Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലദ്വാരത്തിൽ കമ്പിയും ലാത്തിയും കയറ്റി സമാനതകളില്ലാത്ത പീഡനം; ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ അമിത രക്ത സ്രാവത്തെത്തുടർന്ന് വസ്ത്രം മാറ്റേണ്ടി വന്നത് 4 തവണ; ഇന്ത്യയുടെ 'ജോർജ് ഫ്‌ളോയിഡിന്' ഒടുവിൽ നീതി കിട്ടുമെന്ന് പ്രതീക്ഷ; തൂത്തുക്കുടിയിലെ അച്ഛന്റേയും മകന്റേയും കസ്റ്റഡി മരണത്തിൽ അന്വേഷണത്തിന് ഇനി സിബിഐ; പ്രതിഷേധങ്ങൾക്കൊടുവിൽ ഇൻസ്‌പെക്ടർ ശ്രീധറിനും സസ്‌പെൻഷൻ; തൂത്തുക്കുടിയുടെ കണ്ണീർ ലോകം ഏറ്റെടുത്തപ്പോൾ

മലദ്വാരത്തിൽ കമ്പിയും ലാത്തിയും കയറ്റി സമാനതകളില്ലാത്ത പീഡനം; ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ അമിത രക്ത സ്രാവത്തെത്തുടർന്ന് വസ്ത്രം മാറ്റേണ്ടി വന്നത് 4 തവണ; ഇന്ത്യയുടെ 'ജോർജ് ഫ്‌ളോയിഡിന്' ഒടുവിൽ നീതി കിട്ടുമെന്ന് പ്രതീക്ഷ; തൂത്തുക്കുടിയിലെ അച്ഛന്റേയും മകന്റേയും കസ്റ്റഡി മരണത്തിൽ അന്വേഷണത്തിന് ഇനി സിബിഐ; പ്രതിഷേധങ്ങൾക്കൊടുവിൽ ഇൻസ്‌പെക്ടർ ശ്രീധറിനും സസ്‌പെൻഷൻ; തൂത്തുക്കുടിയുടെ കണ്ണീർ ലോകം ഏറ്റെടുത്തപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ : ഒടുവിൽ തമിഴ്‌നാട് സർക്കാർ പ്രതിഷേധത്തിന് മുമ്പിൽ തലകുനിച്ചു. രാജ്യമാകെ പ്രതിഷേധമുയർത്തിയ തൂത്തുക്കുടി കസ്റ്റഡി ഇരട്ട കൊലക്കേസ് അന്വേഷണം സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അച്ഛന്റെയും മകന്റെയും ജീവനെടുത്ത ക്രൂരമർദനം നടന്ന തൂത്തുക്കുടി സാത്താൻകുളം സ്റ്റേഷന്റെ ചുമതല വഹിക്കുന്ന ഇൻസ്‌പെക്ടർ ശ്രീധറിനെ സസ്‌പെൻഡ് ചെയ്തു. 2 എസ്‌ഐമാർ കഴിഞ്ഞദിവസം സസ്െപൻഷനിലായിരുന്നു. ഇതോടെ ക്രൂരന്മാരായ പൊലീസ് ഉദ്യോഗസ്ഥർ കൊലക്കേസിൽ പ്ര്തികളാകാനുള്ള സാധ്യതയാണ് തെളിയുന്നത്.

സാത്താൻകുളത്ത് മൊബൈൽ കട നടത്തുന്ന ജയരാജ് (62), മകൻ ബെനിക്‌സ് (32) എന്നിവരെ സ്റ്റേഷനിൽ നിന്ന് എത്തിച്ചപ്പോൾ ഇരുവരുടെയും ദേഹത്ത് മുറിവുകളുണ്ടായിരുന്നുവെന്നതിന്റെ ജയിൽ റിപ്പോർട്ടുകളാണു പുറത്തായത്. ഇതു ശരിവയ്ക്കുന്ന രീതിയിൽ പൊലീസുകാർ തമ്മിൽ സംസാരിക്കുന്ന ശബ്ദരേഖയും ലഭ്യമായിട്ടുണ്ട്. പ്രതിഷേധം ശക്തമായിട്ടും പൊലീസുകാരെ പ്രതി ചേർക്കാൻ തമിഴ്‌നാട് സർക്കാർ തയാറായിട്ടില്ല. ഇതിനിടെയാണ് കേസ് സിബിഐയ്ക്ക് കൈമാറുന്നത്. നാളെ മദ്രാസ് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ സിബിഐ അന്വേഷണ തീരുമാനം അറിയിക്കുമെന്നാണു മുഖ്യമന്ത്രി എടപ്പാടി പളനി സാമി പറഞ്ഞത്. കേസിൽ സിബിഐ എത്തുമ്പോൾ തമിഴ്‌നാട് പൊലീസിലെ ക്രൂരന്മാർ നിയമത്തിന് മുന്നിൽ എത്തുമെന്നാണ് പ്രതീക്ഷ.

സംഭവത്തിൽ സർക്കാർ മൗനംപാലിക്കുകയാണെന്ന ആരോപണം ശക്തമായിരിക്കെയാണ് മുഖ്യമന്ത്രി സിബിഐ. അന്വേഷണത്തിന് തയ്യാറാകുന്നത്. സാത്താൻകുളത്തെ വ്യാപാരികളായ ജയരാജ്, മകൻ ബെന്നിക്‌സ് എന്നിവരെ ലോക്ഡൗൺ നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് അറസ്റ്റുചെയ്തത്. തുടർന്ന് സാത്താൻകുളം പൊലീസ് സ്റ്റേഷനിൽവെച്ച് ക്രൂരമായി മർദിച്ചശേഷം കോവിൽപ്പെട്ടി സബ് ജയിലിലേക്കു മാറ്റുകയായിരുന്നു. ഇവിടെവെച്ച് ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽവച്ചാണ് ഇരുവരും മരിച്ചത്. സംഭവം ദേശീയശ്രദ്ധയിലെത്തിയതോടെ രണ്ട് എസ്‌ഐ.മാർ ഉൾപ്പെടെ നാലുപൊലീസുകാരെ സസ്‌പെൻഡ് ചെയ്തതല്ലാതെ സർക്കാരിന്റെ ഭാഗത്തുനിന്ന് മറ്റുനടപടികൾ ഇല്ലാതിരുന്നത് വിമർശനങ്ങൾക്ക് വഴിവെച്ചു.

ഈ വിവരം ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഗായികയും ആർ.ജെ.യുമായ സുചിയായിരുന്നു. മൂന്നു ദിവസത്തിനകം രണ്ടു കോടിയിലധികം പേരാണ് സാമൂഹിക മാധ്യമങ്ങളിൽ സുചിയുടെ വീഡിയോ കണ്ടത്. ഇതോടെ തൂത്തുക്കുടിയിലേക്ക് ലോകശ്രദ്ധയെത്തി. തൂത്തുക്കുടിയിൽ നടന്ന സംഭവം വിശദമാക്കുകയാണ് വീഡിയോയിൽ അവർ ചെയ്തത്. ഇന്ത്യയുടെ 'ജോർജ് ഫ്‌ളോയിഡ്' നിമിഷം എന്നാണ് തൂത്തുക്കുടി സംഭവത്തെ സുചി വിശേഷിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ പല പ്രശ്‌നങ്ങളും ദക്ഷിണേന്ത്യയിൽ മാത്രം ഒതുങ്ങിപ്പോകുന്നത് ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താത്തതു കൊണ്ടാണെന്ന് സുചി പറയുന്നു. സുചിയുടെ വീഡിയോ ഏറ്റെടുത്ത് രാജ്യാന്തര മാധ്യമങ്ങൾ വരെ ഈ മനുഷ്യാവകാശ ധ്വംസനത്തിൽ ഇടപെട്ടു. നീതി നടപ്പാക്കുന്നതുവരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധം തുടരണമെന്ന് സുചി എന്ന സുചിത്ര കാർത്തിക് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഫലം കാണുന്നത്.

ജയരാജും മകൻ ബെനിക്‌സും പൊലീസ് കസ്റ്റഡിയിൽ നേരിട്ടത് അതിക്രൂര മർദനമെന്ന് ബന്ധുക്കൾ പറയുന്നു. യുഎസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തിയതിനു സമാനം എന്ന രീതിയിൽ സാമൂഹികപ്രവർത്തകർ ഏറ്റെടുത്ത വിഷയത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചതിനു കഴിഞ്ഞ 19നു രാത്രിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പിറ്റേന്നു മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ കോവിൽപെട്ടി സബ്ജയിലിലേക്കു മാറ്റി. 22നു രാത്രി ബെനിക്‌സും പിറ്റേന്നു രാവിലെ ജയരാജും തളർന്നുവീണു. ബെനിക്‌സ് ആശുപത്രിയിലെത്തുന്നതിനു മുൻപും ജയരാജ് ചികിത്സയിലിരിക്കെയും മരിച്ചു.

അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിന്റെ പ്രതികാരമായി പൊലീസ് ഇരുവരെയും അതിക്രൂരമായി ഉപദ്രവിച്ചെന്നാണു ബന്ധുക്കളുടെ ആരോപണം. മലദ്വാരത്തിൽ കമ്പിയും ലാത്തിയും കയറ്റിയെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ അമിത രക്തസ്രാവത്തെത്തുടർന്ന് ഇരുവരുടെയും വസ്ത്രം 4 തവണ മാറ്റേണ്ടിവന്നതായും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ 18-നു രാത്രിയാണു സംഭവങ്ങളുടെ തുടക്കം. കോവിഡ് ചട്ടങ്ങൾ ലംഘിച്ച്, ജയരാജ് കടയടയ്ക്കാൻ 15 മിനിറ്റ് വൈകിയെന്നാരോപിച്ചാണു പൊലീസ് എത്തിയത്.

വാഗ്വാദത്തിനിടെ പൊലീസിനെ അസഭ്യം പറഞ്ഞെന്നാരോപിച്ചു ജയരാജിനെ പിറ്റേന്നു കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞു സ്റ്റേഷനിലെത്തിയ മകൻ കാൺകെ ജയരാജിനെ ക്രൂരമായി മർദിച്ചു. ചോദ്യംചെയ്ത ബെന്നിക്സിനെയും പൊലീസ് വെറുതേവിട്ടില്ല. പൊലീസിന്റെ ക്രൂരതയ്ക്കൊടുവിൽ ഇരുവരും മരണത്തിനു കീഴടങ്ങുകയായിരുന്നു. അതേ സമയം, ജയരാജിനും ബെന്നിക്സിനും പരുക്കേറ്റത് സാത്താൻകുടി സ്റ്റേഷനിൽവച്ചാണെന്ന് ഇരുവരെയും ജയിലെത്തിച്ച പൊലീസുകാർ മൊഴി നൽകി.

ജയിലിൽ പ്രവേശിക്കുമ്പോൾ ബെന്നിക്സിനും ജയരാജിനും പരുക്കുകളുണ്ടായിരുന്നെന്നു ജയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജയിൽ രേഖകൾ പ്രകാരം ബെന്നിക്സിന്റെ കാലുകൾ, ഉടുപ്പ് എന്നിവിടങ്ങളിൽ പരുക്കും മുഖത്ത് വീക്കവുമുണ്ട്. ജയരാജ് ക്ഷീണിതനായിരുന്നെന്നും രേഖകളിലുണ്ട്. ഇരുവരെയും കാണാതെയാണു സാത്താൻകുളം മജിസ്ട്രേറ്റ് ഡി. ശരവണൻ റിമാൻഡ് റിപ്പോർട്ടിൽ ഒപ്പിട്ടെതന്നും വ്യക്തമായി. ഇതു സംബന്ധിച്ചു കുടുംബാംഗങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണു മൊഴികൾ.

റിമാൻഡ് ചെയ്യുമ്പോൾ പാലിക്കേണ്ട സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ ലംഘിച്ച മജിസ്ട്രേറ്റിനെതിരേ നടപടി ആവശ്യപ്പെട്ടു വിരമിച്ച ജഡ്ജിമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. 

ഓട്ടോ ഡ്രൈവറുടെ മരണത്തിൽ കേസ്

തെങ്കാശിയിൽ ഓട്ടോ ഡ്രൈവർ കുമരേശന്റെ (25) മരണവുമായി ബന്ധപ്പെട്ട് എസ്‌ഐ, കോൺസ്റ്റബിൾ എന്നിവർക്കെതിരെ കേസെടുത്തു. പൊലീസ് തട്ടിയെടുത്ത ഫോൺ തിരികെ വാങ്ങാൻ സ്റ്റേഷനിൽ ചെന്നപ്പോൾ ക്രൂരമായി മർദിച്ചെന്നും പുറത്തു പറഞ്ഞാൽ ഗുണ്ടാനിയമപ്രകാരം ജയിലിൽ അടയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ ആരോപിക്കുന്നു.

15 ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണു മരണം. പ്രതിഷേധവുമായി ഇരുനൂറോളം പേർ റോഡ് ഉപരോധിച്ചതിനെത്തുടർന്നാണ് എസ്‌ഐ ചന്ദ്രശേഖർ, കോൺസ്റ്റബിൾ കുമാർ എന്നിവർക്കെതിരെ കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP