Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇലക്ട്രിക് ബസ് വാങ്ങാനുള്ള 4500 കോടി രൂപയുടെ പദ്ധതിയിൽ കൺസൾട്ടൻസി കരാർ നൽകിയ പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടർമാരിൽ ഒരാൾ ജയ്ക്ക് ബാലകുമാർ; ജെയ്ക് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിയുടെ കൺസൾട്ടന്റ്; 16 വർഷമായി പ്രൈസ് വാട്ടേഴ്‌സിന്റെ ഡയറക്ടറായ പ്രവാസി ഇന്ത്യാക്കാരന്റെ ബെംഗളൂരു കണക്ഷൻ വിവാദമാക്കി കോൺഗ്രസ്; എൽഡിഎഫ് സർക്കാർ കൺസൾട്ടന്റായി തിരഞ്ഞെടുത്ത പ്രൈസ് വാട്ടേഴ്‌സിന്റെ ഇന്ത്യയിലെ നിയമലംഘനങ്ങളുടെ കഥ

ഇലക്ട്രിക് ബസ് വാങ്ങാനുള്ള 4500 കോടി രൂപയുടെ പദ്ധതിയിൽ കൺസൾട്ടൻസി കരാർ നൽകിയ പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടർമാരിൽ ഒരാൾ ജയ്ക്ക് ബാലകുമാർ; ജെയ്ക് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിയുടെ കൺസൾട്ടന്റ്; 16 വർഷമായി പ്രൈസ് വാട്ടേഴ്‌സിന്റെ ഡയറക്ടറായ പ്രവാസി ഇന്ത്യാക്കാരന്റെ ബെംഗളൂരു കണക്ഷൻ വിവാദമാക്കി കോൺഗ്രസ്; എൽഡിഎഫ് സർക്കാർ കൺസൾട്ടന്റായി തിരഞ്ഞെടുത്ത പ്രൈസ് വാട്ടേഴ്‌സിന്റെ ഇന്ത്യയിലെ നിയമലംഘനങ്ങളുടെ കഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് കൺസൾട്ടൻസി കരാർ നൽകിയതിൽ അഴിമതി ആരോപിച്ച കോൺഗ്രസ് പുതിയ ആരോപണവുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിയുടെ കൺസൾട്ടന്റാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടറായ ജെയ്ക്ക് ബാലകുമാർ എന്നാണ് ആരോപണം. ഇ- മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് നേരത്തെ ആരോപിച്ചിരുന്നു. ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് കൺസൾട്ടൻസി കരാർ നൽകിയത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്നാൽ, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്‌സുമായി പരോക്ഷ ബന്ധമുണ്ടെന്ന കാര്യം രമേശ് ചെന്നിത്തല സൂചിപ്പിച്ചിരുന്നില്ല.

എന്നാൽ, മണിക്കൂറുകൾക്കകം, വി.ടി.ബൽറാം എംഎൽഎ ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചു.

Exalogic Solutions എന്ന കമ്പനിയുമായി 'വളരെ വ്യക്തിപരമായ' തലത്തിൽ ഇടപെടുകയും അതിന്റെ സംരംഭകർക്ക് തന്റെ 'അമൂല്യമായ അനുഭവസമ്പത്ത് ഉപയോഗിച്ച് മാർഗ്ഗദർശനം നൽകുക'യും ചെയ്യുന്ന കൺസൾട്ടന്റാണ് ജെയ്ക്ക് ബാലകുമാർ. ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടറായും പ്രവർത്തിക്കുന്നു.ചുമ്മാ ഒരു അമേരിക്കൻ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് കമ്പനിയുടെ ഡയറക്ടറായ ജെയ്ക്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയുടെ കൺസൾട്ടന്റാണെന്ന് വ്യക്തമായതോടെ, സ്പ്രിങ്‌ളർ കമ്പനിയുമായുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നേരത്തെ ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തി കൂടുകയാണ്. സ്പിങ്‌ളർ കമ്പനിക്ക് ഡാറ്റ കരാറിന് വേണ്ടി വീണയുടെ എക്‌സാലോജ് സൊല്യൂഷൻസുമായി ബന്ധമുള്ള ജെയ്ക്ക് അടക്കം മൂന്നുപേരാണ് പ്രവർത്തിച്ചതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇപ്പോൾ ബന്ധം കൂടുതൽ വെളിവായെന്നാണ് ബൽറാമിന്റെ പോസ്റ്റിലെ സൂചന

കരിമ്പട്ടികയിൽ പെടുത്തിയ കമ്പനി

2018 ജനുവരിയിൽ രണ്ടുവർഷത്തേക്ക് സെബി പ്രൈസ് വാട്ടർ ഹൗസിനെ ഓഡിറ്റിങ് കമ്പനികളുടെ പട്ടികയിൽ നിന്ന് രണ്ടുവർഷത്തേക്ക് നീക്കം ചെയ്തിരുന്നു. സത്യം കമ്പ്യൂട്ടർ സർവീസസ് വിവാദം അതിൽ ഒന്നുമാത്രം.

സത്യം കമ്പ്യൂട്ടർ വിവാദം

സത്യം കമ്പ്യൂട്ടർ സർവീസസ് സ്ഥാപകൻ ബി.രാമലിംഗ രാജുവും ഏതാനും കമ്പനി ഉദ്യോഗസ്ഥരും അക്കൗണ്ടിൽ ക്രമക്കേടുകാട്ടിയ 7,136 കോടി രൂപയുടെ തട്ടിപ്പ് വൻ കോർപ്പറേറ്റ് വിവാദമായിരുന്നു. ആയിരക്കണക്കിന് ജീവനക്കാരും വിദേശത്ത് ശാഖകളുമുണ്ടായിരുന്ന കമ്പനിയുടെ തട്ടിപ്പ് വിദേശത്തും ചലനങ്ങളുണ്ടാക്കി. ലാഭം പെരുപ്പിച്ച് കാട്ടിയതിനെത്തുടർന്ന് ഓഹരിവിപണിയിൽ സത്യം കമ്പ്യൂട്ടേഴ്സിന്റെ ഓഹരിവില കുതിച്ചുയർന്നിരുന്നു. തട്ടിപ്പ് പുറത്തുവന്നതോടെ ഓഹരിവില കുത്തനെ ഇടിയുകയും നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ഒന്നാംനിര ഐ.ടി. സേവനദാതാക്കളായിരുന്ന സത്യം കമ്പ്യൂട്ടർ സർവീസസിലെ തട്ടിപ്പ് 2009 ജനവരി ഏഴിനാണ് പുറത്തുവന്നത്. സത്യത്തിന്റെ കണക്കുകൾ നോക്കിയിരുന്ന പ്രൈസ് വാട്ടേഴ്‌സിന്റെ ഇന്ത്യൻ യൂണിറ്റിനെ സെബി രണ്ടുവർഷത്തേക്ക് വിലക്കുകയാിരുന്നു.

സർവേഷ് മാഥുർ കേസ്

2008 നും 2011 നും ഇടയിൽ പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഎഫ്ഒ ആയിരുന്ന സർവേഷ് മാഥുറാണ് തന്റെ മുൻകമ്പനിക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. വൈറ്റ്‌കോളർ ക്രൈമുകൾ മറച്ചുവയ്ക്കാൻ താൻ വിസമ്മതിച്ചപ്പോൾ കമ്പനി തനിക്കെതിരെ കള്ളക്കഥകൾ ചമച്ചുവെന്നായിരുന്നു മാഥുറിന്റെ ആരോപണം. എന്നാൽ പ്രൈസ് വാട്ടർ ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു.

ജസ്റ്റിസ് ഷായുടെ കത്ത്

2017 ജൂലൈയിൽ ഡൽഹി ഹൈക്കോടതി മുൻചീഫ് ജസ്റ്റിസായിരുന്ന എ.പി.ഷാ പ്രൈസ് വാട്ടറിന്റെ സത്യസന്ധതയെയും ശേഷിയെയും ചോദ്യം ചെയ്ത് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സർക്കാർ അടക്കമുള്ള ക്ലയന്റുകളുടെ ഓഡിറ്റിങ്ങും, കൺസൾട്ടൻസി സേവനവും മറ്റും നടത്തുന്നതിനുള്ള പ്രൈസ് വാട്ടറിന്റെ മികവിലാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്. പ്രൈസ് വാട്ടറിന്റെ ഇന്ത്യയിലെ അംഗസ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമെന്നും, പരിഹാരം കണ്ടില്ലെങ്കിൽ പൊതുതാൽപര്യത്തിനും ദേശീയസുരക്ഷയ്ക്കും ഗുരുതര ഭീഷണിയെന്നും അദ്ദേഹം കത്തിൽ എഴുതി. എന്നാൽ, ആരോപണങ്ങൾ വെറും ഊഹാപോഹങ്ങൾ മാത്രമെന്നായിരുന്നു പിഡബ്ല്യുസിയുടെ പ്രതികരണം.

സർക്കാർ രേഖകൾ ചോർത്തി

വിദേശ നിക്ഷേപ നയത്തെ കുറിച്ചുള്ള സർക്കാരിന്റെ രഹസ്യ രേഖകൾ കോർപറേറ്റ് ഗ്രൂപ്പുകൾക്ക് പ്രൈസ് വാട്ടറിന്റെ ഒരു ഉദ്യോഗസ്ഥൻ ചോർത്തിയെന്ന ആരോപണം സിബിഐ അന്വേഷിച്ചിരുന്നു. 2015 ലായിരുന്നു വിവാദം.

പ്രശാന്ത് ഭൂഷന്റെ പരാതി

പ്രൈസ് വാട്ടറിനും അനുബന്ധ കമ്പനികൾക്കും എതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ൽ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എഫ്ഡിഐ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നായിരുന്നു മുഖ്യ ആരോപണം.

നോക്കിയ കേസ്

2013 ൽ ഫിന്നിഷ് ഫോൺ നിർമ്മാതാവായ നോക്കിയയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടർ ഉദ്യോഗസ്ഥരെ നികുതി അധികൃതർചോദ്യം ചെയ്തിരുന്നു. നോക്കിയയുടെ ഓഡിറ്റർമാരായിരുന്നു പിഡബ്ല്യുസി

പിന്നീട് 2018 ജനുവരിയിലാണ് പ്രൈസ് വാട്ടറിന്റെ ഇന്ത്യൻ വിഭാഗത്തെ സെബി നിരോധിച്ചത്.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ

ഇ- മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് കൺസൾട്ടൻസി കരാർ നൽകിയത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ അഴിമതി വെളിപ്പെടുത്തുന്നുവെന്ന മുഖവുരയോടെയാണ് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് എത്തിയത്.

4500 കോടി രൂപയുടെ ഇമൊബൈലിറ്റി പദ്ധതിയിൽ ഗുരുതര അഴിമതിയുണ്ടെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് കൺസൾട്ടൻസി കരാർ നൽകിയത് ദുരൂഹമാണ്. സെബി വിലക്കേർപ്പെടുത്തിയ കമ്പനിക്കാണ് കൺസൾട്ടൻസി കരാർ നൽകിയത്. കമ്പനിക്കെതിരെ മുൻ നിയമകമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എ.പി.ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ എതിർപ്പും നിലനിൽക്കുമ്പോഴാണ് നിരോധനമുള്ള ബഹുരാഷ്ട്രാ കമ്പനിക്ക് കരാർ നൽകാനുള്ള തീരുമാനം എടുത്തത്. മാനദണ്ഡങ്ങളെ പൂർണമായും കാറ്റിൽപറത്തിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

സത്യം കുംഭകോണത്തിൽ അടക്കം കമ്പനിക്കെതിരെ ഗുരുതരമായ 9 കേസുകൾ നിലിൽക്കുമ്പോഴാണ് പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഇരുപതാം ലോ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എപി ഷാ കമ്പനിക്ക് എതിരെ മുഖ്യമന്ത്രിക്ക് കത്തയച്ചു. എന്നിട്ടും കരാറുമായി മുന്നിട്ട് പോകാനുള്ള തീരുമാനത്തിന് പിന്നിലെന്താണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. റീ ബിൽഡ് കേരള കൺസൾട്ടൻസി കരാർ കെപിഎംജിക്ക് നൽകിയതിലും അഴിമതി ഉണ്ടെന്ന വാദത്തിൽ ഉറച്ചു നില്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കമ്പനിക്കെതിരെ മുൻ നിയമകമ്മിഷൻ അധ്യക്ഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നതായും ചെന്നിത്തല വെളിപ്പെടുത്തി. ഇമൊബിലിറ്റി പദ്ധതി കരാർ മുഖ്യമന്ത്രിയുടെ അറിവോടെയാണോ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സിനെ നിശ്ചയിച്ചത്. ഇത് ഗതാഗതമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. കൺസൾട്ടൻസി കരാർ ഉടൻ റദ്ദാക്കി, ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP