Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയുടെ കീഴിൽ ഇന്ത്യയിലെ അഴിമതി കുറഞ്ഞു; പതിനെട്ടു വർഷത്തിനിടെ ആദ്യമായി ഇന്ത്യ ചൈനയേക്കാൾ അഴിമതി കുറഞ്ഞ രാജ്യമായി മാറി

മോദിയുടെ കീഴിൽ ഇന്ത്യയിലെ അഴിമതി കുറഞ്ഞു; പതിനെട്ടു വർഷത്തിനിടെ ആദ്യമായി ഇന്ത്യ ചൈനയേക്കാൾ അഴിമതി കുറഞ്ഞ രാജ്യമായി മാറി

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ അഴിമതിരഹിത രാജ്യമായി ഇന്ത്യ മാറുമോ? കഴിഞ്ഞ പതിനെട്ടു വർഷത്തിനിടെ ആദ്യമായി ചൈനയേക്കാൾ അഴിമതി കുറഞ്ഞ രാജ്യമായി ഇന്ത്യ മാറി. ഗ്ലോബൽ വാച്ച് ഡോഗ് ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ സർവെയിലാണ് ഈ കണ്ടെത്തൽ.

നരേന്ദ്ര മോദി അധികാരത്തിൽ ഇരിക്കുന്നതു തന്നെയാണ് ഇന്ത്യയുടെ നേട്ടത്തിനു കാരണമെന്ന വിലയിരുത്തലാണ് സർവെ നടത്തിയിരിക്കുന്നത്. 175 രാജ്യങ്ങളിലാണ് സംഘടന വാർഷിക സർവെ നടത്തിയത്. ഇതിലാണ് 1996നുശേഷം ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തിയത്.

അഴിമതിരഹിത രാജ്യങ്ങളുടെ പട്ടികയിൽ 95-ാം സ്ഥാനത്തു നിന്ന് 85 ആയാണ് ഇന്ത്യ ഉയർന്നത്. അതേസമയം പട്ടികയിൽ ചൈന ഇരുപത് പടികളാണ് പിന്നോട്ടു പോയത്. എൺപതിൽ നിന്ന് നൂറാം സ്ഥാനത്തേക്കാണ് ചൈന പതിച്ചത്. 2006-07 കാലഘട്ടത്തിൽ ഇന്ത്യയും ചൈനയും ഏറെക്കുറെ ഒരുപോലെ ആയിരുന്നെങ്കിലും ചൈനയെ മറികടക്കാൻ ഇന്ത്യക്ക് ആയിരുന്നില്ല. ഇന്ത്യയിൽ മോദി ഭരണം അഴിമതിയുടെ തീവ്രത കുറച്ചു കൊണ്ടുവരുമ്പോൾ ചൈനയിൽ അഴിമതി വർധിച്ചുവരുന്നുവെന്നാണ് ഇത്തവണത്തെ സർവെ ഫലം വെളിപ്പെടുത്തുന്നത്.

പൊതുമേഖലയിലെ ഇടപാടുകളും ബാങ്കിങ് മേഖലയിലെ ചലനങ്ങളും പരിശോധിച്ചാണ് അഴിമതി രഹിത രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. ഏത് രാജ്യത്ത് നിക്ഷേപം ഇറക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ആഗോള വ്യവസായ ഭീമന്മാർ തീരുമാനം എടുക്കുന്നത് ഈ പട്ടിക കൂടി കണക്കിലെടുത്താണ് എന്നതും ഇന്ത്യക്കു നേട്ടമാകും.

അഴിമതിരഹിതരാജ്യങ്ങളിൽ ഈ വർഷവും ഒന്നാം സ്ഥാനത്തുള്ളത് ഡെന്മാർക്കാണ്. ന്യൂസിലൻഡാണ് പട്ടികയിൽ ഒന്നാമതുള്ളത്. അഴിമതിരഹിത രാജ്യങ്ങളിൽ ഇന്ത്യക്കൊപ്പമാണ് ശ്രീലങ്കയും. പാക്കിസ്ഥാനും നേപ്പാളും 126ാം സ്ഥാനത്താണുള്ളത്. ഭൂട്ടാൻ 30-ാംസ്ഥാനത്തെത്തി. പട്ടികയിലെ അവസാനരാജ്യം സൊമാലിയയാണ്.

വിവിധ അഴിമതിക്കേസുകളിൽ കുറ്റാരോപിതരായ രാഷ്ട്രീയ നേതാക്കളെ അഴിക്കുള്ളിലാക്കാൻ കഴിഞ്ഞതാണ് ഇന്ത്യക്കുണ്ടായ മുന്നേറ്റത്തിന്റെ പ്രധാന കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിവാദമുയർത്തിയ ടു ജി സ്‌പെക്ട്രം, കൽക്കരി അഴിമതി കേസുകളിൽ ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികൾ സർവെയിൽ ഇന്ത്യക്കു ലഭിച്ച പോയിന്റുകളിൽ വർധനയുണ്ടാക്കി.

ബെർലിൻ ആസ്ഥാനമായ സംഘടന കഴിഞ്ഞ ബുധനാഴ്ചയാണ് പുതിയ പട്ടിക പുറത്തുവിട്ടത്. കൈക്കൂലി നിരോധന ബിൽ, അഴിമതിവിരുദ്ധ ബില്ലിന്റെ നവീകരിക്കൽ തുടങ്ങിയ കാര്യങ്ങളും ഇന്ത്യക്ക് അനുകൂലമായ ഘടകങ്ങളാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ അഴിമതി പ്രശ്‌നം മുഖ്യ വിഷയമായി ഉയർത്തിക്കാട്ടിയ ബിജെപി അധികാരത്തിലേറിയതു തന്നെയാണ് പട്ടികയിൽ ഇന്ത്യക്കുള്ള മുന്നേറ്റത്തിന് പ്രധാന കാരണം. ചൈനയ്ക്കു പുറമെ തുർക്കിക്കും പട്ടികയിൽ ഇടിവുസംഭവിച്ചിട്ടുണ്ട്. ചൈനീസ് കമ്പനികളുടെ മോശം പ്രവർത്തനങ്ങളും പട്ടികയിൽ പിന്നോട്ടടിക്കാൻ കാരണമയായതായാണ് റിപ്പോർട്ടിൽ പറയുന്നത്.

പൊതുമേഖലയിലെ അഴിമതി സംബന്ധിച്ച് അന്താരാഷ്ട്ര ഏജൻസികളായ ലോകബാങ്ക്, ലോക സാമ്പത്തിക ഫോറം തുടങ്ങിയവ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ കൂടിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ട്രാൻസ്പരന്റ് ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം മൂന്നാംലോക രാജ്യങ്ങളിൽ തന്നെയാണ് അഴിമതിയുടെ തോത് കൂടുതൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP