Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സീനിയർ നടന്മാർക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക്ക് സ്റ്റീൽ ഗ്ലാസിലും ചായ'; പറഞ്ഞതിൽ ഉറച്ച് നടൻ നീരജ് മാധവ്; സിനിമയിൽ ഗൂഢ സംഘമുണ്ടെന്ന് പറഞ്ഞത് മുൻ അനുഭവത്തിന്റെ പുറത്താണ്; തനിക്ക് ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒരു പേരും മുന്നോട്ടു വയ്ക്കാനില്ല; അനുഭവത്തിന്റെ പുറത്ത് പറഞ്ഞു പോയതാണ്; മാസ് മറുപടിയുമായി നീരജ് മാധവ്; യുവനടനെതിരെ ആരും അച്ചടക്ക നടപടിയും എടുക്കില്ല; ഗൗരവത്തോടെയുള്ള ചർച്ച നടക്കുമെന്ന് ഫെഫ്ക

'സീനിയർ നടന്മാർക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക്ക് സ്റ്റീൽ ഗ്ലാസിലും ചായ'; പറഞ്ഞതിൽ ഉറച്ച് നടൻ നീരജ് മാധവ്; സിനിമയിൽ ഗൂഢ സംഘമുണ്ടെന്ന് പറഞ്ഞത് മുൻ അനുഭവത്തിന്റെ പുറത്താണ്; തനിക്ക് ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒരു പേരും മുന്നോട്ടു വയ്ക്കാനില്ല; അനുഭവത്തിന്റെ പുറത്ത് പറഞ്ഞു പോയതാണ്; മാസ് മറുപടിയുമായി നീരജ് മാധവ്; യുവനടനെതിരെ ആരും അച്ചടക്ക നടപടിയും എടുക്കില്ല; ഗൗരവത്തോടെയുള്ള ചർച്ച നടക്കുമെന്ന് ഫെഫ്ക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിൽ മറ്റുള്ളവരെ ഒതുക്കുന്ന ഗൂഢസംഘമുണ്ടെന്ന പരാമർശത്തിൽ ഉറച്ച് നടൻ നീരജ് മാധവ്. ഇതെക്കുറിച്ചെഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തിൽ അദ്ദേഹം താരസംഘടനയായ അമ്മയ്ക്ക് വിശദീകരണം നൽകിയിരുന്നു. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നീരജ് വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.നീരജിന്റെ വാക്കുകൾ എല്ലാവരെയും സംശയത്തിന്റെ മുനയിൽ നിർത്തുന്നതാണെന്നും പോസ്റ്റിൽ പറഞ്ഞിരിക്കുന്നവരുടെ പേരുകളെടുത്ത് പറയണമെന്നും കാര്യങ്ങൾ വ്യക്തമാക്കണമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.

ഇത് സംബന്ധിച്ച് അമ്മയ്ക്ക് ഫെഫ്ക കത്തും നൽകിയിരുന്നു. ഫേസ്‌ബുക്കിലൂടെ ഉയർത്തിയ ആരോപണങ്ങൾ അമ്മ സംഘടനയ്ക്ക് നൽകിയ കത്തിലും നീരജ് ആവർത്തിച്ചു. എന്നാൽ ആരുടേയും പേരെടുത്ത് പറയാതെയാണ് നീരജിന്റെ മറുപടി കത്ത്. കത്തിന്റെ പകർപ്പ് അമ്മ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയ്ക്ക് കൈമാറി. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു നീരജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. വളർന്നു വരുന്ന നടന്മാരെ മുളയിലേ നുള്ളിക്കളയുന്ന പ്രവണത മലയാളസിനിമയിലുണ്ടെന്ന് തുടങ്ങി കടുത്ത വിമർശനങ്ങളാണ് നീരജ് ഉന്നയിച്ചത്. ഇത് വലിയ ചർച്ചയാവുകയും ചെയ്തു.

സിനിമയിൽ ഗൂഢ സംഘമുണ്ടെന്ന് പറഞ്ഞത് മുൻ അനുഭവത്തിന്റെ പുറത്താണ്. തനിക്ക് ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒരു പേരും മുന്നോട്ടു വയ്ക്കാനില്ല. അനുഭവത്തിന്റെ പുറത്ത് പറഞ്ഞുപോയതാണെന്നാണ് വിശദീകരിക്കുന്നു. സംഘടന ഈ വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്നാണ് നടന്റെ നിലപാട്. ഈ കത്താണ് ഫെഫ്കയ്ക്ക് അമ്മ നൽകിയത്.

ഗൗരവപൂർവം ചർച്ചചെയ്യുമെന്ന് ഫെഫ്ക

യുവനടൻ നീരജ് മാധവൻ ചൂണ്ടിക്കാണിച്ച വിഷയം ഗൗരവപൂർവം ഫെഫ്ക ചർച്ച ചെയ്യുമെന്ന് ബി ഉണ്ണിക്കൃഷ്ണൻ. സിനിമ മേഖലയിൽ ഒരു തരത്തിലുമുള്ള വിവേചനം അനുവദിക്കില്ലെന്നും അത്തരത്തിലുള്ള ആരോപണങ്ങൾ ഗൗരവപൂർവം പരിഗണിക്കുമെന്നും ബി ഉണ്ണിക്കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടിയെ ബ്ലാക്മെയിൽ ചെയ്ത വിഷയത്തിൽ അന്വേഷണം നടത്തിയെന്നും ഫെഫ്കയിലെ അംഗങ്ങളുമായി അതിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ 16 ന് പോസ്റ്റ് ചെയ്ത ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് നീരജ് മാധവ് സിനിമയിലെ വിവേചനങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നത്. സിനിമയിൽ അലിഖിതമായ നിയമങ്ങളുണ്ടെന്ന് ഒരു പ്രൊഡക്ഷൻ കണ്ട്രോളർ പറഞ്ഞതാണ് എന്ന് തുടങ്ങുന്ന പോസ്റ്റിൽ ഗോഡ് ഫാദർമാരില്ലാത്ത അഭിനേതാക്കൾക്ക് മലയാള സിനിമയിൽ വളരാൻ കഴിയില്ല എന്നും പറഞ്ഞിരുന്നു. ഈ പോസ്റ്റ് വിവാദമായതോടെയാണ് പ്രൊഡക്ഷൻ കണ്ട്രോളർമാരുടെ കൂടി സംഘടനയായ ഫെഫ്ക വിഷയത്തിൽ ഇടപെടുന്നത്.

ഇങ്ങനെയൊരു സംഘമുണ്ടെങ്കിൽ അവർ ആരാണെന്ന് നീരജ് വ്യക്തമാക്കണമെന്നും, ഇത്തരമൊരു പരാമർശം സിനിമയിലെ മുഴുവൻ പേരെയും മുൾമുനയിൽ നിർത്തുന്ന ആരോപണമാണെന്നുമായിരുന്നു ഫെഫ്കയുടെ നിലപാട്.ഇങ്ങനെയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവരെ ഇല്ലാതാക്കേണ്ടത് ഈ രംഗത്ത് പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകളുടെ ഉത്തരവാദിത്തമാണെന്നും അമ്മയ്ക്ക് നൽകിയ കത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞിരുന്നു.

നീരജിന്റെ പോസ്റ്റിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളുണ്ടെന്നും നേരത്തെ കൊടുത്ത കത്തിൽ ഫെഫ്ക ആരോപിച്ചിരുന്നു. നീരജ് ഉന്നയിച്ച ആരോപണങ്ങളുടെ മുഴുവൻ വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നും അമ്മക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഫെഫ്കയുടെ ഇടപെടലിന് ശേഷമാണ് നീരജിനോട് വിശദീകരണം തേടാൻ അമ്മ തീരുമാനിച്ചത്.

നീരജ് മാധവിന്റെ വിവാദ കുറിപ്പ് ഇങ്ങനെയാണ്.

'സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട് ', ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് എന്നോട് പറഞ്ഞതാണ്, ''അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം.'' അന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല, 6 വർഷങ്ങൾക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോൾ ഞാനോർക്കുന്നത് ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാൻ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്.

പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനിൽക്കുന്ന ഒരു ഹയറാർക്കി സമ്പ്രദായമുണ്ട്. സീനിയർ നടന്മാർക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേർതിരിവ്. ചായ പേപ്പർ ഗ്ലാസിൽ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്നം. കാലിന്മേൽ കാല് കേറ്റി വച്ചിരുന്നാൽ ജാഡ, കൂളിങ് ഗ്ലാസ്സിട്ടാൽ അഹങ്കാരം, സ്‌ക്രിപ്റ്റിൽ അഭിപ്രായം പറഞ്ഞാൽ ഇടപെടൽ. നമ്മൾ കാഷ്വൽ ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ദുർവ്യാഖ്യാനിക്കപ്പെടും.എക്സ്ട്രീമ്ലി ജഡ്ജ്മെന്റൽ ആയിട്ടുള്ള ഒരു പറ്റം കൂട്ടർ.

വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിൻ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങൾ അളക്കലാണ്, എന്നാൽ നിങ്ങൾ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം, സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടിൽ പോവുക. എന്നാൽ നിങ്ങളെ അടുത്ത പടത്തിൽ വിളിക്കും. ഒരുപക്ഷേ പ്രായത്തിന്റെ അപക്വതയിൽ അൽപം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല 'സിനിമക്കാരുടെയും' ഗുഡ്ബുക്കിൽ ഞാൻ കേറിപറ്റിയിട്ടില്ല. അല്പം ഡിമാൻഡിങ്ങ് ആയതിന്റെ പേരിൽ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാൻ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.

ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുള്ളത് കഴിവും പ്രയത്നവുമാണ് എന്നിരിക്കെ, സിനിമയിൽ മുന്നേറാൻ നമ്മൾക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാൻ ചെറിയ വേഷങ്ങളിൽ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു വെീം ബിസിനസ് കൂടിയാണ്, അപ്പോൾ കൂടുതൽ ശമ്പളം മേടിക്കുന്നവർ ആണ് താരങ്ങൾ. നായികയുടെ ഹെയർ ഡ്രസ്സറിന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു വലിയ അധ്വാനമുണ്ട്. എന്നാൽ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വച്ചാൽ സിനിമയിൽ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിർണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാൻ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കിൽ പിന്നെ സേഫ് ആണ്.

ആദ്യകാലത്തെ കോമഡി വേഷങ്ങളിൽ നിന്ന് ചുവട് മാറ്റാൻ ശ്രമിച്ചപ്പോൾ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. സാറ്റലൈറ്റ് വാല്യൂ മുതൽ സിനിമയ്ക്കു നല്ല തീയറ്ററുകൾ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങൾ നായകന്റെ തലയിലാണ്. ഇതെല്ലാം ചെയ്ത് പടം തീയറ്ററിൽ എത്തിച്ചാൽ നിങ്ങളിൽ എത്ര പേര് ആദ്യവാരം പോയിക്കാണും ? അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം എബൗവ് ആവറേജ് ആയാലും പോരാ, എക്സെപ്ഷണൽ ആണേൽ ഞങ്ങൾ വിജയിപ്പിക്കാം. അല്ലേൽ വിമർശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകൾ പോലും ഇക്കൂട്ടർ വിജയിപ്പിക്കുന്നില്ലേ ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തിൽ എന്താണ് ഇത്ര കാർക്കശ്യം ? ആരോട് പറയാൻ...

ഇത്രയൊക്കെ എഴുതാൻ പ്രേരണയായത് കഴിഞ്ഞ ദിവസം സംഭവിച്ച സുശാന്ത്സിങ്് രാജ്പുത്ത് എന്ന നടന്റെ മരണത്തോടനുബന്ധിച്ചു കങ്കണ റോണത് നടത്തിയ തുറന്നടിച്ച പ്രതികരണമാണ്. ബോളിവുഡിൽ ഗോഡ്ഫാദർ ഇല്ലാത്ത സുശാന്തിന്റെ ഇൻഡസ്ട്രിയിലെ ചെറുത്ത് നിൽപ്പിന്റെ കഷ്ടപ്പാടിനെ പറ്റി കങ്കണ പറയുകയുണ്ടായി. ഇത്രയും ചെറിയ നമ്മുടെ ഇൻഡസ്ട്രയിൽ പിടിച്ചു നിൽക്കാൻ പാടാണെങ്കിൽ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും. ഫാമിലിമാമിനു വേണ്ടി(അതിവിടെ ആരൊക്കെ കണ്ടു എന്നുള്ളത് വേറൊരു ചോദ്യം )മുംബൈയിൽ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെയാണ് സംവിധായകൻ നിതെഷ് തിവാരി chichore യിൽ അഭിനയിക്കാൻ വിളിക്കുന്നത്, സ്‌ക്രീൻ ടെസ്റ്റും മേക്കപ്പും ചർച്ചയും എല്ലാം കഴിഞ്ഞു ജോയിൻ ചെയ്യാൻ ഇരിക്കെയാണ് ഡേറ്റ് ക്ലാഷ് മൂലം അത് കൈവിട്ടു പോയത്, അതിൽ നല്ല വിഷമമുണ്ടായിരുന്നു. അന്നാ സിനിമയിൽ അഭിനയിച്ചിരുന്നേൽ ഒരു പക്ഷേ സുശാന്ത് സിങ് എന്ന വ്യക്തിത്വത്തെ കൂടുതൽ അടുത്തറിയാൻ സാധിച്ചേനെ. സിനിമയിൽ ഗോഡ്ഫാദർ ഇല്ലാത്ത എനിക്ക് അയാളുടെ യാത്രയും പ്രയത്നവും ഒരുപാട് ചെയ്യാൻ സാധിച്ചേനെ. ഒരു പക്ഷെ ഞങ്ങൾ സുഹൃത്തുക്കൾ ആയേനെ...

ഇനിയും നീട്ടി വലിക്കുന്നില്ല, എന്നെങ്കിലും പറയണമെന്ന് വിചാരിച്ച ചില കാര്യങ്ങൾ ആണ്, ഇപ്പോൾ പങ്ക് വെക്കണമെന്ന് തോന്നി. സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവർ നേരിടാൻ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഞാൻ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല. പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാൽ, in a fair race everyone deserves an equal start. സംവരണം വേണ്ട, തുല്യ അവസരങ്ങൾ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്നവും ഉള്ളവർ നിലനിൽക്കും എന്ന ശുഭാപ്തിയുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലവർക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പോവാനുണ്ട്, കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP