Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താമസിക്കാൻ ഇടമില്ലാതെ നാല് കുട്ടികളുമായി കർണാടക സ്വദേശികളായ നാടോടി സംഘം താമരശ്ശേരിയിൽ തെരുവിൽ; ലോക്ഡൗൺ കാലത്ത് കർണാടകയിൽ നിന്നും അതിർത്തി കടത്തിയത് കർണാടക പൊലീസെന്ന് സംഘത്തിലുള്ളവർ; ക്വാറന്റൈനിൽ പാർപ്പിച്ചിരുന്ന സംഘം 13 ദിവസത്തിന് ശേഷം പുറത്തിറങ്ങിയത് അധികൃതരുടെ പിഴവ്

താമസിക്കാൻ ഇടമില്ലാതെ നാല് കുട്ടികളുമായി കർണാടക സ്വദേശികളായ നാടോടി സംഘം താമരശ്ശേരിയിൽ തെരുവിൽ; ലോക്ഡൗൺ കാലത്ത് കർണാടകയിൽ നിന്നും അതിർത്തി കടത്തിയത് കർണാടക പൊലീസെന്ന് സംഘത്തിലുള്ളവർ; ക്വാറന്റൈനിൽ പാർപ്പിച്ചിരുന്ന സംഘം 13 ദിവസത്തിന് ശേഷം പുറത്തിറങ്ങിയത് അധികൃതരുടെ പിഴവ്

ജാസിം മൊയ്തീൻ

കോഴിക്കോട്: നാല് കുട്ടികളുമായി കർണാടക സ്വദേശികളായ നാടോടി സംഘം താമരശ്ശേരിയിൽ തെരുവിലലയുന്നു. താമസിക്കാൻ ഇടമില്ലാത്തതിനാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി താമരശ്ശേരി ചുങ്കത്തിനടുത്ത് വിവിധ കടകളുടെ വരാന്തയിലാണ് ഈ കുടുംബം അന്തിയുറങ്ങുന്നത്. ആഴ്ചകൾക്ക് മുമ്പ് തന്നെ കർണാകയിലെ ബാവലിയിൽ നിന്നും മാനന്തവാടി വഴി കാൽനടയായും വിവിധ ലോറികളിൽ മാറിക്കയറിയുമാണ് ഇവർ താമരശ്ശേരിയിലെത്തിയത്. അതിർത്തി കടക്കാൻ കർണാക പൊലീസാണ് സഹായം നൽകിയതെന്നും ഇവർ പറയുന്നു. രണ്ടാഴ്ച മുമ്പാണ് ഇവർ താമരശ്ശേരിയിലെത്തിയത്. അന്ന് തെരുവിൽ അലയുകയായിരുന്ന ഇവരെ സുരക്ഷിത കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നതിനായി നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അധികൃതർ തയ്യാറായിരുന്നില്ല.

പിന്നീട് നാട്ടുകാർ തന്നെ നേരിട്ട് ജില്ലാകളക്ടറുമായി ഇടപെട്ടതിന് ശേഷം ഇവരെ പൂനൂരിലെ ക്വാറന്റെയിൻ കേന്ദ്രത്തിൽ താമസിപ്പിക്കുകയായിരുന്നു. എന്നാൽ 12 ദിവസത്തിന് ശേഷം ഇവർ ക്വാറന്റെയിൻ കേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയാണ് ഇപ്പോൾ വീണ്ടും താമരശ്ശേരി ചുങ്കം ഭാഗത്ത് എത്തിയിരിക്കുന്നത്.കർണാടകയിൽ നിന്നും ജൂൺ 13നാണ് നാല് ചെറിയ കുട്ടികളടങ്ങുന്ന സംഘം താമരശ്ശേരിയിലെത്തിയത്. അഛനും അമ്മയും കുട്ടികളുമാണെന്നാണ് ഇവർ പറയുന്നത്. ബാവലിയിൽ നിന്നും തങ്ങളുടെ കുടുംബവും ജോലിയുമെല്ലാം താമരശ്ശേരിയിലാണെന്നു പറഞ്ഞാണ് ഇവർ അതിർത്തി കടന്നത്.

കർണാടക പൊലീസാണ് ഇവരെ പരിശോധനകൾ പൂർത്തിയാക്കി കേരള അതിർത്തി കടത്തിയത്. പിന്നീട് കേരള പൊലീസ് പരിശോധന നടത്തിയോ എന്ന കാര്യം വ്യക്തവുമല്ല. ബാവലിയിൽ നിന്നും മാനന്തവാടിയിലെത്തിയ സംഘം അവിടെ നിന്നും ലോറികളിൽ മീനങ്ങാടിയിലെത്തിയതിന് ശേഷം വീണ്ടും ലോറികളിൽ കയറി ഈങ്ങാപ്പുഴയിലെത്തുകയായിരുന്നു. അവിടുന്ന് കാൽനടയായാണ് ജൂൺ 13ന് താമരശ്ശേരിയിലെത്തിയത്. അന്നു തന്നെ 6 പേരടങ്ങുന്ന സംഘത്തെ റോഡിൽ കണ്ടതിനെ തുടർന്ന് ക്വാറന്റെയിനിൽ പ്രവേശിപ്പിക്കുവാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗ്രാമ പഞ്ചായത്തും, താമരശ്ശേരിയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇതിന് തയ്യാറായിരുന്നില്ല. പിന്നീട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് പൂനൂരിലുള്ള ക്വാറന്റെയിൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

13ദിവസത്തോളം അവിടെ കഴിഞ്ഞ ഇവർ വീണ്ടും ചുങ്കം അങ്ങാടിയിലെത്തുകയും മൂന്നു ദിവസമായി കുട്ടികളുമായി രാത്രി കടവരാന്തയിൽ അന്തിയുറങ്ങുകയുമാണ്. ഇവരെ സ്വദേശത്തേക്ക് തിരിച്ചയക്കാനോ, സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിക്കാനോ ആവശ്യമായ നടപടികൾ അടിയന്തിരമായി കൈകൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പൊലീസിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും ഗ്രാമപഞ്ചായത്താണ് ഇവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കേണ്ടതുമെന്നാണ് പൊലീസ് പറയുന്നത്. ചെറിയ കുട്ടികളടക്കമുള്ള സംഘം ആരോഗ്യ സുരക്ഷ മുൻകരുതലുകളൊന്നും സ്വീകരിക്കാതെ ഇത്തരത്തിൽ തെരുവിൽ കഴിയുന്നത് ഈ  സാഹചര്യത്തിൽ അങ്ങേയറ്റം അപകടകരമാണെന്നും നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP