Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാ കോൺഗ്രസിനായി വാതിൽ തുറന്നിടാൻ ഇടതു മുന്നണി ഒരുങ്ങിയിട്ടും തറപ്പിച്ചു അഭിപ്രായം പറയാതെ ജോസ് കെ മാണി; മുന്നണി പ്രവേശം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനം എടുക്കും; തൽക്കാലം ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ലെന്ന് ജോസ് കെ മാണിയുടെ നിലപാട്; കേരള കോൺഗ്രസ് ബഹുജന പിന്തുണയുള്ള പാർട്ടിയെന്ന് കോടിയേരിയുടെ അഭിപ്രായത്തെ പിന്തുണച്ച് എൽഡിഎഫ് കൺവീനറും; യുഡിഎഫിന്റെ അനുരഞ്ജന ചർച്ചകൾക്ക് തൽക്കാലം വഴങ്ങാതെ ജോസ്

കേരളാ കോൺഗ്രസിനായി വാതിൽ തുറന്നിടാൻ ഇടതു മുന്നണി ഒരുങ്ങിയിട്ടും തറപ്പിച്ചു അഭിപ്രായം പറയാതെ ജോസ് കെ മാണി; മുന്നണി പ്രവേശം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനം എടുക്കും; തൽക്കാലം ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ലെന്ന് ജോസ് കെ മാണിയുടെ നിലപാട്; കേരള കോൺഗ്രസ് ബഹുജന പിന്തുണയുള്ള പാർട്ടിയെന്ന് കോടിയേരിയുടെ അഭിപ്രായത്തെ പിന്തുണച്ച് എൽഡിഎഫ് കൺവീനറും; യുഡിഎഫിന്റെ അനുരഞ്ജന ചർച്ചകൾക്ക് തൽക്കാലം വഴങ്ങാതെ ജോസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: യുഡിഎഫ് മുന്നണിയിൽ നിന്നും പുറത്താക്കിയ ജോസ് കെ മാണിയെ ലക്ഷ്യമിട്ട് ഇടതു മുന്നണി. കേരളാ കോൺഗ്രസ് ബഹുജന പിന്തുണയുള്ള പാർട്ടിയാണെന്ന കോടിയേരിയുടെ പ്രസ്താവന മുന്നണിയുടെ വാതിൽ തുറന്നിടുന്ന തീരുമാനമാണ്. അതേസമയം ഈ തീരുമാനത്തെ ജോസ് കെ മാണി സ്വാഗതം ചെയ്യുകയും ചെയ്തു. മുന്നണി പ്രവേശം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി.

ഇതുവരെ ഒരു മുന്നണിയുമായും ചർച്ച നടത്തിയിട്ടില്ല. ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ല. 99 ശതമാനം പാർട്ടി പ്രവർത്തകരും ഒപ്പമാണെന്നതാണ് ശക്തി. എല്ലാ പ്രതിസന്ധികളും തരണം ചെയ്യും. മാണി സാറിനെ പുറത്താക്കിയത് അനീതിയാണ്. കേരള കോൺഗ്രസ് അടിത്തറയുള്ള പാർട്ടിയാണെന്നും ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.കേരള കോൺഗ്രസിന് ജനകീയ അടിത്തറ ഉള്ളതുകൊണ്ടാണ് ഇടതുനേതാക്കൾ നല്ല അഭിപ്രായം പറഞ്ഞത്. പ്രതികരണത്തിൽ സന്തോഷമേയുള്ളൂവെന്നും ജോസ്. കെ മാണി പറഞ്ഞു.

അതേസമയം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ പുറത്താക്കലിനെ തുടർന്ന് യു.ഡി.എഫിൽ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധി എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്ന് കൺവീനർ എ. വിജയരാഘവൻ. ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള്ളത് ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള രാഷ്ട്രീയകക്ഷി തന്നെയാണ്. ജോസ് പക്ഷത്തെ ഇടതുമുന്നണിയിലെടുക്കുമോ എന്ന കാര്യം മുന്നണി കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. ജോസ് പക്ഷം യു.ഡി.എഫ് വിട്ടു. ഇനി അവർ നിലപാട് വ്യക്തമാക്കണം. അവർ നിലപാട് വ്യക്തമാക്കാത്തിടത്തോളം കാലം അവരെ എൽ.ഡി.എഫിൽ എടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാനാകില്ലെന്നും വിജയരാഘവൻ പറഞ്ഞു.

അതേസമയം യു.ഡി.എഫിൽ ബഹുജന പിന്തുണയുള്ള പാർട്ടികളിലൊന്നാണ് കേരള കോൺഗ്രസെന്നും അവരില്ലാത്ത യു.ഡി.എഫ് കൂടുതൽ ദുർബലമാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. എൽ.ഡി.എഫ് സർക്കാർ കൂടുതൽ ബഹുജനപിന്തുണ നേടി മുന്നോട്ടുപോകുകയാണെന്നും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ കോടിയേരി പറഞ്ഞു. ഇടതുനേതാക്കളുടെ പ്രശംസയിൽ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി പ്രതികരിച്ചു.

സംഘടനാപരമായും രാഷ്ട്രീയപരമായും യു.ഡി.എഫിന്റെ കെട്ടുറപ്പ് തകർന്നതായും കോടിയേരി ലേഖനത്തിൽ ആരോപിച്ചു. ലേഖനത്തിൽ നിന്ന്: ''ദീർഘകാലമായി ഘടക കക്ഷിയായി തുടരുന്ന മാണി കേരള കോൺഗ്രസിനെ യു.ഡി.എഫിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേരള കോൺഗ്രസിലെ ജോസ് കെ. മാണി, പി.ജെ. ജോസഫ് തമ്മിലുള്ള തർക്കങ്ങൾ ഇടപെട്ട് പരിഹരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് ഒടുവിലത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. കേന്ദ്രീകൃതമായ ഒരു നേതൃത്വം യു.ഡി.എഫിന് ഇല്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. ഇത് യു.ഡി.എഫിന്റെ തകർച്ചക്ക് വേഗത കൂട്ടും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ഉണ്ടായിരുന്ന എൽ.ജെ.ഡി യു.ഡി.എഫ് വിട്ട് ഇപ്പോൾ എൽ.ഡി.എഫിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയരംഗത്തു വരുന്ന ഈ മാറ്റങ്ങൾ എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജമാ അത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ എന്നിവരുമായി കൂട്ടുകൂടാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. എൽ.ഡി.എഫ് സർക്കാർ കൂടുതൽ ബഹുജനപിന്തുണ നേടി മുന്നോട്ടുപോകുകയാണ്. ആസന്നമായ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം പ്രതിഫലിക്കും.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP