Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃണമൂലിന്റെ ബൈക്ക് ബ്രിഗേഡിന്റെ ആക്രമണത്തിൽ വലഞ്ഞ സിപിഎം പ്രവർത്തകർക്ക് തുണയായത് ബിജെപി; മമതയെ തോൽപ്പിക്കാൻ ബിജെപിയെ സഹായിച്ച സിപിഎം അടവുനയം അണികൾ കാര്യമാക്കി; പാർട്ടി ഓഫീസുകളിൽ കാവിക്കൊടി തൂക്കി പ്രവർത്തകർ ഒന്നടങ്കം ബിജെപിയിൽ; 34 വർഷം ഭരിച്ച ബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംപൂജ്യരായി; രണ്ടു പ്രബലർക്കിടയിൽ ഞെരിഞ്ഞ് അമരുമെന്ന് അറിഞ്ഞതോടെ കൈ അരിവാൾ സഖ്യം വീണ്ടും; ബംഗാളിൽ സിപിഎമ്മിനെ ബിജെപി വിഴുങ്ങിയ കഥ

തൃണമൂലിന്റെ ബൈക്ക് ബ്രിഗേഡിന്റെ ആക്രമണത്തിൽ വലഞ്ഞ സിപിഎം പ്രവർത്തകർക്ക് തുണയായത് ബിജെപി; മമതയെ തോൽപ്പിക്കാൻ ബിജെപിയെ സഹായിച്ച സിപിഎം അടവുനയം അണികൾ കാര്യമാക്കി; പാർട്ടി ഓഫീസുകളിൽ കാവിക്കൊടി തൂക്കി പ്രവർത്തകർ ഒന്നടങ്കം ബിജെപിയിൽ; 34 വർഷം ഭരിച്ച ബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംപൂജ്യരായി; രണ്ടു പ്രബലർക്കിടയിൽ ഞെരിഞ്ഞ് അമരുമെന്ന് അറിഞ്ഞതോടെ കൈ അരിവാൾ സഖ്യം വീണ്ടും; ബംഗാളിൽ സിപിഎമ്മിനെ ബിജെപി വിഴുങ്ങിയ കഥ

എം മാധവദാസ്

'പല രാഷ്ട്രീയ കൂറുമാറ്റങ്ങളും കാലുമാറ്റങ്ങളും നാം കണ്ടിട്ടുണ്ട്. എന്നാൽ പാർട്ടി ഓഫീസുകൾ അടക്കം ഒരു പാർട്ടിയിലെ നേതാക്കളും അണികളും ഒന്നടങ്കം മറ്റൊരു പാർട്ടിയിൽ എത്തുക എന്നത് അപൂർവങ്ങളിൽ അപൂർവം തന്നെ. അത്തരമൊരു കാഴ്ചയാണ് ഞാൻ കഴിഞ്ഞ കുറച്ചുവർഷങ്ങളായി 24 പർഗാനപോലുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ കണ്ടത്. അരിവാൾ ചുറ്റിക നക്ഷത്രമുള്ള ചെങ്കൊടി എടുത്തുമാറ്റി അവിടെ കാവിക്കൊടി ഉയർത്തി, പാർട്ടി ഓഫീസ് അടക്കം ഒന്നടങ്കം ബിജെപി ഓഫീസ് ആയി മാറിയത് ബംഗാളിന്റെ ഉൾഗ്രാമങ്ങളിൽ വ്യാപകമായിരുന്നു. 2011ലെ തെരഞ്ഞെടുപ്പ് തോൽവിയും തുടർന്നുണ്ടായ സമാനതകൾ ഇല്ലാത്ത ത്രിണമൂൽ അക്രമണവും സിപിഎം പ്രവർത്തകരെ വ്യാപകമായി ബിജെപിയിലേക്ക് ആകർഷിച്ചു. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞടുപ്പിടക്കം മമതയെ തോൽപ്പിക്കനായി സിപിഎം പ്രവർത്തകർ പ്രവർത്തിച്ചതും വോട്ട് ചെയ്തതും ബിജെപിക്കാണ്. നേതൃത്വത്തിലെ പലരും ബിജെപിയോട് മൃദു സമീപനമാണ് എടുത്തത്. ഫലമോ 2019ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ സിപിഎം സംപൂജ്യരായി. ഒരുകാലത്ത് ഇൻക്വിലാബ് ഉയർന്ന ബംഗാൾ ഗ്രാമങ്ങളിലെ സിപിഎം പ്രവർത്തർ ഇന്ന് ഭാരത്മാതാ കീ ജയ് വിളിക്കയാണ്. തൃണമൂലിനെ തോൽപ്പിക്കാൻ ബിജെപിയെ പിന്തുണക്കുക ഒരു അടവുനയമായാണ് സിപിഎം എടുത്തതെങ്കിലും പണി പാളി. പ്രവർത്തകർ തിരികെവരാതെ ബിജെപിയിൽ ഉറച്ചു നിൽക്കുന്നു'- ബംഗാളിൽ സിപിപിഎമ്മിനെ ബിജെപി വിഴുങ്ങിയ കഥ എന്നപേരിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ ലാൽ ചൗധരി ടെലഗ്രാഫിൽ എഴുതിയ ലേഖനമാണിത്.

കണക്കുകൾ നോക്കുമ്പോൾ ഈ മാറ്റം ഭീകരണമാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 42ൽ 22 സീറ്റുകൾ തൃണമൂൽ സ്വന്തമാക്കിയെങ്കിലും സംസ്ഥാനത്ത് എറ്റവും വലിയ നേട്ടമുണ്ടാക്കിയത് ബിജെപിയായിരുന്നു. 18 സീറ്റുകളിൽ വിജയിച്ചായിരുന്നു ബിജെപി ബംഗാളിൽ റെക്കോർഡ് വിജയം കരസ്ഥമാക്കിയത്. 2014 ൽ കേവലം രണ്ട് സീറ്റ് മാത്രം വിജയം നേടിയിടത്ത് നിന്നായിരുന്നു ഒറ്റയടിക്ക് 16 സീറ്റുകൾ ബിജെപി വർധിപ്പിച്ചത്. സിപിഎമ്മിന് കൈയിലുണ്ടായിരുന്നു രണ്ടുസീറ്റും പോയി. ചരിത്രത്തിലാദ്യമായി വോട്ട് വിഹിതം ഏഴ് ശതമാനത്തിലേക്ക് കുറയുകയും ചെയ്തു.

ഇതോടെയാണ് സിപിഎമ്മിന് തങ്ങൾ എത്തിനിൽക്കുന്ന അപകടത്തിന്റെ ആഴം മനസ്സിലായത്. അതുകൊണ്ടുതന്നെ തൃണമൂലിനെ എതിർക്കാൻ ബിജെപി എന്ന അടുവുനയം മാറ്റി, തൃണമൂലും ബിജെപിയെയും ഒരുപോലെ എതിർക്കാനാണ് ബംഗാൾ സിപിഎമ്മിന്റെ തീരുമാനം. അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 32 സിറ്റിങ്് സീറ്റുകൾ നിലനിർത്തുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ച് അങ്ങേയറ്റം പ്രയാസുമുള്ള കാര്യമാണ്. അതിനായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് സഖ്യം വീണ്ടും പൊടിതട്ടി എടുക്കകയാണ് അവർ. സിപിഎമ്മുമായുള്ള സഖ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡും സമ്മതം മൂളിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കൈഅരിവാൾ സഖ്യം എന്ന് പേരിട്ട സിപിഎം- കോൺഗ്രസ് മുന്നണിയായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഉണ്ടാവുക എന്ന് ഉറപ്പാണ്. മുതിർന്ന സിപിഎം നേതാവ് ബിമൻ ബോസും സംസ്ഥാന സെക്രട്ടിറി സൂര്യകാന്ത് മിശ്രയും ഇക്കാര്യം സ്ഥിരീകരിച്ചതായി ദ ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു. മമത നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുമ്പോൾ ഒറ്റ സീറ്റും ലഭിക്കില്ലെന്ന തിരിച്ചറിവാണ് ഇരുപാർട്ടികളെയും സഖ്യത്തിന് പ്രേരിപ്പിക്കുന്നത്. സഖ്യം സംബന്ധിച്ച് കോൺഗ്രസ്സിന്റെയും സിപിഎമ്മിന്റെയും സംസ്ഥാന നേതൃത്വങ്ങൾ ധാരണയിലായിട്ടുണ്ട്. കേരളത്തിൽ പരസ്പരം കടിച്ചുകീറാൻ നിൽക്കുന്ന രണ്ടുപാർട്ടികൾ ബംഗാളിൽ പരസ്പരം ധാരണയിൽ എത്തുന്നു. ഇതിന്റെ പേരുതന്നെയാണ് പ്രായോഗിക രാഷ്ട്രീയം.

ബംഗാളിൽ സിപിഎം പ്രവർത്തകർ എന്തുകൊണ്ടാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് ചോദിച്ചപ്പോൾ എഴുത്തുകാരൻ രാമചന്ദ്രഗുഹയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു. ' എന്താണ് അടിസ്ഥാനപരമായി ഒരു സിപിഎംകാരനും ബിജെപിക്കാരനും തമ്മിയുള്ള വ്യത്യാസം. രണ്ടുപേരും ഒരുപോലെ അന്ധവിശ്വാസികളാണ്. ജ്യോതിഷം നോക്കാതെ ഒരു ബംഗാളിയും ഒരു കാര്യം ചെയ്യില്ല. കാളിപൂജയുതൊട്ട് കൂടോത്രമടക്കം രണ്ട് അണികളിലും എല്ലാം ഒരുപോലെ. ഭൗതികമായ യാതൊരു മാറ്റവും അവിടെ കൊണ്ടുവരാൻ സിപിഎമ്മിന് കഴിഞ്ഞിട്ടല്ല. എങ്ങനെ സിപിഎമ്മിൽ പ്രവത്തിച്ചോ അതുപോലെ തന്നെ ഒരു ബംഗാളിക്ക് ബിജെപിയിലും പ്രവർത്തിക്കാൻ കഴിയും.'- അദ്ദേഹം വ്യക്തമാക്കി. കേരളത്തിലടക്കം സിപിഎമ്മുകാർ ഓർക്കേണ്ട ഒരു നിരീക്ഷണമാണിത്. ഭൗതികവാദമെന്ന അടിസ്ഥാന ആശയത്തിൽ വെള്ളം ചേർത്തുകഴിഞ്ഞാൽ, ഒരു തിരിച്ചടിയുണ്ടാൽ എല്ലാം ഒലിച്ചുപോകൻ അധികം സമയം വേണ്ട.

2016ൽ പരാജയപ്പെട്ട കൈ അരിവാൾ സഖ്യം

2011ലെ കനത്ത തിരിച്ചടിക്കും ഭരണമാറ്റത്തിനും ശേഷം പാർട്ടി ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞുകൊണ്ട് ബംഗാൾ നേതാക്കൾ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എടുത്ത തീരുമാനമായിരുന്നു കോൺഗ്രസ് ധാരണം. എന്നാൽ കേരളത്തിലെ സിപിഎം നേതാക്കൾ ആയിരുന്നു കേന്ദ്ര കമ്മറ്റിയിൽ അടക്കം ഇതിനെതിരെ ഏറ്റവും കൂടുതൽ ഒച്ചവെച്ചത്. പക്ഷേ ദാർശനികമായ കടുംപിടുത്തങ്ങൾക്കല്ല, പ്രായോഗിക രാഷട്രീയത്തിനായിരുന്നു ബംഗാൾ നേതാക്കൾ മുൻഗണന നൽകിയത്.

എന്നാൽ തൃണമൂൽ കോൺഗ്രസ് തരംഗത്തിൽ സഖ്യത്തിന്റെ പ്രകടനം മോശമായിരുന്നു.34 വർഷം ഒരു സംസ്ഥാനം ഭരിച്ച പാർട്ടി പ്രതിപക്ഷം പോലുമാവാനാവാതെ വെറും 32 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക അപ്രസക്തരാക്കപ്പെട്ടു. 2016 നിയമസഭ ഇലക്ഷനിൽ കേരളം ചുവന്നു തുടുത്തപ്പോൾ അങ്ങ് ബംഗാളിൽ ഇടതു കോട്ട തകർന്ന് തരിപ്പണമാവുന്ന ദയനീയ ശബ്ദമാണ് ഉയർന്നു കേട്ടത്. ആകെയുള്ള 294ൽ 211 സീറ്റും നേടി തൃണമൂൽ കോൺഗ്രസ് രണ്ടാം വട്ടവും ബംഗാളിൽ അധികാരത്തിലേറി. 2011ൽ 184 സീറ്റുനേടിയ സ്ഥാനത്ത് നിന്ന് 211 ആയി ഉയർത്താൻ തൃണമൂലിനായി. അധികാരത്തിലെത്തിയ ശേഷം നേരിടേണ്ടി വന്ന നാരദ, ശാരദാ വിവാദങ്ങളും മേൽപ്പാല ദുരന്തവും തൃണമൂലിന്റെ സാധ്യതയെ ബാധിക്കുമെന്നു സി പി എം കരുതിയെങ്കിലും കണക്കു കൂട്ടലുകൾ പിഴച്ച കാഴ്ചയായിരുന്നു ബംഗാളിലേത്.

44 സീറ്റുകളുമായി കോൺഗ്രസ് പ്രതിപക്ഷ സ്ഥാനത്തിന് അർഹത നേടിയപ്പോൾ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റു വാങ്ങുകയായിരുന്നു സിപിഎം. സംസ്ഥാനത്തെ പാർട്ടിയുടെ മുഖമായ സൂര്യകാന്ത് മിശ്ര ഉൾപ്പെടെയുള്ളവർ പരാജയം രുചിച്ചത് 13589 വോട്ടുകൾക്കാണ്.
2011ൽ 62 സീറ്റ് നേടിയ സ്ഥാനത്ത് അഞ്ച് വർഷം പിന്നിടുമ്പോൾ 32 സീറ്റുമാത്രമായി സിപിഎം ഒതുങ്ങി. 42 സീറ്റുകൾ 2011ൽ നേടിയ കോൺഗ്രസ്സാവട്ടെ 44ലേക്കുയർന്ന് നില മെച്ചപ്പടുത്തി.

കോൺഗ്രസുമായുണ്ടാക്കിയ തിരഞ്ഞെടുപ്പു ബാന്ധവത്തെ സഖ്യമെന്നു വിളിക്കാൻ സിപിഎം നേതാക്കൾ ഒരിക്കലും തയ്യാറായിരുന്നില്ല. കോൺഗ്രസ് പ്രത്യയശാസ്ത്രത്തെ എതിർക്കുകയും തിരഞ്ഞെടുപ്പിൽ അവരുമായി യോജിച്ചു പ്രവർത്തിക്കാൻ ഒരുങ്ങിയതും അണികളിൽ പ്രതിഷേധത്തിന് കാരണമായിരുന്നു സിപിഎം അണികൾ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കു വോട്ടു ചെയ്തെങ്കിലും കോൺഗ്രസിന്റെ അണികൾ സിപിഎം സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്തില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. പല വടക്കൻ ജില്ലകളിലും ഈ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാൻ തൃണമൂൽ കോൺഗ്രസിനു സാധിച്ചു. കോൺഗ്രസ് അനുഭാവികളിൽ പലരും നോട്ടയ്ക്കു കുത്തിയതും സിപിഎമ്മിനു ക്ഷീണം ചെയ്തു.

45 ശതമാനം വോട്ടാണ് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് നേടിയത്. കോൺഗ്രസ് 12 ശതമാനവും സിപിഎം 19 ശതമാനം വോട്ടും നേടി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നിലനിർത്താനായെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി സമാശ്വസിച്ചെങ്കിലും എളുപ്പം മായ്ക്കാൻ കഴിയുന്നതല്ല ഈ വിള്ളൽ. കോൺഗ്രസ് തങ്ങളെ ചതിച്ചുവെന്നായിരുന്നു ഇക്കാര്യത്തിൽ സിപിഎം നേതാക്കളുടെ പ്രതികരണം. ഇതേ തുടർന്നാണ് അവർ ബിജെപിയോട് മൃദുസമീപനം കാണിച്ചതും.

2019ൽ ബിജെപിയെ സഹായിച്ചത് പരസ്യമായി

2016ൽ കോൺഗ്രസ് സഖ്യം പരാജയമായിട്ടും 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിന് സിപിഎം ശ്രമിച്ചിരുന്നു. പക്ഷേ സീറ്റ് ധാരണയാവാത്തതിന്റെ പേരിൽ അത് പൊളിഞ്ഞു. അതോടെയാണ് തൃണമൂലിനെ ഒരു പാഠം പഠിപ്പിക്കുക എന്ന രീതിയിൽ, സിപിഎം പ്രവർത്തകർ ബിജെപിയെ സഹായിക്കാൻ തീരീമാനിക്കുന്നത്.

ഭാരത് മാതാ കീ ജയ് വിളിച്ച് കാവിക്കൊടിയുമേന്തി വടക്കൻ ബംഗാളിലും മറ്റും പ്രകടനം നടത്തുകയാണ് സിപിഎം പ്രവർത്തകർ! മൂന്നര ദശാബ്ദം സിപിഎം ഭരിച്ച ചുവപ്പ് കോട്ടയായ ബംഗാളിലെ ഗ്രാമങ്ങളിലെ അവസ്ഥ ഇതാണെന്ന് കഴിഞ്ഞവർഷം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. സിപിഎം പ്രവർത്തകർ മാത്രമല്ല ഏരിയാ കമ്മറ്റി അംഗങ്ങളായ മുതിർന്ന നേതാക്കൾ പോലും ഈ കൂട്ടത്തിൽ ഉണ്ടെന്നാണ് ദ ടെലിഗ്രാഫ്, ദ വയർ പോലുള്ള മാധ്യമങ്ങൾ വീഡിയോ സഹിതം ചൂണ്ടിക്കാട്ടുന്നത്. ബിജെപിയോട് എന്തെങ്കിലും ആശയപരമായ യോജിപ്പ് ഉണ്ടായിട്ടില്ല, മറിച്ച് തൃണമൂൽ അക്രമം ഭയന്നിട്ടാണ് ഈ നടപടിയെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. 'തൃണമൂലിന്റെ അക്രമവും ഭീഷണിയും താങ്ങാനാവാതെയാണ് ഞാൻ ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്നത്. ഞങ്ങളുടെ പാർട്ടിക്ക് ഈ അക്രമങ്ങളെ പ്രതിരോധിക്കാൻ ആവുന്നില്ല. തല്ലിയാൽ ചോദിക്കാൻ ബിജെപിക്കും ആർഎസ്എസിനും ആളുകൾ ഉണ്ട്'- ഒരു കാലത്ത് സിപിഎം കോട്ടയായ 24 പർഗാനയിലെ മുൻ സിപിഎം ലോക്കൽ സെക്രട്ടറിയായ ലാൽ ചതുവേദിയെന്ന കർഷകൻ ദ ടെലിഗ്രാഫിനോട് പറഞ്ഞ വാക്കുകൾ ആണിത്.

ബംഗാളിലെ അടിത്തട്ടിൽ സംഭവിച്ചത് അതായിരുന്നു. ബൈക്ക് ബ്രിഗേഡ് എന്ന് വിളിക്കുന്ന തൃണമൂൽ ഗുണ്ടാ സംഘങ്ങളുടെ അക്രമവും ഭീഷണിയും താങ്ങാനാവാതെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകി. ഇത് മുന്നിൽ കണ്ട് ബിജെപിയാവട്ടെ മമതക്കുനേരെയുള്ള വിമർശനവും ശക്തമാക്കുകയാണ്. പാർട്ടി ഓഫീസുകൾ പോലും ബിജെപി ഓഫീസ് ആക്കിയും ബിജെപിക്ക് ബൂത്ത് ഏജന്റുമാർ ഇല്ലാത്തിടത്ത് തങ്ങളുടെ പാർട്ടി പ്രവർത്തകരെ ഇറക്കിയുമാണ് ഇവിടെ സിപിഎം ബിജെപിയോട് സഹകിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയമാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. പല ബൂത്തുകളിലും ബിജെപി- സിപിഎം ധാരണ നിലനിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.അമിത്ഷാ അടക്കമുള്ള ബിജെപി നേതാക്കളും ഇത് നന്നായി മുതലെടുത്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി റാലികളിൽ അവർ സിപിഎമ്മിനെ വിമർശിച്ചില്ല. ഫലം വന്നപ്പോൾ ബിജെപി 2ൽ നിന്ന് 18 സീറ്റിലേക്ക് കുതിച്ചുയർന്നു. സിപിഎം വട്ടപൂജ്യമായി.

2011 ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം 39.6 ശതമാനമായിരുന്നു. ബിജെപിയുടേത് 4.06 ശതമാനവും. എന്നാൽ അഞ്ച് വർഷത്തിന് ശേഷം ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം 25.6 ശതമാനമായി കുറഞ്ഞു. ബിജെപിയുടെത് 10.28 ശതമാനമായി വർധിച്ചു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും തൃണമൂലിന്റെയും വോട്ട് വിഹിതം വർധിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ സിപിഎം വോട്ടുകളാണ് ബിജെപിയിലേക്ക് പോകുന്നതെന്ന വിലയിരുത്തലുകളാണ് കൂടുതൽ. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം 17 ശതമാനമായിരുന്നു. ഇടതുപക്ഷത്തിന്റെത് 30 ശതമാനവും. പക്ഷേ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വെറും 7 ശതമാനം വോട്ടിലേക്കാണ് സിപിഎം വീണത്.

ബിജെപിയിൽ ചേർന്നവരിൽ സിപിഎം എംഎൽഎയും

ഒരു എംഎൽഎ ബിജെപിയിൽ ചേർന്നത് പാർട്ടിയെ ഞെട്ടിച്ചിരുന്നു. അതും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ്. ബംഗാളിലെ പ്രമുഖ സിപിഎം നേതാവും എംഎൽഎയുമായ ഖഗേൻ മർമുവാണ് ഏറ്റവുമൊടുവിലായി കാവിക്കൊടി പിടിച്ചിരിക്കുന്നത്. തൃണമൂൽ എംപി അനുപം ഹസ്രം ബിജെപിയിലെത്തിയതിന് പിന്നാലെയാണ് സിപിഎം എംഎൽഎ മർമുവും ബിജെപിയിലെത്തിയിരിക്കുന്നത്. ബിർഭം ജില്ലയിലെ ബോൽപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ഹസ്ര.

രാഷ്ട്രീയ എതിരാളികളെ പാളയത്തിലെത്തിച്ച് വിജയം നേടുകയെന്ന തന്ത്രം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്ന നേതാവ് എന്ന വിശേഷണത്തിന് അർഹനാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ. കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ കാവിപുതപ്പിച്ചാണ് ഷായും കൂട്ടരും തൃപുരയിൽ രണ്ടരപതിറ്റാണ്ട് നീണ്ടുനിന്ന ഇടതുഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലേറിയത്. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞതോടെ അമിത് ഷായും ബിജെപിയും ഇതര പാർട്ടികളുടെ നേതാക്കളെ താമരയ്ക്ക് കീഴിൽ അണി നിരത്താനുള്ള തീവ്രശ്രമത്തിലാണ്. കോൺഗ്രസ് പാർട്ടിയിൽ നിന്നാണ് ഏറ്റവും അധികം നേതാക്കളെ ബിജെപി പാളയത്തിലെത്തിക്കുന്നത്. എന്നാൽ, സിപിഎം എംഎൽഎയും ബിജെപിയിൽ ചേർന്നതോടെ മറ്റ് പാർട്ടികളും ഭയപ്പെടണമെന്ന സന്ദേശം തന്നെയാണ് ബിജെപി നൽകുന്നത്. എപ്പോഴും സിപിഎം പറഞ്ഞിരുന്നത് തങ്ങളുടെ നേതാക്കൾ ആരും ബിജെപിയിൽ ചേരില്ല എന്നായാരുന്നു. ഈ ആത്മവിശ്വാസം പൊള്ളയാണെന്നാണ് ബംഗാൾ അനുഭവങ്ങൾ തെളിയിക്കുന്നത്.

അതിനിടെ സിപിഎം ബിജെപി ബാന്ധവത്തിനെതിരെ മുന്നറിയിപ്പുമായി മൂൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയും രംഗത്തെത്തിയിരുന്നു. ദ വയറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇത് അങ്ങേയറ്റം ഗുരുതരമായ സ്ഥിതി വിശേഷമാണെന്നാണ്, ബംഗാളിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി കൂടിയായ ബുദ്ധദേവ് പറയുന്നത്. തൃണമൂലിന്റെ വറചട്ടിയിൽ നിന്ന് ബിജെപിയുടെ എരിതീയിലേക്ക് ബംഗാളി ജനത പതിക്കാൻ ഇടയാക്കരുയെന്ന് തീർത്തുപറയുന്ന ബുദ്ധദേവ്, തൃണമൂലിനെപ്പോലെ സമാനമായ അപകടമാണ് ബിജെപിയെന്നും ചൂണ്ടിക്കാട്ടുന്നു. ' ബിജെപിക്കും തൃണമൂലിനും ബദൽ ഒരുക്കാനാണ് നാം ശ്രമിക്കേണ്ടയത്. പാർട്ടി വിട്ടുപോയെവർക്കൊ്ക്കെ അത്മവിശ്വാസം നൽകി തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കേണ്ടത്. ഒരു തിന്മയെ നിങ്ങൾക്ക് മറ്റൊരു തിന്മാകൊണ്ട് നേരിടാൻ ആവില്ല. മോദിയും മമതയും ഒരുപോലെ വർഗീയ രാഷ്ട്രീയം കളിക്കുകയാണ്-പ്രശസ്ത മാധ്യമ പ്രവർത്തകൻ ഹിമാദ്രി ഘോഷിന് നൽകിയ അഭിമുഖത്തിൽ ബുദ്ധദേവ് ചൂണ്ടിക്കാട്ടിയരുന്നു.

ഗ്രാമങ്ങളിൽ തൃണമൂലിന്റെ ഏരിയാ ഡോമിനേഷൻ

'സൈനിക ഭാഷയിൽ 'ഏരിയ ഡോമിനേഷൻ' എന്നൊരു പ്രയോഗമുണ്ട്. ബംഗാളിൽ സിപിഎം മുമ്പ് നടപ്പാക്കിയ തന്ത്രം ഇപ്പോൾ അതുപോലെ തൃണമൂലം പുറത്തെുടക്കുകയാണ്'- പ്രശസ്ത മാധ്യമ പ്രവർത്തകനായ തപൻ ഘോഷ് ബംഗാളിലെ സ്ഥിതി വിലയിരുത്തുന്നത് ഇങ്ങനെയാണ്.
പൊതുസ്ഥലത്ത് പൂർണ ആധിപത്യം സ്ഥാപിക്കുകയും മറ്റുള്ളവരെ അവിടെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുക. സിപിഎം ഏറെക്കാലം പ്രയോഗിച്ച ആ പദ്ധതി അതിനു മുമ്പ് കോൺഗ്രസും ഇപ്പോൾ തൃണമൂൽ കോൺഗ്രസും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ബംഗാളിലെ യാഥാർഥ്യം. സിപിഎം ഭരണകാലത്തും രാഷ്ട്രീയ അക്രമങ്ങൾ ബംഗാളിൽ പതിവായിരുന്നു. പൊലീസ് വെടിവയ്പിലും മറ്റ് രാഷ്ട്രീയ ഏറ്റുമുട്ടലുകളിലുമൊക്കെയായി നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് അധിപത്യം സ്ഥാപിച്ചതോടെ ഇക്കാര്യങ്ങൾ വളരെ കൂടിയിട്ടുള്ളതായി കാണാം.

മമതയുടെ ഭരണത്തിൽ തങ്ങളുടെ ആയിരത്തോളം പ്രവർത്തകരുടെ ജീവൻ നഷ്ടമായി എന്നാണ് സിപിഎം പറയുന്നത്. കള്ളകേസിൽ കുടുക്കുക്, പരസ്യമായി മർദിക്കുക, സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുക തുടങ്ങിയവായാണ് സിപിഎം പ്രവർത്തകർക്കുനേരെ ഇപ്പോൾ തൃണമൂലുകാർ ചെയ്യുന്നത്. അടിതാങ്ങാനാവതെ വലിയ വായിൽ കരയുന്ന സിപിഎം പ്രവർത്തകരുടെ വീഡിയോ യ്യൂട്യൂബിൽ വൈറലായിരുന്നു. തല്ലുന്നവനെ തിരച്ചുതല്ലാൻ പാർട്ടിക്ക് ശക്തിയില്ലാതായതോടെ സിപിഎമ്മുകാർ ആശ്രയിക്കുന്നത് ബിജെപിയെയാണ്. ആർഎസ്എസിന്റെയും കേന്ദ്രഭരണത്തിന്റെയും സഹായത്തോടെയുള്ള ഒരു സംരക്ഷണം ബിജെപി നിൽകുമെന്നത് തന്നെയാണ, ആ പാർട്ടിയിലേക്ക് കൂറുമാറാൻ സിപിഎം പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്.

പരിബർത്തൻ' (മാറ്റം) ആഹ്വാനം ചെയ്തു കൊണ്ടാണ് 2011-ൽ മമതാ ബാനർജി അധികാരത്തിൽ വന്നത്. എന്നാൽ, മമതയുടെ വരവോടെ ഗുണ്ടകളും മാഫിയാ സംഘങ്ങളുമൊക്കെ തൃണമൂലിലേക്ക് കളംമാറ്റിച്ചവിട്ടി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബംഗാളിൽ മൂന്നു ദശകം മുമ്പ് നിലവിൽ വന്ന 'ബൈക്ക് ബ്രിഗേഡ്‌സ്' വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. അന്തരിച്ച മുൻ സിപിഎം നേതാവും മന്ത്രിയുമായിരുന്ന സുഭാഷ് ചക്രവർത്തി 1980-കളിൽ രൂപം കൊടുത്തതാണ് ബൈക്ക് ബ്രിഗേഡ്. തെരഞ്ഞെടുപ്പ് പ്രചരണമാണ് ലക്ഷ്യമെങ്കിലും വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ പ്രധാന ജോലിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.

സിപിഎം തളർന്നതോടെ ബൈക്ക് ബ്രിഗേഡ് തൃണമൂൽ ഏറ്റെടുക്കുകകയായിരുന്നു. 70-100 അംഗങ്ങൾ വീതമുള്ള ബൈക്ക് ബ്രിഗേഡാണ് തൃണമൂലിന് ഓരോ ബ്ലോക്കിലുമുള്ളതെന്നാണ് പൊലീസിന്റെ കണക്ക്. കൊൽക്കത്ത ഹൈക്കോടതി ബൈക്ക് ബ്രിഗേഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും ബംഗാളിലെ ഗ്രാമങ്ങൾ ഇപ്പോഴും ഭരിക്കുന്നത് തൃണമൂലിന്റെ ഇത്തരം സംഘങ്ങളാണ്. നാമനിർദ്ദേശ പത്രിക കൊടുക്കാൻ അനുവദിക്കാതിരിക്കുക, വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിക്കുക തുടങ്ങി സിപിഎം അനുവർത്തിച്ചിരുന്ന കാര്യങ്ങൾ അധികാരത്തിൽ വന്ന് രണ്ടു വർഷത്തിനുള്ളിൽ തന്നെ തൃണമൂൽ അതേ പടി ഏറ്റെടുത്തു എന്നതാണ് ഇപ്പോഴത്തെ ബംഗാളിന്റെ ചിത്രം. സമ്മർദ്ദവും ഭീഷണിയും താങ്ങാനാവതെ 3,500-ഓളം സ്ഥാനാർത്ഥികളാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയത് എന്നാണ് കണക്കുകൾ പറയുന്നത്.

പഞ്ചായത്തുകളിൽ തൃണമൂലിന് എതിരില്ല

മമതയുടെ ഭരണത്തിൽ തൃണമൂലുകാർ അക്ഷരാർഥത്തിൽ അഴിഞ്ഞാടുകയാണെന്നാണ് ബംഗാളിന്റെ ഉൾ ഗ്രാമങ്ങളിൽനിന്നുള്ള റിപ്പോർട്ട്. എതിർക്കുന്നവരെ കൊന്നുതള്ളുകയും തല്ലയോടിക്കുകയുമാണ് ഇവരുടെ രീതി. മമതാ ബാനർജി അധികാരത്തിൽ വന്നതോടെ ബംഗാളിൽ രാഷ്ട്രീയ ഏറ്റുമുട്ടലുകളും അക്രമങ്ങളും സിപിഎം കാലത്തെക്കളും വർധിച്ചുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. മമത അധികാരത്തിലെത്തി ആദ്യ അഞ്ചു മാസങ്ങൾക്കുള്ളിൽ തന്നെ വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് 642 കേസുകൾ ബംഗാളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 27 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 926 രാഷ്ട്രീയ പ്രവർത്തകർക്കും 128 വിദ്യാർത്ഥികൾക്കും പരിക്കു പറ്റുകയും ചെയ്തു. കണക്കുകൾ സൂചിപ്പിക്കുന്നത് ഓരോ മാസവും കുറഞ്ഞത് 100 ഏറ്റുമുട്ടലുകളെങ്കിലും ബംഗാളിൽ നടക്കുന്നുണ്ടെന്നാണ്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ അക്രമങ്ങളിൽ 30 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏറെയും സിപിഎം പ്രവർത്തകർ. ഒരിക്കൽ ഇടതു കോട്ടയെന്ന് അറിയപ്പെട്ടിരുന്ന ബർദവാനിലെ 800 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ തൃണമൂലിന് എതിരാളികൾ പോലുമില്ല. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായ അനിൽ ബസു 5.92 ലക്ഷം വോട്ടിന് വിജയിച്ച ഹൂഗ്ലിയിലെ 1207 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ മത്സരം പോലുമില്ലാതെയാണ് തൃണമൂൽ സ്ഥാനാർത്ഥികൾ വിജയിച്ചത്. ദക്ഷിണ ബംഗാളിലെ 31,063 സീറ്റുകളിൽ അഞ്ചു വർഷം മുമ്പ് ഇടതു സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചത് 2362 സീറ്റുകളിലാണെങ്കിൽ ഇത്തവണ തൃണമൂൽ സ്ഥാനാർത്ഥികൾ അത്തരത്തിൽ വിജയം കണ്ടത് 5,098 സീറ്റുകളിലാണ്. ജില്ലാ പഞ്ചായത്തിലേക്ക് 2008-ൽ എട്ടു സീറ്റുകളിലാണ് ഇടതുപക്ഷം എതിരില്ലാതെ വിജയം കണ്ടതെങ്കിൽ ആകെയുള്ള 748 സീറ്റുകളിൽ 15 സീറ്റുകളിലും തൃണമൂൽ എതിരില്ലാതെ വിജയിച്ചു.

എല്ലാ മുനിസിപ്പാലിറ്റികളിലും മത്സരിച്ചിട്ടും കോൺഗ്രസിനോട് സഖ്യം ഉണ്ടായിരുന്നിട്ടും ഒറ്റ സീറ്റിൽ പോലും ജയിക്കാൻ സിപിഎമ്മിനായില്ല . ഫോർവേഡ് ബ്ളോക്കിന്റെ ഒരു സീറ്റു മാത്രമാണ് ആകെയുള്ള അപവാദം .അതേ സമയം ബിജെപി പതുക്കെ പതുക്കെ നില മെച്ചപ്പെടുത്തുന്നുമുണ്ട് . ബുനിയാദ്പൂർ , കൂപ്പേഴ്സ് ക്യാമ്പ് , ദുർഗാപൂർ, ധുപ്ഗുരി , ഹൽദിയ, നൽഹട്ടി,പൻസ്‌കുര എന്നെ നഗരസഭകളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത് . ആകെയുള്ള 148 സീറ്റുകളിൽ 140 ഉം തൃണമൂൽ നേടിയപ്പോൾ 6 സീറ്റുകൾ ബിജെപിക്ക് ലഭിച്ചു . ഒരു സ്വതന്ത്രനും ഒരു ഫോർവേഡ് ബ്ളോക്ക് അംഗവുമാണ് മറ്റുള്ള രണ്ട് സീറ്റുകൾ നേടിയത് .

സീറ്റുകൾ ലഭിക്കാത്തതല്ല സിപിഎമ്മിനെ ആശങ്കയിലാഴ്‌ത്തുന്നത് .ഏഴ് മുനിസിപ്പാലിറ്റികളിലും കൂടി മുന്നണിക്ക് ലഭിച്ചത് അറുപത്താറായിരം വോട്ടുകൾ മാത്രമാണ് . അതും കോൺഗ്രസുമായി ചേർന്നാണ് ഇത്രയും വോട്ടുകൾ ലഭിച്ചത് . അതേ സമയം ബിജെപി ഒറ്റയ്ക്ക് നേടിയത് എൺപത്തിയാറായിരം വോട്ടുകളാണ് . കഴിഞ്ഞവട്ടം ബിജെപിക്ക് ലഭിച്ചത് വെറും ഇരുപതിനായിരം വോട്ടുകളായിരുന്നു.ഭൂരിഭാഗം സ്ഥലങ്ങളിലും രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ചിലയിടങ്ങളിൽ തൃണമൂലുമായി നല്ല മത്സരവും കാഴ്ചവച്ചു . എന്നാൽ മൂന്നക്കത്തിലെത്താൻ തന്നെ പാടുപെടുന്ന അവസ്ഥയിലാണ് സിപിഎം . ഒരു വാർഡിൽ വെറും 7 വോട്ടുകൾ മാത്രമാണ് അവർക്ക് ലഭിച്ചതെന്നറിയുമ്പോഴാണ് തകർച്ചയുടെ ആഴം മനസ്സിലാവുക

പലയിടത്തും കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് തൃണമൂൽ സിപിഎം സ്ഥാനാർത്ഥികളെ പിൻവലിപ്പിച്ചത്.ആയുധ നിയമം അടക്കമുള്ളവയുടെ അടിസ്ഥാനത്തിൽ വ്യാജ കുറ്റങ്ങൾ ചുമത്തുമെന്ന് വന്നതോടെയാണ് പല സിപിഎം പ്രവർത്തകരും പിന്മാറിയതെന്ന് ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് ക്രമക്കേടുകയൊക്കെ അമ്പരപ്പിക്കുന്ന രീതിയിലാണ് മമതയുടെ ഏകാധിപത്യം എന്നാണ് ദ ടെലഗ്രാഫ് ലേഖിക സഞ്ജു സാറ എഴുതിയത്. ഇത്രയും സംവിധാനം ഉണ്ടായിട്ടും ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽപോലും തൃണമൂൽ വ്യാപകമായ കൃത്രിമം നടത്തി. മമതയെ പേടിച്ച് ബംഗാളി മാധ്യമങ്ങൾ ഇക്കാര്യത്തിൽ മൗനം അവലംബിക്കയാണെന്നും അവർ പറയുന്നു.

സിഎഎ വിരുദ്ധ പ്രക്ഷോഭം മമതയുടെ തുറപ്പുചീട്ട്

34 വർഷത്തെ സിപിഎം ഭരണത്തിന് അറുതിവരുത്തിയ മമതക്ക് 10 വർഷം കൊണ്ട് ജ്യോതിബസും, ബുദ്ധദേവ് ഭട്ടാചാര്യയും ഭരിച്ചതിനേക്കാൾ നല്ല ഭരണം കാഴ്ചവെക്കാൻ സാധിച്ചോ എന്ന് ചോദിച്ചാൽ നിഷ്പക്ഷർ ഇല്ല എന്നതന്നെയാണ് മറുപടി. കൊടിയ അനീതികളുടെയും അഴിമതികളുടെയും അക്രമത്തിന്റെയും കാലമായിരുന്നു മമതാ ഭരണകാലം. സിപിഎമ്മിന്റെ സിംഗൂർ നന്ദിഗ്രാം പ്രശ്നങ്ങൾ മുതലെടുത്ത് വളർന്ന മമത പിന്നീട് വ്യവസായത്തിനുവേണ്ടി അതിലും വലിയ കുടിയൊഴിപ്പിക്കൽ നടത്തി. അന്ന് കൂടെയുണ്ടായിരുന്ന മവോയിസ്റ്റ് നേതാക്കളിൽ കിഷൻജി അടക്കമുള്ള പലരെയും മമതയുടെപൊലീസ് നിഷ്‌ക്കരുണം വെടിവെച്ച് കൊന്നു. ത്രിണമൂൽ നേതാക്കൾ അഴിമതി ഒരു ആചാരമാക്കി. എന്നിട്ടും സിപിഎമ്മിന് അതൊന്നും മുതലെടുക്കാൻ ആവുന്നില്ല. കാരണം സംഘടനാ സംവിധാനം തകർന്ന സിപിഎമ്മിന് അവിടെ മുന്നോട്ട്വെക്കാൻ ജനപ്രിയ മുഖങ്ങൾ പോലുമില്ല. ഇപ്പോൾ മമത സിപിഎമ്മിനെ ഒരു എതിരാളിപോലുമായി കാണുന്നില്ല. അവർ ബിജെപിയെയാണ് ലക്ഷ്യമിടുന്നത്.

ഇപ്പോൾ ഉണ്ടായ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലും മമത ഗോളടിച്ചു. മുസ്ലിം വോട്ടുകൾ ത്രിണമൂലിലേക്ക് കുത്തിയൊലിച്ചു. ഒടുവിൽ പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും തൃണമൂൽ വൻ വിജയമാണ് നേടിയത്. മൂന്ന് മണ്ഡലങ്ങളിലും ബിജെപിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് സിപിഎം കോൺഗ്രസ് സഖ്യം ഫിനിഷ് ചെയ്തത്.അതേസമയം ബിജെപിയുടേയും കോൺഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകൾ തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്തു.ഒരു സീറ്റ് നിലനിർത്തി. എല്ലായിടത്തും ബിജെപി തന്നെയാണ് രണ്ടാം സ്ഥാനത്ത്.

ഖരഗ്പൂർ , കലിയഗഞ്ച് എന്നീ രണ്ട് സീറ്റുകളിൽ ബിജെപിയുടെ പരാജയത്തിന് കാരണമായത് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഫ്‌ളോട്ടിങ് വോട്ടുകളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മൂന്നാമത്തെ സീറ്റായ കരിംപൂർ ഒരു തൃണമൂൽ ശക്തികേന്ദ്രമാണ്. ഖരഗ്പൂർ , കലിയഗഞ്ച് എന്നീ നിയോജകമണ്ഡലങ്ങളിലെ ഫലങ്ങളുടെ വിശകലനവും വ്യക്തമാക്കുന്നത് ബിജെപിയുടെ വോട്ടുകൾ വിഭജിച്ചിട്ടില്ലെന്നാണ്. അതിനാൽ ദേശീയ പൗരത്വ രജിസ്റ്റർ സംബന്ധിച്ച ഭയം തെരഞ്ഞെടുപ്പിൽ ഒരു ഘടകമായി പ്രവർത്തിച്ചുവെന്ന് വിലയിരുത്തലുണ്ട്. ഖരഗ്പൂരിൽ ബിജെപിക്ക് സ്വന്തം തട്ടകമാണ് നഷ്ടപ്പെട്ടത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 61,000 വോട്ടുകൾ നേടിയ ബിജെപിക്ക് ഇത്തവണ 52,000 വോട്ടുകളാണ് കിട്ടിയയത്.

കേരളത്തിലും ത്രിപുര ആവർത്തിക്കുമോ?

വോട്ടുകൾ മതാടിസ്ഥാനത്തിൽ എകീകരിക്കപ്പെടന്നതിന്റെ വിപത്ത് ഇപ്പോൾ കോൺഗ്രസും തിരിച്ചറിയുന്നുണ്ട്. ''ഇതാദ്യമായാണ് കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും മതേതര വോട്ട് ബാങ്ക് ഈ രീതിയിൽ ധ്രുവീകരിക്കപ്പെടുന്നത്. സാമുദായിക തരത്തിലുള്ള പ്രചാരണത്തിലേക്ക് ഞങ്ങൾക്ക് ഒരിക്കലും പ്രവേശിക്കാൻ കഴിയില്ല, ''പശ്ചിമ ബംഗാൾ കോൺഗ്രസ് നേതാവ് അമിതാഭ ചക്രവർത്തി പറഞ്ഞു. പോളിംഗിന്റെ സാമൂഹിക രീതി മാറി. ''നമ്മുടെ ആളുകൾ അഭയത്തിനായി ബിജെപിയെ അനുകൂലിക്കുന്നതിനോ തൃണമൂലിനെ അനുകൂലിക്കുന്നതിനോ വോട്ടുചെയ്യുന്നു. അതത് മതത്തെ അടിസ്ഥാനമാക്കി ജനങ്ങളുടെ പൗരത്വം നിർണയിക്കപ്പെടുമെന്ന് പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തരമന്ത്രിയോ പരസ്യമായി പറയുന്നുണ്ടെങ്കിൽ, ഒരാൾ എങ്ങനെ അവരുടെ ജനാധിപത്യ അവകാശം വിവേകപൂർവ്വം വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കാം. തൃണമൂൽ കോൺഗ്രസിന് സന്തോഷിക്കാൻ ഒന്നുമില്ല.''അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതേ വോട്ടിങ്ങ് പാറ്റേൺ ആയിരിക്കുമോ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുക. കൈ അരിവാൾ സഖ്യം കൂടുതൽ വോട്ടുപിടിച്ചാൽ അത് ഏത് മുന്നണിയെ ബാധിക്കും. എന്തായാലും നിലവിലുള്ള 32 സീറ്റുകൾ നില നിർത്താനായാൽ അത് സിപിഎമ്മിനെ സംബന്ധിച്ച് വൻ വിജയമായിരിക്കും. ബംഗാളിൽനിന്നുള്ള വാർത്തകൾക്കായി കാത്തിരിക്കാം.

ബംഗാളിന് പിന്നാലെ തൃപുരയും ബിജെപി പിടിച്ചതോടെ കേരളത്തിലും ഇതേ അവസ്ഥ ആവർത്തിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.ഇക്കാര്യത്തിലും രാമചന്ദ്രഗുഹയുടെ നിരീക്ഷണം പ്രസക്തമാണ്. ' സത്യത്തിൽ 34 വർഷം ഭരിച്ചിട്ടും കേരളത്തിലേതുപോലുള്ള ഒരു സാമ്പത്തിക ഉന്നതി ബംഗാളിലെ പാർട്ടിക്ക് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെ പിഎസ്എസി കഴിഞ്ഞാൽ എറ്റവും വലിയ തൊഴിൽ ദാതാവ് സിപിഎം ആണ്. നൂറായിരം സഹകരണ സ്ഥാപനങ്ങളും ആശുപത്രികളും പാർക്കുകളുമായി വലിയൊരു സാമ്പത്തിക ശക്തികൂടിയാണ് സിപിഎം. എന്നാൽ ബംഗാളിൽ ആ അവസ്ഥയില്ല. ഭരണംമാറിയാലും ട്രേഡ് യൂണിയനുകളിലൂടെയും സർവീസ് സംഘടനകളിലൂടെയും കേരളത്തെ നിയന്ത്രിക്കുന്നത് സിപിഎം തന്നെയാണ്.'- അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP