താകുന്നത്.

അതേസമയം സംസ്ഥാനത്തെ ഒരു പ്രമുഖ മന്ത്രിക്ക് കൂടി സ്വപ്നയുമായി ബന്ധമുണ്ടെന്ന വാർത്തയും പുറത്ത് വന്നിട്ടുണ്ട്. മുതിർന്ന മന്ത്രിയുമായി അടുത്ത ബന്ധമാണ് സ്വപ്ന പുലർത്തിയത് എന്നാണ് ഇപ്പോൾ വെളിയിൽ വരുന്ന വിവരം. സ്വർണക്കടത്തുമായി മന്ത്രിക്ക് ബന്ധമില്ലെങ്കിലും സ്വപ്നയുമായി അടുത്ത സൗഹൃദമാണ് ഈ മന്ത്രി പുലർത്തിയിരുന്നത്. തന്റെ മണ്ഡലത്തിലെ ഒരു സ്ഥാപനത്തിൽ സ്വപ്നയ്ക്ക് നിയമനം നൽകാനും മന്ത്രി ശ്രമിച്ചതായി സൂചനയുണ്ട്. സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന വിവാദത്തിൽ കുരുങ്ങിയ ഐടി സെക്രട്ടറി എം ശിവശങ്കരനെ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയിൽ നിന്നും മാറ്റിയിട്ടുണ്ട്. ശിവശങ്കർ ദീർഘകാല അവധിക്ക് അപേക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം.

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നുമാണ് ശിവശങ്കറിനെ മാറ്റിയത്. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനു പിന്നാലെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ അടുത്തവൃത്തങ്ങൾ സൂചന നൽകിയിരുന്നു. സിപിഎമ്മും ഇക്കാര്യം ഉന്നയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. സ്വർണക്കടത്തിൽ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിൽ എം.ശിവശങ്കറിനെ ഉൾപ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയിൽ ഇരിക്കുമ്പോൾ ശിവശങ്കർ ചോദ്യം ചെയ്യപ്പെട്ടാൽ മുഖ്യമന്ത്രി ഓഫിസ് കൂടുതൽ പ്രതിക്കൂട്ടിൽ ആകും. ഈ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ മാറ്റിനിർത്താൻ സർക്കാർ തീരുമാനം.

സ്വപ്നയുടെ നിയമനത്തെക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ശിവശങ്കറിനെതിരേയുള്ള നീക്കങ്ങൾ ചൂടുപിടിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചിട്ടുണ്ട്. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നതായാണ് ആരോപണം. ഡൽഹിയിൽ സർക്കാരിന്റെ ഉത്തരവാദിത്തമുള്ള പ്രമുഖ നേതാവും സ്വാധീനം ചെലുത്തിയെന്ന് സൂചനയുണ്ട്. തിരുവനന്തപുരത്തു നിന്നും ഡൽഹിയിൽ നിന്നും വിളി വന്നുവെന്നാണ് സൂചന.

അതേസമയം സർക്കാറിന് ഏറെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ് ശിവശങ്കരൻ അതുകൊണ്ടു തന്നെ അദ്ദേഹത്തെ പൂർണമായും കൈവിടാൻ സർക്കാർ തയ്യാറല്ലെന്ന തെളിവാണ് ഐടി സെക്രട്ടറി സ്ഥാനത്തു നിലനിർത്തിയത്. സ്വർണ്ണക്കടത്തുമായി ബന്ധമുള്ള സ്വപ്ന സുരേഷിനെ ശിവശങ്കരൻ നിയമിച്ചത് ഐടി സെക്രട്ടറി പദവി ഉപയോഗിച്ചാണ്. ഈ സ്ഥാനത്ത് അദ്ദേഹത്തെ നിലനിർത്തുന്നത് എങ്ങനെ ധാർമ്മികമായി ശരിയാകും എന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം പ്രവർത്തനങ്ങൾക്കുള്ള ലാവണം ആക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ശിവശങ്കറിനെ മാറ്റുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണ നിഴലിൽ നിന്നും മാറ്റിനിർത്താൻ സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

സ്വർണം കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവുകളുണ്ടായേക്കും. കൊല്ലത്തെ എംഎൽഎയും സ്വപ്നാ സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. സ്വർണക്കടത്തുകേസിൽ ശുപാർശയ്ക്കായി കസ്റ്റംസ് ഉന്നതരെ വിളിച്ച എല്ലാവരേയും വിളിച്ചുവരുത്തുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ മുപ്പതുകിലോ സ്വർണം പിടിച്ചയുടൻ പി.ആർ.ഒ. സരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാൻ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ഡൽഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു.

'ഇവർക്ക് ഈ വ്യക്തികളോടുള്ള പരിചയമെന്തെന്നും കസ്റ്റംസിൽ ബന്ധപ്പെടാനുള്ള കാരണവും ഞങ്ങൾക്ക് അറിഞ്ഞേ പറ്റൂ. അതിനാൽ വിളിച്ച എല്ലാവരേയും വിളിപ്പിക്കും. വരാത്തവരെ എങ്ങനെ വരുത്തണമെന്ന് ഞങ്ങൾക്കറിയാം''-കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ പറഞ്ഞു. ഐ.ടി. വകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ മാനേജർ സ്വപ്നാ സുരേഷാണ് സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണസംഘം കണ്ടെത്തിയാണ്.

കസ്റ്റംസിന്റെ പിടിയിലായ കോൺസുലേറ്റ് മുൻ പി.ആർ.ഒ.യും തിരുവല്ലം സ്വദേശിയുമായ സരിത്തിൽനിന്നാണ് കൂട്ടാളിയായ സ്വപ്നയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 15 കോടിരൂപ വിലവരുന്ന 30 കിലോ സ്വർണമാണ് യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽവന്ന ഡിപ്ലോമാറ്റിക് പാഴ്സലിൽ കണ്ടെത്തിയത്. 2019 മുതൽ ഈ രീതിയിൽ സ്വർണം കടത്തിയിരുന്നതായി സരിത്ത് കസ്റ്റംസിന് മൊഴിനൽകി. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുന്നത്. സ്വപ്നയുടെ ഉന്നതബന്ധങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ സംഭവത്തിന് രാഷ്ട്രീയമാനവും കൈവന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP