Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻസ്റ്റാൾ ചെയ്തവർക്കും വീഡിയോ കാണാൻ സാധിക്കില്ല; ഇനി ടിക് ടോക്കിൽ ആർക്കും ലോഗിൻ ചെയ്യാൻ സാധിക്കില്ല; ലോഗിൻ ചെയ്തവർക്ക് അവരുടെ വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ എന്ന് കാര്യത്തിലും വ്യക്തതയില്ല; നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുടെ സഹായത്തോടെ ഉടൻ തന്നെ ടിക് ടോക് സെർവറിലേക്കുള്ള വഴികളും തടയാൻ സാധ്യത; ഇഷ്ടപ്പെട്ട ആപ്പ് നഷ്ടമായതിന്റെ ആകുലതകൾ പങ്കുവെച്ച് ഉപയോക്താക്കൾ; മറ്റു പ്ലാറ്റ്‌ഫോമുകൾ തേടിയും ഫാൻബേസ് നിലനിർത്താനും ആഗ്രഹിച്ചു ടിക്ക് ടോക്ക് താരങ്ങളും

ഇൻസ്റ്റാൾ ചെയ്തവർക്കും വീഡിയോ കാണാൻ സാധിക്കില്ല; ഇനി ടിക് ടോക്കിൽ ആർക്കും ലോഗിൻ ചെയ്യാൻ സാധിക്കില്ല; ലോഗിൻ ചെയ്തവർക്ക് അവരുടെ വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ എന്ന് കാര്യത്തിലും വ്യക്തതയില്ല; നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുടെ സഹായത്തോടെ ഉടൻ തന്നെ ടിക് ടോക് സെർവറിലേക്കുള്ള വഴികളും തടയാൻ സാധ്യത; ഇഷ്ടപ്പെട്ട ആപ്പ് നഷ്ടമായതിന്റെ ആകുലതകൾ പങ്കുവെച്ച് ഉപയോക്താക്കൾ; മറ്റു പ്ലാറ്റ്‌ഫോമുകൾ തേടിയും ഫാൻബേസ് നിലനിർത്താനും ആഗ്രഹിച്ചു ടിക്ക് ടോക്ക് താരങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേന്ദ്രസർക്കാറിന്റെ നിരോധനം വന്നതിന് പിന്നാലെ ടിക്ക് ടോക്കിന്റെ പ്രവർത്തനം രാജ്യത്ത് നിർത്തിവെച്ചു. ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തവർക്കും ഇനി ടിക് ടോക്ക് വീഡിയോകൾ കാണാൻ സാധിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. നിരോധനത്തെ തുടർന്ന് രാജ്യത്തെ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ടോക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇനി ടിക് ടോക്കിൽ ആർക്കും ലോഗിൻ ചെയ്യാൻ സാധിക്കില്ല. ലോഗിൻ ചെയ്തവർക്ക് അവരുടെ വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ എന്ന് വ്യക്തമല്ല.

ടിക് ടോക്ക് ഹോം പേജിലെ ഫോർ യു, ഫോളോയിങ് വിഭാഗങ്ങളിൽ വീഡിയോ ഒന്നും കാണുന്നില്ല. നോ നെറ്റ് വർക്ക് കണക്ഷൻ എന്നാണ് സ്‌ക്രീനിൽ കാണുന്നത്. ജൂൺ 29 ന് വൈകീട്ടോടെയാണ് നിരോധനം സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. ജൂൺ 30 വൈകുന്നേരം വരെ ടിക് ടോക്കിൽ വീഡിയോകൾ കാണാൻ സാധിച്ചിരുന്നു. ഇപ്പോൾ അതും ലഭ്യമല്ല. സേവനം നിർത്തിവെക്കുന്നതോടൊപ്പം നൽകിയ നോട്ടിഫിക്കേഷനിൽ 59 ആപ്ലിക്കേഷനുകൾ നിരോധിച്ചുള്ള സർക്കാർ ഉത്തരവ് പാലിക്കുകയാണ് എന്ന് ടിക് ടോക്ക് അറിയിച്ചു. ഉപയോക്താക്കൾക്ക് സമ്പൂർണ സുരക്ഷയും സ്വകാര്യതയും ഉറപ്പ് നൽകുമെന്നും ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും തങ്ങൾ പ്രാധാന്യം നൽകുന്നുവെന്നും ടിക് ടോക്ക് പറഞ്ഞു.

അതേസമയം ടിക്ടോക്കിന്റെ നിരോധന വാർത്തയ്ക്കു പിന്നാലെ പിന്തുണച്ചതിന് നന്ദി പറഞ്ഞും സൗഹൃദം നിലനിർത്താൻ അഭ്യർത്ഥിച്ചും ഉപഭോക്താക്കൾ ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലൈവിലുമെത്തി. പലരും വികാരഭരിതമയാണ് സംസാരിച്ചത്. വേദനയുണ്ടെങ്കിലും രാജ്യത്തിന്റെ സുരക്ഷയാണ് വലുതെന്ന നിലപാടാണ് പലർക്കുമെങ്കിലും പ്രിയപ്പെട്ട ആപ്പ് നഷ്ടമാകുന്നതിലുള്ള സങ്കടവും ഇക്കൂട്ടർക്കുണ്ട്. നിരവധിപ്പേർ ഒന്നിച്ച് ലൈവ് ആരംഭിച്ചതോടെ ടിക്ടോക്കിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്തു.

ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യണമെന്നാണ് പലരും ആവശ്യപ്പെട്ടത്. ടിക്ടോക്കിനു പകരമായുള്ള ആപ്ലിക്കേഷനുകളിൽ ആരംഭിച്ച അക്കൗണ്ടിന്റെ വിവരങ്ങളും ചിലർ പങ്കുവച്ചു. സൗഹൃദങ്ങൾ നഷ്ടമാകുമെന്നു പറഞ്ഞ് കണ്ണീരണിഞ്ഞവരും നിരവധി. കുറഞ്ഞകാലം കൊണ്ടു തന്നെ കേരളീയ സമൂഹത്തിൽ ടിക്ടോക് വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള മലയാളികളുണ്ട്. ടിക്ടോക് പ്രകടനത്തിലൂടെ സിനിമകളിലും റിയാലിറ്റി ഷോകളിലും ചിലർ അവസരം നേടുകയും ചെയ്തു.

ടിക്ടോക്കിലൂടെ പ്രെമോഷൻ ചെയ്ത് വരുമാനം നേടിയിരുന്നവരുണ്ട്. കടകൾ, കോളജ് ആർട്‌സ് പ്രോഗ്രാം ഉദ്ഘാടനങ്ങൾ, മോഡലിങ് എന്നിവയ്ക്ക് അവസരം ലഭിക്കാനും ടിക്ടോക് കാരണമായിരുന്നു. സൗഹൃദ സംഘങ്ങൾ രൂപപ്പെടുകയും ഇതിന്റെ ഭാഗമായി ഒത്തുച്ചേരലുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ടിക്ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവരുമുണ്ട്. ഈ ആപ്ലിക്കേഷനുകൾ വിനോദത്തിനും മറ്റ് ആവശ്യങ്ങൾക്കും വ്യാപകമായി ഉപയോഗിച്ചുവെങ്കിലും ഇപ്പോൾ ഇവ നിരോധിച്ചതോടെ ആളുകൾക്ക് ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഉപയോക്തൃ താവളങ്ങളിലൊന്നാണ് ടിക്ടോക്കിനുള്ളത്. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും അവരുടെ ഫോണുകളിൽ ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്തു ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇതുപോലെ, ബ്ലൂടൂത്തിനായുള്ള വേഗത്തിലുള്ള ബദലായി ഷെയറിറ്റ് ഉപയോഗിക്കുന്നവരും കുറവല്ല. എന്നാൽ, ഇപ്പോൾ ഈ ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നു, ഇത് കൈവശമുള്ള ആളുകൾ അത് അൺഇൻസ്റ്റാൾ ചെയ്യണോ? അല്ലെങ്കിൽ ഇതിനെക്കുറിച്ച് സർക്കാർ മറ്റൊരു പ്രസ്താവന പുറപ്പെടുവിക്കാൻ കാത്തിരിക്കണോ?

ഏറ്റവും പുതിയ സംഭവവികാസങ്ങൾ അനുസരിച്ച്, ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിലോ ആപ്ലിക്കേഷൻ സ്റ്റോറിലോ ലഭ്യമല്ല. കമ്പനികൾക്ക് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതോടെ ആപ്ലിക്കേഷനുകൾ രണ്ട് പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കംചെയ്തിരിക്കുകയാണ്. സർക്കാർ ഉത്തരവ് വന്നുകഴിഞ്ഞാൽ, ആപ്ലിക്കേഷനുകൾ ഇന്ത്യയുടെ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കംചെയ്യുമെന്നും ഇത് നിയമപ്രകാരം ആവശ്യമാണെന്നുമാണ് കമ്പനി വക്താക്കൾ പറഞ്ഞത്.

മണിക്കൂറുകൾക്ക് മുൻപ് പരിശോധിച്ചപ്പോൾ ആപ്ലിക്കേഷൻ സ്റ്റോറിൽ ടിക് ടോക്ക് കണ്ടെത്താനായില്ല. എന്നാൽ, ഷെയറിറ്റ്, ലൈക്ക്, മറ്റ് ചില അപ്ലിക്കേഷനുകൾ ഇപ്പോഴും പ്ലേസ്റ്റോറിൽ തന്നെയുണ്ട്. ഈ ആപ്ലിക്കേഷനുകളും പ്ലാറ്റ്ഫോമിൽ നിന്ന് ക്രമേണ നീക്കംചെയ്യപ്പെടുമെന്നാണ് കരുതുന്നത്. ടിക് ടോക് പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തെങ്കിലും ടിക് ടോക്ക് ഐപികളും സെർവറുകളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

നിങ്ങളുടെ ഫോണിൽ ഇപ്പോഴും ആപ്ലിക്കേഷനുകൾ ഉണ്ടെങ്കിൽ എന്തുചെയ്യണം? പ്ലേ സ്റ്റോർ നിരോധിച്ചെങ്കിലും ഫോണിലെ ടിക് ടോക്ക് ആപ്ലിക്കേഷൻ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അതേസമയം, വൈകാതെ തന്നെ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുടെ സഹായത്തോടെ ഉടൻ തന്നെ ടിക് ടോക് സെർവറിലേക്കുള്ള വഴികളും തടഞ്ഞേക്കും. എയർടെൽ, ജിയോ, വോഡഫോൺ ഉൾപ്പെടെയുള്ള ടെലികോം കമ്പനികൾ നിയന്ത്രിക്കുന്ന 4 ജി, വയർഡ് ഇന്റർനെറ്റ് കണക്ഷനുകൾ ഉൾപ്പെടെയുള്ള നെറ്റ്‌വർക്കുകളിൽ ചൈനീസ് ആപ്ലിക്കേഷനുകൾ തടയും. വിപിഎൻ ഉപയോഗിക്കുന്നവർക്ക് ടിക് ടോക്ക് തുടർന്നും ഉപയോഗിക്കാൻ കഴിയും.

ചൈനീസ് ആപ്ലിക്കേഷനുകൾ ഉള്ള ഉപയോക്താക്കൾ സ്വമേധയാ അവ അൺഇൻസ്റ്റാൾ ചെയ്യണമോ അതോ അവരുടെ ആപ്ലിക്കേഷൻ ഉള്ളതിനോ ഉപയോഗിച്ചതിനോ പിഴ ഈടാക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. ചൈനീസ് ആപ്ലിക്കേഷനുകൾ മേലിൽ ഇന്ത്യയുടെ സ്മാർട് ഫോൺ വ്യവസായത്തിന്റെ ഭാഗമാകില്ലെന്ന് ഓർഡറിൽ നിന്ന് വ്യക്തമാണ്. കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി എന്ന നിലയിലാണ് ടിക്ടോക് അതിവേഗം ജനപ്രീതി നേടിയത്. സിനിമസീരിയൽ താരങ്ങൾ, ഗായകർ, രാഷ്ട്രീയക്കാർ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖർ ടിക്ടോക്കിൽ സജീവമാണ്. ടിക്ടോക്കിനു പുറമേ ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, എക്‌സെൻഡർ, വൈറസ് ക്ലീനർ എന്നീ പ്രമുഖ ആപ്ലിക്കേഷനുകളുൾപ്പടെ 59 ആപ്പിക്കേഷനുകളാണ് ഇന്ത്യയിൽ നിരോധിച്ചത്. നിരോധനത്തിന്റെ ഭാഗമായി ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ലാതായി. ചൈനീസ് അതിർത്തിയിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരവെയാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP