Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബെല്ലി ഡാൻസിനായി യുവതികളെ എത്തിച്ചത് ഒരു ദിവസം അഞ്ച് ലക്ഷം രൂപ വീതം മുടക്കി ഹൈദരാബാദിൽ നിന്ന്; നിശാ പാർട്ടി കൊഴുപ്പിക്കാനായി എക്‌സൈസ് നിയമം കാറ്റിൽ പറത്തി 250 ലിറ്ററോളം മദ്യവും; മന്ത്രി എം.എം നമണി ഉദ്ഘാടനം ചെയ്ത പരിപാടി ആയതിനാൽ കണ്ണടച്ചത് ശാന്തൻ പാറ പൊലീസും; മുംബൈ സ്വദേശികളായ നർത്തകികൾക്ക് തൃശൂരിലും ഉൾപ്പടെ നാല് ദിവസത്തെ പരിപാടി; മുണ്ടുകുത്തി സ്റ്റേജിൽ കേറി തുള്ളിയവരിൽ പ്രമുഖരും; രാജാപ്പാറയിലെ നിശാപാർട്ടിയും ബെല്ലി ഡാൻസും കുരുക്കാകുമ്പോൾ  

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി: രാജാപ്പാറയിലെ ബെല്ലി ഡാൻസിനും നിശാപാർട്ടിക്കുമായി ചെലവിട്ടത് ലക്ഷങ്ങൾ. ബെല്ലി ഡാൻസ് നടത്താൻ യുവതികളെ കൊണ്ടുവന്നത് ലക്ഷങ്ങൾ മുടക്കിയെന്നാണ് റിപ്പോർട്ട്. ദിവസം അഞ്ചുലക്ഷം രൂപ വീതം നൽകി ഹൈദരാബാദിൽ നിന്നാണ് യുവതികളെ എത്തിച്ചതെന്നാണ് വിവരം. കൂടാതെ പാർട്ടിയിൽ 250 ലീറ്ററോളം മദ്യവും എത്തിച്ചിരുന്നു. കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചതിന് വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. രാഷ്ട്രീയ നേതാക്കന്മാരുടെയും പൊലീസിന്റേയും മൗനാനുവാദത്തോടെയായിരുന്നു പാർട്ടി

ബെല്ലി ഡാൻസർമാരായ മുംബൈ സ്വദേശികളായ നർത്തകിമാരെ ഹൈദരാബാദിൽ നിന്നുമാണ്ബുക്ക് ചെയ്തത്. ഒരു ദിവസം അഞ്ചുലക്ഷം രൂപ കരാറിൽ നാലുദിവസത്തേയ്ക്കാണ് ഇവരെ എത്തിച്ചതെന്നാണു വിവരം. കൊച്ചിയിലെത്തിയ നർത്തകിമാരെ പ്രത്യേക വാഹനത്തിൽ ശനിയാഴ്ച സ്ഥലത്തെത്തിച്ചു. പരിപാടിക്കു ശേഷം ഇവർ കേരളം വിട്ടിട്ടില്ലെന്നാണു വിവരം. തൃശൂരിലും സമാന രീതിയിൽ പരിപാടി നടത്തുവാൻ കരാർ ഉണ്ടാക്കിയതായും വിവരമുണ്ട്. ഇതിനെക്കുറിച്ചും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ ഞായറാഴ്ച വ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സ്വകാര്യ റിസോർട്ടിലാണ് രാത്രി ആഘോഷം നടന്നത്. നിശാപാർട്ടിയും ബെല്ലി ഡാൻസും രാത്രി 8 മുതൽ ആറ് മണിക്കൂർ നീണ്ടു. കോവിഡ് മാർഗനിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു. രാഷ്ട്രീയക്കാരും പൊലീസുകാരുമെല്ലാം പരിപാടിക്കെത്തി.

നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹികമാധ്യങ്ങളിൽ പ്രചരിച്ചതോടെയാണ് ശാന്തൻപാറ പൊലീസ് സംഘാടകനായ വ്യാപാരിക്കെതിരെ കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു ബാക്കിയുള്ളവർക്കെതിരെയും കേസെടുക്കാനാണു തീരുമാനം. അതേസമയം സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തതെന്നും ആരോപണമുണ്ട്. പരിപാടി നടന്ന അന്ന് തന്നെ പൊലീസുകാർ റിസോർട്ടിൽ എത്തിയിരുന്നതായും എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം കേസെടുക്കാതെ മടങ്ങുകയായിരുന്നുവെന്നാണ് ആരോപണം.

മദ്യവും മദിരാക്ഷിയും അകമ്പടി സേവിച്ച ശാന്തൻപാറ റിസോർട്ടിലെ വിവാദ നിശാ പാർട്ടിയെക്കുറിച്ച് അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്, തണ്ണിക്കോട് ഗ്രൂപ്പിന്റെ നിർദ്ദേശ പ്രകാരം ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് നിശാപാർട്ടി സംഘടിപ്പിച്ചത് എന്നാണ് സൂചന. കോവിഡ് കാലത്ത് എല്ലാ പാർട്ടികൾക്കും കൂട്ട് കൂടലിനും വിലക്ക് നിലനിൽക്കുമ്പോൾ പാർട്ടി നടത്തിയത് പൊലീസിനെ തന്നെ ഞെട്ടിച്ചിട്ടുണ്ട്.

തണ്ണിക്കോട് ഗ്രൂപ്പിന്റെ ക്വാറിയുടെ ഉദ്ഘാടനത്തെക്കുറിച്ച് പൊലീസിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നു. മന്ത്രി എം.എം.മണിയാണ് ജൂൺ 28 നു ക്വാറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. വെർച്വൽ ഉദ്ഘാടനമാണ് മന്ത്രി മണി നടത്തിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ ശേഷം ശാന്തൻപാറയിലെ റിസോർട്ടിലാണ് നിശാ പാർട്ടി നടത്തിയത്. പാർട്ടി നടക്കുന്ന വിവരം ഇവർ രഹസ്യമാക്കി വെച്ചു. പരിപാടിയിലേക്ക് ക്ഷണിക്കുന്നവർക്ക് മാത്രമാണ് വിവരം നൽകിയത്. ഇവർ പരിപാടിക്ക് എത്തുകയും വെളുക്കും വരെ നീണ്ട പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു. ശാന്തൻപാറ-ഉടുമ്പൻ ചോല അതിർത്തിയിലുള്ള റിസോർട്ടിൽ നടന്ന ഈ നിശാപാർട്ടിയിൽ ബെല്ലി ഡാൻസിനൊപ്പം മദ്യ സത്ക്കാരവും നടന്നതായാണ് ലഭിക്കുന്ന ഇവരം. പാർട്ടിയിൽ സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമെല്ലാം പങ്കെടുത്തതായി സൂചനയുണ്ട്.

പാർട്ടിയിൽ 250-നും 300 നും ഇടയിൽ ആളുകൾ നിശാപാർട്ടിയിൽ പങ്കെടുത്തതായാണ് വിവരം. നിശാപാർട്ടിയും ബെല്ലി ഡാൻസും നടക്കുന്ന വിവരം ഇവർ രഹസ്യമായി വെക്കുകയായിരുന്നു. കോവിഡ് കാലമായതിനാൽ ഇത്തരം എല്ലാ പാർട്ടികൾക്കും വിലക്ക് ഉള്ളതിനാൽ ഈ കാര്യം പരിപാടിയിലേക്ക് ക്ഷണിച്ചവരെ മാത്രമാണ് അറിയിച്ചത്. എല്ലാം പരമരഹസ്യമായാണ് നടത്തിയത്. കോവിഡ് കാലത്ത് ബെല്ലി ഡാൻസറെ എത്തിച്ചതും നിശാപാർട്ടി നടത്തിയതും പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പകർച്ചവ്യാധി നിരോധന നിയമം അനുസരിച്ചുള്ള കേസെടുത്തപ്പോൾ തന്നെ തന്നെ നിശാപാർട്ടിയുടെ കാര്യത്തിൽ വന്ന നിയമലംഘനം കൂടി കേസിന്റെ പരിധിയിൽ ഉൾപ്പെടുത്തും. പരിപാടി സംഘടിപ്പിച്ച റോയി കുര്യനെ കണ്ടുകിട്ടിയിട്ടില്ലെന്നും കേസിൽ അന്വേഷണം നടക്കുകയുമാണ് എന്നാണ് മൂന്നാർ ഡിവൈഎസ്‌പി മറുനാടനോട് പ്രതികരിച്ചത്. നിശാപാർട്ടിയുടെ സംഘാടകൻ തണ്ണിക്കോട് ഗ്രൂപ്പിന്റെ ചെയർമാൻ ആയ റോയി കുര്യന് എതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ശാന്തൻപാറ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. .

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP