Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോളിയുമായി വഴിവിട്ട ബന്ധമുള്ള പുരോഹിതരെ പൊലീസ് വെറുതെ വിട്ടു; ഒരു മണിക്കൂർ ചോദ്യം ചെയ്തുവിട്ട വൈദികനെതിരെ തുടർ അന്വേഷണം ഉണ്ടായില്ല; രണ്ടാം വിവാഹത്തിന് നിയമപരമല്ലാത്ത ഒത്താശചെയ്ത വൈദികനെതിരെയും നടപടിയില്ല; എൻഐടിയിലെ ബ്യൂട്ടിപാർലറും ഫ്ളാറ്റും കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവർത്തനങ്ങളിലും അന്വേഷണമില്ല; കൂടത്തായി സെക്‌സ് റാക്കറ്റ് ബന്ധവും പൊലീസ് 'മുക്കി'യതായി ആരോപണം

ജോളിയുമായി വഴിവിട്ട ബന്ധമുള്ള പുരോഹിതരെ പൊലീസ് വെറുതെ വിട്ടു; ഒരു മണിക്കൂർ ചോദ്യം ചെയ്തുവിട്ട വൈദികനെതിരെ തുടർ അന്വേഷണം ഉണ്ടായില്ല; രണ്ടാം വിവാഹത്തിന് നിയമപരമല്ലാത്ത ഒത്താശചെയ്ത വൈദികനെതിരെയും നടപടിയില്ല; എൻഐടിയിലെ ബ്യൂട്ടിപാർലറും ഫ്ളാറ്റും കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവർത്തനങ്ങളിലും അന്വേഷണമില്ല; കൂടത്തായി സെക്‌സ് റാക്കറ്റ് ബന്ധവും പൊലീസ് 'മുക്കി'യതായി ആരോപണം

എം മാധവദാസ്

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ, മുഖ്യപ്രതി ജോളിയുടെ സെക്‌സ് റാക്കറ്റ് ബന്ധത്തെ കുറിച്ചുള്ള അന്വേഷണവും പൊലീസ് മുക്കി. വൈദികർ ഉൾപ്പെടുന്ന സെക്സ് റാക്കറ്റിനെക്കുറിച്ച് അന്വേഷണം നടത്താത്തതിനുപിന്നിൽ വൻ അട്ടിമറി നടന്നതായി ആരോപിച്ച് കേസിലെ പരാതിക്കാർ രംഗത്തെത്തി. ജോളിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആദ്യ ഘട്ടത്തിൽ അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നെങ്കിലും പിന്നീട് ചിലമതനേതാക്കളുടെ ഇടപെടൽമൂലം അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം.

ജോളിയുടെ ആദ്യഭർത്താവിലെ മക്കളുടെ ഇടവക മാറുന്നതിനുള്ള കത്ത് സംഘടിപ്പിച്ച് നൽകിയ വൈദികൻ , രണ്ടാം വിവാഹത്തിന് നിയമപരമല്ലാത്ത ഒത്താശചെയ്ത വൈദികൻ , മക്കൾ പഠിച്ച സ്‌കൂളിലെ ചിലർ എന്നിവർക്കെതിരെയാണ് ജോളി മൊഴി നൽകിയിരുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കോടതിയിൽ സമർപ്പിക്കുന്ന ഹരജിയിൽ ഈ വിഷയവും ഉൾപ്പെടുത്തിയതായാണ് വിവരം. സെക്സ് റാക്കറ്റിലൂടെ ജോളി അനർഹമായ പലതും നേടിയതായും കൊലപാതക വിവരം മൂടിവയ്ക്കാൻ ഉപയോഗപ്പെടുത്തിയതായും തെളിവുകൾ സഹിതം ബന്ധുക്കൾ ശേഖരിച്ചിട്ടുണ്ടെന്ന് അറിയുന്നു. ഇക്കാര്യങ്ങൾകൂടി ഹരജിയിൽ ഉൾപ്പെടുത്തണമെന്ന് ബന്ധുക്കൾക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

ജോളിയുമായി വഴിവിട്ട ബന്ധമുള്ളവരെ ചില പുരോഹിതരെയടക്കം തിരിച്ചറിഞ്ഞെങ്കിലും പൊലീസ് പിന്നീട് ഈ അന്വേഷണം അവസാനിപ്പിച്ചു. കൊലപാതക പരമ്പരയുമായി ബന്ധമില്ലാത്ത കാര്യമായതിനാലാണ് സെക്‌സ് റാക്കറ്റിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാത്തതെന്നാണ് പൊലീസിന്റെ ഭാഷ്യം. അതേസമയം വൻ ഇടപാടിലൂടെ കേസ് ഒതുക്കി തീർത്തെ ആരോപണമാണിപ്പോൾ ഉയരുന്നത്.

ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കൂടത്തായിയിലെ പുരോഹിതനടക്കമുള്ളവരെ പൊലീസ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യാൻ വടകരയിൽ വിളിച്ചുവരുത്തിയിരുന്നു. ജോളിയുടെ മൊഴിയെ തുടർന്നായിരുന്നു ഇദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ഒരു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കാമെന്ന നിബന്ധനയോടെ വിട്ടയക്കുകയായിരുന്നെന്ന് ചോദ്യംചെയ്യലിന് സാക്ഷികളായ ബന്ധുക്കൾ പറയുന്നു. ഇയാളും ജോളിയുമായി അടുത്ത ബന്ധമായിരുന്നുള്ളതെന്ന് അന്വേഷണസംഘത്തിന് തെളിവുകളും ലഭിച്ചിരുന്നു. ഇദ്ദേഹത്തെ കൂടാതെ സമൂഹത്തിലെ പല പ്രമുഖർക്കും ജോളിയുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. പ്രമുഖരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതിനെതിരേ താമരശേരിയിലെ ചില മതനേതാക്കളുടെ ശക്തമായ ഇടപെടൽ പൊലീസിനുമേലുണ്ടായതായി ബന്ധുക്കൾ ആരോപിക്കുന്നു.കൂടത്തായിയിലെ വൈദികനെ മുൻ റൂറൽ എസ്‌പി ചോദ്യം ചെയ്തതിന്റെ തെളിവുകൾ പരാതിക്കാർ സംഘടിപ്പിച്ചിട്ടുണ്ട്. ഒരു ഡിവൈഎസ്‌പിയാണ് ഇദ്ദേഹത്തെ കൂടത്തായിയിൽനിന്ന് അനുനയത്തിൽ കൂട്ടിക്കൊണ്ടുപോയതത്രേ.പിന്നീട് ഉന്നത പൊലീസുദ്യോഗസ്ഥന്റെ നിർദേശപ്രകാരം സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിർത്തിവച്ചുവെന്നാണ് ആരോപണം.

അതേസമയം ജോളിയുമായി അടുത്ത ബന്ധമുള്ള എൻഐടി പരിസരത്തേതടക്കം ചിലരെകുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഈ വിവരങ്ങൾ പ്രകാരം പലരേയും പൊലീസ് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ കുറ്റപത്രത്തിൽ ഇതേകുറിച്ച് യാതൊരു പരാമർശവുമില്ല. അതേസമയം കൂടത്തായ് കേസിൽ ജോളിയുടെ സ്വഭാവത്തെ കുറിച്ച് വ്യക്തമാക്കാൻ ഇക്കാര്യം കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് നിയമവിദഗ്ദ്ധർ വ്യക്തമാക്കി. ഇക്കാര്യം ഒഴിവാക്കിയത് അട്ടിമറിയുടെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തൽ. എൻഐടിയിലെ ബ്യൂട്ടിപാർലറും ഫ്ളാറ്റും കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിൽ ജോളിക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടിരുന്നു. രഹസ്യാന്വേഷണ വിഭാഗവും ഇതേ കുറിച്ച് ആദ്യഘട്ടത്തിൽ അന്വേഷിച്ചെങ്കിലും സമ്മർദ്ദത്തെ തുടർന്ന് തുടരന്വേഷണം നിലച്ചതായാണ് ആരോപണം.

കുറ്റപത്രം മാറ്റിഎഴുതിയതായും വിവാദം

രാജ്യത്തിനകത്തും പുറത്തും വരെ സംസ്ഥാന പൊലീസിന്റെ യശസുയർത്തിയ കൂടത്തായ് കൊലപാതക പരമ്പരയിലെ കേസന്വേഷണത്തിൽ വൻഅട്ടിമറി നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.പത്തോളം പേരെ പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കിയും , പ്രതികളാകേണ്ടവരെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തിയും, വൻ അട്ടിമറി നടന്നതായാണ്ചില ബന്ധുക്കളുടെ ആരോപണം . പൊന്നമറ്റം ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ ഷാജുവിന്റെ പിതാവ് സക്കറിയയെയും, ഒന്നര വയസുകാരി ആൽഫൈനെ ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ പൊന്നാമറ്റം ഷാജുവിനെയും ആദ്യം പ്രതിപട്ടികയിൽ ഉൾപ്പെടുത്തിത് ഒഴിവാക്കാൻ കുറ്റപത്രം മാറ്റിയെഴുതിയെന്ന ഞെട്ടിക്കുന്ന വിവരവും ഇതിനിടെ പുറത്തുവന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിനെ തുടർന്നാണ്, കുറ്റപത്രം കോടതിയിൽ സമർപ്പിക്കേണ്ട അവസാന തിയതിക്കു തൊട്ടുമുൻപായി ആറുപേജ് മാറ്റിയെഴുതിയത്. ഇതിന്റെ കൃത്യമായ വിവരങ്ങളടക്കം രേഖകൾ ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്.

ജോളി ജോസഫിന് വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായിച്ചുവെന്ന് റവന്യൂ വകുപ്പും പൊലീസും കണ്ടെത്തിയ തഹസിൽദാർ ജയശ്രീ വാര്യരെ പോലും ഇതുവരേയും പ്രതിചേർത്തിട്ടില്ല. കൂടാതെ, പൊലീസിന്റെ കണ്ടെത്തലുകളനുസരിച്ച് പ്രതികളാവേണ്ട പത്തോളംപേരെ ഒഴിവാക്കി കേസ് അട്ടിമറിച്ചത് രേഖകളുടെ പിൻബലത്തിൽ കോടതിയെ ധരിപ്പിക്കാനാണ് ബന്ധുക്കളുടെ നീക്കം. നിർബന്ധമായും പ്രതികളാവേണ്ട ഇവരെ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തുവെന്നല്ലാതെ പിന്നീട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഇത്തരത്തിൽ പലരേയും അവസാനവട്ടം ഒഴിവാക്കാൻ വൻ ഇടപാട് നടന്നതായാണ് അവർ സംശയിക്കുന്നത്. സിലി വധകേസിൽ ഭർത്താവ് ഷാജു, ഇയാളുടെ പിതാവ് പൊന്നാമറ്റം സക്കറിയാസ് എന്നിവരെ ആദ്യം പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇവരെ പ്രതിയാക്കിയാൽ ബന്ധുക്കളായ ചില സാക്ഷികൾ കൂറുമാറാൻ സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ 'ഉപദേശി'ച്ചതിനെതുടർന്നാണത്രെ ഇരുവരെയും അവസാന റൗണ്ടിൽ സാക്ഷികളാക്കിയത്. സ്ഥലം മാറ്റപ്പെട്ടിട്ടും ഒരു ഉന്നത ഉദ്യോഗസ്ഥൻ കൂടത്തായി കേസിലെ മുഴുവൻ കുറ്റപത്രവും സമർപ്പിക്കുന്നതുവരെ പ്രധാനചുമതലയിൽ തുടർന്നതിനുപിന്നിലും അട്ടിമറിയുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കേരള പൊലീസിലെ മികവുതെളിയിച്ച ഓഫീസർമാർ അന്വേഷിച്ച് പുറത്തുകൊണ്ടുവന്ന പലതെളിവുകളും ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിനെതുടർന്ന് അപ്രസക്തമായ വിവരവും പുറത്തുവന്നു. രേഖകൾ ഇദ്ദേഹം നേരിട്ട് കണ്ടതിനുശേഷമാണ് വിവിധ കാരണങ്ങൾ പറഞ്ഞ്, പ്രതികളാവേണ്ട ചിലരെ ഒഴിവാക്കിയെടുത്തതത്രെ.

കേസിന്റെ ആദ്യഘട്ടം പൊലീസ് അന്വേഷണം തൃപ്തികരമായിരുന്നെങ്കിലും പിന്നീട് കേസൊതുക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സാക്ഷികളിൽ ചിലർതന്നെ ആരോപിക്കുന്നു. ജോളി ജോസഫ് ഉൾപ്പെടെ കേസിൽ മൂന്നുപേരെ മാത്രമായിരുന്നു പ്രതിചേർത്തത്. മറ്റുള്ളവരുടെ പങ്ക് വ്യക്തമായിട്ടും നടപടി സ്വീകരിക്കാൻ പൊലീസ് തയാറായിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥർ മുതൽ കേസിലെ മുഖ്യപ്രതിയായ ജോളിയുടെ ബന്ധുക്കൾക്ക് വരെ കൊലപാതക പരമ്പരയുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുണ്ടെന്ന് സാക്ഷികളിലെ പ്രമുഖർ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നു.ഇത് സംബന്ധിച്ച് നേരത്തെ കേസിൽ പ്രാഥമികാന്വേഷണം നടത്തിയ സംഘം നിരവധി തെളിവുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ചു പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല.

ജോളിയുടെ കട്ടപ്പനയിലെ വീട്ടിലെത്തി അന്വേഷിക്കുന്നതിന് മുമ്പ് തന്നെ ബന്ധുക്കൾക്കുള്ള പങ്ക് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കട്ടപ്പനിയിലെത്തിയ അന്വേഷണസംഘം പിന്നീട് ഇവരെ പ്രതിചേർക്കാനുള്ള നടപടികൾ സ്വീകരിച്ചില്ല. കട്ടപ്പനയിൽ വച്ച് രഹസ്യ ചർച്ച നടത്തുകയും കേസിൽ നിന്നൊഴിവാക്കുന്നതിന് ചില ഇടപാടുകൾ നടന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.തിടുക്കത്തിൽ ഏലം വിറ്റതടക്കം തെളിവുകൾ ബന്ധുക്കൾ ശേഖരിച്ചിട്ടുണ്ട്.അന്വേഷണസംഘത്തിലെ ചിലർക്ക് ഇതിനോട് എതിർപ്പുണ്ടായെങ്കിലും മേലുദ്യോഗസ്ഥരെ എതിർക്കാൻ ഇവർക്ക് സാധിച്ചില്ല.കല്ലറകൾ തുറന്ന് ശേഖരിച്ച കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇതുവരെ ഹൈദരാബാദിലെ ഫോറൻസിക് ലാബിലേക്ക് അയക്കാത്തതും കേസ് അട്ടിമറിക്കാനാണെന്ന് ബന്ധുക്കൾ സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP