Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്ലാക്ക് മെയിൽ കേസിലെ മുഖ്യപ്രതി അറസ്റ്റിലായതിന് പിന്നാലെ പുറത്ത് വന്നത് പ്രതിയുടെ പൊലീസ് ജീപ്പിലിരുന്നുള്ള തകർപ്പൻ ടിക്ക് ടോക്ക് വീഡിയോ; പാലക്കാട് പൊലീസ് സ്‌റ്റേഷനിലെ ജീപ്പിലിരുന്നുള്ള പ്രതിയുടെ വൈറൽ ടിക്ക് ടോക്ക് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കേസിൽ കുരുക്ക് മുറുകി; പ്രതിയുടെ പൊലീസ് ബന്ധങ്ങൾ അന്വേഷിക്കുമെന്ന് ഡി.സി.പി പൂങ്കുഴലി; വീഡിയോ അയച്ച് നൽകിയത് ഇരയായ പെൺകുട്ടിക്ക് മറ്റൊരു പ്രതി  

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊച്ചിയിൽ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയുടെ ടിക്ക് ടോക്ക് വീഡിയോ വിവാദത്തില്. പൊലീസ് കേസിലെ പ്രതി പൊലീസ് ജീപ്പിലിരുന്ന് എടുത്ത് ടിക്ക് ടോക്ക് വീഡിയോയാണ് വിവാദമായി മാറുന്നത്. KL01 BW 3473 നമ്പർ പൊലീസ് ജീപ്പിൽ ഇരുന്ന് ടിക് ടോക് ചെയ്യുന്ന വിഡിയോ ആണ് പുറത്തായത്.ഷെരീഫ് അറസ്റ്റിലായെന്നും ഇനി പരാതി നൽകേണ്ടതില്ലെന്നും ഇരയായ പെൺകുട്ടികളെ തെറ്റിദ്ധരിപ്പിക്കാനായാണ് ഈ വിഡിയോ മറ്റൊരു പ്രതി അയച്ചുകൊടുത്തത്. ഇത് യഥാർത്ഥ പൊലീസ് ജീപ്പാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട്ടെ പൊലീസ് ഉദ്യോഗസ്ഥരുമായുള്ള പ്രതിയുടെ അടുത്ത ബന്ധത്തിന്റെ സൂചനയാണിത്. പൊലീസ് ജീപ്പ് പ്രതി ദുരുപയോഗം ചെയ്തത് അന്വേഷിക്കുമെന്ന് എറണാകുളം ഡി.സി.പി. പൂങ്കുഴലി അറിയിച്ചു.

ഷംന ബ്ലാക്ക് മെയിൽ കേസിലെ എല്ലാ പ്രതികളും പിടിയിലായതായാണ് സൂചന. ഇന്ന് അറസ്റ്റിലായ ഷെരീഫ് കേസിലെ മുഖ്യ സൂത്രധാരനാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളാണ് വരൻ ചമഞ്ഞ് ഷംന കാസിമിനെ വിളിച്ചതും സംഭവത്തിന്റെ ആസൂത്രണം നടത്തിയതും. മറ്റ് പെൺകുട്ടികളെ പാലക്കാട് എത്തിച്ചതിലും ഇയാൾക്ക് പങ്കുണ്ട്.നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലെ മുഖ്യസൂത്രധാരൻ ഷെരീഫ് ഇന്നാണ് അറസ്റ്റിലായത്. വ്യാജ വീഡിയോയിലൂടെ യുവതികളെയും ഷെരീഫ് കബളിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഷെരീഫ് പൊലീസിന്റെ പിടിയിലായെന്ന വ്യാജ വീഡിയോ അയച്ചുനൽകിയാണ് നേരത്തെ തട്ടിപ്പിനിരായ യുവതികളെ കബളിപ്പിച്ചത്. നിലവിൽ പൊലീസിന്റെ പിടിയിലായ റഫീഖാണ് ഈ ദൃശ്യങ്ങൾ അയച്ചുനൽകിയതെന്ന് തട്ടിപ്പിനിരയായ യുവതി പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ ഇവരുടെ തട്ടിപ്പിനിരയായ യുവതികൾ പൊലീസിൽ പരാതി നൽകി കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തിലാണ് റഫീഖ് തന്നെ ഇടപെട്ട് ഷെരീഫ് അറസ്റ്റിലായെന്ന് യുവതികളെ തെറ്റിദ്ധരിപ്പിച്ചത്. ഇത് വിശ്വസിപ്പിക്കാനായി പൊലീസിന്റെ സ്റ്റിക്കർ പതിപ്പിച്ച ജീപ്പിൽ ഷെരീഫ് ഇരിക്കുന്ന ദൃശ്യങ്ങളും അയച്ചുനൽകി. എന്നാൽ പിന്നീട് ടിക് ടോകിൽ ഇതേ ജീപ്പിന് മുന്നിൽനിന്നുള്ള ഷെരീഫിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾ അറസ്റ്റിലായിട്ടില്ലെന്ന് യുവതികൾക്ക് മനസിലായത്. ഈ വിവാദം കത്തുന്നതിനിടെയാണ് ഷെരീഫ് പിടിയിലാകുന്നത്.

കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും പൊലീസ് പറയുന്നുണ്ട്. അതിനിടെ, കഴിഞ്ഞദിവസം യുവതികളെ പാർപ്പിച്ച പാലക്കാട്ടെ ഹോട്ടലുകളിൽ പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ തെളിവൊന്നും കിട്ടിയില്ല. ഷെരീഫാണ് ഷംനയെ കെണിയിൽപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയത്. നിരവധി കേസുകളിലെ പ്രതിയാണ് ഷെരീഫ്. പാലക്കാട് സ്വദേശിയാണ് ഷെരീഫ്. ഇന്ന് പുലർച്ചെയാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച കാറും കണ്ടെടുത്തു. കേസിൽ 7 പ്രതികൾ പിടിയിലായി

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സൂത്രധാരനെന്ന് കരുതയാളാണ് പിടിയിലാത്. കേസിൽ അഞ്ചാം പ്രതി അബ്ദുൾ സലാം ഇന്നലെ കീഴടങ്ങിയിരുന്നു. ബ്ലാക്മെയിലിങ് കേസിൽ പ്രതികൾക്കെതിരെ ഇന്ന് പൊലീസ് മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയിരുന്നു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയിൽ പകർത്തിയ ശേഷം പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. വിവാഹാലോചനയുടെ പേരിലാണ് പ്രതികൾ ഷംനയുടെ കുടുംബവുമായി ബന്ധപ്പെട്ടത്.

ഷംന കാസിമിൽനിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ സിനിമ, സീരിയൽ, മോഡലിങ്, ഇവന്റ് മാനേജ്‌മെന്റ് രംഗത്തെ കൂടുതൽ പെൺകുട്ടികളെ തട്ടിപ്പിന് ഇരയാക്കിയതായി പരാതിയുണ്ട്. പണം തട്ടാൻ ലൈംഗികചൂഷണവും ബ്ലാക്ക്‌മെയിലിങ്ങും ഭീഷണിയുമൊക്കെ ഇവർ തരംപോലെ പ്രയോഗിച്ചു. പലരും നാണക്കേടും ഭയവുംമൂലം പരാതിപ്പെട്ടില്ലെന്നും പൊലീസ് പറയുന്നു. അതേ സമയം യുവ മോഡലടക്കം അഞ്ച് പേർ പരാതിയുമായി എത്തി. ഷംന കാസിമിന്റെ അമ്മ നൽകിയ പരാതിയെ തുടർന്ന് നാലു പ്രതികൾ പിടിയിലായതോടെയാണ് കൂടുതൽപേർ പരാതിയുമായി എത്തിയത്. പ്രതികളുടെ ചിത്രം കണ്ടാണ് ആലപ്പുഴ സ്വദേശിയായ മോഡലും കടവന്ത്ര സ്വദേശിയായ നടിയും പരാതി നൽകിയത്. ഇവരിൽനിന്ന് സ്വർണവും പണവും തട്ടിയെടുത്തെന്നാണ് പരാതി.

പാലക്കാട്ടെ അജ്ഞാതകേന്ദ്രത്തിൽ താനുൾപ്പെടെ എട്ട് യുവതികളെ ഭക്ഷണവും വെള്ളവും പോലും തരാതെ ദിവസങ്ങളോളം പൂട്ടിയിട്ടതായി ആലപ്പുഴ സ്വദേശിയായ പെൺകുട്ടി പരാതിയിൽ പറഞ്ഞു. സമാനമായ മൂന്നു പരാതിയിലും പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച അഞ്ച് യുവതികൾ കൂടി പരാതിയുമായി എത്തി. ലൈംഗികചൂഷണം ഉൾപ്പെടെ നടന്നിട്ടുണ്ടെന്ന കാര്യവും അന്വേഷിക്കുമെന്ന് മേൽനോട്ടം വഹിക്കുന്ന സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ വെളിപ്പെടുത്തി.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP