Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഫാൽ യുദ്ധവിമാനങ്ങൾ കൂടി എത്തുന്നതോടെ വ്യോമക്കരുത്തിൽ ഇന്ത്യ ഏഷ്യയിലെ നമ്പർ വണ്ണാകും; മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാവും വിധമുള്ള രൂപകൽപ്പന; അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനും സൗകര്യം; ഫ്രാൻസിൽ നിന്നും എത്തുന്നത് ആ രാജ്യത്തിന് ഉള്ളതിനേക്കാൾ അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ; അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെയും ചൈനയെയും വിറപ്പിച്ചു ഇന്ത്യൻ പ്രതിരോധക്കുതിപ്പ്

റഫാൽ യുദ്ധവിമാനങ്ങൾ കൂടി എത്തുന്നതോടെ വ്യോമക്കരുത്തിൽ ഇന്ത്യ ഏഷ്യയിലെ നമ്പർ വണ്ണാകും; മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാവും വിധമുള്ള രൂപകൽപ്പന; അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനും സൗകര്യം; ഫ്രാൻസിൽ നിന്നും എത്തുന്നത് ആ രാജ്യത്തിന് ഉള്ളതിനേക്കാൾ അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ; അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെയും ചൈനയെയും വിറപ്പിച്ചു ഇന്ത്യൻ പ്രതിരോധക്കുതിപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ ചൈനീസ് പ്രകോപനം ഇനിയും അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ത്യ അതിർത്തിയിൽ ആയുധവിന്യാസം നടത്തുകയും ചെയ്യുന്നുണ്ട്. ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ സജ്ജമായിരിക്കാനുള്ള നിർദേശമാണ് വ്യോമ-കര-നാവിക സേനകൾക്ക് നൽകിയിരിക്കുന്നത്. വ്യോമക്കരുത്തിൽ ഇന്ത്യയെ മുന്നിലെത്തിക്കാൻ പോന്ന യുദ്ധവിമാനം അധികം താമസിയാതെ രാജ്യത്തേക്ക് എത്തുകയാണ്. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന റഫാൽ യുദ്ധ വിമാനങ്ങൾ ഈ മാസം അവസാനത്തോട ഇന്ത്യയിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആറ് റഫാൽ യുദ്ധവിമാനങ്ങൾ ജൂലായ് 27 ന് ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്ന് റിപ്പോർട്ട്. ആദ്യഘട്ട കൈമാറ്റത്തോടെതന്നെ വ്യോമസേനയുടെ ആക്രമണശേഷി വൻതോതിൽ വർധിക്കുമെന്ന് വിദഗ്ദ്ധർ വാർത്താ ഏജൻസിയോട് പറഞ്ഞു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടെ സംഘർഷാവസ്ഥ നിലനിൽക്കുകയും വ്യോമസേന കടുത്ത ജാഗ്രത പാലിക്കുകയും ചെയ്യുന്നതിനിടെയാണ് അത്യന്താധുനിക യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്നതാവും നീക്കമെന്ന് പേര് വെളിപ്പെടുത്താത്ത സൈനിക വൃത്തങ്ങൾ പറഞ്ഞു. വ്യോമസേനയുടെ ഏറ്റവും തന്ത്രപ്രധാന സ്ഥാനത്ത് സ്ഥിതിചെയ്യുന്ന അംബാല എയർഫോഴ്സ് സ്റ്റേഷനിലാവും ആദ്യമെത്തുന്ന റഫാൽ യുദ്ധവിമാനങ്ങൾ സൂക്ഷിക്കുക.

58,000 കോടിക്ക് 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ 2016 സെപ്റ്റംബറിലാണ് ഇന്ത്യയും ഫ്രാൻസും ഏർപ്പെട്ടത്. യൂറോപ്യൻ മിസൈൽ നിർമ്മാതാക്കളായ എംബിഡിഎയുടെ മീറ്റിയോർ എയർ ടു എയർ മിസൈൽ, സ്‌കാൾപ് ക്രൂസ് മിസൈൽ എന്നിവ അടക്കമുള്ളവയുമായാണ് റഫാൽ യുദ്ധവിമാനങ്ങൾ എത്തുന്നത്. യു.കെ, ജർമനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങൾ നേരിടുന്ന പൊതുവായ വെല്ലുവിളികൾ മുന്നിൽക്കണ്ട് രൂപകൽപ്പന ചെയ്ത മിസൈലാണ് മീറ്റിയോർ. ഇന്ത്യയ്ക്കുവേണ്ടി മാത്രം നടത്തിയ പരിഷ്‌കാരങ്ങളും റഫാൽ യുദ്ധവിമാനങ്ങളിൽ ഉണ്ടാവും. ഇസ്രയേൽ നിർമ്മിത ഹെൽമെറ്റ് മൗണ്ടഡ് ഡിസ്പ്ലേ, റഡാർ വാണിങ് റിസീവറുകൾ, ലോ ബാൻഡ് ജാമറുകൾ, പത്ത് മണിക്കൂർ ഫ്ളൈറ്റ് ഡേറ്റാ റെക്കോർഡിങ്, ഇൻഫ്രാറെഡ് സെർച്ച് ആൻഡ് ട്രാക്കിങ് സംവിധാനം തുടങ്ങിയവയാണ് ഇവ.

ഏഷ്യയിലെ വൻ പ്രതിരോധ ശക്തിയായി ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യൻ പ്രതിരോധ മേഖലയിലെ കുതിപ്പ് അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് പാക്ക്, ചൈന റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നതാണ്. പാക്കിസ്ഥാൻ നേരിടുന്നതു പോലെ ചൈനയ്ക്കും ഇന്ത്യയിൽ നിന്നു ഭീഷണിയുണ്ട്. ഇന്ത്യ വാങ്ങിയ, വാങ്ങുന്ന ആയുധങ്ങളും പോർവിമാനങ്ങളും വൻ ഭീഷണി തന്നെയാണെന്നാണ് ചൈനീസ് മാധ്യമങ്ങൾ നിരവധി തവണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റഫേൽ കൂടി എത്തുന്നതോടെ ഏഷ്യയിലെ ഏറ്റവും മികച്ച അത്യാധുനിക പോർവിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ജൂലൈയിൽ എത്തുന്ന റഫാൽ പോർവിമാനങ്ങൾ ചൈനയുടെയും പാക്കിസ്ഥാന്റെയും അതിർത്തിയിലെ തർക്ക പ്രദേശങ്ങളിൽ വിന്യസിച്ചേക്കും. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ഇപ്പോൾ വ്യോമക്കരുത്തിലും മുന്നിൽ നിൽക്കുന്നത് ഏഷ്യയിൽ ഇന്ത്യയാണ്.

ഫ്രാൻസിനെയും വെല്ലുന്ന ടെക്‌നോളജി

ഫ്രാൻസിന്റെ കയ്യിൽ നിന്നാണ് ഇന്ത്യ റഫാൽ വിമാനം വാങ്ങുന്നതെങ്കിലും ടെക്‌നോളജിയുടെ കാര്യത്തിൽ ഈ വിമാനം മറ്റെല്ലാവരെയും കടത്തിവെട്ടും. ഇന്ത്യയുടെയും ഇസ്രയേലിന്റെയും പ്രതിരോധ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളും ഘടിപ്പിച്ചതോടെ ലോകത്തെ ഏറ്റവും മികച്ച റഫാൽ പോർവിമാനം ഇന്ത്യയുടേതാകും. ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് റഫാലിന്റെ ഇന്ത്യൻ പതിപ്പ് നിർമ്മിച്ചത്. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റഫാൽ എത്തുന്നത്.

പലപ്പോഴും പോർവിമാനത്തിന്റെ മികവു മാത്രമല്ല പ്രധാന ഘടകം. സാങ്കേതികവിദ്യ കൈമാറാൻ വിൽക്കുന്ന രാജ്യത്തിനും കമ്പനിക്കുമുള്ള 'സന്മനസ്സ്', വിമാനത്തിന്റെ സർവീസ് കാലഘട്ടം തീരുന്നതു വരെ സ്പെയർ പാർട്‌സുകൾ നൽകാനുള്ള 'സന്മനസ്സ്', വിൽക്കുന്ന രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം, മൊത്തമുള്ള ചെലവ് ഇവയെല്ലാം പ്രധാന ഘടകങ്ങളാണ്. ഡാസാൾട്ട് നിർമ്മിച്ച നാൽപതിലധികം മിറാജ്-2000 വിമാനം ഇന്ത്യൻ വ്യോമസേനയുടെ സർവീസിൽ ഇന്നുണ്ട്. ഡാസാൾട്ടിന്റെ നിർമ്മാണമികവിന് ഒരു സർട്ടിഫിക്കറ്റാണ് മിറാജ് എന്നു പറയാം. സ്പെയർ പാർട്ടുകൾ നൽകുന്നതിലോ, എൻജിൻ സർവീസിങ് ഉൾപ്പെടെയുള്ള വിൽപനാനന്തര സേവനങ്ങളിലോ ഇന്നുവരെ മിറാജിന്റെ കാര്യത്തിൽ പ്രശ്നമുണ്ടായിട്ടില്ല.

റഫാൽകൂടി എത്തുമ്പോൾ വ്യോമക്കരുത്തു കൂടും

റഫാൽ വിമാനം കൂടി എത്തുന്നതോടെ ഇന്ത്യയുടെ വ്യോമക്കരുത്ത് വർദ്ധിക്കും. എവിടെയും ഏതിനും ഉപയോഗിക്കാവുന്ന മിഗ്-21, മിഗ്-29 എയർ സുപ്പീരിയോറിറ്റി ഫൈറ്റർ, ശത്രു റഡാറുകളെ വെട്ടിച്ചു വളരെ ദൂരം താഴ്ന്നുപറന്നു ബോംബിടാൻ ശേഷിയുള്ള ജഗ്വാർ, ഇന്ത്യയിൽ നിന്നു പറന്നുപൊങ്ങിയാൽ ഏതു ഭാഗത്തുമെത്തി ബോംബിടാൻ കഴിവുള്ള ആധുനികോത്തരമായ സുഖോയ്-30 എംകെഐ എന്നിവയെല്ലാം കൈവശമുള്ളപ്പോൾ എന്തിന് ഇത്രയും വില നൽകി റഫാൽ വാങ്ങിയതെന്ന് ചോദ്യം വരാം. കൂടാതെ തേജസ് എന്ന പേരിൽ ഒരു അത്യാധുനിക പോർവിമാനം ഇന്ത്യ തന്നെ വികസിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഓരോ വിമാനത്തിനും ഒരോ തരം റോളാണുള്ളത്. ശത്രുരാജ്യത്തേക്കു കുതിച്ചുകയറി ബോംബിടുന്നവയെ പണ്ടു ബോംബർ എന്നും ഇന്നു സ്ട്രൈക്ക് വിമാനമെന്നും വിളിക്കുന്നു. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിൽ ഇടപെടുന്നവയെയാണു ഫൈറ്റർ വിമാനങ്ങൾ എന്നു വിളിക്കുന്നത്.

ഇവയ്ക്കിടയിൽ തന്നെ പല വകഭേദങ്ങളുണ്ട്. ശത്രുഭൂമിയുടെ ഉള്ളിലേക്ക് ആഴത്തിൽ പറന്നെത്തി, ശത്രുവിന്റെ സൈനികനീക്കങ്ങളെ തകർക്കാനായി റോഡ്, റയിൽ പാതകൾ, പാലങ്ങൾ ശത്രുവിന്റെ കമാൻഡ് സെന്ററുകൾ തുടങ്ങിയവ തകർക്കുന്നവയാണു ഡീപ് പെനിട്രേഷൻ സ്ട്രൈക്ക് വിമാനങ്ങൾ. ജഗ്വാർ ഈ വിഭാഗത്തിൽ പെട്ടവയാണ്. പറക്കൽ ശേഷിയും പ്രഹരശേഷിയും കൂടുതലാണെങ്കിലും ഇവയ്ക്ക് ഒരു പോരായ്മയുണ്ട് - ശത്രുവിമാനങ്ങളിൽ നിന്നു സ്വയം സംരക്ഷിക്കാനുള്ള കഴിവു പരിമിതമാണ്. അതിനാൽ ഇവയ്ക്കു കൂട്ടുപോകാൻ ഫൈറ്റർ വിമാനങ്ങൾ വേണം.

ശത്രുഭൂമിയിലേക്ക് അതിക്രമിച്ചു കയറി കനത്ത ആക്രമണം നടത്താൻ കഴിവുള്ളവയാണു സുഖോയ്-30 വിമാനം. ജഗ്വാറിനെക്കാൾ മികച്ച സുരക്ഷാസംവിധാനം ഇവയ്ക്കുണ്ട്. വ്യോമസേനയുടെ പക്കൽ 220 സുഖോയ്-30 വിമാനങ്ങളുണ്ട്. ഇതിൽ 27 എണ്ണം സൂപ്പർ സുഖോയ് വിമാനങ്ങളാണ്. ശത്രുവിന്റെ പിൻനിര നീക്കങ്ങളെ തകർക്കാൻ ശേഷിയുള്ള 140 വരെ ജഗ്വാർ വിമാനങ്ങളും. ആക്രമിച്ചുവരുന്ന ടാങ്ക് വ്യൂഹങ്ങളെയും പീരങ്കിപ്പടയെയും ആകാശത്തു നിന്ന് ആക്രമിക്കാൻ മിഗ്-27 എന്ന ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങളും. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിലേർപ്പെടാൻ മാത്രമായി ചില വിമാനങ്ങളുണ്ട്. ഇവയിൽ മിഗ്-29 ആണു മുമ്പൻ. വിമാനം ഒട്ടേറെ മികച്ചതാണെങ്കിലും എണ്ണം വെറും 65 മാത്രം. ഈ റോളിൽ വ്യോമസേനയ്ക്ക് ഒരു വണ്ടിക്കാള തന്നെയുണ്ടായിരുന്നു: മിഗ്-21. എണ്ണത്തിലാണെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല.

നൂറുകണക്കിനു മിഗ്-21 വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിച്ചിരുന്നു. എന്നാൽ രണ്ടു പ്രശ്നങ്ങളുണ്ട്. ഒന്ന്: 1970കളിലെ സാങ്കേതിക വിദ്യയാണിവയിൽ. രണ്ട്: സ്പെയർ പാർട്‌സുകൾ പോലും ലഭ്യമല്ല. ഇക്കാരണങ്ങളാൽ അപകടങ്ങൾക്കു വഴിതെളിച്ചിട്ടുള്ള ഈ വിമാനം വ്യോമസേന ഘട്ടംഘട്ടമായി കയ്യൊഴിഞ്ഞു. യഥാർഥത്തിൽ പ്രതിരോധ മേഖലയിലെ യുദ്ധവിമാനങ്ങളുടെ കുറവുകൾ നികത്തുന്നതിനു വേണ്ടിയാണ് ഇത്രയും പണം ചെലവിട്ട് റഫാൽ വാങ്ങിയത്. അതും ലോകത്തിലെ മികച്ച റഫാൽ.

ഇന്ത്യയും ഫ്രാൻസും 36 റഫാൽ ജെറ്റുകൾക്കായി 2016 സെപ്റ്റംബറിൽ 7.87 ബില്യൺ യൂറോ (ഏകദേശം 59,000 കോടി രൂപ) കരാർ ഒപ്പിട്ടിരുന്നു. ഒക്ടോബർ 8 ന് ആദ്യത്തെ റഫാൽ ജെറ്റ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സ്‌ക്വാഡ്രൺ ഹരിയാനയിലെ അംബാല വ്യോമതാവളം ആസ്ഥാനമാകുമെന്നാണ് അറിയുന്നത്. 150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള ആകാശ മിസൈലുകൾ വഹിക്കാനാകുന്ന റഫാൽ അംബാല താവളമാക്കുന്നതു നിർണായകമാണ്. റഫാലിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അംബാലയിൽ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.

36 യുദ്ധവിമാനങ്ങളിൽ 18 എണ്ണമാണ് അംബാലയിലെ 'ഗോൾഡൻ ആരോസ്' എന്നു പേരിടുന്ന ആദ്യ സ്‌ക്വാഡ്രണിലുണ്ടാകുക. ബാക്കി 18 എണ്ണത്തിന്റെ സ്‌ക്വാഡ്രൺ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു പ്രവർത്തിക്കുക. ഇവിടെയും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അംബാലയിൽ 14 ഷെൽട്ടറുകൾ, ഹാങ്ങറുകൾ, അറ്റകുറ്റപ്പണിക്കുള്ള സംവിധാനം എന്നിവ ഒരുക്കുന്നതിനായി 220 കോടി രൂപ സർക്കാർ കഴിഞ്ഞ അനുവദിച്ചിരുന്നു. അടുത്ത 40-50 വർഷത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടാണു സൗകര്യങ്ങളൊരുക്കുക. റഫാലിന്റെ നിർമ്മാതാക്കളായ ഡസാൾട്ട് ഏവിയേഷനിൽ നിന്നുള്ള വിവിധ സംഘങ്ങൾ അംബാല സന്ദർശിച്ചു നിർദ്ദേശം നൽകിയിരുന്നു. നിലവിൽ ജഗ്വാറിന്റെ രണ്ടു സ്‌ക്വാഡ്രൺ, മിഗ് 21 ബിസിന്റെ ഒരു സ്‌ക്വാഡ്രൺ എന്നിവ അംബാലയിലുണ്ട്. ഇതിനു പുറമേയാണു റഫാലിന്റെ ആദ്യ സ്‌ക്വാഡ്രണും അംബാലയുടെ കരുത്താകുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP