Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷംനാ കാസിം ബ്ലാക് മെയിൽ കേസിൽ ധർമ്മജൻ ബോൾഗാട്ടിയുടെ മൊഴിയെടുക്കും; നാല് സിനിമാക്കാരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനം; തട്ടിപ്പിലെ സൂത്രധാരൻ ഹെയർ സ്റ്റൈലിസ്റ്റ് ഹാരീസെന്ന് പൊലീസ്; ചാവക്കാട്ടുകാരനെ പിടികൂടിയതോടെ കേസിൽ നിർണ്ണായക ട്വിസ്റ്റ്; പ്രതികൾക്ക് ഷംനയെ ചൂണ്ടിക്കാട്ടി കൊടുത്തത് മേക്കപ് മാൻ തന്നെ; നടിയ്‌ക്കൊപ്പം വിദേശ സ്റ്റേജ് ഷോയിൽ പങ്കെടുത്ത സിനിമാ താരങ്ങളിൽ ചിലർ സംശയ നിഴലിൽ; വിവാഹ തട്ടിപ്പ് കേസ് പുതിയ തലത്തിലേക്ക്

ഷംനാ കാസിം ബ്ലാക് മെയിൽ കേസിൽ ധർമ്മജൻ ബോൾഗാട്ടിയുടെ മൊഴിയെടുക്കും; നാല് സിനിമാക്കാരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനം; തട്ടിപ്പിലെ സൂത്രധാരൻ ഹെയർ സ്റ്റൈലിസ്റ്റ് ഹാരീസെന്ന് പൊലീസ്; ചാവക്കാട്ടുകാരനെ പിടികൂടിയതോടെ കേസിൽ നിർണ്ണായക ട്വിസ്റ്റ്; പ്രതികൾക്ക് ഷംനയെ ചൂണ്ടിക്കാട്ടി കൊടുത്തത് മേക്കപ് മാൻ തന്നെ; നടിയ്‌ക്കൊപ്പം വിദേശ സ്റ്റേജ് ഷോയിൽ പങ്കെടുത്ത സിനിമാ താരങ്ങളിൽ ചിലർ സംശയ നിഴലിൽ; വിവാഹ തട്ടിപ്പ് കേസ് പുതിയ തലത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഷംന കാസിം ബ്ലാക്ക്മെയിൽ കേസിൽ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് ഹാരിസ് പിടിയിലായി. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു. കേസിൽ ധർമ്മജൻ ബോൾഗാട്ടി അടക്കം നാല് സിനിമാക്കാരുടെ മൊഴിയും എടുക്കും. ഇതോടെ അന്വേഷണം സിനിമയിലേക്കും വ്യാപിക്കുകയാണ്.

തട്ടിപ്പ് സംഘത്തിലെ പ്രതികൾ കൂടുതൽ സിനിമാ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം താരങ്ങളിലേക്കും നീണ്ടത്. ഇതിന്റെ ഭാഗമായി നാല് താരങ്ങളിൽനിന്ന് പൊലീസ് വിവരങ്ങൾ തേടി. ഷംനയോടൊപ്പം വിദേശരാജ്യങ്ങളിൽ സ്റ്റേജ് ഷോയിൽ പങ്കെടുത്ത സിനിമാ താരങ്ങളിൽനിന്നാണ് അന്വേഷണ സംഘം വിവരങ്ങൾ തേടിയത്. താരങ്ങളുടെ ഡ്രൈവർമാരുടെ നമ്പറും ഉദ്യോഗസ്ഥർ ചോദിച്ച് വാങ്ങിയിട്ടുണ്ട്. ഷംന കാസിമിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. അതേസമയം, ബ്ലാക്ക് മെയിലിങ് സംഘത്തിനെതിരെ പരാതി നൽകാൻ യുവതികൾ മടിക്കുകയാണ്. തട്ടിപ്പിനിരയായതായി പൊലീസ് കണ്ടെത്തിയ പലരും പരാതി ഇല്ലെന്ന് അറിയിച്ചു. കുടുംബപരമായ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് യുവതികൾ പിൻവാങ്ങുന്നത്. കൂടുതൽ പേരും നിർധന കുടുംബത്തിലെ യുവതികളാണ്. 18 പെൺകുട്ടികളാണ് തട്ടിപ്പ് സംഘത്തിനെതിരെ ഇതിനോടകം പരാതി നൽകിയിരിക്കുന്നത്.

ഷംനയുടെ കേസിന് പുറമേ ഏഴ് കേസുകളാണ് പ്രതികൾക്കെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഹാരിസിനെ ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. പ്രതികൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമൊന്നും കണ്ടെത്താനായില്ല. ഒരു പെൺകുട്ടി മാത്രമാണ് ലൈംഗികാതിക്രമത്തിന് പരാതി നൽകിയിട്ടുള്ളത്. ഷംന കേസിൽ ആകെ എട്ടുപേർ അറസ്റ്റിലായി. മൂന്ന് പ്രതികൾ കൂടിയുണ്ട്. ഇവരും ഉടൻ പിടിയിലാകും. പ്രധാന പ്രതികളെല്ലാം പിടിയിലായി. പെൺകുട്ടികളാരും പരാതിയിൽനിന്ന് പിന്മാറിയിട്ടില്ല. ഈ സംഭവങ്ങളിൽ കൂടുതൽ കേസുകളുണ്ടാകുമെന്നും വിജയ് സാഖറെ വിശദീകരിച്ചു. കേസിൽ പ്രതികളായവർ സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ബ്ലാക്ക് മെയിൽ കേസിൽ നടി ഷംനാ കാസിമിന് വുമൺ ഇൻ സിനിമാ കളക്ടീവിന്റെ പൂർണ പിന്തുണയുണ്ടാകും. നിലവിൽ നടി സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും നടിക്കും മറ്റ് മോഡലുകൾക്കും സഹായം നൽകാൻ സന്നദ്ധമാണെന്നും ഡബ്ലുസിസി ഭാരവാഹി ആശാ ജോസഫ് പറഞ്ഞു. സിനിമയിൽ മാഫിയാ സംഘങ്ങൾ പിടിമുറുക്കുന്നത് അത്യന്തം അപലപനീയമാണ്. സിനിമാ മേഖലയിലെ ഇത്തരം പ്രശ്‌നങ്ങൾ പഠിച്ച് സർക്കാറിന് സമർപ്പിച്ച ഹേമാ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയാൽ മേഖലയിലെ പ്രശ്‌നങ്ങൾ ഒരു പരിധിവരെ അവസാനിപ്പിക്കാനാകുമെന്നും ആശാ ജോസഫ് പറഞ്ഞു. സിനിമാ മേഖലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഹേമാ കമ്മീഷൻ റിപ്പോർട്ട് മാസങ്ങൾക്ക് മുൻപേ സർക്കാറിന് സമർപ്പിച്ചെങ്കിലും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

മുഖ്യപ്രതികളായ മുഹമ്മദ് ഷെരീഫ്, റഫീഖ് എന്നിവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സിനിമാബന്ധം വ്യക്തമാക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്. സിനിമാമേഖലയുമായി ബന്ധപ്പെട്ട വലിയ റാക്കറ്റ് സംഘത്തിന് പിന്നിലുണ്ടെന്ന സംശയം പൊലീസിനുണ്ട്. റഫീഖുമായി അടുത്തബന്ധമുള്ള ഹെയർ സ്റ്റൈലിസ്റ്റിന്റെ പങ്ക് പരിശോധിക്കുന്നു. ചാവക്കാടുകാരൻ ഹാരീസിനെതിരെയാണ് അന്വേഷണം. ഗൾഫിൽ സലൂണുള്ള ഇയാൾക്ക് വലിയ സിനിമാബന്ധങ്ങളുണ്ട്. ഷംന കാസിമിനെ പരിചയപ്പെടാൻ പ്രതികൾക്ക് വഴിയൊരുക്കിയത് ഇയാളാണ്. നിർമ്മാതാവിൽ നിന്ന് ഷംനയുടെ നമ്പറും വിവരങ്ങളും ഇയാളാണ് വാങ്ങി പ്രതികൾക്ക് കൈമാറിയത്. വലിയ കുടുംബമാണെന്നും ഉയർന്ന സാമ്പത്തികസ്ഥിതിയുള്ളവരാണെന്നും തെറ്റിദ്ധരിപ്പിച്ച് നടന്ന ആലോചനയ്ക്ക് ഇടനിലക്കാരനായിനിന്ന ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കും. കേസിൽ ഇയാളും പ്രതിയാകും.

ഇടുക്കി സ്വദേശിനി മീരയാണ് മോഡലുകൾക്ക് വാഗ്ദാനം നൽകി പാലക്കാട് എത്തിച്ചതെന്ന് പരാതിക്കാരിൽ ഒരാളുടെ മൊഴിയുണ്ട്. ഷംനയുമായി ഈ സ്ത്രീ ഫോണിൽ സംസാരിച്ചിരുന്നു. ഇവരെ പിടികൂടിയാൽ നിർണായകവിവരങ്ങൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തട്ടിപ്പുസംഘത്തിൽ നിരവധിപേരുണ്ടെന്നും സംശയിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യലുകളും അറസ്റ്റുമുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. മീരയെ പിടികൂടാൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല.

ഈ പ്രതികൾക്കെതിരെ പതിനഞ്ചോളം കേസ് രജിസ്റ്റർ ചെയ്യും. ഷംനയുടെ അമ്മയുടെ പരാതിയിലുള്ള കേസിൽ ഒമ്പതംഗസംഘത്തിൽ രണ്ടുപേർകൂടി അറസ്റ്റിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തട്ടിപ്പുസംഘത്തിൽ യുവതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മോഡലിങ്ങിനെന്നു പറഞ്ഞ് പാലക്കാട്ടേക്ക് വിളിച്ചുവരുത്തി സ്വർണക്കടത്തിന് നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയുമുണ്ട്. ഇതിനകം ഒമ്പത് പെൺകുട്ടികളുടെ മൊഴിയെടുത്തു. പ്രതികളിലൊരാളായ റഫീഖ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പെൺകുട്ടിക്കുമേൽ സമ്മർദം ചെലുത്തിയതായും കണ്ടെത്തി. പരാതി പിൻവലിക്കണമെന്ന് റഫീഖ് പലവട്ടം ഫോണിലൂടെ ആവശ്യപ്പെട്ടു.

സ്വർണവും പണവും പൊലീസ് സാന്നിധ്യത്തിൽ തിരികെനൽകാമെന്നാണ് ഇയാൾ പറഞ്ഞത്. അതുണ്ടായില്ലെന്നുമാത്രമല്ല, ഭീഷണി തുടർന്നെന്നും പെൺകുട്ടി വ്യക്തമാക്കി. ഭീഷണി ഭയന്നാണ് പൊലീസിലെ പരാതിയുമായി മുന്നോട്ടുപോകാൻ മടിച്ചതെന്നും അവർ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP