Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിരപ്പള്ളിയുടെ എൻഒസിയിൽ മുഖ്യമന്ത്രി ഒപ്പിട്ടെന്ന ബ്രേക്കിങ് ന്യൂസോടെ കണ്ണിലെ കരട്; ടോം ജോസിനെ ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനായി നിയമിക്കാനുള്ള ഉത്തരവ് താമസിച്ചതിന് പിന്നിലെ കാരണക്കാരൻ; കോവിഡിലെ വിമർശന ലേഖനവും ചൊടിപ്പിച്ചു; അതിരപ്പള്ളി ഫയൽ ചാനലിന് കിട്ടിയത് ഗൗരവത്തോടെ എടുത്ത് ഒതുക്കൽ നടപടി; ബി അശോകിനെ സിവിൽ സപ്ലൈസിന്റെ മൂലയ്ക്കിരുത്തുന്നതും പിണറായിയുടെ പ്രതികാരം; മുതിർന്ന മറ്റൊരു ഐഎഎസുകാരനെതിരെ സർക്കാർ യുദ്ധം പ്രഖ്യാപിക്കുമ്പോൾ

അതിരപ്പള്ളിയുടെ എൻഒസിയിൽ മുഖ്യമന്ത്രി ഒപ്പിട്ടെന്ന ബ്രേക്കിങ് ന്യൂസോടെ കണ്ണിലെ കരട്; ടോം ജോസിനെ ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനായി നിയമിക്കാനുള്ള ഉത്തരവ് താമസിച്ചതിന് പിന്നിലെ കാരണക്കാരൻ; കോവിഡിലെ വിമർശന ലേഖനവും ചൊടിപ്പിച്ചു; അതിരപ്പള്ളി ഫയൽ ചാനലിന് കിട്ടിയത് ഗൗരവത്തോടെ എടുത്ത് ഒതുക്കൽ നടപടി; ബി അശോകിനെ സിവിൽ സപ്ലൈസിന്റെ മൂലയ്ക്കിരുത്തുന്നതും പിണറായിയുടെ പ്രതികാരം; മുതിർന്ന മറ്റൊരു ഐഎഎസുകാരനെതിരെ സർക്കാർ യുദ്ധം പ്രഖ്യാപിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ കണ്ണിലെ മറ്റൊരു കരടായിരുന്നു ബി അശോക് ഐ എ എസ്. സിവിൽ സർവ്വീസിൽ ഒറ്റയാൾ പോരാട്ടം ജനങ്ങൾക്ക് വേണ്ടി നടത്തുന്ന ഉദ്യോഗസ്ഥരിൽ പ്രമുഖൻ. ബി.അശോകിനെ ഊർജ, ജലവിഭവ വകുപ്പിൽ നിന്നു മാറ്റി സിവിൽ സപ്ലൈസ് സിഎംഡി ആക്കിയതോടെ വീണ്ടൂം ആരോപണങ്ങൾ സജീവമാകുകയാണ്. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തെത്തിയത് ബി അശോകിലൂടെയാണെന്ന വിലയിരുത്തൽ മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ട്. ഇതാണ് അടിയന്തര നീക്കത്തിന് കാരണം.

കോവിഡു കാലത്ത് ബി അശോക് എഴുതിയ ലേഖനം നേരത്തെ ചർച്ചയായിരുന്നു. സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ അതിലുണ്ടെന്ന നിഗമനം സിപിഎം കേന്ദ്രങ്ങൾ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അതിരപ്പള്ളിയിൽ കേരളത്തെ പ്രതിക്കൂട്ടിലാക്കുന്ന വാർത്ത വന്നത്. ഇടതു പക്ഷത്ത് പോലും അത് ഭിന്നതയുടെ ചർച്ചകൾക്ക് കാരണമായി. എല്ലാവരും ചേർന്ന് സർക്കാരിനെ എതിർത്തു. കേന്ദ്ര സർക്കാരിൽ നിന്ന് എൻ ഒ സി തേടാനുള്ള നീക്കം അങ്ങനെ ചർച്ചയായി. ഇതിന് പിന്നാലെ സ്ഥലം മാറ്റവും. മുതിർന്ന ഐപിഎസുകാരനായ ജേക്കബ് തോമസിനെതിരെ വിരമിക്കും വരെ തുടർന്നതിന് സമാനമായ പ്രതികാരം അശോകിനെതിരേയും സർക്കാർ തുടരുമെന്നാണ് സൂചന.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുന്നണിയിൽ ചർച്ച ചെയ്യാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് സിപിഐ തുറന്നടിച്ചതോടെ സർക്കാർ വെട്ടിലായി. ഇടതുമുന്നണിയിൽ നേരത്തെയുണ്ടായിരുന്ന ധാരണ വകവയ്ക്കാതെയാണ് അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നേടാൻ സർക്കാർ കെ.എസ്.ഇ.ബിക്ക് എൻഒസി നൽകിയത്. സിപിഐയുടെ നിലപാട് വ്യക്തമായിരുന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത് ഇടതുമുന്നണിയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഇത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. അതിരപ്പള്ളിക്ക് സംസ്ഥാന സർക്കാൻ എൻഒസി നൽകിയെന്ന വാർത്ത ഞെട്ടലോടെയാണ് പരിസ്ഥിതി പ്രവർത്തകരും കേട്ടത്. ഇതിന് പിന്നാലെ ഈ ഫയലിൽ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന വാർത്തയും വന്നു. ഏഷ്യാനെറ്റ് ന്യൂസിന് ഫയലുകളും കിട്ടി. ഈ ഫയൽ നൽകിയത് ഊർജ്ജ സെക്രട്ടറിയാണെന്ന വിലയിരുത്തൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സജീവമായി.

ഇതിന് പുറമേ ടോം ജോസുമായും അശോക് രസത്തിൽ അല്ലായിരുന്നു. ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനായി ടോം ജോസിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനം വൈകാനുള്ള കാരണവും ജലഗതാഗത സെക്രട്ടറി കൂടിയായ അശോകിന്റെ ഇടപെടലാണെന്ന ചർച്ച സജീവമായിരുന്നു. വിരമിച്ച ചീഫ് സെക്രട്ടറിയെ നിമയിക്കാനുള്ള ഫയലിൽ അശോക് ഒപ്പിട്ടാൻ വൈകിയെന്നാണ് ആക്ഷേപം. ഇതോടെ അശോകിനെ കണ്ടാൽ ടോം ജോസ് മിണ്ടാത്ത സാഹചര്യം പോലും ഉണ്ടായിരുന്നു. അതിരപ്പള്ളിക്കൊപ്പം ഇതും അശോകിനെ മുലയ്‌ക്കൊതുക്കാൻ കാരണമായി. ഏഷ്യാനെറ്റിന് അതിരപ്പള്ളിയുടെ ഫയൽ കിട്ടയതിനെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കാണുന്നതും.

ലോക്ഡൗൺ കാലത്തു സംസ്ഥാനത്തെ 83 ലക്ഷം കുടുംബങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം സുഗമമായി പൂർത്തിയാക്കിയ സിവിൽ സപ്ലൈസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി.എം.അലി അസ്ഗർ പാഷയെ സർക്കാർ ഒതുക്കുകയും ചെയ്തു. അങ്ങനെ ഒരു വെടിക്ക് രണ്ട് പക്ഷി. അലി അസ്ഗർ പാഷയെ ജനറൽ മാനേജർ തസ്തികയിലേക്കാണു സർക്കാർ തരം താഴ്‌ത്തിയത്. പാഷയോടും സർക്കാരിന് താൽപ്പര്യക്കുറവുണ്ടായിരുന്നു. ബി.അശോകിനെ സിവിൽ സപ്ലൈസിലേക്കു മാറ്റിയപ്പോൾ ഇരു വകുപ്പുകളുടെയും മന്ത്രിമാരുടെ അഭിപ്രായം ആരാഞ്ഞതുമില്ല. മന്ത്രിമാർ ആവശ്യപ്പെടാതെ ബി. അശോകിനെ ഒതുക്കാനെടുത്ത തീരുമാനത്തിന് ഈയിടെ വിരമിച്ച ഒരു ഉന്നതന്റെ സ്വാധീനം ആരോപിക്കപ്പെടുന്നുണ്ട്.

10 വർഷം മുൻപ് ഇതേ വകുപ്പിൽ ജനറൽ മാനേജരായിരുന്നു അലി അസ്ഗർ. കരാറുകാരുമായി ഒത്തുകളിച്ചെന്ന ആരോപണത്തെത്തുടർന്നു 3 മാസം മുൻപ് കെ.എൻ. സതീശിനെ മാറ്റിയാണു പകരം സിഎംഡിയായി അലി അസ്ഗറിനെ നിയമിച്ചത്. അദ്ദേഹത്തെ ജനറൽ മാനേജരായി തരംതാഴ്‌ത്തേണ്ടി വരുന്നതു പോലും ആലോചിക്കാതെയാണ് അശോകിനെ മാറ്റിയത്. ഈ സർക്കാർ വന്ന ശേഷം സപ്ലൈകോയിലെ ഏഴാമത്തെ സിഎംഡിയാണ് അശോക്. സർക്കാരിന്റെ ഇടപാടുകളുമായി സഹകരിച്ചു നിൽക്കുന്നവർക്കു സർവീസിൽ ഉള്ളപ്പോഴും വിരമിക്കുമ്പോഴും ഉന്നത പദവികൾ നൽകുകയും എതിർത്താൽ ഒതുക്കപ്പെടുകയും ചെയ്യുന്ന നയം അശോകിന്റെ നിയമനത്തിലും പ്രകടമാണ്.

ഉന്നത ഉദ്യോഗസ്ഥനുമായി ഇടഞ്ഞ വി.വേണുവിനെ റവന്യു വകുപ്പിൽ നിന്നും റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ചുമതലയിൽ നിന്നും ഈയിടെ തെറിപ്പിച്ചിരുന്നു. ഇതിന് സമാനമാണ് അശോകിന് കിട്ടിയ പണിയും. കോവിഡ് രോഗം കേരളത്തിൽ പടരുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് വരുന്നവരുടെ വഴി തടയാനോ വരവ് കുറയ്ക്കാനോ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് ഡോ ബി അശോക് ലേഖനം എഴുതിയിരുന്നു. മികച്ച ചികിത്സ സൗകര്യവും സാങ്കേതിക വിദ്യകളും ലഭ്യമായ ഇവിടേക്ക് ഒരു രോഗത്തെ ഭയന്ന് സ്വന്തം സഹോദരങ്ങളെ നാട്ടിലെത്താൻ അനുവദിക്കാതിരുന്ന സ്ഥലമായി കേരളം മാറരുതെന്ന് ഡോ അശോക് കേരള കൗമുദി ദിനപത്രത്തിൽ എഴുതിയ' കോവിഡ് സമേത ജീവിതത്തിലേക്ക്' എന്ന ലേഖനത്തിൽ പറയുന്നു.പ്രവാസികളുടെ വരവിനോട് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാടുകളോട് കടുത്ത വിയോജിപ്പുകളാണ് ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്.

വ്യക്തിപരമായ അഭിപ്രായം എന്ന മട്ടിലാണ് അദ്ദേഹം ലേഖനം എഴുതിയിരിക്കുന്നതെങ്കിലും സംസ്ഥാന സർക്കാർ പ്രവാസികളോടും ഇതരസംസ്ഥാന മലയാളികളോടും പിന്തുടരുന്ന നയത്തിനോടുള്ള കടുത്ത വിയോജിപ്പ് കൂടിയാണ് ഈ അഭിപ്രായ പ്രകടനം. പണ്ടും സർക്കാരിന്റെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ലേഖനം എഴുതി വിവാദം സൃഷ്ടിച്ച വ്യക്തിയാണ് ബി അശോക് ഐഎഎസ്. ' ലോക്ക്ഡൗൺ മാറികഴിഞ്ഞാൽ വാതിലുകൾ അടച്ച് കേരളത്തിന് മാത്രം സുരക്ഷിതമായി ഇരിക്കാനും സാധ്യമല്ല. അത് നമുക്ക് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലാവും ഫലത്തിൽ ചെന്നെത്തുക. രാജ്യത്തിന്റെ പോസിറ്റീവിൽ കണക്കിൽപ്പെടുന്ന മലയാളികൾ കേരളത്തിൽ ചികിത്സ തേടുന്നതാണ് ഭേദം. ചികിത്സ സൗകര്യവും കഴിവും താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയാണുള്ളതെന്ന് അശോക് എഴുതി. അന്ന് തന്നെ സർക്കാരിന്റെ നോട്ടപ്പുള്ളിയായി അശോക് മാറിയിരുന്നു.

അശോകിന്റെ തുറന്നെഴുത്തിനോട് രാഷ്ട്രീയ മേലാളന്മാർ ഏത് തരത്തിൽ പ്രതികരിക്കുമെന്നാണ് എല്ലാവരും ഉറ്റ് നോക്കിയിരുന്നു. പ്രവാസികളുടെയും ഇതരസംസ്ഥാന മലയാളികളുടെയും വരവിന് തടസ്സങ്ങൾ സൃഷ്ടിക്കുന്ന വിധം പെരുമാറുന്ന സംസ്ഥാന സർക്കാർ സംവിധാനങ്ങളോടുള്ള വിയോജിപ്പ് കൂടിയാണ് അശോകിന്റെ ലേഖനത്തിൽ തെളിഞ്ഞു നിന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവർ മരണവ്യാപാരികളും രോഗംചുമന്നു കൊണ്ട് വരുന്നവരുമാണെന്ന ഭരണകക്ഷി നേതാക്കളുടെ പറച്ചിലുകളോടുള്ള ശക്തമായ വിയോജിപ്പാണ് ഈ ലേഖനത്തിൽ നിഴലിക്കുന്നത്.

ഇതിന് പിന്നാലെ തന്നെ അശോകിനെ ഒതുക്കാനുള്ള നീക്കം സജീവമായി. അതിരപ്പള്ളിയിലെ വിവാദത്തോടെ വൈദ്യുത മന്ത്രി എംഎം മണിയും അശോകും തമ്മിൽ ഉടക്കായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP