Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്മാവന്റെ ഭാര്യയുമായി വർഷങ്ങളോളം അവിഹിത ബന്ധം തുടർന്നത് ആരുമറിയാതെ; അബ്ദുള്ളയുമായി പിണങ്ങി റുക്സാന സ്വന്തം വീട്ടിലേക്ക് പോയതോടെ സാഫിർ തീരുമാനിച്ചത് എങ്ങനെയും കാമുകിയെ സ്വന്തമാക്കാനും; അമ്മാവനെയും മകളെയും കഴുത്തറുത്തുകൊന്ന യുവാവ് അറസ്റ്റിൽ

അമ്മാവന്റെ ഭാര്യയുമായി വർഷങ്ങളോളം അവിഹിത ബന്ധം തുടർന്നത് ആരുമറിയാതെ; അബ്ദുള്ളയുമായി പിണങ്ങി റുക്സാന സ്വന്തം വീട്ടിലേക്ക് പോയതോടെ സാഫിർ തീരുമാനിച്ചത് എങ്ങനെയും കാമുകിയെ സ്വന്തമാക്കാനും; അമ്മാവനെയും മകളെയും കഴുത്തറുത്തുകൊന്ന യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഗസ്സിയാബാദ്: അമ്മാവനെയും മകളെയും കൊലപ്പെടുത്തിയത് അമ്മാവന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിലുള്ള പക കാരണമെന്ന് യുവാവ്. ഉത്തർപ്രദേശിലെ സാഹിബാബാദിലാണ് സംഭവം. സാഹിബാബാദിൽ താമസിക്കുന്ന അബ്ദുള്ള(38), മകൾ ഹഫ്സ(എട്ട്) എന്നിവരെയാണ് അബ്ദുള്ളയുടെ സഹോദരി പുത്രനായ സാഫിർ(27) കൊലപ്പെടുത്തിയത്. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അബ്ദുള്ളയുടെ ഭാര്യ റുക്സാനയും സാഫിറുമായി പ്രണയത്തിലായിരുന്നു. എന്നാൽ, അബ്ദുള്ള ഇതറിയുകയും അതേ തുടർന്ന് ഭാര്യയുമായി വഴക്കിടുകയും ചെയ്തു. ഇതേ തുടർന്നാണ് യുവാവ് സ്വന്തം അമ്മാവനെയും മകളെയും കൊലപ്പെടുത്തിയത്.

ഒമ്പത് വർഷം മുമ്പാണ് അബ്ദുള്ള റുക്സാനയെ വിവാഹം കഴിക്കുന്നത്. ചെരുപ്പുകുത്തിയായിരുന്നു അബ്ദുള്ള. മൂന്ന് വർഷം മുമ്പാണ് റുക്സാനയും സാഫിറുമായി അവിഹിത ബന്ധം ആരംഭിക്കുന്നത്. വർഷങ്ങളോളം ആർക്കും സംശയമില്ലാതെ ഇരുവരും ബന്ധം തുടർന്നു. എന്നാൽ, അടുത്തിടെ അബ്ദുള്ള ഇരുവരും തമ്മിലുള്ള പ്രണയബന്ധം അറിയാനിടയായി. ഇതേ തുടർന്ന് റുക്സാന പിതാവിന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു. തന്റെ പ്രണയം ഇതോടെ തകർന്നെന്ന് യുവാവ് കരുതി. സ്വന്തം അമ്മാവനെ കൊലപ്പെടുത്തിയാൽ റുക്സാന തിരികെ എത്തുമെന്നും തങ്ങൾക്ക് പഴയപോലെ ജീവിക്കാമെന്നും സാഫിർ കണക്കുകൂട്ടി.

ദിവസങ്ങൾക്ക് മുമ്പ് സാഫിറുമായുള്ള ബന്ധത്തെക്കുറിച്ച് അബ്ദുള്ള ഭാര്യയെ ചോദ്യംചെയ്തിരുന്നു. ഇക്കാര്യത്തെച്ചൊല്ലി ഇരുവരും വഴക്കിടുകയും ചെയ്തു. ഇതിനു പിന്നാലെ മറ്റ് രണ്ട് കുട്ടികളുമായാണ് റുക്സാന സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയത്. വ്യാഴാഴ്ച രാത്രി ഇക്കാര്യമറിഞ്ഞ് കുപിതനായ സാഫിർ അമ്മാവനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. പൈപ്പിലൂടെ ടെറസിന് മുകളിൽ കയറി സാഫിർ വീടിനകത്ത് പ്രവേശിച്ചു. ഉറങ്ങുകയായിരുന്ന അബ്ദുള്ളയെ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തി. പിതാവിന്റെ കരച്ചിൽ കേട്ടെത്തിയ മകൾ ഹഫ്സ സംഭവം കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി വെറുതെ വിട്ടില്ല. എട്ട് വയസ്സുകാരിയെയും കഴുത്തറുത്തുകൊന്നു.

വെള്ളിയാഴ്ച രാവിലെയാണ് അബ്ദുള്ളയെയും മകളെയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അബ്ദുള്ളയെ തിരഞ്ഞ് ബന്ധുവായ പർവേസ് വീട്ടിലെത്തിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് സമീപത്തെ വീടിന്റെ ടെറസിലൂടെ അബ്ദുള്ളയുടെ വീടിന് മുകളിലേക്ക് കയറി അകത്തുകടന്ന് പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന ഇരുവരുടെയും മൃതദേഹം കണ്ടത്. ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിലാണ് അബ്ദുള്ളയുടെ ഭാര്യ റുക്സാനയും ബന്ധുവായ സാഫിറും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി അടുപ്പത്തിലാണെന്ന് വ്യക്തമായത്. തുടർന്ന് സാഫിറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം വീട്ടിലെത്തിയ സാഫിർ കൊലപാതക വാർത്തകൾ ടി.വി.യിൽ നിരന്തരം നിരീക്ഷിച്ചിരുന്നു. എന്നാൽ റുക്സാനയുടെ മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ച പൊലീസ് സാഫിറിനെ തേടിയെത്തി. സംഭവദിവസം ഇയാൾ അബ്ദുള്ളയുടെ വീട്ടിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും നിർണായകമായി. പ്രതി കുറ്റം സമ്മതിച്ചതായി എസ്.എസ്‌പി. കലാനിധി നൈഥാനി മാധ്യമങ്ങളോട് പറഞ്ഞു. റുക്സാനയ്ക്ക് കൃത്യത്തിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ചെരിപ്പുകുത്തിയായിരുന്ന അബ്ദുള്ള ലോക്ക്ഡൗണിന് ശേഷം വീടിന്റെ താഴത്തെ നിലയിൽ പലചരക്ക് കച്ചവടം നടത്തിവരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP