Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേന്ദ്രീകൃത സംവിധാനത്തിൽ നിന്ന് വാങ്ങിയാൽ പാൽ പൊടി കിലോയ്ക്ക് 233 രൂപ; പഞ്ചാബിലെ സ്വകാര്യ ഡയറിയായ നാരായാണ അഗ്രോ ഫുഡിൽ നിന്ന് വാങ്ങിയത് കിലോയ്ക്ക് 306 രൂപയ്ക്ക്; ലോഡ് എത്തിച്ചത് ചെന്നൈയിലെ ജയലീല ഇംപക്‌സ് എന്ന ബ്രോക്കറും; ട്രാൻസ്‌പോർട്ടേഷൻ ചാർജ് എഴുതി എടുത്തത് പഞ്ചാബിൽ നിന്നുള്ളതും; കേരളം കണി കണ്ടുണരുന്ന നന്മയ്ക്ക് വന്ന നഷ്ടം രണ്ടു കോടി; അടിക്കടി പാൽവില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന മിൽമയിൽ നടന്നത് അഴിമതിയുടെ പർച്ചേസ് ഓർഡർ തട്ടിപ്പ്

കേന്ദ്രീകൃത സംവിധാനത്തിൽ നിന്ന് വാങ്ങിയാൽ പാൽ പൊടി കിലോയ്ക്ക് 233 രൂപ; പഞ്ചാബിലെ സ്വകാര്യ ഡയറിയായ നാരായാണ അഗ്രോ ഫുഡിൽ നിന്ന് വാങ്ങിയത് കിലോയ്ക്ക് 306 രൂപയ്ക്ക്; ലോഡ് എത്തിച്ചത് ചെന്നൈയിലെ ജയലീല ഇംപക്‌സ് എന്ന ബ്രോക്കറും; ട്രാൻസ്‌പോർട്ടേഷൻ ചാർജ് എഴുതി എടുത്തത് പഞ്ചാബിൽ നിന്നുള്ളതും; കേരളം കണി കണ്ടുണരുന്ന നന്മയ്ക്ക് വന്ന നഷ്ടം രണ്ടു കോടി; അടിക്കടി പാൽവില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന മിൽമയിൽ നടന്നത് അഴിമതിയുടെ പർച്ചേസ് ഓർഡർ തട്ടിപ്പ്

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളം കണികണ്ടുണരുന്ന നന്മ എന്ന് അവകാശപ്പെടുന്ന മിൽമയിൽ കോടികളുടെ അഴിമതി. സഹകരണ മേഖലയിലെ പൊൻതൂവലായി നിലകൊള്ളുന്ന മിൽമയിലെ കോടികളുടെ ഞെട്ടിക്കുന്ന അഴിമതിയാണ് ഇപ്പോൾ മറുനാടൻ പുറത്ത് വിടുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും പാൽപ്പൊടി വാങ്ങുന്നതിൽ മിൽമയുടെ തലപ്പത്തിരിക്കുന്നവർ കോടികളുടെ അഴിമതിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പർച്ചേസ് ഓർഡറിൽ കൃത്രിമം നടത്തി രണ്ടു കോടിയിലേറെ രൂപയുടെ അഴിമതിയാണ് മിൽമയുടെ തലപ്പത്തിരിക്കുന്നവർ നടത്തിയിരിക്കുന്നത്.

ഫെബ്രുവരിയിൽ നടന്ന പാൽപ്പൊടി ഇടപാടിലാണ് ഈ അഴിമതി. നാഴികയ്ക്ക് നാല്പത് വട്ടം മിൽമ നഷ്ടത്തിൽ എന്ന് പറഞ്ഞു മിൽമാ അധികൃതർ കയറുപൊട്ടിക്കുമ്പോൾ പാവം ക്ഷീര കർഷകരെ ഓർത്ത് പാൽ വില കുത്തനെ കൂട്ടാൻ അനുമതി നൽകുന്ന സർക്കാർ ഈ അധിക തുക പോകുന്നത് ക്ഷീരകർഷകരുടെ കയ്യിലേക്കാണോ അതോ മിൽമയിൽ ഒട്ടിപ്പിടിച്ചിരുന്നു രാഷ്ട്രീയലേബലിൽ വിലസുന്ന അഴിമതിക്കാരുടെ കയ്യിലെക്കാണോ എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. കൊടികുത്തി വാഴുന്ന അഴിമതിയുടെ രൂപമാണ് നിലവിൽ മിൽമയ്ക്ക്. പാൽപ്പൊടി ഇടപാടിലെ അഴിമതി ഇത് സാധൂകരിക്കുകയും ചെയ്യുന്നു.

മിൽമ പാൽപ്പൊടി വാങ്ങേണ്ടത് കേന്ദ്രീകൃത സംവിധാനമായ എൻസിഡിഎഫ്‌ഐ വഴിയാണ്. മിക്ക സംസ്ഥാനങ്ങളിലേയും മിൽമ പോലുള്ള സഹകരണ സംഘങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എൻസിഡിഎഫ്‌ഐയിൽ നിന്നും വാങ്ങുന്നു എന്ന വ്യാജേന സ്വകാര്യ ഡയറിയിൽ നിന്നാണ് ഇത് എത്തിച്ചിരിക്കുന്നത്. അതുകൊണ്ട് മിൽമ ഉന്നതർക്ക് അഴിമതിയിലുള്ള ബന്ധം വ്യക്തമാണ്. ഫെബ്രുവരിയിൽ 273 മെട്രിക് ടൺ പാൽപ്പൊടി പുറത്ത് നിന്ന് വാങ്ങിയപ്പോൾ അതിനു ഒരു കിലോഗ്രാമിൽ കാണിച്ചത് ഒരു കിലോയ്ക്ക് 306 രൂപയും പ്ലസ് ജിഎസ്ടിയുമാണ്. എന്നാൽ മറ്റൊരു പർച്ചേസിൽ കാണിച്ചത് ഒരു കിലോയ്ക്ക് 233 രൂപയും. ഈ ഇടപാടിന്റെ ഒരു മെയിൽ പുറത്ത് വന്നപ്പോഴാണ് തട്ടിപ്പിന്റെ ആഴവും പരപ്പും ബോധ്യമാകുന്നത്.

ഒരു കിലോ പാൽപ്പൊടി വാങ്ങുന്നതിൽ ഒരു കിലോയ്ക്ക് 75 രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത്. ഈ രീതിയിൽ 273 മെട്രിക് ടൺ പാൽപ്പൊടി കേരളത്തിൽ എത്തിയപ്പോൾ രണ്ടു കോടിയിലേറെ രൂപയുടെ തിരിമറിയാണ് നടന്നിരിക്കുകയാണ്. മിൽമയുമായി ബന്ധപ്പെട്ട ഏതൊക്കെയോ പോക്കറ്റുകളിലേക്കാണ് ഇത്രയും പണം ഒഴുകി നീങ്ങിയിരിക്കുന്നത്. ഈ ഇടപാടിൽ അടിതൊട്ടു മുടിവരെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്ന് വ്യക്തമാണ്. മിൽമയുടെ തലപ്പത്തുള്ള ഉന്നതർ അറിഞ്ഞുകൊണ്ടുള്ള ഈ അഴിമതി ഇടപാട് പരിശോധിച്ചാൽ അടിതൊട്ടു മുടിവരെ അഴിമതി നടന്നതായി വ്യക്തമാണ്.

പാൽപ്പൊടിക്ക് സമീപിക്കേണ്ടത് എൻസിഡിഎഫ്‌ഐയെ

പാൽപ്പൊടി മിൽമയ്ക്ക് അവശ്യവസ്തുവാണ്. ടോൺഡ് മിൽക്ക് നൽകുമ്പോൾ അതിനു ഒരു സ്റ്റാൻഡേർഡുണ്ട്. കർഷകരിൽ നിന്നും വാങ്ങുന്ന പാലിൽ കൊഴുപ്പ് വ്യത്യാസമുണ്ടാകും. അതിനാൽ അഡിഷണൽ കൊഴുപ്പ് ഇതിൽ ചേർക്കണം.അതിനു പാൽപ്പൊടി വേണം. കേരളത്തിൽ പാൽപ്പൊടി ഉത്പാദനമില്ല. അതിനാൽ പുറത്ത് നിന്ന് വാങ്ങണം. പാലിൽ ആവശ്യത്തിനു കൊഴുപ്പ് ചേർത്തിട്ടാണ് ടോൺഡ് മിൽക്ക് ആയി വിൽക്കുന്നത്. പാൽപ്പൊടി വാങ്ങേണ്ടത് കേരളത്തിനു പുറത്ത് നിന്നുമാണ്. അതിനാണ് സുതാര്യ സംവിധാനമായ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡിന്റെ സബ്‌സിഡിയറിയായ എൻസിഡിഎഫ്‌ഐ. ആവശ്യമെങ്കിൽ പാൽപ്പൊടി ഇവിടെ നിന്ന് വാങ്ങണം.

മിൽമ സഹകരണ സെക്ടറിൽ ആയതിനാൽ സഹകരണ സെക്ടറിൽ നിന്നോ മറ്റു സർക്കാരുകളിൽ നിന്നോ മിൽമയ്ക്ക് പാൽപ്പൊടി സംഭരിക്കാം. പക്ഷെ ഇത് അഴിമതി നടത്താൻ വേണ്ടി സ്വകാര്യ ഡയറിയിൽ നിന്നാണ് വാങ്ങിയിരിക്കുന്നത്. സ്വകാര്യ ഡയറിയിൽ നിന്നും പാൽപ്പൊടി വാങ്ങുന്ന ഒരു രീതി മിൽമയിൽ നിലവിലില്ല.

കിലോയ്ക്ക് വില 233 രൂപ; വാങ്ങിയത് 306 രൂപയ്ക്ക്

പാൽപ്പൊടിക്ക് ദൗർലഭ്യമുണ്ടെന്നു വരുത്തി എൻസിഡിഎഫ്‌ഐ വഴി പാൽപ്പൊടി എത്തിക്കുന്നു എന്ന് പറഞ്ഞു 273 മെട്രിക് ടൺ പാൽപ്പൊടി നാരായണ അഗ്രോ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പഞ്ചാബിലുള്ള സ്ഥാപനത്തിൽ നിന്നും കേരളത്തിലുള്ള മൂന്നു യൂണിയനിലേക്കും എൻസിഡിഎഫ്‌ഐ വഴി പർച്ചേസ് ചെയ്തു എന്നാണ് വരുത്തി തീർക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലബാർ റീജിയണലുകളിലേക്കാണ് പാൽപ്പൊടി ഇടപാട് നടന്നിരിക്കുന്നത്. പഞ്ചാബിലുള്ള നാരായണ അഗ്രോ ഫുഡ്‌സ്‌പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇതിന്റെ വരവ്.

എന്നാൽ ഇത് സപ്ലൈ ചെയ്തിരിക്കുന്നത് ജയലീല ഇംപക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചെന്നൈയിലുള്ള എജന്റ്‌റ് ആണ് സപ്ലൈ ചെയ്തിരിക്കുന്നത്. ഇവർ ഒരു ബ്രോക്കർ ആണ്. ഒരു കിലോയ്ക്ക് 306 രൂപയ്ക്ക് ആണ് ഇതിന്റെ സപ്ലൈ നടന്നിരിക്കുന്നത്.പക്ഷെ മറ്റൊരു മെയിലിൽ ഇതിന്റെ യഥാർത്ഥ വില കാണിക്കുന്നുണ്ട്. ഒരു കിലോയ്ക്ക് 233 രൂപയാണ് ഇത്. ഒരു കിലോയ്ക്ക് 75 രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത്. എൻസിഡിഎഫ്‌ഐ ട്രേഡിങ് വെബ്സൈറ്റിൽ കേരള കോ-ഓപ്പറെറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ഇങ്ങനെ പാൽപ്പൊടി വാങ്ങിയതായോ നാരായണ അഗ്രോ ഫുഡ്‌സ് സപ്ലൈ ചെയ്തതായോ ഒരു വിവരവും നൽകിയിട്ടില്ല.

ജനുവരി ഒന്ന് മുതലുള്ള സകല പർച്ചേസ് എടുത്താലും ഇത് കാണാൻ കഴിയില്ല. എൻസിഡിഎഫ്‌ഐയ്ക്ക് പ്രൈവറ്റ് ഡയറിയിൽ നിന്നോ പ്രൈവറ്റ് എജന്റിൽ നിന്നോ പാൽപ്പൊടി വാങ്ങാൻ അവകാശമില്ല.

ബ്രോക്കറായി വന്നത് ജയലീല ഇംപക്‌സ്

മിൽമയ്ക്ക് പാൽപ്പൊടി സംഭരിക്കാൻ ക്ഷീരസഹകരണ രംഗത്ത് എൻഡിഡിബിയുണ്ട്. നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് ഉണ്ട്. സബ്‌സിഡിയറി യൂണിറ്റ് ആയ എൻസിഡിഎഫ്‌ഐ ബോർഡ് ഉണ്ട്. എൻസിഡിഎഫ്‌ഐ വഴിയാണ് പാൽപ്പൊടി അറേഞ്ച് ചെയ്ത് എന്ന് പറഞ്ഞിട്ട് സ്വകാര്യ ഡയറിയിൽ നിന്നാണ് മിൽമ പാൽപ്പൊടി വാങ്ങിയിരിക്കുന്നത്. എൻസിഡിഎഫ്‌ഐയിൽ മിൽമ പോലുള്ള എല്ലാ ഏജൻസികളും ഇതിൽ അംഗമാണ്. കോപ്പറെറ്റീവ് സെക്ടറിൽ പ്രൊഡ്യൂസ് ചെയ്യുന്ന ഉത്പ്പന്നങ്ങൾ ഇതിന്നകത്ത് വിപണനം ചെയ്യുന്ന ഒരു സംവിധാനം ഒരുക്കാൻ വേണ്ടിയാണ് എൻസിഡിഎഫ്‌ഐ ഉള്ളത്. മിൽമ തിരുവനന്തപുരം റീജിയണൽ ചെയർമാൻ കല്ലട രമേശ് ഇതിന്റെ ബോർഡ് മെമ്പർ ആണ്.

മിൽമ പാൽപ്പൊടി വാങ്ങേണ്ടത് കോപ്പറെറ്റീവ് സെക്ടറിൽ ഉള്ള ഇതര സർക്കാർ സഹകരണ യൂണിയനുകളിൽ നിന്നാണ്. ഗുജറാത്തിലെ അമുലിൽ നിന്ന് വാങ്ങാം. അതുകൂടാതെ തമിഴ്‌നാട്, കർണാടക, ഗുജറാത്ത് സഹകരണ യൂണിയനുകൾ എല്ലാം എൻസിഡിഎഫ്‌ഐയിൽ അംഗങ്ങളാണ്. ഇവരിൽ നിന്നെല്ലാം പാൽപ്പൊടി വാങ്ങാം. എൻസിഡിഎഫ്‌ഐ ക്രയവിക്രയങ്ങൾ എല്ലാം അവരുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കും. ഫെബ്രുവരിൽ മിൽമ അവരിൽ നിന്ന് പാൽപ്പൊടി വാങ്ങിയിട്ടില്ല. എൻസിഡിഎഫ്‌ഐയിൽ നിന്ന് വാങ്ങുന്ന എന്ന രീതിയിൽ എല്ലാവരെയും കബളിപ്പിച്ച് ഉന്നതർ സ്വകാര്യ ഡയറിയിൽ നിന്നാണ് പാൽപ്പൊടി വാങ്ങിയത്.

അഴിമതി ലക്ഷ്യമാക്കി തന്നെയാണ് ഈ പാൽപ്പൊടി ഇടപാട് ഇവർ നടത്തിയത്. ഒറ്റനോട്ടത്തിൽ എൻസിഡിഎഫ്‌ഐയിൽ വാങ്ങുന്നു എന്നു തോന്നാം. പക്ഷെ രേഖകൾ മിൽമയുടെ കള്ളങ്ങൾ എല്ലാം വെളിയിൽ കൊണ്ടുവരികയാണ് ചെയ്യുന്നത്. എൻസിഡിഎഫ്‌ഐ വഴിയാണെങ്കിൽ ജയലീലയുടെ ഒരു സാന്നിധ്യവും ആവശ്യവുമില്ല. ഇതവർ ഇൻവോയിസ് ചെയ്യേണ്ട കാര്യമില്ല.

തുക വെട്ടിപ്പ് ട്രാൻസ്‌പോർട്ടേഷൻ ചാർജിനത്തിലും

പഞ്ചാബിൽ നിന്നും പാൽപ്പൊടി എത്തിക്കുന്നു എന്ന പേരിൽ പർച്ചേസ് ഓർഡർ ഉണ്ടാക്കി പാൽപ്പൊടി എത്തിച്ചത് ചെന്നൈയിൽ നിന്നാണ്. പഞ്ചാബിൽ നിന്നും എത്തിക്കുന്നു എന്ന് വരുത്തിത്തീർത്ത് ട്രാൻസ്‌പോർട്ടേഷൻ ചാർജ് വാങ്ങുന്നത് പഞ്ചാബ് മുതലുള്ളത്. ട്രാൻസ്‌പോർട്ടെഷൻ ബില്ലിൽ ഇത് വ്യക്തമാണ്. പഞ്ചാബ് മുതലുള്ള ട്രാൻസ്‌പോർട്ടേഷൻ ചാർജ് വാങ്ങിയപ്പോൾ പാൽപ്പൊടി വന്നത് ചെന്നൈയിൽ നിന്നുമാണ്. ബില്ലിൽ ചെന്നൈയിൽ നിന്നും വന്ന ദൂരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിൽ നിന്നാണ് വരുന്നത് എങ്കിൽ ക്രോസ് ചെയ്തു വരുന്ന ചെക്ക് പോസ്റ്റുകളുടെ വിവരം ലഭിക്കും. അതൊന്നും വന്നിട്ടുമില്ല.

പാൽപ്പൊടി ഇടപാടിൽ അടിതൊട്ടു മുടിവരെ അഴിമതിയാണ്. പാൽപ്പൊടി ഇടപാട് ഇത് തന്നെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. ഇടപാടിൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നാണ് മിൽമ തിരുവനന്തപുരം റീജിയൺ ചെയർമാനും എൻസിഡിഎഫ് ബോർഡ് മെമ്പറുമായ കല്ലട രമേശ് പ്രതികരിച്ചത്. ഇത് ഉദ്യോഗസ്ഥ തലത്തിൽ വന്നതാകും. ഇ മാർക്കറ്റിൽ നാരായണയുമായി നടത്തിയതാകും എന്നാണ് കല്ലട പറഞ്ഞത്. അവരുടെ ട്രേഡ് വെബ്‌സൈറ്റിൽ ഈ ഇടപാട് നടന്നതായി കാണിച്ചിട്ടില്ലെന്നു പറഞ്ഞപ്പോൾ ഏത് ഡയറിയിലേക്ക് ആണ് എന്നായിരുന്നു ചോദ്യം. മൂന്നു റീജിയണും കൂടി വേണ്ടിയിട്ടാണ് ചേർന്നാണ് വാങ്ങിയത് എന്ന് പറഞ്ഞപ്പോൾ അത് ഫെഡറേഷൻ അലോട്ട് ചെയ്തതാകും എന്നായിരുന്നു മറുപടി.

ജയലീല ഇംപക്‌സ് എന്ന ബ്രോക്കർ ഈ ഇടപാടിൽ എങ്ങനെ കയറിപ്പറ്റി എന്ന് ചോദിച്ചപ്പോൾ അത് അറിയില്ല അന്വേഷിക്കാം എന്നാണ് കല്ലട മറുപടി പറഞ്ഞത്. എന്തായാലും വില കുറച്ച് വാങ്ങേണ്ട പാൽപ്പൊടി കൂടിയ വിലയ്ക്ക് വാങ്ങിയത് അന്വേഷിക്കുമെന്നാണ് കല്ലട പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP