Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെൽസിയുടെ മുൻപിൽ മാഞ്ചെസ്റ്റർ സിറ്റി വിറച്ചു; നിനച്ചിരിക്കാതെ കിരീടം ചൂടി ലിവർപൂൾ; മൂന്ന് പതിറ്റാണ്ടിനിടയിലെ ആദ്യ പ്രീമിയർ ലീഗ് കിരീടം നെഞ്ചിലേറ്റി ആരാധകർ; ലോക്ക്ഡൗൺ കാലത്തെ പ്രീമിയർ ലീഗ് അദ്ഭുതക്കഥ ഇങ്ങനെ

ചെൽസിയുടെ മുൻപിൽ മാഞ്ചെസ്റ്റർ സിറ്റി വിറച്ചു; നിനച്ചിരിക്കാതെ കിരീടം ചൂടി ലിവർപൂൾ; മൂന്ന് പതിറ്റാണ്ടിനിടയിലെ ആദ്യ പ്രീമിയർ ലീഗ് കിരീടം നെഞ്ചിലേറ്റി ആരാധകർ; ലോക്ക്ഡൗൺ കാലത്തെ പ്രീമിയർ ലീഗ് അദ്ഭുതക്കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: നീണ്ട മുപ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടി. നിർണായകമായ മത്സരത്തിൽ മാഞ്ചെസ്റ്റർ സിറ്റിയെ ചെൽസി വീഴ്‌ത്തിയതോടെയാണ് പോയിന്റ് നിലയിൽ മുന്നിലെത്തി ലിവർപൂൾ ജേതാക്കളായത്. 2-1 എന്ന നിലയിലായിരുന്നു ചെൽസിയുടെ വിജയം. ലിവർപൂളിന്റെ കിരീടധാരണം തെരുവികളൽ ആരാധകർ ആഘോഷമാക്കി. കൊറോണ ലോക്ക്ഡൗൺ കാലത്ത് ലിവർപൂളിന്റെ കീരീടധാരണം ആരാധകർ ശരിക്കും ആഘോഷമാക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ നിരവധി തവണ ചെൽസിക്ക് ഈ കിരീടം ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടമായിട്ടുണ്ട്. ഒന്നിലധികം തവണ രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ട്. 1990 ലാണ് അവസാനമായി ചെൽസി പ്രീമിയർ ലീഗ് കിരീടം നേടുന്നത്.

സാമൂഹിക അകലം പാലിക്കണമെന്ന നിയന്ത്രണം നഗരത്തിൽ ഉണ്ടായിട്ടും കിരീടം നേടിയതിന് ഒരു മണിക്കൂറിനുള്ളിൽ അയ്യായിരത്തോളം പേരാണ് നടന്നും കാറിലുമായി ആൻഫീൽഡിന് വെളിയിൽ എത്തി ഈ സുവർണ്ണ നിമിഷം ആഘോഷമാക്കിയത്. ഗ്രൗണ്ടിന് പുറത്തെ റോഡുകളിൽ ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ചില ആരാധകർ പ്രധാന സ്റ്റാൻഡിന്റെ പടികൾ കയറുന്നതും കാണാമായിരുന്നു. കാഹളം മുഴക്കിയും പടക്കം പൊട്ടിച്ചുമായിരുന്നു പലരും ലിവർപൂളിന്റെ കിരീട ധാരണം ആഘോഷമാക്കിയത്.

ചിലരൊക്കെ മാസ്‌ക് ധരിച്ചിരുന്നു എങ്കിലും മിക്കവരും മാസ്‌ക് ധരിക്കാതെയാണ് എത്തിയത്. സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശമെല്ലാം കാറ്റില്പറത്തി പതാകകൾ വീശിയും മറ്റും കൂട്ടം ച്ചേർന്നായിരുന്നു ആഘോഷങ്ങൾ. പലരും കൊച്ചുകുട്ടികളെ വരെ കൂടെ കൂട്ടിയിട്ടുണ്ടായിരുന്നു. കൊറോണക്കാലത്തെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയതൊഴിച്ചാൽ ആഹ്ലാദപ്രകടനം തികച്ചും സമാധാനപരമായി തന്നെയാണ് നടന്നത്. അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

മേഴ്‌സിസൈഡ് പൊലീസ് ആൻഫീൽഡിലേക്കുള്ള റോഡുകൾ അടച്ചിരുന്നു. കൂടുതൽ ആരാധകർ എത്താതിരിക്കുവാനായിരുന്നു അവർ. കൂട്ടം കൂട്ടമായി ആരാധകർ എത്തിയെങ്കിലും ബാരിക്കേഡുകൾ തകർക്കാനോ പൊലീസുമായി ഏറ്റുമുട്ടാനോ അവർ മുതിർന്നില്ല. മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് ലക്ഷ്യം കണ്ട ദിവസം അക്രമാസക്തമാക്കുവാൻ തയ്യാറല്ലെന്നായിരുന്നു സമാധാനപൂർവ്വം തങ്ങളുടെ ടീമിന്റെ വിജയം ആഘോഷിച്ച ആരാധകർക്ക് പറയാനുണ്ടായിരുന്നത്.

നഗരത്തിലെ ഒരു ഫോർസ്റ്റാർ ഹോട്ടലിലായിരുന്നു കളിക്കാരുടെ വിജയാഘോഷം. ഓരോ കളിക്കാരും അവരവരുടെ കാറുകളിൽ തന്നെയാണ് ഹോട്ടലിൽ എത്തിയത്. ഹോട്ടലിനു വെളിയിലെ ലോണിൽ ബാർബെക്യുവുമായാണ് അവർ വിജയം ആഘോഷിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹോട്ടലിന്റെ പ്രധാന കവാടത്തിനു മുന്നിലും ആരാധകർ തടിച്ചുകൂടിയിരുന്നു.

ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പ്രതാപകാലം ഓർമ്മിപ്പിക്കുന്ന പ്രകടനമാണ് ചെൽസി പുറത്തെടുത്തത്. ഒന്നിനെതിരെ രണ്ടുഗോളു കൾക്കാണ് ചെൽസി ജയിച്ചത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ സ്വന്തം തട്ടകത്തിൽ ചെൽസി ആദ്യഗോൾ നേടി. 36-ാം മിനിറ്റിൽ പുലിസിച്ചാണ് ഗോളടിച്ചത്. തുടർന്ന് രണ്ടാം പകുതിയുടെ 55-ാം മിനിറ്റിൽ ഡീ ബ്രൂണേ മാഞ്ചസ്റ്റർ സിറ്റിക്കായി മറുപടി ഗോൾ നേടി സമനില പിടിച്ചു. ഇതിനിടെ ഫെർണാണ്ടീന്യോ ചുവപ്പുകാർഡുകണ്ടതോടെ കിട്ടിയ പെനാൽറ്റി ചെൽസി മുതലാക്കി വില്ലിയനാണ് ചെൽസിക്ക് വിജയഗോൾ സമ്മാനിച്ചത്.

77ാം മിനിറ്റിൽ ഫെർണാൺഡീഞ്ഞോ നേരിട്ട് ചുവപ്പ് കാർഡ് വാങ്ങി പുറത്തായത് തോൽവിക്കൊപ്പം സിറ്റിക്കു മറ്റൊരു നാണക്കേടായി മാറി. 1990ലാണ് ലിവർപൂൾ അവസാനമായി ഇംഗ്ലീഷ് ഫുട്ബോളിലെ ജേതാക്കളായത്. ഇത്തവണ കിരീടം നേടിയതോടെ പുതിയൊരു റെക്കോർഡും ലിവർപൂൾ തങ്ങളുടെ പേരിൽ കുറിച്ചു. ഏറ്റവും വേഗത്തിൽ പ്രീമിയർ ലീഗ് ചാംപ്യന്മാരായ ടീമെന്ന നേട്ടത്തിനാണ് യുർഗൻ ക്ലോപ്പിന്റെ കുട്ടികൾ അവകാശികളായത്. സീസണിൽ ഇനിയും ഏഴു കളികൾ നടക്കാനിരിക്കെയാണ് ലിവർപൂൾ ഒന്നംസ്ഥാനമുറപ്പിച്ചത്.

പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ മറ്റൊരു ടീമും ഏഴു റൗണ്ടുകൾ ബാക്കിനിൽക്കെ ചാംപ്യന്മാരായിട്ടില്ല. മാഞ്ചസ്റ്റർ യുനൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും പങ്കിട്ട റെക്കോർഡാണ് ലിവർപൂൾ പഴങ്കഥയാക്കിയത്. 2000-01ൽ യുനൈറ്റഡും 2017-18ൽ സിറ്റിയും അഞ്ചു റൗണ്ടുകൾ ബാക്കി നിൽക്കെ ചാംപ്യന്മാരായതായിരുന്നു നേരത്തേയുള്ള റെക്കോർഡ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP